മുഹമ്മദ് അലി ശിഹാബ് ഐഎഎസ് എഴുതിയ വിരലറ്റം എന്ന ആത്മകഥ സവിശേഷമായ അനുഭവങ്ങൾ കൊണ്ട് കൊരുത്തെടുത്തവയാണ്. പതിനൊന്നാം വയസിൽ യത്തീംഖാനയിൽ എത്തിപ്പെട്ട ശിഹാബ് കളക്ടറായി മാറിയ കഥയാണീ ഗ്രന്ഥം. ഓരോ ജീവിതസാഹചര്യത്തിലും നേരിടേണ്ടിവന്ന ദുർഘടങ്ങളെ എങ്ങനെ ആശയോടും പ്രസന്നതയോടും ഇച്ഛാശക്തിയോടും നേരിട്ടുവെന്നതിന്റെ കഥയാണ് ഈ പുസ്തകത്തിന്റെ അന്തർധാര എന്ന് ആമുഖത്തിൽ എൻ. എസ്. മാധവൻ കുറിക്കുന്നത് അന്വർത്ഥമാണ്.
ഈ പുസ്തകം എന്തുകൊണ്ടാണ് രചിക്കുന്നതെന്ന് ഗ്രന്ഥകാരൻ പറയുന്നു: അപരിചിത വഴികളിൽ കാലിടറി തിരസ്‌ക്കരണത്തിന് വിധേയരായവരുടെ ഹൃദയങ്ങളിൽ പ്രത്യാശയുടെ നാളം തെളിയിക്കാൻ എന്റെ അനുഭവങ്ങൾ ഉപകരിക്കുമെന്ന് തിരിച്ചറിഞ്ഞത് പുസ്തകനിർമ്മിതിക്ക് ഹേതുവായി. ഈ പുസ്തകം വായിച്ചാൽ അദ്ദേഹത്തിന്റെ വാക്കുകൾ ശരിയാണെന്ന് നാം തിരിച്ചറിയും. ഹൃദയത്തോടു ചേർത്തുവച്ച അനുഭവങ്ങളെ സത്യസന്ധമായി അദ്ദേഹംഅവതരിപ്പിക്കുന്നു. പുൽച്ചാടിയും പുൽനാമ്പും മുതൽ ബന്ധുക്കളും ഗുരുകാരണവന്മാരും ഇളംപ്രായത്തിൽ തണലൊരുക്കിയ സഹോദരങ്ങളും അനാഥാലയവും കൂട്ടുകാരും നല്കിയ തുണയാണ് പ്രവർത്തനം നിലയ്ക്കാത്ത ഘടികാരം കണക്കെ തന്നെ കർമ്മനിരതനാക്കിയത് എന്ന് ശിഹാബ് എഴുതുന്നു. ചുരുക്കത്തിൽനമ്മെ ആഴത്തിൽ സ്പർശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് വിരലറ്റം.
വിരലറ്റം
മുഹമ്മദ് അലി ശിഹാബ് ഐ എ എസ്
പ്രസാധകർ :
ഡിസിബുക്സ്, കോട്ടയം