മഴ മറക്കാതിരിക്കുമ്പോള്‍ 

Date:

മഴ ഉണങ്ങിപ്പോയിരിക്കുന്നു
എല്ലാ മുറിവുകളും മറന്നുപോയിരിക്കുന്നു
എല്ലാം ഉണങ്ങിപ്പോയിരിക്കുന്നു
മഴവഴിയില്‍ നിന്ന്
ഞാനും നീയും മാറിപ്പോയിരിക്കുന്നു
മറക്കുകയാണ്, എല്ലാം

 ഷെല്‍വി (മഴ എന്നെ മറക്കുമ്പോള്‍)

ഇല്ല, എനിക്ക് യോജിക്കാനാവില്ല, മഴ നിലച്ചുവെന്ന്… മഴ മറന്നുവെന്ന്… അങ്ങനെയായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ കുറിപ്പ് ഞാനെഴുതുമായിരുന്നില്ലല്ലോ.
കുടയെടുക്കാതെ, മനപ്പൂര്‍വ്വം മഴക്കാലത്ത്  ഇറങ്ങിത്തിരിച്ച മകനു പിന്നാലെ കുടയെന്ന ഓര്‍മ്മപ്പെടുത്തലുമായി ഓടിവരുന്ന പ്രായം ചെന്ന അമ്മ…
ജോലിസ്ഥലത്തു നിന്നുള്ള യാത്രയ്‌ക്കൊടുവില്‍ പെരുമഴയിലേക്ക് വണ്ടിയിറങ്ങുമ്പോള്‍ നനഞ്ഞുകുതിര്‍ന്നും മകനുവേണ്ടി കുടയുമായി കാത്തുനില്ക്കുന്ന വൃദ്ധനായ അപ്പന്‍…
അപ്പന്റെ കുടയ്ക്കു കീഴില്‍, ബീഡിപ്പുകയുടെ ഗന്ധം ശ്വസിച്ച് പെരുവഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ മകന്റെ മനസ്സില്‍ മറ്റൊരു മഴ പെയ്യുകയായിരുന്നു. അപ്പനുമായി ഇങ്ങനെയൊരു യാത്ര പ്രായപൂര്‍ത്തിയായതിനു ശേഷം ആദ്യമായിട്ടാണല്ലോ… ഇങ്ങനെ തൊട്ടുരുമ്മി…

മകന് നനയുന്നുവെന്ന് തോന്നലുണ്ടായപ്പോള്‍ അവനെ തന്നോട് ചേര്‍ത്തുപിടിക്കാനും അപ്പന്‍ മടിച്ചില്ല. അപ്പോള്‍ മകന്റെ കണ്ണ് അറിയാതെ നിറഞ്ഞുപോയി. മഴയേ, നിനക്ക് നന്ദി. ഇങ്ങനെയൊരു സൗഭാഗ്യം തന്നതിന്…
സ്‌നേഹത്തിന്റെ ഈ മഴകള്‍ക്ക് മീതെ എങ്ങനെയാണ് ദൈവമേ എനിക്കെന്റെ ജാലകങ്ങള്‍ കൊട്ടിയടയ്ക്കാനാവുക? വീണ്ടും വീണ്ടും ഈ മഴയത്ത് നനയാനായി എനിക്കെങ്ങനെ വരാതിരിക്കാനാവും?
കളി കഴിഞ്ഞ മൈതാനത്ത്, കൂട്ടുകാര്‍ പിരിഞ്ഞ നേരത്ത് രണ്ടു പേര്‍ മാത്രമായി. സായാഹ്നമായിരുന്നു. ആകാശം നോക്കി അങ്ങനെ മലര്‍ന്നുകിടക്കവെ രണ്ടാള്‍ക്കും എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. അതിനുവേണ്ടി മാത്രമായിരുന്നു പതിവില്ലാതെ ഇവിടെ.. ഇങ്ങനെ…

പക്ഷേ ആര് എങ്ങനെ തുടങ്ങണമെന്ന സംശയം രണ്ടാള്‍ക്കുമുണ്ടായിരുന്നു. മാനം മൂടിക്കെട്ടി നില്ക്കുകയായിരുന്നു. പെട്ടെന്ന് മഴ പെയ്തു തുടങ്ങി. അപ്പോള്‍ അവര്‍ പറയാനാരംഭിച്ചു… പറഞ്ഞുകഴിഞ്ഞപ്പോഴാണ് രണ്ടാള്‍ക്കും മനസ്സിലായത്, പറഞ്ഞതൊന്നും അത്ര നല്ല കാര്യമായിരുന്നില്ല. പറഞ്ഞുകഴിഞ്ഞിട്ടും മഴ പെയ്തു തോര്‍ന്നിരുന്നുമില്ല.
”യൂ ആര്‍ അബ്‌നോര്‍മ്മല്‍… യൂ ആര്‍ മാഡ്…” കുറച്ച് മുമ്പ് കേട്ട വാക്കുകള്‍ തെല്ലൊരു പരിഹാസത്തോടെ മഴയും ആവര്‍ത്തിച്ചു.

അത്രയും സത്യസന്ധമായ ഒരു പ്രസ്താവന ജീവിതത്തില്‍ അതിന് മുമ്പൊരിക്കലും കേട്ടിട്ടില്ലെന്ന് തോന്നി. ഒരു വെളിപ്പെടുത്തലിന്റെ സൗന്ദര്യമായിരുന്നു ആ മഴയ്ക്ക്. ചില സത്യങ്ങള്‍ മിഴികളെ പൊള്ളിക്കും. അതുകൊണ്ടാവാം കണ്ണുകള്‍ നനഞ്ഞതും. എന്നിട്ടും മഴ പാവം സന്മനസ്സോടെ കണ്ണീരു മറച്ചു.

സ്‌നേഹം അതിരുകടക്കുമ്പോള്‍ അത് പൊസസ്സീവ് നസാകുന്നു. പൊസസ്സീവ്‌നസ് ഭ്രാന്തായി മാറുന്നു. എന്നാല്‍ ഭ്രാന്ത് ആഘോഷിക്കപ്പെടേണ്ട ഒന്നല്ലതന്നെ. അത് സ്വയം അല്ലാതെ മറ്റൊരാള്‍ വഹിക്കേണ്ടതല്ല. അതിന് മറ്റൊരാളെ വിധേയനാക്കേണ്ടതുമില്ല. ആത്മനിന്ദയുടെ ആഴങ്ങളിലേക്ക് വീണുപോയത് അങ്ങനെയായിരുന്നു. ഇനിയും കര കയറാന്‍ കഴിഞ്ഞിട്ടില്ലെന്നത് സത്യം.

ഞാന്‍ നിനക്ക് നല്കിയതെല്ലാം ഭ്രാന്തായിരുന്നു. യേസ്, അയാം മാഡ്. നിനക്കേ അത് മനസ്സിലാവൂ… ഞാന്‍ നിന്നെ എന്റെ ഭ്രാന്തിന്റെ ചുറ്റുവട്ടങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നു… ഞാന്‍ നിന്നെ നിന്റേതായ ആകാശങ്ങളിലേക്ക് പറത്തിവിടുന്നു… അതുകൊണ്ട് ….
അത്ഭുതം… യാത്ര പറഞ്ഞ് പിരിഞ്ഞിട്ടും മഴ പെയ്തുതോര്‍ന്നിരുന്നില്ല.
വാക്കുകളേല്പിച്ച മുറിപ്പെടുത്തലുകളുടെയും പിഴപ്പിച്ചുകളഞ്ഞ ജീവിതനിലപാടുകളുടെയും വേദനയില്‍, ഉറങ്ങിക്കിടക്കുന്ന പ്രിയപ്പെട്ട ഒരാളുടെ കാല്പ്പാദങ്ങള്‍ക്കു മുമ്പില്‍ മുട്ടുകുത്തുമ്പോള്‍ പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.

ആരും കാണുന്നില്ലെങ്കിലും ചുറ്റിനും ഇരുട്ടാണെങ്കിലും എത്ര വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെങ്കിലും മറ്റൊരാളുടെ കാലുപിടിച്ച് മാപ്പ് പറയുക എന്നത്, അഹത്തെ ഇല്ലാതാക്കുക എന്നത് അത്ര നിസ്സാരമല്ലെന്ന് മനസ്സിലായത് അന്നാണ്. പക്ഷേ മഴ അത് ആവശ്യപ്പെട്ടിരുന്നു. ”ക്ഷമിക്കൂ” കാല്പ്പാദങ്ങളില്‍ ചുണ്ട് ചേര്‍ത്ത്, കണ്ണീരോടെ പറഞ്ഞു.
ഉറക്കത്തില്‍ തിരിഞ്ഞുകിടക്കുന്നതിനിടയില്‍ മുഖമുയര്‍ത്തി നോക്കിയ ആള്‍ അത് കേട്ടോ എന്നോ അങ്ങനെയൊന്ന് അറിഞ്ഞോ എന്നോ ഇന്നും അറിയില്ല. മഴയുടെ ആരവം കേട്ട് തിരികെ വന്ന് കട്ടിലില്‍ കിടക്കുമ്പോള്‍ മനസ്സ് മഴ തോര്‍ന്നതുപോലെ ശാന്തമായിരുന്നു. പക്ഷേ മഴ ഇനിയും  കാത്തുനില്ക്കുന്നുണ്ടെന്ന് അപ്പോഴും കരുതിയിരുന്നതേയില്ല.

സങ്കടമഴകളില്‍ നനഞ്ഞുകുതിര്‍ന്നു ഒറ്റയ്ക്ക് നിന്നപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട,് തോളത്ത് കൈചേര്‍ത്ത് ”സാരമില്ല” എന്ന് ആശ്വസിപ്പിക്കാനോ കൂട്ട് ചേര്‍ന്ന് നടക്കാനോ ഒരാളുണ്ടായിരുന്നെങ്കില്‍… പ്രാര്‍ത്ഥിച്ചിട്ടുണ്ട്, ഒരു സ്‌നേഹമഴ പെയ്തിരുന്നെങ്കില്‍…. ആരുമുണ്ടായിരുന്നില്ല. എന്നും ഒറ്റയ്ക്കായിരുന്നു.
ഹൃദയത്തിന്റെയും ഓര്‍മ്മകളുടെയും താഴ്‌വരകളില്‍ ഇന്നും പെയ്യുന്ന ഒരു മഴച്ചിത്രമുണ്ട്. അയാളെക്കുറിച്ച് മറ്റെല്ലാം മറന്നാലും അതു മാത്രം മറക്കാന്‍ കഴിയുമെന്ന് തോന്നുന്നുമില്ല. ഒരുറക്കത്തില്‍ നിന്ന് ഉണര്‍ന്നുനോക്കുമ്പോള്‍ കിടക്കയില്‍ ആളില്ല. എവിടെപ്പോയി എന്ന ആകുലതയോടെ മുറികള്‍ കയറിയിറങ്ങി ഒടുവില്‍ എത്തിയത്… പുറത്ത് പെയ്യുന്ന മഴയ്‌ക്കൊപ്പം വന്ന ഇടിമിന്നല്‍ വെളിച്ചത്തില്‍ കണ്ടതെന്താണ്… ക്രൂശിതരൂപത്തിന് മുമ്പില്‍ കാല്‍മുട്ടുകളില്‍ മുഖം ചേര്‍ത്ത്…

ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ ഒരാള്‍ കിടക്കവിട്ടെണീറ്റ് ദൈവത്തിന്റെ മുമ്പില്‍ ഇങ്ങനെ തനിച്ചാകണമെങ്കില്‍ തീര്‍ച്ചയാണ് അയാളുടെ ഉള്ളില്‍ സങ്കടങ്ങളുടെ വലിയൊരു മഴ തന്നെയുണ്ട്; പ്രാര്‍ത്ഥനകളുടെയും. എന്തായിരിക്കാം ഈ മനസ്സിലെ പെയ്ത്ത്… എന്തായിരിക്കാം….? പക്ഷേ ചോദിച്ചില്ല… സഹിക്കാനും കഴിഞ്ഞില്ല… മാറോട് ചേര്‍ക്കാനാണ് തോന്നിയത്. എന്നാല്‍ അതും ചെയ്തില്ല… ഉള്ളില്‍ കരച്ചില്‍ വന്ന് ആര്‍ത്തലച്ചു… അത് പുറത്തേക്കെടു ക്കാതെ പിന്‍വാങ്ങി. കിടക്കയിലേക്കല്ല മഴയിലേക്ക് പോകാനാണ് തോന്നിയത്…. ദൈവമേ ആ സങ്കടം നീ കാണാതെ പോകരുതേ…

മഴ ഒരിക്കലും പെയ്യാതിരിക്കുകയോ പെയ്തുതോരുകയോ ചെയ്യുന്നില്ല. അത് ആരെയും നനയ്ക്കാതിരിക്കുന്നുമില്ല. കുതറിയോടിയും പ്രതിരോധങ്ങളുയര്‍ത്തിയും നമ്മള്‍ ഒഴിഞ്ഞുമാറരുതെന്നേയുള്ളൂ…
എത്ര പെയ്തിട്ടും എത്ര കുറച്ചു മാത്രമാണ് മഴ നമ്മളെ നനയ്ക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. അല്ലെങ്കില്‍ ചില മഴകള്‍ മാത്രമേ നമുക്ക് ആവശ്യമുള്ളൂ എന്നും വരാം. അതിന് മാത്രമേ നനയാനായി നമ്മള്‍ നിന്നുകൊടുക്കാറുമുള്ളൂ.
ശക്തമായി മഴ പെയ്യുമ്പോള്‍ ഇറയത്ത് ‘കുഞ്ഞിപ്പാത്ര’ങ്ങളില്‍ വരെ മഴവെള്ളം സംഭരിക്കാന്‍ ശ്രമിക്കുന്ന ഒരു വീട്ടമ്മയെപ്പോലെയാണ് നമ്മളില്‍ ചിലര്‍. എത്ര ശ്രമിച്ചിട്ടും മഴയെ മുഴുവന്‍ വിവിധ പാത്രങ്ങളില്‍ ഇഷ്ടം പോലെ ശേഖരിക്കാന്‍ നമുക്ക് കഴിയുന്നില്ല…. കുറച്ച് മാത്രം നിറച്ചിട്ട് മഴ പിന്‍വാങ്ങുകയാണ്… മഴ ഒഴുകിപ്പോവുകയാണ്… മറ്റേതൊക്കെയോ ഇടങ്ങളിലേക്ക്… അത് നിസ്സഹായതയോടെ നോക്കി നില്ക്കാനേ കഴിയൂ…
നേരം തെറ്റി പെയ്യുന്ന മഴ… ചാഞ്ഞുപെയ്യുന്ന മഴ… വേനല്‍മഴ… വെയില്‍ മഴ… രാത്രിമഴ… പെട്ടെന്ന് വന്ന്, പെട്ടെന്നൊടുങ്ങുന്ന മഴ… ഒഴിഞ്ഞ വഴികളിലെ മഴ… ഇങ്ങനെ എത്രയെത്ര മഴകള്‍… ഓരോ മഴയ്ക്കും ഭിന്നമുഖങ്ങള്‍… ഭാവങ്ങള്‍… ഇങ്ങനെ തോരാതെ പെയ്ത ഒരുപാട് മഴ കൊണ്ടവനാണ് ഞാന്‍; മഴയിലൂടെ ഒലിച്ചുപ്പോയവനും.
ഇന്നും എന്റെ മഴ നിനവുകളില്‍ നീ പെയ്തിറങ്ങുന്നുണ്ട്; ഒരിക്കലും എന്റെ സ്‌നേഹമഴ നിനക്കാവശ്യമില്ലായിരുന്നിട്ടും.
എനിക്കെതിരെ നീ കുട നിവര്‍ത്തിയിട്ടും ഞാനെന്തിനാണ് ഇങ്ങനെ നിന്നെ നനയ്ക്കാനായി വീണ്ടും വീണ്ടും പെയ്യുന്നത്? ആവര്‍ത്തിക്കുംതോറും ചെകിടിക്കുന്ന ചില പ്രയോഗങ്ങളും ഇതിവൃത്തങ്ങളുംപോലെ.
നിന്നെക്കുറിച്ച് ഞാനെന്തിനാണ് തുടര്‍ന്നും പാടിക്കൊണ്ടിരിക്കുന്നത്?  ഇത്രയധികമായി നിന്നെ സ്‌നേഹിക്കാന്‍ ഞാന്‍ നിനക്ക് ആരാണ്? ജീവിതത്തില്‍ ഒരാളെ എങ്ങനെയെല്ലാം എന്തിനെല്ലാം എത്രമാത്രം സ്‌നേഹിക്കാമോ അങ്ങനെയെല്ലാം സ്‌നേഹിച്ചിട്ടും മറ്റെയാളുടെ ഹൃദയാകാശങ്ങളില്‍ ഒരു മേഘമായിപ്പോലും മാറാന്‍ കഴിയാതെപോകുന്നതെന്തുകൊണ്ടാണ്?

നീയാണ് എന്നെ പൊന്നുപോലെ സ്‌നേഹിച്ചിരുന്നതെങ്കില്‍ എനിക്ക് നിന്റെ സ്‌നേഹം അവഗണിക്കാമായിരുന്നു, ഞാനാണ് നിന്നെ തീവ്രമായി സ്‌നേഹിക്കുന്നതെന്നതിനാല്‍ എനിക്കെന്റെ സ്‌നേഹം വഴിവക്കില്‍ ഉപേക്ഷിച്ചിട്ട് പോകാനാവില്ല. കാരണം എനിക്ക് വേണ്ടതെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. അതെന്നും കാത്തുസൂക്ഷിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

സ്‌നേഹിക്കപ്പെടുന്നവനല്ല, സ്‌നേഹിക്കുന്നവനാണ് എന്നും വേദന… യാജ്ഞവല്ക്യന്‍ മൈത്രേയിയോട്  പറഞ്ഞത് ഓര്‍മ്മയുണ്ട്. ആരും മറ്റൊരാള്‍ക്കുവേണ്ടിയല്ല, അവനവനുവേണ്ടിയാണ് മറ്റുള്ളവരെ സ്‌നേഹിക്കുന്നത്. മനസ്സ് നൊന്തും മറ്റുള്ളവരെ സ്‌നേഹിക്കുന്നവരുടെ എണ്ണം കുറവുള്ളവരുടെ ഇക്കാലത്ത് നീ ഒരിക്കല്‍പ്പോലും കാര്യമായി എന്നെ ഗൗനിച്ചിട്ടില്ലായെങ്കിലും എന്റെ സ്‌നേഹത്തിന്റെ ആത്മാര്‍ത്ഥതയിലും സത്യസന്ധതയിലും എനിക്ക് അഹങ്കാരമുണ്ട്.
അതെന്തായാലും ഈ കുറിപ്പുകള്‍ നിനക്കാണ്. നിന്നോടുള്ള എന്റെ പെയ്തുതീരാത്ത സ്‌നേഹത്തിനും… നമ്മള്‍ ഒരുമിച്ച് മഴ കൊണ്ട രാവുകള്‍ക്കും മഴ നമ്മെ നനച്ച് കടന്നുപോയ വഴികള്‍ക്കും…

അതുകൊണ്ട് വരൂ, മടിച്ചു നില്ക്കാതെ വരൂ, മഴ വീണ്ടും പെയ്യുന്നത് കണ്ടില്ലേ… എത്ര മഴകള്‍ ഇതിന് മുമ്പേ നിനക്ക് മുന്നിലൂടെ പെയ്തുപോയി… നീ അപ്പോഴൊക്കെ മടിച്ചു നിന്നു… എന്നിട്ടും ഇതാ വീണ്ടും മഴ നിന്നെ കാത്തുനില്ക്കുന്നു, മഴ നിന്നെ ക്ഷണിക്കുന്നു.. അങ്ങനെയാണ് ചില മഴകള്‍… വേണ്ടെന്ന് കൊട്ടിയടച്ചിട്ടും ജാലകവാതില്ക്കല്‍ വിതുമ്മി നില്ക്കും… പരിഭവങ്ങളും കുറ്റപ്പെടുത്തലുകളുമില്ലാതെ സങ്കടങ്ങള്‍ മാത്രമായി…
ഈ മഴയുടെ സംഗീതം കേട്ട് കൈകള്‍ കോര്‍ത്തുപിടിച്ച് നമുക്കീ മഴയിലേക്കിറങ്ങാം.. മഴയിലേക്ക് നമുക്കൊന്ന് നീട്ടിക്കൂവാം.. മഴ നമ്മെ വിശുദ്ധീകരിക്കട്ടെ..

വിനായക് നിര്‍മ്മല്‍

More like this
Related

മധ്യവേനൽ അവധിക്കുശേഷം

ഓർമ്മകൾക്ക് ഉറക്കമില്ല, അവ വീണ്ടും വീണ്ടും ഓർമ്മകളിൽ മിന്നിമറഞ്ഞുകൊണ്ടേയിരിക്കും. വീണ്ടും ഓർക്കാനും...

നീയില്ലാത്തൊരു ഓണം

ഓണം, വെറുമൊരു സദ്യയോ ഓണക്കോടിയുടെ തിളക്കമോ അല്ല. അത് സ്നേഹത്തിന്റെ കൂട്ടായ്മയാണ്....

ഒരു പുട്ട് പുരാണം

ഗൃഹാതുരത്വം  ഉണർത്തുന്ന പുട്ടും ഏത്തപ്പഴം പുഴുങ്ങിയതും-ബാല്യത്തിൽ ഏറ്റവും ഇ ഷ്ടപ്പെട്ട പ്രാതൽ...

‘ഘർ വാപസി’

റോബർട്ട് ഫ്‌ലാറ്റെറി എന്ന ഹോളിവുഡ് സംവിധായകൻ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ...

മഞ്ഞുകാലത്തെ ഓർമ്മ

വീണ്ടും ഒരു മഞ്ഞുകാലം... ആദ്യം ഓർമ്മയിൽ  വരുന്നത് എം ടി യുടെ...

ആൺ മനസ്സുകളിലെ അലിവുകൾ

ലോകം ഇങ്ങനെയൊക്കെപോകുമ്പോൾ ആണധികാരവും, അധീശത്വസ്വഭാവവും സ്ത്രീ പീഡനങ്ങളും ആൺ മേൽക്കോയ്മയുടെ ആയിരം...

മണ്ണെണ്ണ വിളക്ക്

ഒന്നാം ക്ലാസ്സിലെ എന്റെ അധ്യയനം അവസാനിക്കാറായപ്പോഴാണ് ഞങ്ങളുടെ വീട് വൈദ്യുതീകരിച്ചത്. അതിനാൽത്തന്നെ...

പണ്ട് ഒരു അവധിക്കാലം ഉണ്ടായിരുന്നു…

അപ്രതീക്ഷിതമായി മുന്നേ കിട്ടിയ അവധിക്കാലത്തിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് കേരളത്തിലെ ബഹുഭൂരിപക്ഷം കുട്ടികളും....

നിനക്കായ് പാടാം ഞാനീ പാട്ടുകൾ

എല്ലാ നഷ്ടങ്ങളെക്കാളും മേലെ നില്ക്കും  മക്കളുടെ നഷ്ടങ്ങൾ. പ്രാണൻ നല്കിപോലും മക്കളുടെ...

ചില തീയറ്റര്‍ സ്മരണകള്‍

കുട്ടിക്കാലത്ത് എനിക്കും ചേട്ടനും സ്വന്തമായി ഓരോ തീയറ്ററുണ്ടായിരുന്നു. കുടയംപടി മേനക എന്റെ...

അടുക്കള

ലോകത്തിലേക്കും വച്ചേറ്റവും മനോഹരമായ ഒരിടമുണ്ടെങ്കില്‍ അത് അടുക്കളയാണ്. അവിടെയാണ് സ്ത്രീയുടെ സ്‌നേഹവും...

ഓര്‍മ്മപ്പെടുത്താന്‍ ഒരു വരി

കത്ത് ഒരോര്‍മ്മപ്പെടുത്തലാണ്. ഞാന്‍ നിന്നെ ഓര്‍ക്കുന്നുണ്ട് എന്നാണ് ഓരോ കത്തും പറയുന്നത്....
error: Content is protected !!