ഭാരതീയ അടുക്കളകൾ എല്ലാം ഇങ്ങനെയാണോ?

Date:

ദ  ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ കണ്ടുതീർന്നപ്പോൾ മനസ്സിലേക്ക് ആദ്യം കടന്നുവന്ന ചോദ്യം ഇതാണ്. തീർച്ചയായും ഇതുപോലെയുള്ള അനേകം അടുക്കളകൾ നമ്മുടെ ചുറ്റിനും ഉണ്ട് എന്നത് സത്യമാണ്. പക്ഷേ എല്ലാ പെൺകുട്ടികളും പുലരും മുതൽ രാവു വരെ അടുക്കളയിൽ മാത്രമായി ജീവിതം തളച്ചിടപ്പെട്ടവരോ അടിച്ചമർത്തപ്പെട്ടു കഴിയുന്നവരോ അല്ല എന്ന് പറഞ്ഞുകൊണ്ട് തുടങ്ങട്ടെ.

 സമൂഹത്തിന്റെ പൊതുവായ നിയമം എന്നതിനപ്പുറം ഓരോ കുടുംബത്തിന്റെയും ശീലങ്ങളാണ് പെണ്ണ് നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണം. പുറമെ നിന്ന് വരുന്ന ഒരാൾക്ക് ആ കുടുംബം എന്താണ്, എങ്ങനെയാണ്  അനുഭവപ്പെടുന്നത് എന്നതാണ് ചോദ്യം. കുടുംബത്തിൽ ആദ്യം മുതൽ ഉണ്ടായിരുന്നവർക്ക് തങ്ങളുടെ രീതികളിൽ നിന്ന് മാറുന്നതാണ് ബുദ്ധിമുട്ട്. നിലവിലെ രീതികൾ മോശമാണെന്ന് അവർക്ക് തോന്നുകയുമില്ല. വർഷങ്ങളായി ഒരേ റൂട്ടിൽവണ്ടി ഓടിക്കുന്ന ഡ്രൈവർക്ക് സ്ഥലങ്ങളും കാഴ്ചകളും പരിചിതമാണ് എന്നതുപോലെയാണ് അത്. അതുകൊണ്ടാണ് തീൻ മേശയിൽ ഉച്ഛിഷ്ടങ്ങൾ വലിച്ചുവാരിത്തുപ്പിയിടുന്നത് ഒരു മര്യാദകേടായിട്ട് പോലും ചിത്രത്തിലെ അച്ഛനും മകനും തോന്നാത്തത്. അതവരുടെ രീതിയാണ്.

 പുതുതായി കയറി വരുന്നവർക്ക് ആ രീതികളോട് പൊരുത്തപ്പെടുക എന്നതും ബുദ്ധിമുട്ടാണ്.  മടുപ്പോടെ മാത്രമേ അത്തരം രീതികളെ ഭിന്നമായ ജീവിതാവസ്ഥയിൽ നിന്നും വന്ന ഒരാൾക്ക് നോക്കിക്കാണാൻ കഴിയൂ രണ്ടുകൂട്ടർക്കും അവരുടേതായ പ്രശ്നങ്ങളും ന്യായീകരണങ്ങളുമുണ്ട്.  ഒരാൾ നോക്കുമ്പോൾ മറ്റെയാൾ തെറ്റാണ്, അല്ലെങ്കിൽ അവനവൻ മാത്രം ശരിയാണ്.  ഓരോ കുടുംബത്തിന്റെയും രീതികൾ രൂപപ്പെടുന്നത് അവരുടെ വിശ്വാസം, പാരമ്പര്യം, മതം എന്നിവയുമായി ബന്ധപ്പെടുത്തിക്കൊണ്ടു കൂടിയാണ്.

അച്ഛനും അമ്മയും അധ്യാപകനായ മകനും അടങ്ങുന്ന ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ ആ കുടുംബത്തിന് ഒരു താളമുണ്ട്. സ്വിച്ചിട്ടതുപോലെ അടുക്കളയിലും തൊടിയിലുമായി ഓടിക്കൊണ്ടിരിക്കുന്ന അമ്മയും ഭക്ഷണം കഴിക്കാൻ മാത്രമായി ജീവിക്കുന്നവർ എന്ന് തോന്നിക്കുന്ന വിധത്തിലുള്ള അച്ഛനും മകനും. ഭക്ഷണം എടുത്തുകൊടുക്കാൻ വേണ്ടിയുള്ള അമ്മയുടെ ഓട്ടം കാണുമ്പോൾ അവരെന്തിനാണ്, ഓടിത്തുടങ്ങുന്ന ട്രെയിനിൽ കയറാൻ വേണ്ടി തിടുക്കപ്പെടുന്നതുപോലെ ഓടുന്നതെന്ന്, പരിഭ്രമിക്കുന്നതെന്ന് പ്രേക്ഷകർക്ക് തോന്നും. അമ്മയെ അവർ തീൻ മേശയിലേക്ക് വിളിക്കുന്നതേയില്ല. അതിൽ അമ്മയ്ക്ക് പരാതിയുമില്ല. ഒരുപക്ഷേ ഉള്ളപരാതി എത്രയോ മുമ്പ് തീർന്നുപോയിട്ടുമുണ്ടാവും!
അച്ഛന് രാവിലെ പല്ലുതേയ്ക്കാനുള്ള ബ്രഷും പേസ്റ്റും  പുറത്തേക്ക് പോകുമ്പോൾ ധരിക്കാനുള്ള ചെരിപ്പു  വരെ എടുത്തുകൊടുക്കുന്നത് അമ്മയാണ്. അത് അവരുടെ വർഷങ്ങളായുള്ള ശീലമാണ്. പക്ഷേ അത് ഇന്നലെ വീട്ടിലേക്ക് കയറിവന്ന മരുമകൾക്ക് എത്രത്തോളം ബുദ്ധിമുട്ടു നിറഞ്ഞതായിരിക്കും എന്ന് മറ്റുള്ളവർ ചിന്തിക്കുന്നില്ല. നമ്മുടെ അച്ഛനല്ലേ എടുത്തുകൊടുക്ക് എന്ന് ഭർത്താവ് ഒരു തവണ പറയുമ്പോൾ ശരിയെന്ന് തലകുലുക്കി പോകാൻ നവവധുവിന് കഴിയുന്നു.
പക്ഷേ പിന്നീടൊരിക്കൽ പുറത്തേക്ക് പോകാനുള്ള ചെരിപ്പിന് വേണ്ടി ഒരു നിമിഷം കാത്തുനിന്നിട്ട് സ്വയം പോയി അത് ധരിക്കാൻ തയ്യാറാകുന്ന അച്ഛനെയും കാണുന്നുണ്ട്. ഭാര്യ ഇല്ലാത്തതുകൊണ്ട് മരുമകളെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതുന്ന അച്ഛനെയാണ് നാം ഇവിടെ കാണുന്നത്.

അതുപോലെ മറ്റ് പലതരത്തിലുള്ള അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാകുമ്പോഴും ചോറ് മാത്രം വിറകടുപ്പിൽ വയ്ക്കണമെന്നും തന്റെ ഡ്രസ് വാഷിംങ് മെഷീനിലിട്ട്  അലക്കരുത് എന്ന അഭ്യർത്ഥനയും മാത്രമല്ലേ താൻ നടത്തിയിട്ടുള്ളൂവെന്ന് അച്ഛന് തോന്നാം.  എന്നാൽ ആധുനികമായ ഒരു കുടുംബത്തിൽ നിന്ന് പരമ്പരാഗതരീതിയിൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്ന ഒരു കുടുംബത്തിലെത്തിയ പെൺകുട്ടിയെ സംബന്ധിച്ച് അത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.  പ്രത്യേകിച്ച് ആർത്തവം പോലെയുള്ള സ്വഭാവികമായ ജൈവമാറ്റത്തിന്റെ പേരിൽ  അടിച്ചേല്പിക്കുന്ന അസ്പർശ്യതയും മറ്റും. കൂടാതെ തലേന്നത്തെ ബാക്കി വന്ന ഭക്ഷണം ഫ്രിഡ് ജിൽ വച്ച് ചൂടാക്കി പിറ്റേന്ന് കഴിക്കുന്നതും ബാലൻസ് വന്ന ഭക്ഷണം അനുസരിച്ച് അത്താഴം ക്രമീകരിക്കുന്നതും നായികയ്ക്ക് തെറ്റായി തോന്നുന്നതേയില്ല.
ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഒരേ സാമ്പത്തികനിലയും സാംസ്‌കാരികനിലയുമുള്ള കുടുംബങ്ങൾ തമ്മിലാണ് വിവാഹത്തിൽ ഒന്നിക്കേണ്ടത്. നായികയുടേത് ആധുനികമായ കുടുംബമാണ്. അച്ഛൻ ഗൾഫുകാരൻ. അമ്മ അത്യാവശ്യം മോഡേൺ. പക്ഷേ നായകന്റേത് പഴയകാല ഹൈന്ദവ പാരമ്പര്യത്തിലുള്ള തറവാട് വീടാണ്. സ്വാഭാവികമായും രണ്ടു കുടുംബങ്ങളുടെയും അന്തരീക്ഷവും  രീതികളും വ്യത്യസ്തമാണ്. ആ വ്യത്യാസങ്ങൾതമ്മിൽ ഒരു ഉരസലുണ്ടാകുമെന്ന് വീട്ടുകാർ മനസ്സിലാക്കാതെപോയി. വിവാഹാലോചനകളിലെ പൊരുത്തം നാൾപ്പൊരുത്തം മാത്രമായിരിക്കരുത്, കുടുംബപ്പൊരുത്തം കൂടിയാവണം.

എങ്കിലും ആ രീതികളോട് പെൺകുട്ടി പരമാവധി പൊരുത്തപ്പെട്ടു പോകാൻ ശ്രമിക്കുന്നുണ്ട്, ഒരു പ്രത്യേക സമയം വരെ. ഒരുമിച്ചൊരു ഭക്ഷണം കഴിക്കാൻ പുറത്തുപോകുമ്പോൾ വീട്ടിൽ കാണിക്കാത്ത ടേബിൾ മാനേഴ്സ് പുറത്തുവരുമ്പോൾ കാണിക്കുന്നുണ്ടല്ലോ എന്ന നിർദ്ദോഷമായ ഒരു ഫലിതമാണ് ഭർത്താവിന്റെ തനിസ്വഭാവം ആദ്യമായി അവളിലേക്ക് പുറത്തുകൊണ്ടുവരുന്നത്. അന്നുമുതൽ അയാൾ അവൾക്കൊരു അപരിചിതനായി തോന്നുകയാണ്. രതിയുടെ കാര്യത്തിൽ സ്വന്തം ഇഷ്ടങ്ങൾ പ്രകടിപ്പിക്കുന്നതുപോലും അവളെ തെറ്റുകാരിയും കുറ്റക്കാരിയുമായി അയാൾ ചിത്രീകരിക്കുന്നതും നടുക്കത്തോടും വേദനയോടുമേ പ്രേക്ഷകന് കണ്ടിരിക്കാൻ കഴിയുന്നുള്ളൂ. അപ്പോ അതൊക്കെ അറിയാം എന്ന മട്ടിൽ മുനവച്ചുളള അയാളുടെ സംസാരം അവളുടെ ചാരിത്ര്യശുദ്ധിയെ വരെ ചോദ്യം ചെയ്യുന്നുണ്ട്. അവളുടെ ഭാഗത്ത് തെറ്റില്ലാഞ്ഞിട്ടുപോലും നിർബന്ധപൂർവ്വം അവളിൽ നിന്ന് സോറി  വാങ്ങിക്കുന്നതിലൂടെ അയാൾ അവൾക്കു മുമ്പിൽ മാത്രമല്ല പ്രേക്ഷകർക്ക് മുമ്പിലും ചെറുതായി പോകുകയാണ്.

വ്യക്തികളുടെ ഭക്ഷണശീലങ്ങളും അവർ പുലർത്തിപ്പോരുന്ന രതിയും തമ്മിൽ ബന്ധമുണ്ടെന്ന് പറയാൻ കഴിയുന്ന വിധത്തിലുളള ചില നിരീക്ഷണങ്ങളും നായകനെ അടിസ്ഥാനപ്പെടുത്തി നമുക്ക് നടത്താവുന്നതാണ്. സ്വന്തം താല്പര്യങ്ങളും രുചിയും മാത്രമേ അയാൾ മുൻഗണനയ്ക്കെടുക്കുന്നുള്ളൂ. ചവച്ചുതുപ്പുന്ന പച്ചക്കറികളും മറ്റും അയാൾ എങ്ങനെയാണ്  വ്യക്തികളെ കാണുന്നതും സമീപിക്കുന്നതും എന്നതിന്റെപോലും തെളിവാണ്. രതിയുടെ നിമിഷങ്ങളിൽ പോലും കൈയിലെ അടുക്കളമാലിന്യങ്ങളുടെ മുഷിപ്പിക്കുന്ന മണം അലോസരപ്പെടുത്തുന്നവളാണ് അവളെന്നും കൂടി അറിയണം.
സ്വന്തം കാലിൽ നില്ക്കാനും സ്വന്തം ഇഷ്ടങ്ങൾ സൂക്ഷിക്കാനും ആഗ്രഹിക്കുന്നവളാണ് നായിക, ഒരു നൃത്താധ്യാപികയുടെ ജോലിക്കുവേണ്ടിയുള്ള അവളുടെ ആഗ്രഹം അതാണ് വ്യക്തമാക്കുന്നത്.പക്ഷേ കളക്ടറുടെയും മന്ത്രിയുടെയും ജോലിയെക്കാൾ വലിയ ജോലിയല്ലേ അടുക്കളജോലിയെന്ന മട്ടിൽ അവളുടെ ആഗ്രഹത്തെ തല്ലിക്കെടുത്തുകയാണ് അമ്മായിയച്ഛൻ. പക്ഷേ അമ്മായിയമ്മ രഹസ്യമായി അവളുടെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നുമുണ്ട്. കാരണം അമ്മായിമ്മ അവളിൽ കാണുന്നത് തന്നെതന്നെയാണ്.

മുപ്പത്തിയഞ്ചോ നാല്പതോ വർഷം മുമ്പ് വിവാഹം കഴിച്ചുവരുമ്പോൾ ആ സ്ത്രീ ബിരുദാനന്തരബിരുദധാരിണിയായിരുന്നു. പക്ഷേ ഭർത്താവ് അവരുടെ ലോകം അടുക്കളയിൽ തളച്ചിട്ടു. ഇപ്പോഴിതാ അയാൾ അമ്മായിയച്ഛനായപ്പോൾ മരുമകളെയും. അവളെങ്കിലും രക്ഷപ്പെടട്ടെയെന്ന് ആഗ്രഹിച്ചുകൊണ്ടാണ് അമ്മായിയമ്മ അതിനെ പിന്തുണയ്ക്കുന്നതെന്നും ശ്രദ്ധേയം.
ഏറെ നാളത്തെ വീർപ്പുമൂട്ടലിനു ശേഷം ഭർത്താവിനും അച്ഛനും അഴുക്കുവെള്ളം ചായക്ക് പകരം നല്കിയും അഴുക്കുവെള്ളം ഭർത്താവിന്റെ തലയിൽ കോരിയൊഴിച്ചും സ്വന്തം ഭവനത്തിലേക്ക് മടങ്ങിവരുന്ന നായികയെ അമ്മ പോലും ശാസിക്കുകയാണ്. മാപ്പു പറഞ്ഞ് വേഗം തിരിച്ചുപൊയ്ക്കോ അത്രയും വലിയ കുടുംബത്തിൽചെന്നു കയറാൻ ഭാഗ്യം കിട്ടിയത് തന്നെ വലിയ കാര്യം എന്നാണ് അമ്മയുടെ മട്ട്. പെൺമക്കളുടെ സന്തോഷത്തെക്കാളും  സമൂഹത്തിൽ ബന്ധങ്ങളുടെ പേരിൽ കിട്ടുന്ന ആദരവും ബഹുമാന്യതയുമാണ് വലുത് എന്ന് ചിന്തിക്കുന്ന  മോഡേൺ ആണെങ്കിലും പാരമ്പര്യവാദി കൂടിയാണ്  ഈ അമ്മ.

വിവാഹം കഴിച്ചുവരുന്ന പെൺകുട്ടികൾക്ക് സ്വന്തമായി ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ പാടില്ലേ എന്ന് നമുക്ക് തോന്നിയേക്കാം. തീർച്ചയായും ഇഷ്ടങ്ങളും അനിഷ്ടങ്ങളും സൂക്ഷിക്കാൻ അവർക്ക് അവകാശമുണ്ട്. എന്നാൽ അവളുടെ എല്ലാ ഇഷ്ടങ്ങളും ഭർത്തൃഗൃഹത്തിൽ നിറവേറപ്പെടണമെന്നില്ല. പക്ഷേ ചില പെൺകുട്ടികൾ അത്തരം ആഗ്രഹങ്ങളില്ലാത്തവരും ഭർത്താവിന്റെ നിഴലിന്റെ മറവിൽ ഉത്തമകുടുംബിനിയായി കഴിഞ്ഞുകൂടാൻ മാത്രം തയ്യാറുള്ളവരുമാണ്. ഇതൊരു യാഥാർത്ഥ്യമാണ്.

ആദ്യ ഭാര്യയുമായി വിവാഹമോചനം നേടിക്കഴിയുമ്പോൾ രണ്ടാമതൊരു വിവാഹം കഴിച്ച് തനിക്കിഷ്ടമുളളതുപോലെ ഭാര്യയെ രൂപപ്പെടുത്തിയെടുക്കാൻ ശ്രമിക്കുന്ന നായകനെയാണ് നാം ചിത്രാന്ത്യത്തിൽ കാണുന്നത്. അതുപോലെ സ്വന്തം ഇഷ്ടങ്ങളുമായി മുന്നോട്ടുപോകുന്ന നായികയെയും. നായിക നായകനെ ഉപേക്ഷിച്ചുപോയെങ്കിലും നായകന്റെ ജീവിതത്തിൽ അതൊരു കുറവ് ആകുന്നതേയില്ല. അതുപോലെ നായികയുടെ ജീവിതത്തിലും. രണ്ടുകൂട്ടരും തങ്ങളുടേതായ രീതിയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. സംതൃപ്തരായിജീവിക്കുന്നു. സന്തോഷിക്കുന്നു. അവർ തങ്ങളുടെ റൂട്ട് കണ്ടെത്തിയെന്നാണ് ഇതിന്റെ അർത്ഥം.

ഇതുവഴി നാം മനസ്സിലാക്കേണ്ട ഒരു ആശയം അസ്വസ്ഥകരമായ  രീതിയിൽ ദാമ്പത്യജീവിതം ആരും മുന്നോട്ടുകൊണ്ടുപോകേണ്ടതില്ല എന്നുതന്നെയാണ്. രണ്ടുകൂട്ടർക്കും അസ്വസ്ഥത സമ്മാനിച്ചും പരസ്പരം വളരാൻ അനുവദിക്കാതെയും ദാമ്പത്യം എന്ന വ്യവസ്ഥയെ ഒരു താലിച്ചരടിന്റെ പേരിൽ ഗത്യന്തരമില്ലാതെ കൊണ്ടുപോകുന്നത് ആത്മവഞ്ചനയാണ്. വ്യക്തികൾക്ക് സന്തോഷിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും അവകാശമുണ്ട്. അതിന് വിഘാതമായി നില്ക്കുന്നവയെ കൊട്ടിയടച്ചു സധൈര്യം മുന്നോട്ടുപോകാനുള്ള തന്റേടമുണ്ടാവണം.
ഇതിന് സമാന്തരമായി മറ്റൊരു കുടുംബചിത്രം കൂടി ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ അവതരിപ്പിക്കുന്നുണ്ട്. നായികയുടെ കൂട്ടുകാരിയുടെ കുടുംബമാണ് അത്. നൃത്തക്കാരിയായ അവൾക്ക് ഭർത്താവ് കട്ടൻചായ ഇട്ടുകൊടുക്കുന്നു. ഫ്രിഡ്ജിൽ ഇരിക്കുന്ന ഇറച്ചിയെടുത്ത് പാചകം ചെയ്യാമെന്ന് പറയുന്നു. ഈ ആഴ്ച തന്നെ എത്രാം തവണയാണ് നോൺ വെജ് എന്ന് പറഞ്ഞ് ആദ്യം കലമ്പുന്നുണ്ടെങ്കിലും പിന്നീട്, ആ എന്നാ വേണമെങ്കിലും ചെയ്യ്  എന്ന മട്ടിൽ അവൾ സമ്മതിക്കുകയും ചെയ്യുന്നു. ഇതുമൊരു കുടുംബം തന്നെയാണ്. അടുക്കളയിൽ കയറാൻ മടിയില്ലാത്ത പുതിയ കാലത്തെ പുരുഷന്റെ മുഖം. എന്നാൽ ഇത്തരം മുഖങ്ങൾക്ക് വേണ്ടത്ര പബ്ലിസിറ്റി നാം കൊടുക്കാറില്ല.

സ്ത്രീപക്ഷമായ കാഴ്ചപാടിൽ പ്രശ്നങ്ങളെയും കുടുംബങ്ങളെയും അവതരിപ്പിക്കുന്നതാണ് പരക്കെ കൈയടി നേടാനുള്ള രീതി. ജിയോ ബേബി എന്ന സംവിധായകനും തിരക്കഥാകൃത്തും തിരഞ്ഞെടുത്തിരിക്കുന്ന വഴിയും അതുതന്നെയാണ്. അദ്ദേഹം അവതരിപ്പിക്കുന്ന പ്രശ്നങ്ങൾ ഭൂരിപക്ഷത്തിന്റെയും ഭാഗത്ത ശരി തന്നെയാകുമ്പോഴും പുരുഷപക്ഷമായ ചില കാഴ്ചപ്പാടുകൾ കൂടി വരുംകാലങ്ങളിൽ സിനിമയുടെ മണ്ഡലത്തിൽ നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. ചുരുക്കത്തിൽ വിവാഹിതർക്കും അവിവാഹിതർക്കും ഒന്നുപോലെപ്രയോജനപ്പെടുന്ന സിനിമയാണ് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ.

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...

മനുഷ്യസ്‌നേഹത്തിന്റെ മധുരം പകരുന്ന സൗദി വെള്ളക്ക

മനുഷ്യത്വത്തിന്റെ ആഘോഷമാണ് തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമ. തീർപ്പാകാതെ...

ജയ ജയ ജയ ജയഹേ ഉയർത്തുന്ന ആശങ്കകൾ

സമ്മതിച്ചു.  നല്ല പടമാണ് ജയ ജയജയ ജയ ഹേ. ഒരു മധ്യവർത്തികുടുംബത്തിലെ...

ഈശോ

വിവാദങ്ങളുടെ പേരിലാണ് നാദിർഷാ- ജയസൂര്യ ടീമിന്റെ ഈശോ എന്ന സിനിമ പ്രേക്ഷകരുടെ...

മധുര(മാകേണ്ട)മുള്ള ദാമ്പത്യങ്ങൾ

മധുരവും ചവർപ്പുമുള്ളതാണ് ദാമ്പത്യമെന്ന് അതിലൂടെ കടന്നുപോകുന്നവർക്ക് പെട്ടെന്ന് മനസ്സിലാകും. ചിരിയും സന്തോഷവും...

ക്ഷമയുടെ സന്തോഷങ്ങൾ; ഏറ്റുപറച്ചിലിന്റെയും

മനമോടാത്ത കുമാർഗ്ഗമില്ലെടോ.. കുമാരനാശാന്റെ പ്രശസ്തമായ ഒരു വരിയാണ് ഇത്. ആലോചിച്ചുനോക്കിയാൽ അത്...

സൂക്ഷിക്കുക, ഒരു ‘ജോജി’ നമ്മിൽ ഒളിച്ചിരിപ്പുണ്ട്

ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ ദിലീഷ്‌പോത്തൻ സംവിധാനം ചെയ്തു  ഒടിടി റിലീസ് വഴി...

വേട്ടയാടപ്പെടുന്ന ഇരകൾ

ഇരകൾ വേട്ടയാടപ്പെടാനുള്ളവരാണ്. വേട്ടക്കാരൻ ശക്തനും ഇര ദുർബലനുമാകുന്നു.വേട്ടക്കാരൻ എത്രത്തോളം ശക്തനാണോ അത്രത്തോളം...

എല്ലാവരും കാണേണ്ട കുടുംബ ചിത്രം

ഓപ്പറേഷൻ ജാവ എന്ന് കേൾക്കുമ്പോൾ  അത് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ചിത്രമല്ല...
error: Content is protected !!