ഉത്സവരാവുകളിലും,പെരുന്നാൾ മുഹൂർ ത്തങ്ങളിലും നിറഞ്ഞ മനസ്സോടെ സഞ്ചരിച്ചിരിക്കുന്നവരൊക്കെയും ഉച്ചഭാഷിണിയിലൂടെ ആവർത്തിച്ചു കേട്ടിരിക്കുന്ന പേരുണ്ട് ആലാപനം-‘ശുഭ രഘുനാഥ്’
അരലക്ഷത്തിലധികം വേദികളിൽ ആവർത്തിച്ചു കേട്ട ഈ പേരിനുടമസ്ഥയെ വിശദമായി പരിചയപ്പെടുമ്പോൾ ശുദ്ധ സംഗീതം പോലുളള ചിരിയുമായി ശുഭയെന്ന സംഗീതവിദുഷി പറഞ്ഞു തുടങ്ങി…
പ്രാരാബ്ധങ്ങൾ നിറഞ്ഞ കുട്ടിക്കാലത്തും കൊച്ചുനാണിയുടെയും പി. സി. രാഘവന്റെ യും മകളായ കൊച്ചുശുഭയ്ക്ക് നിറയെ ആരാധകരായിരുന്നു. വരദാനമായി കിട്ടിയ സംഗീതമായിരുന്നു കാരണം. പന്തളം ഗവ. യു. പി. എസിലെ മൂന്നാം ക്ലാസ് പഠനകാലത്ത് സംഗീതാദ്ധ്യാപകനായ വെൺമണി സുകുമാരൻ സാറാണ് ശുഭയിലെ സംഗീതത്തെ തേച്ചുമിനുക്കി പാകപ്പെടുത്തിയ ആദ്യ ഗുരുനാഥൻ. അന്ന് സമ്മാനാർഹയാക്കിയ ‘ചിത്രവർണ്ണ പൈങ്കിളി’ എന്നാരംഭിക്കുന്ന ലളിതഗാനം ഇന്നും ഓർത്തുപാടുന്ന ശുഭയുടെ ആലാപനജീവിതം തുടരുകയാണ്.
പെർഫോമറായും കലാതിലകമായും കരുത്തറിയിച്ച ഈ ഗായിക 1998ൽ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണം പാസായി.1989 ൽ നൃത്തനാടകത്തിന് ഗാനങ്ങൾ ആലപിച്ച് പ്രൊഫഷണൽ രംഗത്തേക്കു പ്രവേശിച്ച ഈ ഗായികയ്ക്ക് കൈനിറയെ അവസരങ്ങളുമായി മലയാള നാടകരംഗം ചേർത്തുനിർത്തി.
ഗാനമേളകൾ, സീരിയലുകൾ, ആൽബങ്ങൾ, ഭക്തിഗാനങ്ങൾ എന്നിവയിലെല്ലാം കയ്യൊപ്പുള്ള ഗായികയായി അരങ്ങിൽ ജ്വലിച്ച ശുഭയെത്തേടി മലയാളസിനിമയും എത്തി. ‘വസന്തത്തിന്റെ കനൽവഴികൾ’ എന്ന ചിത്രത്തിനുവേണ്ടി പ്രഭാ വർമ്മ രചിച്ച് പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് ചിട്ടപ്പെടുത്തിയ ‘ആളുമഗ്‌നി നാളമാണ് ചെങ്കൊടി..’ എന്ന വിപ്ലവഗാനം ഏറെ ശ്രദ്ധേയമായിരുന്നു.
കേരള സംഗീതനാടക അക്കാഡമിയുടെ പ്രൊഫഷണൽ നാടകമത്സരങ്ങളിൽ തുടർച്ചയായ 3 വർഷമുൾപ്പെടെ നാലുതവണ ഇവർ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു.
മൂന്നുപതിറ്റാണ്ടു പിന്നിടുന്ന സംഗീത ജീവിതത്തിൽ ഇരുനൂറോളം പ്രാദേശികമായ അവാർഡുകളും ഇവർക്ക് സ്വന്തമാണ്. ഭർത്താവ് രഘുനാഥും പത്താംക്ലാസ് വിദ്ധ്യാർത്ഥിയും ഗായകനുമായ മകൻ ദേവദർശനും ശുഭയുടെ സംഗീതജീവിതത്തിൽ പ്രോത്സാ ഹനമായി ഒപ്പമുണ്ട്. നാടകരംഗത്ത് സംഗീതസംവിധായകൻ ഉദയകുമാർ അഞ്ചലും നൃത്തനാടകരംഗത്ത് അഞ്ചൽ വേണുവും ശുഭ രഘുനാഥ് എന്ന ഗായികയെ സമർത്ഥമായി വിനിയോഗിച്ച് ഒട്ടനവധി നല്ല ഗാനങ്ങൾക്ക് കാരണഭൂതരാകുന്നുണ്ട്.
പ്രശസ്ത സംഗീതസംവിധായകരായ ആലപ്പി വിവേകാനന്ദൻ, അലപ്പി ഋഷികേശ്, കരുനാഗപ്പളളി ബാലമുരളി, കുമരകം രാജപ്പൻ, വൈപ്പിൻ സുരേന്ദ്രൻ, കൈപ്പട്ടൂർ അച്യുതൻ, കൊട്ടാരക്കര ഷാജി ഇവരൊക്കെയും ഈ ഗായികപ്രതിഭയ്ക്ക് തിളക്കം ചാർത്തിയ ഗുതുതുല്യരാണ്.
ആയിരക്കണക്കിനു മധുരഗാനങ്ങളുടെ സഞ്ചാരവഴികളിൽ തുടരുന്ന ശുഭരഘുനാഥിന് ക്ലാസിക്കൽ കൺസേർട്ടും പ്രിയങ്കരമായ സാധകവഴികളാണ്. സംഗീതജ്ഞൻ പന്തളം ജി. പ്രദീപ്കുമാറിന്റെ ശിക്ഷണത്തിൽ സംഗീതപഠനം ഇപ്പോഴും തുടരുന്ന ഈ ഗായികയെ മുഖ്യധാരാ മാധ്യമങ്ങളും മലയാള സിനിമയും പ്രാധാന്യത്തോടെ പരിഗണിച്ചിട്ടില്ലെന്നത് വാസ്തവമാണ്.
ഇനിയുമേറെ നേട്ടങ്ങൾ ഈ ഗായികയ്ക്ക് ആശംസിക്കുന്നു.
അതെ…., സുഖദമായ സംഗീതത്തിന് ‘ശുഭ’ദമീ നാദം സാക്ഷിയാകട്ടെ!
‘ശുഭ’ദമീ നാദം…
Date: