ഈ ചലഞ്ച് മറ്റുള്ളവരോടല്ല. എന്നോടുതന്നെയാണ്. ഇതൊരു ആത്മപരിശോധനയാണ്. ധൈര്യമുണ്ടെങ്കിൽ വായനക്കാർക്കും അനുകരിക്കാം. അത്രമാത്രം. വിജയിക്കുമെന്നാണ് എന്റെ മുൻവിധി. പരാജയപ്പെട്ടാലും നിങ്ങളോടു പറയാം.
ഇനി കാര്യത്തിലേക്കു കടക്കാം. ഇന്നുമുതൽ ഒരാഴ്ചത്തേക്ക് സോഷ്യൽമീഡിയ ഉപേക്ഷിക്കുകയാണ്. ലോൺ കുടിശികയോ മരണമോ പോലെ എന്തെങ്കിലും ഗുരുതര കാര്യങ്ങൾ ഉണ്ടെങ്കിൽ വീട്ടിലെ മറ്റംഗങ്ങൾ വഴി ഞാനത് അറിയുമല്ലോ. ഒരു മെസേജും നോക്കില്ല, അയയ്ക്കില്ല, തുറക്കുകപോലുമില്ല. പകരം ടിവി കാണാനുമില്ല.
എന്തിനീ വെല്ലുവിളി?
സോഷ്യൽ മീഡിയയുടെ ഗുണദോഷങ്ങൾ നമ്മളേറെ പറഞ്ഞതാണ്. അതവിടെ നില്ക്കട്ടെ. കുറഞ്ഞത് 10 വർഷമെങ്കിലുമായിട്ട് മൊബൈൽഫോണും വാട്സ് ആപ്പ്, ഫേസ്ബുക്ക്, ഇ-മെയിൽ തുടങ്ങിയ ഇന്റർനെറ്റ് മാധ്യമങ്ങളില്ലാതെ ഒരു ദിവസംപോലും ഉണ്ടായിട്ടില്ല. കുറഞ്ഞത് മൂന്നു വർഷമെങ്കിലുമായി രാവിലെ മെസേജുകളോ പുതിയ പോസ്റ്റുകളോ വന്നിട്ടുണ്ടോ എന്നു നോക്കാതെ കട്ടിലിൽനിന്ന് എണീക്കാറില്ല. രാത്രിയിൽ കിടക്കുന്നതിനുമുമ്പും ഒന്നു നോക്കുന്നു. മിക്കവാറും യൂട്യൂബിലെ എന്തെങ്കിലും കണ്ടും കേട്ടുമാകും ഉറക്കത്തിലേക്കു വീഴുന്നത്. കുറച്ചുദിവസങ്ങളായിട്ട് ക്ലബ്ബ് ഹൗസിലാണ് അന്തിയുറക്കം. കൂടുതലും മറ്റുള്ളവർ എന്താണ് പറയുന്നത് എന്നറിയാനുള്ള ഒളിച്ചുനോട്ടത്തിന്റെ ആർത്തി. പിന്നെ നമ്മുടെ ആശയങ്ങളും താത്പര്യങ്ങളുമായി ചേരുന്നവരെ തിരിച്ചറിഞ്ഞും മറുപക്ഷം ഉത്തരംമുട്ടുന്നതും കണ്ട് സായൂജ്യമടയാനും കഴിയുമല്ലോ.
അവധി ദിവസങ്ങളിലും രക്ഷയില്ല. ചെയ്യണമെന്നു വിചാരിച്ച പല കാര്യങ്ങളും സോഷ്യൽമീഡിയയിലെ തെണ്ടിനടക്കൽ കാരണം സാധിക്കുന്നില്ല. ഒന്നിനുപിറകെ ഒന്നായി സൈ്വപ് ചെയ്തു കണ്ടുകൊണ്ടേയിരിക്കുകയാണ്. എത്ര ലൈക്കുകൾ കിട്ടി? കമന്റെത്ര? എന്നറിയാനും സമയം വേണം. കമന്റും ലൈക്കും കുറഞ്ഞാൽ ഒരു രസവുമില്ല. വായിക്കാനെടുത്തുവച്ച പുസ്തകം ഒരാഴ്ചയായിട്ടും പൂർത്തിയായിട്ടില്ല. കഴിഞ്ഞ ഒരാഴ്ച ഇതുകൊണ്ടുണ്ടായ നേട്ടമെന്താണെന്ന് ഒന്നാലോചിച്ചുനോക്കി. ഒന്നുമില്ല, അത്രയും സമയം പോയിക്കിട്ടി. ഗുണത്തേക്കാൾ ദോഷം. തന്നയല്ല, മക്കളോട് സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നു പറഞ്ഞിട്ട് അതേ പ്രലോഭനത്തിൽ കുടുങ്ങിക്കിടക്കുകയാണോ ഞാനെന്നും ഒരു തോന്നൽ. ഇതിനിപ്പോ പ്രത്യേക കാരണമായത് ക്ലബ്ബ് ഹൗസാണ്.
ക്ലബ്ബ് ഹൗസ്
ആവേശത്തോടെയാണ് ക്ലബ്ബ് ഹൗസിന്റെ ആപ്പ് ഡൗൺലോഡ് ചെയ്തത്. അന്നുതന്നെ വീട് ക്ലബ്ബാക്കിമാറ്റിയതുപോലെ തോന്നി. 24 മണിക്കൂറും തീപാറുന്ന ചർച്ചകളാണ് അവിടെ. രാത്രിയിലും ക്ലബ്ബ് അടയ്ക്കുന്നില്ല. അടച്ചില്ലെങ്കിലും പോലീസ് റെയ്ഡ് ഒന്നുമില്ലല്ലോ. ഇഷ്ടമുള്ള വിഷയങ്ങൾ ഇഷ്ടമുള്ളത്ര നേരം. പിന്നെ രഹസ്യവിഷയങ്ങളിൽ ആരുമറിയാതെ കയറി ഒച്ചവയ്ക്കാതെ ഇരുന്നു കേൾക്കുകയുമാവാം.
ആദ്യദിവസം രസമായിരുന്നു. രണ്ടാമത്തെ ദിവസം ഉറക്കമിളച്ചു കേട്ടു. മൂന്നാം ദിവസംമുതൽ ഒരു മടുപ്പ് തോന്നിത്തുടങ്ങിയോയെന്നൊരു സംശയം. ചില ക്ലബ്ബുകളിൽനിന്നിറങ്ങിയപ്പോൾ മനസമാധാനവും പോയി. ഏതൊരു സോഷ്യൽ മീഡിയ വേദിയുംപോലെ ക്ലബ്ബ്ഹൗസും കവർന്നെടുക്കുന്നത് സമയമാണ്. 24 മണിക്കൂറല്ലേയുള്ളു. ക്ലബ്ബ് ഹൗസ്‌കൂടി വന്നതോടെ എല്ലാത്തിലുംകൂടി കയറിയിറങ്ങാൻ സമയമില്ല.
ഇതിനിടെ നാട്ടിൽ ചിലരൊക്കെ മരിച്ചുപോയി. സോഷ്യൽ മീഡിയയിലെ ആസക്തി ഇല്ലായിരുന്നെങ്കിൽ ഇടയ്ക്കൊക്കെ നാം നേരിട്ടു സംസാരിക്കുമായിരുന്ന കുറച്ചു മനുഷ്യർ. ഇനി അവരില്ല. സോഷ്യൽമീഡിയ ഒന്നും ഉപയോഗിക്കാറില്ലാത്ത ചില മുതിർന്നവർ വീടിനുമുന്നിലെ വഴിയിലൂടെ കഴിഞ്ഞദിവസം നടക്കുന്നതു കണ്ടു. അവരോടൊക്കെ നേരിട്ടു സംസാരിച്ചിട്ട് എത്ര നാളായി. കോവിഡല്ല കാരണം. ഈ അപരിചിതത്വം നാളെ വീട്ടിനുള്ളിലായാലോ? വീടിന്റെ ഓരോ മൂലയിലും സ്വന്തം മൊബൈൽഫോണുമായി കുത്തിയിരിക്കുന്ന കുറെ മനുഷ്യർ.
ഇന്റർനെറ്റും സോഷ്യൽ മീഡിയകൊണ്ടും ഗുണമില്ലെന്നല്ല. നമ്മുടെ ഫോണും ഇന്റർനെറ്റും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും ഇല്ലായിരുന്നെങ്കിൽ ഈ കൊറോണ കാലത്ത് നാം എന്തു ചെയ്യുമായിരുന്നു. കടുത്ത ഏകാന്തതയെ, വിഷാദത്തെ, ശൂന്യതയെ ഒക്കെ നാം അതിജീവിച്ചതിൽ വലിയൊരു പങ്ക് സോഷ്യൽ മീഡിയയ്ക്കു തന്നെയാണ്. കൊറോണയെ അതിജീവിക്കാൻ സാധാരണക്കാർക്കു മാത്രമല്ല, സർക്കാരിനും സാധിക്കുന്നത് പ്രധാനമായും സോഷ്യൽ മീഡിയയിലൂടെയാണ്. എന്നെന്നേക്കുമായി ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഒഴിവാക്കാനാവില്ല. അതിന്റെ ആവശ്യവുമില്ല. പക്ഷേ, നമ്മൾ ഒരു കുരുക്കിലാണോയെന്ന് അറിയണം.
ഒരാവശ്യവുമില്ലെങ്കിലും ഒരു ദിവസം ഇന്റർനെറ്റ് കിട്ടാതായാൽ, ഇത്തിരി നേരമെങ്കിലും സോഷ്യൽ മീഡിയയിൽ പരതാനായില്ലെങ്കിൽ ഭ്രാന്തുപിടിക്കുന്നതുപോലെയായിരിക്കുന്നു. ഒരു ദിവസം ഫോൺ കേടായാൽ, എവിടെയെങ്കിലുംവച്ച് മറന്നുപോയാൽ എന്തോ ഒരിത്.
നിങ്ങളെയും ക്ഷണിക്കുന്നു
സോഷ്യൽമീഡിയയോടുള്ള അടിമത്വം എന്നെയും ബാധിച്ചോയെന്ന സംശയം ദുരീകരിക്കുക. ജീവിതത്തിലെ അനിർവചനീയമായതും നഷ്ടപ്പെട്ടതുമായ ചില ആനന്ദങ്ങൾക്കും ആവശ്യങ്ങൾക്കും സമയം കണ്ടെത്തുക. അത്രയേയുള്ളു എന്നല്ല, അത്രയ്ക്കുണ്ട് എന്നാണ്.
ഇന്നു തുടങ്ങുകയാണ്. ഒരാഴ്ച. ലാഭിച്ച സമയത്ത് എന്തു ചെയ്തെന്നു സോഷ്യൽമീഡിയയിൽതന്നെ അറിയിക്കാം, ഒരാഴ്ച കഴിഞ്ഞ്. താങ്കളെയും ക്ഷണിക്കുന്നു. ഒന്നു പരീക്ഷിച്ചാലോ? ഇതു വിജയിച്ചാൽ മറ്റു പല ദുഃശീലങ്ങളുടെ കാര്യത്തിലും ഇതു പരീക്ഷിക്കാമെന്നു തോന്നുന്നു. ഒരാഴ്ച മതി.
ഒന്നുറപ്പ്. ഫോൺ മാറ്റിവയ്ക്കുന്നതോടെ ഉണ്ടാകുന്ന ഒരാഴ്ചത്തെ ശൂന്യതയിൽ പകരം ചെയ്യാൻ ഓരോരുത്തരും ഇഷ്ടമുള്ള എന്തെങ്കിലും കണ്ടുപിടിച്ചുവച്ചേക്കണം. സമയമില്ലെന്നു പറഞ്ഞു മാറ്റിവച്ചിരുന്ന എന്തെങ്കിലും. ഗാർഡനിംഗോ കൃഷിയോ പാചകമോ എഴുത്തോ വായനയോ പഠനമോ എന്തെങ്കിലും. അല്ലെങ്കിൽ പെട്ടുപോകും. ഞാൻ വായന ഉൾപ്പെടെ ചിലതൊക്കെ കണ്ടുപിടിച്ചു വച്ചിട്ടുണ്ട്. പഠനത്തെയും ജോലിയെയും അടിസ്ഥാനപ്പെടുത്തി ഈ ആശയത്തെ എങ്ങനെയും നിങ്ങൾക്കനുയോജ്യമായ രീതിയിൽ ക്രമീകരിക്കാം. തീരെ നിവൃത്തിയില്ലെങ്കിൽ മാത്രം പഠനത്തിനും ജോലിക്കും നെറ്റ് ഉപയോഗിക്കുക.
എന്തു സംഭവിക്കുമെന്നറിയില്ല. എന്തായാലും നമ്മളില്ലാത്തതുകൊണ്ട് സോഷ്യൽ മീഡിയയ്ക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നറിയാം. പക്ഷേ, നമുക്ക് എന്തു സംഭവിക്കുമെന്ന് ഒന്നറിഞ്ഞിട്ടുതന്നെ കാര്യം. ഒരു പക്ഷേ, പൊടിപിടിച്ചുകിടന്ന ഒരു നിധിയെ തിരിച്ചെടുക്കാനോ പുതിയതൊന്നിനെ കണ്ടെത്താനോ പറ്റിയേക്കാം. ശരി. തുടങ്ങുന്ന സമയം ഇപ്പോൾ തീരുമാനിക്കാം.
അതേ, ക്ലബ്ബ്ഹൗസ് ഉൾപ്പെടെ സോഷ്യൽ മീഡിയയിലെ ലോകം നന്നാക്കലിൽ ഒരാഴ്ച ഞാൻ പങ്കെടുക്കുന്നില്ല. ലോകം മുഴുവൻ നന്നായാലും ഞാൻ നശിച്ചിട്ടെന്തു കാര്യം?
ജോസ് ആൻഡ്രുസ്