ലോകമെമ്പാടുമുള്ള ആശുപത്രികളിൽ ആതുരസേവന രംഗത്ത് തനതു മുദ്രപതിപ്പിച്ചവരാണ് മലയാളികൾ. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കൻ നാടുകളിലും റിക്രൂട്ട്മെന്റ് ഏജൻസികൾ മലയാളി നഴ്സുമാർക്കായി പ്രത്യേക ഇന്റർവ്യൂ പോലും സംഘടിപ്പിക്കാറുണ്ട്. ആതുരസേവന രംഗത്ത് താൽപ്പര്യമുള്ളവർക്ക്, പ്രത്യേകിച്ച് സാധാരണ കുടുംബങ്ങളിലുള്ളവർക്ക്, പെട്ടന്ന് ജോലി കിട്ടുന്നതിനുള്ള വലിയൊരു സാധ്യത കൂടിയാണ് നഴ്സിംഗ്. അവരവരുടെ പഠന താൽപ്പര്യങ്ങൾക്കനുസരിച്ച്, ബി.എസ്.സി., ജി.എൻ.എം., എ.എൻ.എം. എന്നീ വ്യത്യസ്ത മേഖലകൾ നഴ്സിംഗ് രംഗത്തുണ്ട്.
അപേക്ഷാ രീതി :-
കേരളത്തില്‍, ബി.എസ്സി.നഴ്സിങ് പ്രവേശനം, പ്ലസ് ടു മാർക്കിന്റെ മാത്രം അടിസ്ഥാനത്തിലാണ്. ലാൽ ബഹദൂർ ശാസ്ത്രി(എല്‍.ബി.എസ്.) സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി വഴി അപേക്ഷ സ്വീകരിച്ച്, അപേക്ഷാർത്ഥിയുടെ പ്ലസ് ടു വിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്, സർക്കാർ – സ്വാശ്രയ നഴ്സിംഗ് കോളേജുകളിലേയ്ക്കുള്ള പ്രവേശന നടപടികൾ. സംസ്ഥാനത്ത് പ്ലസ് ടു റിസൾട്ട് പ്രസിദ്ധീകരിച്ച് അധികം വൈകാതെ തന്നെ പ്രവേശനത്തിനുള്ള വിജ്ഞാപനമിറക്കും.
യോഗ്യത :-
അപേക്ഷാര്‍ഥി പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച്, 50 ശതമാനം മാര്‍ക്കുവാങ്ങി ജയിച്ചവരായിരിക്കണം. ബയോളജി സയൻസുകാർക്കല്ലാതെ മറ്റു കോമ്പിനേഷനുകളിൽ പ്ലസ്ടു പൂർത്തീകരിച്ചവർക്ക്, കേരളത്തിൽ പഠിയ്ക്കാൻ നിലവിൽ അവസരമില്ല.എന്നാൽ മറ്റു ചില സംസ്ഥാനങ്ങളിൽ അവർക്കു പ്രവേശനത്തിനു സാധ്യതയുണ്ട്.
യോഗ്യതാപരീക്ഷയുടെ അന്തിമവര്‍ഷ പരീക്ഷയില്‍ (പ്ലസ് ടു ) ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്കു ലഭിക്കുന്ന മൊത്തം ഇന്‍ഡക്സ് മാര്‍ക്ക് (പ്രോസ്‌പെക്ടസ് വ്യവസ്ഥപ്രകാരം ഓരോ വിഷയത്തിന്റെയും നോര്‍മലൈസ് ചെയ്ത മാര്‍ക്കാണ് പരിഗണിക്കുക) അടിസ്ഥാനമാക്കിയാണ് റാങ്ക്പട്ടിക തയ്യാറാക്കുക.
അപേക്ഷാർത്ഥിക്ക് നഴ്സിംഗ് പ്രവേശനം നടക്കുന്ന അക്കാദമിക വർഷത്തിനു മുൻപുള്ള ഡിസംബർ 31-ന്, 17 വയസ്സ് പൂര്‍ത്തീകരിച്ചിരിക്കണം.എന്നാൽ ഉയര്‍ന്ന പ്രായപരിധി സംബന്ധിച്ച് പ്രത്യേക നിഷ്ക്കർഷയില്ല.
കഴിഞ്ഞ വർഷത്തെ താരതമ്യം :-
പ്രവേശനത്തിന് എത്രമാര്‍ക്ക് പ്ലസ് ടു തലത്തില്‍ വേണ്ടിവരുമെന്ന് മുന്‍കൂട്ടിപറയാന്‍ സാധ്യമല്ല. അതായത് ഇത്ര ശതമാനം മാർക്കുണ്ടായാൽ അസ്മിഷനുറപ്പാണ്, എന്നൊന്നും സ്ഥിരീകരിക്കാനാവില്ല. കാരണം വിദ്യാർത്ഥികളുടെ ഒരു നിശ്ചിത വര്‍ഷത്തെ മാര്‍ക്കുതോത്, മുന്‍വര്‍ഷങ്ങളിലെ മാർക്കു തോതില്‍നിന്ന് വ്യത്യസ്തമായിരിക്കും. അതിനാല്‍ ഒരുവര്‍ഷം ഒരു ഇന്‍ഡക്സ് മാര്‍ക്കിന് ലഭിക്കുന്ന റാങ്ക് അടുത്ത വര്‍ഷവും അതേ ഇന്‍ഡക്സ് മാര്‍ക്കിന് ആവര്‍ത്തിക്കണമെന്നില്ല. മാർക്കിന്റേയും റാങ്കുകളുടെയും അടിസ്ഥാനത്തില്‍ സാധ്യതകള്‍ വിലയിരുത്തുന്നതില്‍ പരിമിതികള്‍ പരിമിതികൾ ഉണ്ടെന്നു ചുരുക്കം.
കഴിഞ്ഞ വർഷത്തെ ( 2019 ലെ) പ്രവേശനത്തിന്റെ അവസാന റാങ്ക് നില https://lbscentre.in/index.htm ല്‍ ബി.എസ്സി. നഴ്സിങ് ലിങ്കില്‍ ലഭ്യമാണ്. ഒരു ഏകദേേേശ ധാരണയ്ക്കതുപകരിക്കും.ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് കഴിഞ്ഞ അക്കാദമിക വര്‍ഷത്തെ പ്രോസ്‌പെക്‌ട്സ് പരിശോധിക്കാവുന്നതാണ്.
കേരളത്തിലെ സ്വാശ്രയ നഴ്സിംഗ്കോളേജുകളിലെ മാനേജുമെന്റ് ക്വോട്ടയിലേയ്ക്കുള്ള പ്രവേശനത്തിന് അതാതു മാനേജുമെന്റുകളുമായി ബന്ധപ്പെടേണ്ടതാണ്.
നഴ്സിംഗ് പഠനം :- കേരളത്തിനു പുറത്ത്
കേരളത്തിനുപുറത്ത് ഓള്‍ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (വിവിധ ക്യാമ്പസുകൾ), ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പുതുശ്ശേരി), രാജ്കുമാരി അമൃത് കൗര്‍ കോളേജ് ഓഫ് നഴ്സിങ് (ന്യൂ ഡല്‍ഹി), ബനാറസ് ഹിന്ദുസര്‍വകലാശാല (വാരാണസി), ആർമി കോളേജ് തുടങ്ങിയ പ്രമുഖസ്ഥാപനങ്ങള്‍ ബി.എസ്സി. നഴ്സിങ് പ്രോഗ്രാം നടത്തുന്നുണ്ട്. അവിടെയെല്ലാം അതാതു സ്ഥാപനങ്ങൾ നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ്, നഴ്സിംഗ് അഡ്മിഷന്‍ നടത്തുന്നത്.
മറ്റു സംസ്ഥാനങ്ങളിലെ സ്വാശ്രയ കോളേജുകൾ:-
നിരവധി പേർക്ക് കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ സ്വാശ്രയ കോളേജുകളിൽ പഠിയ്ക്കാനുള്ള സാധ്യതകളുമുണ്ട്. പ്രവേശനത്തിനു മുൻപായി, ചേരാനുദ്ദേശിക്കുന്ന സ്ഥാപനത്തിന് നഴ്സിംഗ് കൗൺസിലിന്റേയും നിർദിഷ്ട സർക്കാരിന്റേയും അംഗീകാരമുണ്ടോയെന്ന് അപേക്ഷാർത്ഥി ഉറപ്പു വരുത്തേണ്ടതാണ്.
ജി.എൻ.എം & എ.എൻ.എം. :-കേരളത്തിലെ ഒട്ടനവധി ആശുപത്രികളോട് ചേർന്ന് ജി.എൻ.എം, എ.എൻ.എം. പഠനത്തിനായി നഴ്സിംഗ് സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. അതാതു നഴ്സിംഗ് സ്കൂളുകൾ വഴി തന്നെയാണ് അവിടേയ്ക്ക് പ്രവേശനത്തിനുള്ള സാധ്യത.

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂർ
ഫോൺ :- 9497315495