ജന്മദിനങ്ങൾ സന്തോഷകരമാകുന്നത് അത് ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായിട്ടുകൂടിയാണ്. ഓരോ ജന്മദിനവും അക്കാരണത്താൽ നന്ദിയുടെ അവസരമാണ്. അതുപോലെ തന്നെ വീണ്ടും സ്വപ്നങ്ങൾ കാണാനുള്ളതിന്റെയും.
ഇത് ഒപ്പത്തിന്റെ നാലാം പിറന്നാളാണ്. ഇതുപോലൊരു ജൂണിലായിരുന്നു ഒപ്പം ആദ്യമായി ഇറങ്ങിയത്. അന്ന് കേരളം നിപ്പ വൈറസുമായിട്ടുള്ള പോരാട്ടത്തിലൂടെ കടന്നുപോകുന്ന അവസരമായിരുന്നു. പിന്നെ അടുത്തവർഷങ്ങളിലായി പ്രളയം വന്നു. അതിന് ശേഷം ലോകത്തെ തന്നെ നിശ്ചലമാക്കിയ കോവിഡ് വന്നു. കാലത്തെയും ചരിത്രത്തെയും സംഭവഗതികളെയും എല്ലാം അടയാളപ്പെടുത്തി അപ്പോഴെല്ലാം ഒപ്പം പിടിച്ചു നിന്നു. വലിയൊരു അത്ഭുതമായി മാത്രമേ അക്കാര്യം ഞങ്ങൾക്ക് ഓർമ്മിക്കാനാവൂ.
കാരണം വലിയ രീതിയിൽ തുടങ്ങുകയും പ്രമുഖരുടെ പിന്തുണയുണ്ടായിരിക്കുകയും ചെയ്ത പല പ്രസിദ്ധീകരണങ്ങളും ചുരുങ്ങിയ കാലം കൊണ്ട് പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും നിശ്ശബ്ദതയിലേക്ക് മടങ്ങുകയും ചെയ്തിരിക്കുന്നു. അപ്പോഴും ഒപ്പം നിലനില്ക്കുന്നു. സർവ്വശക്തനായ ദൈവത്തിന്റെ അനന്തകാരുണ്യത്തിനും ഈ മാസികയെ പലവിധത്തിൽ താങ്ങിനിർത്തുന്നവരുടെ സഹായമനസ്‌കതയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി.
സമൂഹത്തിലും വ്യക്തിതലത്തിലും കുടുംബതലത്തിലുമെല്ലാം മൂല്യാധിഷ്ഠിതമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ശ്രമങ്ങളാണ് ഒപ്പത്തിന്റെ ഓരോ ലക്കങ്ങളും. ഇടവേളയ്ക്ക് ശേഷം ഒപ്പത്തെ വീണ്ടും അച്ചടിരൂപത്തിൽ കൈയിൽ കിട്ടിയപ്പോൾ അതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള അനേകരുടെ പ്രതികരണങ്ങൾ ഒപ്പത്തിന് നിങ്ങളുടെ ജീവിതത്തിലുള്ള സ്ഥാനം അടിവരയിടുന്നുണ്ട്. നന്ദി.
തിരുത്തലുകളും പിന്തുണയ്ക്കലുകളും പങ്കുവയ്ക്കലുകളുമായി നമുക്ക് ഒപ്പമായിരിക്കാം, ഒപ്പത്തിനൊപ്പമായിരിക്കാം.
സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻചാർജ്
നാലാം പിറന്നാളിന്റെ സന്തോഷങ്ങൾ
Date: