ചൈനയിൽ നിന്ന് പൊട്ടിപുറപ്പെട്ട വുഹാനിൽ നിന്നുള്ള കൊറോണ കാറ്റിൽ ആദ്യം ആടിയുലഞ്ഞത് ഇറ്റലിയായിരുന്നു. ചൈനയിലേതിനെക്കാൾ കൂടുതൽ മരണങ്ങളും ദുരന്തങ്ങളും ഇറ്റലിയിലൂടെയാണ് കടന്നുപോയത്. കൂടാതെ സ്പെയ്നും അമേരിക്കയും ബ്രിട്ടനുമെല്ലാം കൊറോണയെന്ന ദുരന്തത്തിന്റെ ഇരകളായി മാറിയ കാഴ്ചയും നാം കണ്ടുകഴിഞ്ഞു. ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ ഇത് തകർത്തെറിഞ്ഞെന്നും ഈ ദുരന്തത്തിൽ നിന്ന് അമേരിക്കപോലെയുള്ള രാഷ്ട്രങ്ങൾ ഉടനടിയൊന്നും ഉയിർത്തെണീല്ക്കുകയില്ലെന്നുമാണ് സാമ്പത്തിക വിദഗ്ദരുടെ പ്രവചനങ്ങൾ. സംഭവിക്കാനിരിക്കുന്ന കാര്യമായതിനാൽ അതവിടെ നില്ക്കട്ടെ.
ഈ പറഞ്ഞ കാര്യങ്ങളിൽ സത്യമുണ്ടാവാം. പക്ഷേ നാം അതേക്കുറിച്ച് തന്നെ ആലോചിച്ചിരുന്നാൽ ക്രിയാത്മകമായ ഒന്നും നമ്മുടെ ജീവിതത്തിലും സംഭവിക്കുകയില്ല. അതുകൊണ്ട് നമുക്ക് ഉണ്ടാകേണ്ടത് ശുഭപ്രതീക്ഷകളാണ്. ഭാവിയെ ഭാസുരമാക്കാനുള്ള കാഴ്ചപ്പാടുകളാണ്. ലോകമഹായുദ്ധം ഏല്പിച്ച എല്ലാ കനത്ത ആഘാതങ്ങളിൽ നിന്നും ഉയിർത്തെണീറ്റ ഒരു ചരിത്രമുണ്ട് ജപ്പാന്. കല്ലിന്മേൽ കല്ലു ശേഷിക്കാതെ എല്ലാം അവസാനിച്ചിട്ടും ഫിനീക്സ് പക്ഷിയെപോലെ ഉയിർത്തെണീറ്റതിന്റെ ചരിത്രം. അതുപോലെ ഇറ്റലിക്കുമുണ്ട് ഒരു വിജയചരിത്രം. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിക്കൊപ്പം ചേർന്ന് പരാജയമേറ്റുവാങ്ങിയ ഇറ്റലിയാണ് പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിലെ നാലാമത്തെ വലിയ ഓട്ടോമൊബൈൽ വ്യവസായ രാഷട്രമായി ഉയർന്നത്. ഇങ്ങനെ ഓരോ രാഷ്ട്രങ്ങൾക്കും അവർ കടന്നുപോയ പരാജയങ്ങളുടെയും ദുരന്തങ്ങളുടെയും കഥകൾ കൂടിയുണ്ടാവും പറയാൻ.
പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല ഈ കൊറോണ കാലത്തെയും ഓരോ രാജ്യങ്ങളും ഒറ്റയ്ക്കൊറ്റയ്ക്കും ലോകരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായും നേരിടും എന്നുതന്നെയാണ്. കാരണം ഒരു രാജ്യത്തിന്റെയും വിജയം ഒറ്റയടിക്ക് സംഭവിച്ചതോ വളരെ എളുപ്പവഴിയിലൂടെയുള്ളതോ ആയിരുന്നില്ല. കഠിനാദ്ധ്വാനവും പരിശ്രമവും കൂട്ടായ പ്രവർത്തനവും വഴിയായിരുന്നു ആ വിജയങ്ങളെല്ലാം നേടിയത്. അത് നേടിയതാവട്ടെ ഓരോരുത്തരും കണ്ട സ്വപ്നങ്ങളിലൂടെയും. അതുകൊണ്ട് നമുക്കുണ്ടാവേണ്ടത് ഇനി സ്വപ്നങ്ങളാണ്. അബ്ദുൾകലാം പറഞ്ഞതുപോലെ ഉറങ്ങുമ്പോൾ കാണുന്ന മാഞ്ഞുപോകുന്നതരത്തിലുള്ള സ്വപ്നങ്ങളല്ല ഉണർന്നിരിക്കുമ്പോൾ കാണുന്നവിധത്തിലുള്ള സ്വപ്നങ്ങൾ. ഭൂകമ്പങ്ങളെയും ദുരന്തങ്ങളെയും പ്രകൃതിക്ഷോഭങ്ങളെയും ഇതിനകം നേരിട്ട അതേ മനശ്ശക്തിയോടെ നാം കൊറോണയെയും നേരിടും. ഇതും കടന്നുപോകുമെന്ന് നമുക്ക് നമ്മോട് തന്നെപറയാം. ഇതിനെയും നാം അതിജീവിക്കുമെന്ന് നമുക്ക് ആത്മവിശ്വാസത്തോടെ പരസ്പരം പറയാം. നിഷേധാത്മകമായ വിചാരങ്ങൾ അഴിച്ചുവച്ച് പ്രത്യാശയുടെ വാക്കുകൾ നമുക്ക് പരസ്പരം ഉരുവിടാം. അതിനാദ്യം ഉണ്ടാവേണ്ടത് സ്വപ്നങ്ങളാണ്.
അതെ പുതിയ സ്വപ്നങ്ങൾ…
ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്