വർഷങ്ങളുടെ ഇടവേളയിൽ ഒരു കുടുംബത്തിലെ ആറുപേരെ ആസൂത്രിതമായി കൊലപ്പെടുത്തി, പ്രതിസ്ഥാനത്ത് മരുമകൾ; സ്വത്തു തർക്കം, മകൻ അമ്മയെ കൊന്നു; പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് വീട്ടിൽ കയറി പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു; ഒളിച്ചോടുന്ന വീട്ടമ്മമാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ചില വാർത്തകളാണ് ഇത്. അപായകരമായ ചില മനോഭാവങ്ങളുടെയും ആശങ്കപ്പെടുത്തുന്ന ചില ജീവിതവീക്ഷണങ്ങളുടെയും ആകെത്തുകയെന്ന് ഇത്തരം വാർത്തകളെ നമുക്ക് പൊതുവെ വിലയിരുത്താം. പക്ഷേ ഇവ നല്കുന്ന ആപൽസൂചനകളെ അവഗണിക്കാൻ വയ്യ. കാരണം കുടുംബത്തിനേല്ക്കുന്ന ഒാരോ മുറിവും സമൂഹത്തിന്റെ മുറിവുകളാണ്. കുടുംബങ്ങളിൽ നിന്നാണ് സമൂഹം രൂപപ്പെടുന്നത്. കുടുംബം തകരുമ്പോൾ അത് സമൂഹത്തെ ദുർബലപ്പെടുത്തും. സമൂഹത്തിന്റെ ശൈഥില്യങ്ങൾ മാനവരാശിയെ പ്രതികൂലമായി ബാധിക്കും. എല്ലാം പരസ്പര ബന്ധിതമാണ്. ഒന്ന് ഒന്നിന്റെ പുറകിൽ കൊളുത്തിയെന്ന വിധത്തിലുള്ള ട്രെയിൻ ബോഗികൾ പോലെയാണ് കുടുംബവും സമൂഹവും മനുഷ്യവംശവും ബന്ധിക്കപ്പെട്ടിരിക്കുന്നത്. ഒന്ന് മറ്റൊന്നിനോട് വേർപെട്ടുപോകുമ്പോൾ മുന്നോട്ടുള്ള ഗതിവിഗതികൾക്ക് പ്രതിബന്ധം സൃഷ്ടിക്കപ്പെടുന്നു.
എന്തുകൊണ്ടാണ് മേൽപ്പറഞ്ഞ വിധത്തിലുള്ളവ കുടംബങ്ങളിൽ വർദ്ധിച്ചുവരുന്നത് എന്നതിന് പലരും അവരുടേതായ വീക്ഷണങ്ങളിൽ പല കാരണങ്ങളും കണ്ടെത്തുന്നുണ്ട്. ധാർമ്മികബോധത്തിൽ വന്ന അപചയം, മൂല്യശോഷണം, ഉപഭോഗപരത, ആധുനിക സാങ്കേതികവിദ്യകളുടെ അതിവ്യാപനവും സാമീപ്യവും, മാധ്യമങ്ങൾ നല്കുന്ന വിപരീത സംസ്കാരം… ഇവയെല്ലാം അവയിൽ ചിലതു മാത്രം. കാരണങ്ങൾ എന്തുമാകട്ടെ കുടുംബങ്ങൾ തകർക്കുന്നതിന് ന്യായീകരണങ്ങളില്ല.
അതുകൊണ്ട് നമുക്ക് കുടുംബബന്ധങ്ങളെ ദൃഢപ്പെടുത്താം. കുടുംബത്തിൽ നിലനിന്നുപോരുന്ന അനാരോഗ്യകരമായ പ്രവണതകളെ തൂത്തെറിയാം. കുടുംബം സൃഷ്ടിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന നമ്മൾ കുടുംബത്തെ തകർത്തെറിയുന്നവരായി മാറരുത്. ഇന്ന് നമ്മൾ എന്തായിരിക്കുന്നുവോ അത് കുടുംബം നല്കിയ നന്മകളാകുമ്പോൾ നാളെ ആ നന്മകളെ അടുത്ത തലമുറയിലേക്ക് കൈമാറുന്നതിന് നമുക്ക് കടമയുണ്ടെന്ന കാര്യവും മറക്കരുത്.
കുടുംബത്തിന് വേണ്ടി നിലയുറപ്പിക്കുന്നവരായി മാറട്ടെയെന്ന് ആശംസിച്ചുകൊണ്ട്
സ്നേഹാദരങ്ങളോടെ,
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്