മൊബൈലിന് എന്തുമാത്രം വിലയുണ്ടാകും? വില കൂടിയ പലതരം മൊബൈലുകള്‍ വിപണിയിലുള്ളപ്പോള്‍ അവയുടെ വിലയെക്കുറിച്ച് കൃത്യതയില്ല. പക്ഷേ ഒന്നറിയാം എന്തായാലും മൊബൈലിനെക്കാള്‍ വിലയുണ്ട് മനുഷ്യന്..അവന്റെ ജീവന്.. അവന്റെ സ്വപ്‌നങ്ങള്‍ക്ക്.. പക്ഷേ വര്‍ത്തമാനകാലം നമ്മോട് പറഞ്ഞത് മനുഷ്യജീവന് മൊബൈലിനോളം പോലും വിലയില്ലെന്നാണ്. മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന അജേഷിന്റെ ജീവിതത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്അതാണ്.
സജിമോന്‍ എന്ന വ്യക്തിയുടെ നാല്പതിനായിരം രൂപയും ബാഗും മോഷണം പോയതില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. കമ്മലിട്ട മോഷ്ടാവിനെക്കുറിച്ച് ഒരു യാത്രക്കാരന്‍ നല്കിയ സൂചനയില്‍ നിന്ന് അന്വേഷണം അജേഷിലെത്തുകയായിരുന്നു. നഷ്ടപ്പെട്ടുപോയവ തിരിച്ചുകിട്ടിയാല്‍ പ്രതിഫലം തരാം എന്ന സജിമോന്റെ വാക്ക് ഓട്ടോ ഡ്രൈവേഴ്‌സ് ഏറ്റെടുക്കുകയും അവര്‍ അജേഷാണ് പ്രതിയെന്ന് സ്വയം തീരുമാനിച്ച് ശിക്ഷ നടപ്പിലാക്കുകയുമായിരുന്നു.
ശിക്ഷയെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്ന് കിട്ടിയ വിവരണം ഇങ്ങനെയാണ്:
ആദ്യം മര്‍ദ്ദിച്ചു. പിന്നെ വീടിന്റെ മേല്‍ക്കൂരയിലെ കമ്പിയില്‍ തലകീഴായി കെട്ടിത്തൂക്കി. അടുത്തവീട്ടില്‍ നിന്നും വെട്ടുകത്തി വാങ്ങി പരിസരത്തു നിന്ന് കമ്പുകള്‍ വെട്ടിയെടുത്തു. ഓരോ കമ്പും ഒടിയുന്നതുവരെ ക്രൂരമായി മര്‍ദ്ദിച്ചു. വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയങ്ങളിലും പൊള്ളിച്ചു. മുറിവേറ്റ ഭാഗങ്ങളില്‍മ ുളക് തേച്ചു മുഖത്ത് മര്‍ദ്ദിച്ചു. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പൊള്ളിച്ചു. നിലവിളിക്കാതിരിക്കാന്‍ തുണിവായില്‍ തിരുകി. രാവിലെ എട്ടോടെ തുടങ്ങിയ മര്‍ദ്ദനം ആറര മണിക്കൂര്‍ കഴി്ഞ്ഞ് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അവസാനിപ്പിച്ചത്.
എന്തൊരു ക്രൂരത. വായിക്കുമ്പോള്‍ ഉള്ള് കലങ്ങുന്നു. ഒരു മൃഗത്തിനോടു പോലും ഇത്രയും ക്രൂരത ചെയ്യാന്‍ സാധാരണക്കാരനായ ഒരു മനുഷ്യന് കഴിയില്ല. ഒരു മൃഗത്തിന് മാത്രമേ ഇത്തരം ക്രൂരതകള്‍ ചെയ്യാനാവൂ. മനുഷ്യന്‍ മൃഗമായതാണ് ഇവിടെ സംഭവിച്ചത്. അജേഷ് മൊബൈല്‍ മോഷ്ടിച്ചു എന്ന് ഈകുറിപ്പ് എഴുതുന്നതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നിട്ടും എങ്ങനെയാണ് അജേഷിന്റെ മേല്‍ മോഷണക്കുറ്റം ചുമത്തപ്പെട്ടത്? ഇനി അയാള്‍ തന്നെയാണ് മോഷണം നടത്തിയെന്നിരിക്കട്ടെ( അജേഷി്‌ന്റെ ആത്മാവ് പൊറുക്കട്ടെ) എങ്കില്‍ പോലും അയാളെ ഇത്രയും ക്രൂരമായി മര്‍ദ്ദിക്കാന്‍ ആരാണ് അനുവാദം നല്കിയത്?
നീതിയും നിയമവും നിലനില്ക്കുന്ന രാജ്യമാണ് ഇത്. ചിലപ്പോഴെങ്കിലും അനീതി വിജയിക്കാറുണ്ടെങ്കിലും. പക്ഷേ അങ്ങനെയെങ്കില്‍ പോലും നിയമം കൈയിലെടുക്കാന്‍ ഒരാള്‍ക്കും അധികാരമില്ല.
അജേഷിന്റെ ഓര്‍മ്മ മനസ്സിലേക്ക് കൊണ്ടുവന്നത് മധുവിനെയാണ്. അട്ടപ്പാടി ആദിവാസികോളനിയിലെ മധു എന്ന ഇരുപത്തിയൊന്‍പതുകാരനെ അരി മോഷ്ടിച്ചതിന്റെ പേരിലാണ് ആള്‍ക്കൂട്ടകോടതി വിചാരണ ചെയ്തതും മര്‍ദ്ദിച്ചതും കൊന്നതും. അതേ വിധി തന്നെയായിരുന്നു അജേഷിന്‍റേതും.
മധുവിന്റെയും അജേഷിന്റെയും ജീവിതസാഹചര്യങ്ങളിലും സമാനതകളുണ്ട്. ഒറ്റപ്പെട്ട ജീവിതവും സ്വഭാവത്തിലുള്ള വൈരുദ്ധ്യങ്ങളും.
അരിയായാലും മൊബൈലായാലും ആള്‍ക്കൂട്ടത്തിന്റെ പൊതുസ്വഭാവം രണ്ടിടത്തും ഒന്നുതന്നെയായിരുന്നു. ഹിംസാത്മകത..ക്രൂരത.. അജേഷുംമധുവും ഒന്നുപോലെ അവയ്ക്ക് ഇരകളായി.
കരുത്തില്ലാതെ നില്ക്കുന്ന ഒരു മനുഷ്യനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് എന്തുതരത്തിലുള്ള പൗരുഷമാണ്.. അത് ഏതുതരം നീതിയാണ്.. പോരാട്ടങ്ങളും പോര്‍വിളികളും തുല്യശക്തികളോടാവണം.
അരുതെന്ന് പറയാനോ വേണ്ടെന്ന് ശബ്ദമുയര്‍ത്താനോ ആ ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ പോലും ഇല്ലാതെ പോയല്ലോ? മനുഷ്യജീവന് നായ് യുടെ വിലപോലും ഇല്ലാതാകുന്നുവെന്നാണ് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നത്.
ഇന്നലെ ഹര്‍ത്താലിനോട് അനുബന്ധിച്ച് കൈക്കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ വാഹനം പോലും തടഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു. ഇന്ന് മറ്റൊരാളാണ് ആ വാഹനത്തിലുള്ളതെങ്കില്‍ നാളെ അതേ സ്ഥാനത്ത് ഞാനായിക്കൂടാ യെന്നില്ല. മറ്റുള്ളവരെക്കുറിച്ചുള്ള പരിഗണനയും കരുണയും ഇല്ലാതാകുന്നത് ഈ ലോകത്തിന്റെ വലിയ പോരായ്മയാണ്. ഇവ ഇല്ലാതാകുന്നതാണ് ഈ ലോകത്തില്‍ കൊടുംക്രൂരതകള്‍ വര്‍ദ്ധിക്കാന്‍ കാരണവും.
അനുബന്ധം മറ്റൊരാളാണ് ഈ മൊബൈല്‍ മോഷ്ടിച്ചതെങ്കില്‍, ഈ സംഭവങ്ങളെല്ലാം അയാള്‍ അറിയുന്നുണ്ടെങ്കില്‍ എന്തായിരിക്കും അയാളുടെ മാനസികാവസ്ഥ? തനിക്കുവേണ്ടി ജീവന്‍ വെടിഞ്ഞ അജേഷിനെയോര്‍ത്തുള്ള കുറ്റബോധം അയാള്‍ക്കെന്നെങ്കിലും സ്വസ്ഥത നല്കുമോ?