ജീവിത കാലം മുഴുവൻ ശരിയായ ധാരണകളില്ലാതെ ആരൊക്കെയോ പഠിപ്പിച്ചതും പരിശീലിപ്പിച്ചതും വെറുതെ ഓർമ്മിക്കൽ മാത്രമായി നമുക്ക് മുൻപിൽ ജീവിതം ചുരുങ്ങിയിട്ടുണ്ട്. ജെ.കൃഷ്ണമൂർത്തി പുതിയ ഒരു വെളിച്ചമാണ്, ഓരോ മനുഷ്യനും തന്റെ സമ്പൂർണതയിൽ ജീവിക്കണം എന്നാഗ്രഹിക്കുന്ന മനുഷ്യൻ.നമ്മളെ നമ്മളായി തീർക്കാൻ ശ്രമിക്കുന്ന ഇത്തരം വ്യക്തികളുടെ അക്ഷരങ്ങൾക്ക് എന്ത് മുഴക്കമാണ്. വല്ലാത്ത ഒരു ഉണർവിലേക്ക് നയിക്കുന്ന സാന്നിധ്യത്തിന്റെ പേരാണ് കൃഷ്ണമൂർത്തി. അവനവനോടുതന്നെ പറഞ്ഞും തിരുത്തിയും മിനുക്കിയും മുന്നോട്ടു പോകേണ്ട ആത്മധ്യാനമാണ് ജീവിതമെന്ന് പഠിപ്പിക്കുകയാണ് അദ്ദേഹം തന്റെ ‘മുമ്പിലുള്ള ജീവിതം’ എന്ന പുസ്തകത്തിലൂടെ.
എപ്പോഴൊക്കെ ജെ.കൃഷ്ണമൂർത്തിയുടെ അക്ഷരങ്ങളിലൂടെയും വാക്കുകളിലൂടെയും കടന്നു പോയിട്ടുണ്ടോ, അപ്പോഴെല്ലാം തെളിഞ്ഞ ഒരിളം കാറ്റ് വളരെ സൗമ്യമായി തലോടുന്നതുപോലെയൊരു തോന്നൽ ഉണരാറുണ്ട്. ഉള്ളുണർവുകൾക്ക് പ്രചോദനമേകുന്ന അദ്ദേഹത്തിന്റെ ചിന്തകൾക്ക്, വായിക്കും തോറും കൂടുതൽ വായിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു വശ്യതയുണ്ട്. അത്രമാത്രം നമ്മുടെ ഹൃദയത്തോട് ചേർന്നിരുന്ന് ഹൃദയമായ ഭാഷയിൽ ഇതുവരെ ശരിയെന്ന് നിനച്ച്, നമ്മൾ നമ്മുടെ ബോധത്തിൽ കയറ്റിയ എല്ലാ തെറ്റായ ബോധ്യങ്ങളെയും വളരെ ലളിതമായി അദ്ദേഹം തച്ചുടക്കുന്നു.
അഭിനവ ബുദ്ധൻ എന്ന് അറിയപ്പെടുന്ന കൃഷ്ണമൂർത്തി ഇന്ത്യകണ്ട ഏറ്റവും മികച്ച തത്വ ചിന്തകരിൽ ഒരുവനാണ്. എല്ലാ മതങ്ങൾക്കും അതീതമായ ഒരു പുതിയ ജീവിത രീതി ചൂണ്ടിക്കാട്ടി അദ്ദേഹം മതത്തിന് പുതിയൊരത്ഥവും ഉള്ളടക്കവും നൽകുന്നുണ്ട്. ജീവിതം വലിയൊരു സാദ്ധ്യതയുടെ പേരാണ് എന്നതാണ് അദ്ദേഹത്തിന്റെ പക്ഷം.
അടച്ചിട്ട ഒരു മുറിയിലിരുന്ന് ശുദ്ധവായു എന്തുപോലെയാണ് എന്ന് നമ്മൾ എങ്ങനെയറിയും? ശുദ്ധവായു എന്ത് എന്നറിയാൻ നമ്മുടെ വാതിലുകൾ തുറക്കെണ്ടിയിരിക്കുന്നു. കെട്ടിക്കിടക്കുന്ന ജലം മലിനമായ ചരിത്രമല്ലേ ലോകത്തിലുള്ളു. അതുകൊണ്ട് തന്നെ ആദർശങ്ങളോടും പാരമ്പര്യങ്ങളോടും മനുഷ്യരോടും എന്തിന് ദൈവത്തിനോടു പോലും നമ്മുടെ മനസ്സിനെ കെട്ടിയിടുന്ന പക്ഷം സ്വയം ഒഴുകാനുള്ള നമ്മുടെ സാധ്യത കെട്ടുപോവുകയാണ് എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.നീ ഇന്നത് ചിന്തിച്ചാൽ മതിയെന്നു നമ്മളോട് കല്പ്പിക്കുന്ന മനുഷ്യരും മതങ്ങളുമാണല്ലോ നമുക്ക് ചുറ്റും ഉള്ളത്. എന്നാൽ ഇവരാരും എങ്ങനെ ചിന്തിക്കണമെന്ന് കണ്ടെത്താൻ നമ്മളെ സഹായിക്കുന്നില്ല. ഒരുപക്ഷേ, നിങ്ങൾ ചിന്തിച്ചു തുടങ്ങുമ്പോൾ അവർക്ക് ഉത്തരം മുട്ടും എന്ന ഭയം അവരെ വേട്ടയാടുന്നതു കൊണ്ടാകാം ഇങ്ങനെ. അതുകൊണ്ട്, കൃഷ്ണമൂർത്തി പറയുന്നു നാം തന്നെയാണ് നമ്മുടെ ആത്മാവിനെ ഉദ്ധരിക്കേണ്ടതെന്ന്.
ദൈവത്തെ, അല്ലെങ്കിൽ സത്യത്തെ, അല്ലെങ്കിൽ ഒരുവൻ വിളിക്കാനിഷ്ടപ്പെടുന്ന മറ്റെന്തെങ്കിലും പേരിലറിയപ്പെടുന്നതിനെ കണ്ടെത്താനുള്ള അന്വേഷണമാണ് യഥാർത്ഥ മതം. അല്ലാതെ വിശ്വാസത്തെയും സിദ്ധാത്തത്തെയും വെറുതെ അംഗീകരിക്കലല്ല കാണുക മാത്രം ചെയ്യാതെ എന്തിന്റെയും ഉൾ പൊരുൾ വെളിപ്പെടുത്താൻ അതിലേക്ക് ഇറങ്ങണം എന്ന് അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട് ഈ പുസ്തകത്തിൽ. വിദ്യാഭ്യാസത്തെക്കുറിച്ച്, മനസിന്റെ ഇനിയും നമ്മൾ ഗ്രഹിക്കാത്ത പൊരുളുകളെക്കുറിച്ച്, ദൈവത്തേക്കുറിച്ച്, നമ്മളെ വേട്ടയാടുന്ന ഭയത്തേക്കുറിച്ച്, സ്വാതന്ത്ര്യത്തെക്കുറിച്ച് അങ്ങനെ അങ്ങനെ നമ്മുടെ ജീവിതത്തെ തൊടുന്ന തൊടേണ്ട എല്ലാ വിഷയങ്ങളെക്കുറിച്ചും അദ്ദേഹം മുമ്പിലുള്ള ജീവിതത്തിലൂടെ സംസാരിക്കുന്നു.