ആഗ്രഹങ്ങളുള്ളവരാണ് എല്ലാ മനുഷ്യരും. എന്നാൽ ആഗ്രഹിച്ചതുകൊണ്ടോ പ്രയത്നിച്ചതുകൊണ്ടോ മാത്രമല്ല എല്ലാം നമ്മളിലേക്ക് വന്നുചേരുന്നത്. ഏതോ ജന്മനിയോഗംപോലെ, ദൈവനിശ്ചയംപോലെ പലതും നമ്മിലേക്കു വന്നുചേരുന്നുണ്ട്. അതൊരിക്കലും നമ്മുടെ അർഹതയോ യോഗ്യതയോ കണക്കാക്കിയുമല്ല. അനർഹമായി കിട്ടുന്ന ദൈവാനുഗ്രഹങ്ങൾക്കു മുമ്പിൽ നന്ദി നിറഞ്ഞ മനസ്സോടെ ശിരസുകുനിക്കുക മാത്രമേ നമുക്ക് ചെയ്യേണ്ടതായുള്ളൂ. ജീവിതത്തിൽ ലഭിക്കുന്നതിനെയെല്ലാം അനുഗ്രഹങ്ങളായി കണ്ട് സ്വീകരിക്കാനുള്ള മനസ്സ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അത്തരമൊരു മനസ്സ് ഇല്ലാതെപോകുമ്പോഴാണ് മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷിക്കാൻ കഴിയാതെ വരുന്നതും സ്വന്തമായി ലഭിച്ചവയിൽ ആത്മസംതൃപ്തി അനുഭവിക്കാൻ സാധിക്കാതെയും വരുന്നത്.
എന്നിട്ടും ചിലപ്പോഴൊക്കെ ഇല്ലാത്തതിനെയോർത്ത്, സ്വന്തമാക്കാൻ കഴിയാതെപോയതിനെയോർത്ത് മനസ്സ് നിരാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ അത്തരം നിരാശകളൊന്നുമില്ല. ഒരു പക്ഷേ പ്രായം ചിന്തകളിലും കാഴ്ചപ്പാടുകളിലും വരുത്തിയ മാറ്റങ്ങളാവാം. കണ്ടറിഞ്ഞതിന്റെയും കൊണ്ടറിഞ്ഞതിന്റെയും നിരർത്ഥകത തിരിച്ചറിഞ്ഞതാവാം.
അനുഗ്രഹിക്കപ്പെട്ടതിനെയോർത്തുള്ള സന്തോഷം കൊണ്ടാണ് എന്റെ മനസ്സ് ഇപ്പോൾ നിറഞ്ഞുകവിയുന്നത്. എന്തുമാത്രം അനുഗ്രഹങ്ങളാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. പലർക്കും ആഗ്രഹിച്ചതുപലതും കിട്ടിയിട്ടില്ല. പക്ഷേ എനിക്കാവട്ടെ ആഗ്രഹിക്കാത്ത പലതും വന്നുചേർന്നിരിക്കുന്നു. പരാതിപറയാൻ യാതൊന്നുമില്ലാത്തവിധത്തിൽ ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ജീവിതത്തിൽ ലഭിക്കുന്ന ഓരോ അനുഗ്രഹവും ദൈവത്തിന്റെ അംഗീകാരമാണ്. എന്നിട്ടും ദൈവത്തിന്റെ അംഗീകാരത്തെക്കാളേറെയായി മനുഷ്യരുടെ അംഗീകാരത്തിനുവേണ്ടിയാണ് നാം പരക്കംപാഞ്ഞുകൊണ്ടിരിക്കുന്നത്.
അതുപോലെ എല്ലാവരും നമ്മെ അംഗീകരിക്കണം, ആദരിക്കണം എന്ന ചിന്തയും ഇപ്പോൾ മനസ്സിൽ നിന്ന് പടിയിറങ്ങിപ്പോയിരിക്കുന്നു. നമ്മെ അംഗീകരിക്കുന്നവരെയാണ് നമ്മളും അംഗീകരിക്കുന്നത് എന്നതാണ് പൊതുവായ ലോകക്രമം. പക്ഷേ നമ്മെ അംഗീകരിക്കാത്തവരെയും അംഗീകരിക്കാൻ കഴിയണമെന്ന വെളിച്ചം മനസ്സിൽ പതിഞ്ഞിട്ടുണ്ട്. അതത്ര എളുപ്പമല്ലെന്നറിയാം. അതിനായി ഒരുപാട് സ്ട്രഗിൾ അനുഭവിക്കേണ്ടിവരുന്നുമുണ്ട്. പക്ഷേ പോരാട്ടത്തിലൂടെ അത് സാധിച്ചെടുക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷവും ആത്മസംതൃപ്തിയും നിറയുന്നു. ഒരാൾ നമ്മെ അംഗീകരിക്കുന്നില്ല എന്നതുകൊണ്ടുമാത്രം അയാളിൽ ശരിയില്ലെന്ന് ശഠിക്കാനാവില്ല. അയാൾ മോശക്കാരനാകുന്നുമില്ല. ഏതൊരു വ്യക്തിയിലും നന്മയുടെ സാന്നിധ്യമുണ്ട്. ആ നന്മ തിരിച്ചറിയാൻ കഴിയുമ്പോഴാണ് നമ്മൾ കൂടുതൽ ഭേദപ്പെട്ട മനുഷ്യരാകുന്നത്.
നടന്നുപോകുന്ന വഴികളിൽ നാം പലതരത്തിലുള്ള കല്ലുകൾ കാണാറുണ്ട്. എന്നാൽ ആ കല്ലുകളിലെല്ലാം ഓരോ ശില്പങ്ങളുണ്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നത് ഒരു ശില്പിക്കു മാത്രമാണ്. എതിർക്കുന്നവരുടെയും യോജിക്കുന്നവരുടെയും ഉള്ളിലെ നന്മ കാണാൻ കഴിവുണ്ടായിരിക്കുക. നമ്മെ ഇഷ്ടമില്ലാത്തവരെയും അംഗീകരിക്കാൻ ശ്രമിക്കുക.
ജോർജ് സെബാസ്റ്റ്യൻ സ് ജെ