അകാലത്തിൽ നഷ്ടസ്വപ്നങ്ങളുമായി മരണത്തിലൂടെ പിരിഞ്ഞുപോയവർ ഭൂമിയിൽ തങ്ങൾ സ്നേഹിക്കുന്നവർക്ക് അവരുടെ ജീവിതത്തിന്റെ അർത്ഥം പറഞ്ഞുകൊടുക്കാനും അവരെ കൂറെക്കൂടി നല്ല മനുഷ്യരായി മാറ്റിയെടുക്കാനും ഭൂമിയിലേക്ക് തിരികെവരുമോ? വിട്ടുപിരിയാനാവാത്ത സ്നേഹവുമായി അവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂടെയുണ്ടാകുമോ? മരണത്തിന് അപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് എല്ലാവർക്കും ഒരേപോല തീരുമാനത്തിലെത്താൻ കഴിയാത്ത അഭിപ്രായം രൂപപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ മേല്പറഞ്ഞ സംശയങ്ങൾക്കൊന്നും വ്യക്തമായ മറുപടി നല്കാൻ കഴിയില്ല. എങ്കിലും അഞ്ജലീ മേനോന്റെ പുതിയ ചിത്രമായ കൂടെ ഇത്തരമൊരു അനുഭവമാണ് പറഞ്ഞുതരുന്നത്. ഒരു സഹോദരന്റെയും സഹോദരിയുടെയും ഹൃദയബന്ധത്തിന്റെ കഥയെന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞാലും അതിനപ്പുറം ജീവിതത്തിന്റെ അർത്ഥങ്ങളും ആഴങ്ങളുമേറെയുണ്ട് ഈ ചിത്രത്തിന്.
വ്യക്തിത്വമുള്ള കഥാപാത്രങ്ങളും ഒറ്റനൂലിൽ കോർത്തെടുത്ത ഇഴപൊട്ടാത്ത ഇതിവൃത്തവും. ഹൃദയസ്പർശിയായ അനേകം രംഗങ്ങൾ. കഥാപാത്രമായി ജീവിക്കുന്ന അഭിനേതാക്കൾ. ഇങ്ങനെ പുകഴ്ത്തിപറയാൻ ഒരുപാടുണ്ട് കൂടെയ്ക്ക് ഗുണങ്ങൾ. വ്യക്തമായി അവതരിപ്പിക്കാതെ പറഞ്ഞുപോകുന്ന ചില കാര്യങ്ങളുടെ ഭംഗിയുടെ പേരിൽ അഞ്ജലിയെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. പ്രത്യേകിച്ച്, ജോഷ്വയുടെ കൗമാരത്തിൽ, അവനെ കുടുംബപ്രാരാബ്ധങ്ങളുടെ പേരിൽ സഹായിക്കാനെന്ന മട്ടിൽ കൂട്ടിക്കൊണ്ടുപോകുന്ന ബന്ധുവിന്റെ ലൈംഗികവൈചിത്ര്യത്തിന് വിധേയമാകേണ്ടിവരുന്നുവെന്ന സൂചന നല്കിക്കൊണ്ട് ആ അഴുക്കിനെ കഴുകികളയുന്നവിധത്തിൽ യൗവനത്തിലെത്തിയ ജോഷ്വയുടെ ബാത്ത്റൂം സീൻ അവതരിപ്പിച്ചത്. സത്യത്തിൽ ജോഷ്വയ്ക്ക് തന്റെ ജീവിതത്തിന്റെ ഗതിവിഗതികൾ നഷ്ടമായത് അവിടം മുതല്ക്കായിരുന്നില്ലേ?

പല ബന്ധുക്കളുടെയും നിഗൂഢമായ മുഖങ്ങളെ തിരിച്ചറിയാൻ ഇത്തരം സൂചനകൾ മാതാപി
താക്കൾക്കും വഴിയൊരുക്കുമെന്ന് കരുതട്ടെ. ഒരാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്താൻ അയാളുടെ ജീവിതത്തിലേക്കുന്ന ആഘാതങ്ങൾ വലിയ പങ്കുവഹി ക്കുന്നുണ്ട് എന്ന മനശ്ശാസ്ത്രസത്യങ്ങൾക്ക് ഈ ചിത്രവും അടിവരയിടുന്നു. കണ്ണുനിറഞ്ഞുപോകാവുന്ന ഒന്നിലധികം രംഗങ്ങളുണ്ട് ചിത്രത്തിൽ. ബന്ധങ്ങളെ സ്നേഹിക്കുന്നവർക്ക്.. ബന്ധങ്ങളുടെ ചട്ടക്കൂടിൽ ജീവിതത്തെ ക്രമപ്പെടുത്തിയവർക്കും അങ്ങനെ ആഗ്രഹിക്കുന്നവർക്കും ഈ ചിത്രം ഏറെ ഇഷ്ടമാകും. ഈ ചിത്രം നിങ്ങൾക്ക് ഇഷ്ടമായില്ലെങ്കിൽ അത് ഒന്നേ വ്യക്തമാക്കുന്നുള്ളൂ. ബന്ധങ്ങളോടുള്ള നിങ്ങളുടെ കാഴ്ചപ്പാട്. എങ്കിലും ആദ്യഭാഗങ്ങളിലെ ഇഴച്ചിൽ ഒഴിവാക്കാമായിരുന്നുവെങ്കിൽ ചിത്രം കുറെക്കൂടി ഹൃദ്യമാകുമായിരുന്നുവെന്ന് തോന്നി.
പുതിയ തലമുറയ്ക്ക് അതുവഴി കൂടെ ഏറെ ഇഷ്ടമാകുകയും ചെയ്യുമായിരുന്നു. നന്ദി അഞ്ജലീ, ഏറെക്കാലം കൂടി ഒരു ചിത്രം കണ്ട് കണ്ണ് നിറയ്ക്കാൻ അവസരം തന്നതിന്…ബന്ധങ്ങളെ സ്നേഹിക്കുന്നവർക്കും നഷ്ടസ്നേഹത്തിന്റെ വിങ്ങലുമായി കഴിയുന്നവർക്കും ഈ ചിത്രം റഫർ ചെയ്തുകൊള്ളുന്നു.