ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഭൂരിപക്ഷത്തിന്റെയും വിചാരം ഒറ്റയടിക്കു വളരെ നിസ്സാരമായിട്ടാണ് അവർ ഈ വിജയങ്ങൾ എല്ലാം നേടിയിരിക്കുന്നത് എന്നാണ്. പക്ഷേ ഒരു അവസരത്തിനു വേണ്ടി, അംഗീകാരത്തിനു വേണ്ടി അവർ സഹിച്ച കഷ്ടപ്പാടുകളും കുടിച്ച കണ്ണീരും അനുഭവിച്ച വിഷമതകളും അവർക്കു മാത്രമേ അറിയൂ. കഴിഞ്ഞമാസമാണല്ലോ മലയാള പിന്നണിഗായകനായ പി ജയചന്ദ്രന്റെ മരണം സംഭവിച്ചത്. ഭാവഗായകനെന്ന് മാധ്യമങ്ങൾ വാഴ്ത്തിപാടിയിരുന്ന അദ്ദേഹത്തിനുമുണ്ടായിരുന്നു വിജയത്തിലെത്താനായി അവഗണനയുടെ കടൽ നീന്തിക്കടന്ന ഒരു കാലം. പാട്ട് നല്ലതാണെങ്കിലും സ്വരം നല്ലതല്ല എന്നായിരുന്നുവത്രെ അദ്ദേഹത്തിന്റെ ആദ്യകാലത്തെ ചില പാട്ടുകളെക്കുറിച്ചുള്ള പ്രതികരണം. അതുകൊണ്ട് ചില സംഗീതസംവിധായകർ ആ ഗാനം മറ്റുഗായകരെക്കൊണ്ട് മാറ്റിപ്പാടിക്കാൻ വരെ ശ്രമിച്ചിട്ടുണ്ട്. ഇതേ അനുഭവം സാക്ഷാൽ ഗാനഗന്ധർവനും അമിതാഭ് ബച്ചനുമൊക്കെ ഉണ്ടായിട്ടുണ്ട് എന്നതും ഓർമ്മിക്കേണ്ടതുണ്ട്. വിജയിച്ചവരുടെയെല്ലാം പിന്നിൽ ഇത്തരത്തിലുള്ള അനുഭവങ്ങളുടെ വൻകരകൾ തെളിഞ്ഞുകിടപ്പുണ്ട്.
അംഗീകരിച്ചുകിട്ടാനാണ് പാട്. ഒരിക്കൽ ഒരിടത്തു നിന്ന് അംഗീകാരം കിട്ടിക്കഴിഞ്ഞാൽ അയാളെ അംഗീകരിക്കാനും ആദരിക്കാനും മറ്റുള്ളവരും ഉത്സാഹിക്കും. പിന്നെ ഓരോന്നായി അംഗീകാരങ്ങൾ തേടിവന്നുകൊണ്ടിരിക്കും. പക്ഷേ ആ ആദ്യവിജയത്തിലെത്തിച്ചേരാൻ നമുക്ക് പലതും സഹിക്കേണ്ടതായിവരും. അങ്ങനെ സഹിച്ചുനില്ക്കുന്നവരും തോറ്റുപിന്മാറാത്തവരുമാണ് വിജയികളാകുന്നത്. അവരെ പലരും ആരാധനാമൂർത്തികളായി വണങ്ങുകയും സ്നേഹിക്കുകയും ചെയ്യും. അതുകൊണ്ട് ഒരു പരാജയത്തിന്റെയോ അവഗണയുടെയോ തിരസ്‌ക്കരണത്തിന്റെയോ പേരിൽ മനസ് മടുക്കാതെ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക. ആർക്കും അവഗണിക്കാൻ കഴിയാത്ത ഒരു കാലം നമുക്കും വന്നുചേരും, ഉറപ്പ്. ശുഭപ്രതീക്ഷയോടെ കാത്തിരിക്കുക വിജയം നമ്മെ തേടിവരുന്ന കാലത്തിനുവേണ്ടി ഉണർന്നിരുന്ന് പ്രവർത്തിക്കുക.
വിജയാശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്