ഈ ലോകം ഒരു നോക്കു കാണാൻ പോലും അനുവദിക്കാതെ തന്റെ കുഞ്ഞിനെ ഗർഭപാത്രത്തിൽ വച്ച് അബോർഷനിലൂടെ കൊലപ്പെടുത്തിയ ഒരമ്മയുടെ വിലാപവും ആത്മസംഘർഷവും എന്നെങ്കിലും അവസാനിക്കുമോ? ഓരോ ഉറക്കത്തിലും ആയിരം ശിശുരോദനങ്ങൾ ഉയരുമ്പോൾ അവൾക്ക് എന്നെങ്കിലും എപ്പോഴെങ്കിലും സമാധാനപൂർവ്വം ഉറങ്ങാൻ കഴിയുമോ? ഇല്ല എന്നാണ് ഫേസ്ബുക്കിലെ ഈ കുറിപ്പ് വ്യക്തമാക്കുന്നത്. ക്രിസ്റ്റീന വൈയ്ലാറ്റി ഫാച്ചിനി എന്ന സ്ത്രീയാണ് തന്റെ ഫേസ് ബുക്ക് പേജിൽ മരീന എന്ന യുവതിയുടെ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
സ്വാതന്ത്ര്യം ഒരു പ്രധാനപ്പെട്ടസംഗതിയാണ്. അതൊരു ഉത്തരവാദിത്വവും. ബാൽക്കെണിയിൽ നിന്നു സ്വന്തം കുഞ്ഞിനെ ദൂരേയ്ക്ക് വലിച്ചെറിയുകയാണെങ്കിൽ നിയമപരമായും അല്ലാതെയും പല വിപരീതാനുഭവങ്ങളിലൂടെയും നിങ്ങൾക്ക് കടന്നുപോകേണ്ടതായി വന്നേക്കാം. അതിന്റെ വേദന ഓരോ ദിവസവും ജീവിതകാലം മുഴുവനും വേട്ടയാടുകയും ചെയ്തേക്കാം. നിങ്ങൾക്ക് നിങ്ങളോടുതന്നെ ക്ഷമിക്കാനും കഴിയില്ല. മരീനയുടെ കുറിപ്പ് ഇങ്ങനെയാണ് ആരംഭിക്കുന്നത്. ജനിച്ച കുഞ്ഞിനെ കൊലപ്പെടുത്തുമ്പോൾ നിയമത്തിന് മുമ്പിൽ കീഴടങ്ങേണ്ടിവരുന്നുവെങ്കിൽ നിയമപരമായ സാധുതയോടെ അബോർഷൻ നടത്തുന്നതിലെ പൊള്ളത്തരത്തെയാണ് മരീന തുടർന്ന് ചോദ്യം ചെയ്യുന്നത്. അബോർഷൻ നടത്തുമ്പോൾ നിങ്ങൾ വിചാരിക്കുന്നത് അത് നിങ്ങളുടെ മാത്രം ജീവിതവും തീരുമാനവും എന്നാണ്. എന്നാൽ അത് നിങ്ങളുടേതു മാത്രമല്ല നിങ്ങളുടെ കുഞ്ഞ്, ആ കുഞ്ഞിന്റെ പിതാവ് എന്നിവരുടെ ജീവിതവുമായി കൂടി അത് ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ മരണം സംഭവിക്കുന്നത് നിങ്ങൾക്കാണ്, നിങ്ങൾക്ക് മാത്രം. തന്റെ കുഞ്ഞ് ഏത് അവസ്ഥയിലുമായിരുന്നുകൊള്ളട്ടെ അതിന് ഒരുമ്മയെങ്കിലും നല്കാൻ കൊതിക്കാത്ത ഏത് അമ്മയാണ് ഈ ലോകത്തിലുള്ളത്? എന്നിട്ടും…
ജീവിതം എപ്പോഴും ജീവിതം തന്നെയാണ്. എന്റെ പ്രിയ സ്ത്രീകളേ, നിങ്ങളൊരിക്കലും നിങ്ങളുടെ ജീവിതങ്ങളെ ഒരു കൊലപാതകിയുടെ കയ്യിലേക്ക് വച്ചുകൊടുക്കരുത്. ആ കുഞ്ഞിനൊപ്പം മരിക്കുന്നത് നിങ്ങൾ കൂടിയാണ്, ഓരോ ദിവസവും ഓരോ നിമിഷവും. ഞാൻ ഇപ്പോൾ അങ്ങനെ മരിച്ചുകൊണ്ടിരിക്കുകയാണ്, ഓരോ ദിവസവും ഓരോ നിമിഷവും. അതുകൊണ്ട് പ്ലീസ്, നിങ്ങളൊരിക്കലും അബോർഷൻ നടത്തരുത്. എന്റെ ഈ വാക്കുകൾ ഏതെങ്കിലും ഒരു സ്ത്രീയുടെ മനസ്സിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ ഒരു കുഞ്ഞുജീവൻ രക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ അവിടെ ഞാൻ കൂടിയാണ് രക്ഷപ്പെട്ടിരിക്കുന്നത്.
തികച്ചും വ്യക്തിപരമായ അനുഭവമായതുകൊണ്ട് മരീനയെ സംബന്ധിച്ച കൂടുതൽ വിവരങ്ങളോ എന്തിന് പേരു മുഴുവൻ പോലുമോ ചേർത്തിട്ടുമില്ല. വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സൗന്ദര്യചിന്തയുടെയും ഒക്കെ പേരിൽ അബോർഷൻ നടത്തുന്ന ഓരോ സ്ത്രീയെയും പുനഃചിന്തയ്ക്ക് വിധേയമാക്കാൻ പ്രേരിപ്പിക്കുന്നതാണ് മരീനയുടെ കുറിപ്പ്.