വായനയിലും പുന:വായനയിലും വിനോയ് തോമസിന്റെ കരിക്കോട്ടക്കരി ഉയർത്തുന്ന ചോദ്യങ്ങളും മുന്നോട്ടുവയ്ക്കുന്ന സന്ദേഹങ്ങളും കാലാതീതമാണ്. ഒരാളുടെ വർണ്ണവും അയാളുടെ ജാതിയും സമൂഹത്തിൽ അയാൾക്കുള്ള സ്ഥാനം നിർണ്ണയിക്കുന്ന സാമൂഹ്യചുറ്റുപാടിൽ കറുപ്പ് എങ്ങനെയെല്ലാമാണ് അവഹേളിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു എന്നതിന് കരിക്കോട്ടക്കരി പോലെയുള്ള ലളിതമായ ഉദാഹരണങ്ങൾ വളരെ കുറവാണ്.
നിറം, ജാതി എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിഭാഗീകരണങ്ങൾ നടപ്പിലാക്കുമ്പോൾ അവയെല്ലാം വ്യക്തികളിലേല്പിക്കുന്ന ആഘാതങ്ങൾ വളരെ വലുതാണ്. ഇത്തരം ആഘാതങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന നിർഭാഗ്യവാനാണ് ഉന്നതപാരമ്പര്യത്തിൽജനിച്ചിട്ടും
പിന്നീട് കോളജ് പഠനകാലയളവിൽ കറുപ്പിന്റെ പേരിൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ നിറത്തെക്കുറിച്ചോർത്ത്, രൂപത്തെക്കുറിച്ചോർത്ത് പേരിനെ കുറിച്ചോർത്ത് കരയുന്ന ഇറാനിമോസിനെ നാം കാണുന്നു. ഒരു ദിവസം പള്ളിയിൽനിന്ന് അവൻ പ്രാർത്ഥിക്കുന്നത് ദൈവമേ മറ്റൊന്നും വേണ്ട എന്റെ കുടുംബാംഗങ്ങളെപോലെ എന്നെ വെളുത്തവനാക്കി മാറ്റൂ എന്നായിരുന്നു. ഇതിന് സമാന്തരമായിട്ടാണ് സുഹൃത്ത് സെബാന്റെ ജീവിതം കടന്നുപോകുന്നത്. കൺവേർട്ടഡ് ക്രിസ്ത്യാനിയായിട്ടും സമൂഹത്തിൽ നിന്ന് വേണ്ടത്ര പരിഗണനയോ സർക്കാരിൽ നിന്ന് ആനുകൂല്യങ്ങളോ കിട്ടാതെ വരുമ്പോൾ ഭൗതികമായ നേട്ടങ്ങൾക്ക് വേണ്ടി തന്റെ പാരമ്പര്യത്തിന്റെ വേരുകളിലേക്ക് തന്നെ മടങ്ങിപ്പോകാൻ അവൻ നിർബന്ധിതനാകുന്നു.
വെളുത്ത കുടുംബത്തിൽ കറുത്ത നിറത്തിൽ ജനിച്ചതിന്റെ പേരിൽ, ജാരസന്തതിയായി വിലയിരുത്തപ്പെട്ട ഇറാനിമോസിന്റെ ജീവിതത്തിലേക്ക് ഏറ്റുപറച്ചിലുമായി സ്വന്തം അപ്പൻ തന്നെ കടന്നുവരുമ്പോഴാണ് വലിയൊരു ട്വിസ്റ്റ് സംഭവിക്കുന്നത്. നമ്മുടെ പാരമ്പര്യങ്ങളുടെ പൊള്ളത്തരങ്ങളെയും പൊങ്ങച്ചങ്ങളെയും വളരെ നിസ്സാരമായിട്ടാണ് വിനോയ് വലിച്ചുകീറുന്നത്. നിറത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിലുള്ള മേനിനടിക്കലുകൾ കൊണ്ടുനടക്കുന്നവർക്ക് തിരിച്ചറിവിന്റെ ചില പാഠങ്ങളൊക്കെ സമ്മാനിക്കാൻ കരിക്കോട്ടക്കരിക്ക് സാധിക്കുന്നുണ്ട്.