അരങ്ങത്ത് ബന്ധുക്കള്‍ അവര്‍അണിയറയില്‍ ശത്രുക്കള്‍…
പുറമെ പുഞ്ചിരിയുടെ പൂമാലകള് എരിയുന്നു
അകലേ കുടിപ്പകയുടെ തീജ്വാലകള്‍ എരിയുന്നു
ശ്രീകുമാരന്‍തമ്പി എഴുതിയ ഈ ഗാനത്തിലെ വരികള്‍ വീണ്ടും പാടിപ്പോകുന്നതിന് കാരണം ഒന്നേയുള്ളൂ. കൂടത്തായിയിലെ ജോളിയും ജോളി നടത്തിയ ക്രൂരമായ കൊലപാതകങ്ങളും. ജോളിയുടെ ഫോട്ടോ നോക്കൂ. എത്ര സൗമ്യയായ വ്യക്തി. ഒരാള്‍ക്കു പോലും സംശയം ഉണര്‍ത്താന്‍ തക്ക രൂപഭാവങ്ങളൊന്നും ജോളിയില്‍ ഇല്ല. മകന്‍ പറയുന്നതുപോലെ സംശയിക്കത്തക്കത്തായി ഒന്നും പുറമേയ്ക്ക് ഇല്ലാതിരുന്നവള്‍. അതൊരു മറയായിരുന്നു. ആ മറയില്‍ തീര്‍ത്തത് പിഞ്ചുകുഞ്ഞുള്‍പ്പടെയുള്ള ആറു കൊലപാതകങ്ങള്‍. കുടുംബത്തില്‍ ദീപമായി തെളിഞ്ഞുകത്തേണ്ടവള്‍ കരിന്തിരിയായി മാറി. സ്‌നേഹിച്ചവരുടെയും പ്രിയപ്പെട്ടവരുടെയും ജീവനുകളെ പന്തുപോലെ പന്താടാന്‍ മാത്രം ക്രുരതകള്‍ അവളുടെ ഉള്ളില്‍ കടന്നുകൂടിയിരിക്കുന്നു. പാലുകൊടുത്തകയ്യില്‍തന്നെയാണ് അവള്‍ കൊത്തിയത്. പക്ഷേ ആ വിഷം തിരിച്ചറിയാന്‍ നീണ്ട വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. കൊലപാതകം ആരു ചെയ്താലും കുറ്റവും നടുക്കവുമാകുമ്പോഴും പുരുഷന്‍ ചെയ്യുന്നതിലേറെ ഒരു സ്ത്രീ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അത് കൂടുതല്‍ നടുക്കവും അവിശ്വസനീയതയും ഉണ്ടാക്കുന്നു.
കാരണം സ്ത്രീയെക്കുറിച്ചുള്ള നമ്മുടെ ചില സങ്കല്പങ്ങള്‍ കാലം പുരോഗമിച്ചിട്ടും പരമ്പരാഗതമാണ്. അതായത് അവള്‍ നിഷ്‌ക്കളങ്കയും സൗമ്യയും കുറ്റമറ്റവളുമാണെന്നാണ്. പുരുഷനില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റുവാങ്ങുകയല്ലാതെ അവള്‍ പുരുഷനെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്നതായി നമുക്ക് ചിന്തിക്കാന്‍ പോലുമാവില്ല, പലപ്പോഴും പലയിടത്തും കാര്യങ്ങള്‍ നേരെ തിരിച്ചാവുമ്പോഴും. അതുകൊണ്ടുതന്നെ ഇത്തരംആനുകൂല്യങ്ങളുടെ പിഴവില്‍ അവള്‍ കുറ്റവിമുക്തയും ന്യായീകരിക്കപ്പെടുന്നവളുമാകുന്നു. എന്നാല്‍ അടുത്തകാലത്തുള്ള പല വാര്‍ത്തകളും വ്യക്തമാക്കുന്നത് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ സ്ത്രീ ഒട്ടും പിന്നിലല്ല എന്നാണ്. പിണറായിയില്‍ കൂട്ടക്കൊല നടത്തിയ സൗമ്യയും അതിന് മുമ്പ് തിരുവല്ലയിലെ കാരണവരുടെ കൊലപാതകത്തിലെ ഷെറിനുമൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. സ്ത്രീയേ നിന്റെ പേരോ ക്രൂരത എന്ന് ഷേക്‌സ്പിയര്‍ ചോദിച്ചതിനെ ശരിവയ്ക്കും മട്ടിലുള്ള കൊടുംപാതകങ്ങള്‍.ഒരു സ്ത്രീക്ക് എന്തുമാത്രം ക്രൂരത സ്വന്തം കുഞ്ഞിനോട് വരെയാകാം എന്നതിന് തെളിവായിരുന്നു പിണറായി സംഭവം. സമര്‍ത്ഥമായ രീതിയിലുള്ള കരുനീക്കങ്ങള്‍ വഴി സ്വഭാവികമായ മരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ പിണറായിയിലെ സൗമ്യക്ക് കഴിഞ്ഞിരുന്നു. പക്ഷേ എവിടെയോ ഉള്ള ചില സംശയങ്ങള്‍ അവളെ ഇരുമ്പഴികള്‍ക്കുള്ളിലാക്കി. ഒടുവില്‍ ജയിലില്‍ വച്ച് മരണവും.
വര്‍ഷങ്ങളുടെ ഇടവേളയിലൂടെയാണ് കൂടത്തായിയിലെ കൊലപാതകങ്ങളും അരങ്ങേറിയത്. ഓരോ മരണവും സ്വഭാവികമായി സംഭവിച്ചവയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും അതിലാരും സംശയിക്കാതിരിക്കുകയും ചെയ്തതിലൂടെ കുറ്റവാളി( കളു)യുടെ ആത്മവിശ്വാസവും വര്‍ദ്ധിച്ചു. അങ്ങനെയാണ് കൊലപാതകങ്ങള്‍ ആറെണ്ണമായത്. ഇപ്പോഴെങ്കിലും അറസ്റ്റ് ചെയ്തത് നന്നായി ഇല്ലായിരുന്നുവെങ്കില്‍ ഇനിയും കൊലപാതകങ്ങളുടെ എണ്ണം കൂടുമായിരുന്നു എന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ പറയുമ്പോള്‍ പതിയിരുന്ന് ആക്രമിക്കുന്ന ഒരു വേട്ടനായയുടെ ചിത്രം ജോളിയില്‍ തെളിയുന്നു. ആ ഇര ആരായിരിക്കുമെന്ന് ചില ഊഹങ്ങള്‍ മാത്രം. ഒരുപക്ഷേ സ്വന്തം മക്കള്‍ പോലും അതില്‍പെടുമായിരുന്നോ എന്ന് കണ്ടറിയണം. കാരണം സ്വത്തിനോടുള്ള മോഹവും അധികാരവാഴ്ചയും പുരുഷബന്ധങ്ങളുമായിരുന്നു കൊലപാതകത്തിന് കാരണമായതെന്നാണ് ഇതുവരെയുളള വാര്‍ത്തകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ആദ്യഭര്‍ത്താവിന്റെ സ്വത്തിന്റെ അവകാശം അയാളുടെ രണ്ടുമക്കള്‍ക്കുമായി വീതം വച്ചുനല്കാന്‍ ഭര്‍ത്തൃസഹോദരന്‍ തയ്യാറായിരുന്നുവെന്നും ഒടുവില്‍ അത് ജോളി സമ്മതിച്ചുവെന്ന് പറയുകയും ചെയ്യുമ്പോള്‍ സ്വത്ത് കൈവശമാക്കാന്‍ ജോളിയെ പോലെ കുറ്റകൃത്യത്തിലേക്ക് പൂര്‍ണ്ണമായും മനസ്സ്തിരിഞ്ഞ വ്യക്തി എന്തും ചെയ്യാന്‍ തയ്യാറാവുമായിരുന്നുവെന്ന് തന്നെ ആശങ്കപ്പെടണം. കാരണവര്‍ കൊലക്കേസിലെ ഷെറിനെയും പിണറായിലെ സൗമ്യയെയും കൂടത്തായിയിലെ ജോളിയെയും അപഗ്രഥന വിധേയമാക്കുമ്പോള്‍ മൂന്നിടങ്ങളിലും പൊതുവായി തെളിയുന്ന ചിത്രം സ്ത്രീയുടെ ക്രൂരത എന്നതിനപ്പുറം അവളുടെ വഴിവിട്ട ബന്ധങ്ങള്‍ എന്നു തന്നെയാണ്. തന്റെ അപഥസഞ്ചാരത്തിനും ആഡംബരത്തിനും വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ സ്ത്രീയുടെ ചിത്രമാണ് ഇവിടെ വ്യക്തമാകുന്നത്. കാട്ടിലെ മൃഗങ്ങളില്‍ ഏറ്റവും ആക്രമണകാരിയായത് മുറിവേറ്റ മാന്‍ എന്നാണ് പറയപ്പെടുന്നത്. പൊതുവെ ശാന്തയെന്ന് നിര്‍വചിക്കപ്പെടുന്ന സ്ത്രീയുടെ മനസ്സില്‍ വിവിധ കാരണങ്ങളാലുണ്ടാകുന്ന മുറിവുകള്‍(?) ക്രമക്കേടുകളിലേക്ക് തിരിയുമ്പോള്‍ അതേറ്റവും അപകടകാരിയാകുന്നു. സ്ത്രീയുടെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടുമുള്ള മുറിപ്പെടുത്തലുകള്‍ തകര്‍ത്തെറിയുന്നത് കുടുംബത്തെയും സാമൂഹ്യക്രമങ്ങളെയുമാണ്. ഭര്‍ത്താവിനെയും മക്കളെയും വിട്ടുപേക്ഷിച്ചു പോകുന്ന വീട്ടമ്മമാരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. അവിശ്വസ്തരായ ഭാര്യമാരുടെ എണ്ണവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീയെ അവള്‍ എന്തായിരിക്കുന്നുവോ ആ രീതിയില്‍ മനസ്സിലാക്കാന്‍ കഴിയാതെ വരുന്ന കാലഘട്ടം കൂടിയാണിത്. ഒരു നിമിഷം തരു നിന്നിലലിയാന്‍ ഒരുയുഗം തരൂ നിന്നെ അറിയാന്‍ എന്നാണല്ലോ സത്യന്‍ അന്തിക്കാടിന്റെ വരികള്‍ തന്നെ. എത്രയോ സത്യമാണത്. എന്‍ഐടിയില്‍ അധ്യാപികയാണെന്ന് ഭര്‍ത്താവിനെയും കുടുംബത്തെയും നാട്ടുകാരെയും സമര്‍ത്ഥമായി ഇത്രയും വര്‍ഷങ്ങള്‍ കബളിപ്പിക്കാന്‍ ബികോം ബിരുദദാരിണി മാത്രമായ ജോളിക്ക് കഴിഞ്ഞത് നമ്മെ അതിശയിപ്പിക്കുന്നുണ്ട്. ആരും അക്കാര്യത്തില്‍ ഇത്രയും കാലം വ്യക്തത കൈവരിക്കാത്തതും. സ്ത്രീ അമ്മയോ ഭാര്യയോ കാമുകിയോ ആരുമായിരുന്നുകൊള്ളട്ടെ അവരെ കൃത്യമായി മനസ്സിലാക്കുക എന്നത് ദുഷ്‌ക്കരമാണെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. വ്യത്യസ്തമായ അടരുകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നവരാണ് അവരുടെ മനസ്സും പ്രവൃത്തിയും വാക്കും എന്നതുകൊണ്ടുതന്നെ. ജോളിയെ പോലെയുള്ള വീട്ടമ്മമാര്‍ നമ്മുടെ ചുറ്റുപാടുകളില്‍ ഇനിയും ഉണ്ടാകും. സൗമ്യമായ ചിരികൊണ്ടും നയപരമായ ഇടപെടലുകള്‍ കൊണ്ടും വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രീതിയും വിശ്വാസവും പിടിച്ചുപറ്റിക്കൊണ്ട് ദ്വന്ദ്വജീവിതം നയിക്കുന്നവര്‍. ഭര്‍ത്താവിനൊപ്പം ജീവിക്കുമ്പോഴും കാമുകന്റെ ഒപ്പം കിടക്കപങ്കിടുന്നവര്‍. മനുഷ്യരെയും ദൈവത്തെയും ഒന്നുപോലെ കബളിപ്പിക്കുന്നവര്‍.
വിശ്വാസപരമായകാര്യങ്ങളില്‍ പോലും മായം കലര്‍ത്തിജീവിക്കുന്നവര്‍ സാഹചര്യം കൊണ്ട് ഒരാള്‍ തെറ്റു ചെയ്യുന്നതുപോലെയോ സ്വന്തം ബലഹീനതകളാല്‍ ഒരാള്‍ പരീക്ഷിക്കപ്പെടുന്നതുപോലെയോ ഒരിക്കലും നീതികരിക്കപ്പെടേണ്ടവയല്ല പ്ലാന്‍ ചെയ്തുള്ള അരും കൊലകളും വിശ്വാസവഞ്ചനകളും. ജോളി ചെയ്തതും അതുതന്നെയാണ്. ആ വ്യക്തി ഒറ്റയ്ക്കാണോ അതോ ആരെങ്കിലും ആ കുറ്റകൃത്യങ്ങളില്‍ സഹായിച്ചിട്ടുണ്ടോ അതിന്റെയെല്ലാം പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്തായിരുന്നു എന്നെല്ലാം ഇനിയും തെളിയപ്പെടാന്‍ ഇരിക്കുന്നതേയുള്ളൂ. പക്ഷേ ഒരു കാര്യം നാംഅറിയണം. സ്ത്രീയുടെ വഞ്ചനയ്ക്കും ക്രൂരതകള്‍ക്കും കുടുംബത്തെ തകര്‍ത്തെറിയാന്‍ മറ്റെന്തിനെക്കാളും ശക്തിയുണ്ട്. കുടുംബത്തെ താങ്ങിനിര്‍ത്തേണ്ട തൂണാണ് അവള്‍. അതൊരു ക്ലീഷേ പ്രയോഗമോ സങ്ക്‌ല്പമോ അല്ലതാനും. അവള്‍ തകര്‍ന്നാല്‍, അവള്‍ തകര്‍ത്താല്‍ പിന്നെ കുടുംബത്തിന് നിലനില്പില്ല, ബന്ധങ്ങള്‍ക്ക് നിലനില്പില്ല. ജോളിയുടെ ക്രൂരതകള്‍ തകര്‍ത്തെറിഞ്ഞത് ആറു ജീവനുകളെ മാത്രമല്ല ജീവിച്ചിരിക്കുന്ന ചില രക്തസാക്ഷികളെക്കൂടിയാണ്. അതില്‍ അവരുടെ മക്കളും പെടും. ആകുട്ടികളുടെ ഭാവി..സമൂഹം അവരെ നോക്കിക്കാണുന്ന വിധം. അച്ഛന്‍ പിഴച്ചുപോയാലും അമ്മ ചൊവുള്ളതാണെങ്കില്‍ അത് മതി എന്നാണ് നാട്ടിന്‍പുറങ്ങളിലെ വിശ്വാസം തന്നെ.
അതായത് അച്ഛന്റെ പിഴവുകളെക്കാള്‍ അമ്മയുടെ തെറ്റുകള്‍ കൂടുതല്‍ ആഘാതം ഉണ്ടാക്കും എന്നതുതന്നെ. ദൈവത്തിന്റെ കണ്ണ് എന്നൊരു വിശ്വാസമുണ്ട്. ദൈവം എല്ലാം കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്. വര്‍ഷങ്ങളുടെ നീണ്ട കാലാവധിയില്‍ നടന്ന കൊലപാതകങ്ങള്‍ ആരും അറിയില്ലെന്ന് കരുതി സ്വസ്ഥതതോയെട ജീവിക്കുമ്പോള്‍ പെട്ടെന്നൊരു നിമിഷത്തില്‍ ദൈവം എല്ലാ തെളിവുകളും നിരത്തി അവരെ പിടികൂടാനായി നിയമത്തിന് വിട്ടുകൊടുക്കുന്നു. ബന്ധുക്കളുടെയോ നാട്ടുകാരുടെയോ കണ്ണുകള്‍ നിങ്ങള്‍ക്ക് മൂടിക്കെട്ടാം. എന്നാല്‍ ദൈവത്തിന്റെ കണ്ണ് മൂടിക്കെട്ടാനാവില്ല. പ്ലാന്‍ ചെയ്തും കരുക്കള്‍ നിരത്തിയും കൊടുംക്രൂരതകളിലേര്‍പ്പെടുന്നവര്‍ക്കെല്ലാം ഇതൊരു തിരുത്തായി മാറണം. ഒപ്പം, നമ്മുടെ കുടുംബബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങളെക്കുറിച്ചു വീണ്ടുവിചാരം ഉണ്ടായിരിക്കുകയും വേണം. ഇനിയൊരു വീട്ടിലും ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഓരോ കുടുംബാംഗവും ജാഗ്രത പുലര്‍ത്തണം.
സൗമ്യയും ഷെറിനും ജോളിയും മറ്റൊരു പേരിലും പത്രത്താളുകളില്‍ നിറയാതിരിക്കട്ടെ. കാര്യക്ഷമതയോടെയും മുഖംനോക്കാതെയും അതീവസൂക്ഷമതയോടെയും കേസ് പുനരന്വേഷണം നടത്തിയ പോലീസ് സംഘത്തിന് അഭിവാദ്യങ്ങള്‍.