ഹൈദരാബാദില്‍ നിന്നുയര്‍ന്ന വെടിയൊച്ചകളും ബല്‍റാം പറഞ്ഞതും

Date:

പലര്‍ക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടായിരിക്കാം. എന്നാല്‍ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല. നീതിപീഠമാണ്. അതില്‍ ഡിലേ ഉണ്ടായേക്കാം. ശക്തമായ തെളിവുകള്‍ വേണമെന്ന ശാഠ്യമുണ്ടായേക്കാം. അത് വേറെ വിഷയം. സിസറ്ററത്തിന്റെ പോരായ്മകള്‍ക്കുള്ള പരിഹാരം കാണേണ്ടത് കയ്യില്‍ കിട്ടിയവരെ വെടിവച്ചുകൊന്നിട്ടല്ല.


 ഇപ്പോള്‍ നടന്നത് പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകമാണെന്ന് സ്വഭാവികമായും സംശയിക്കാം. കാരണം അതാണ് ഇന്ത്യന്‍ പോലീസ്. പലരും കരുതുന്നതുപോലെ ക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ട ആ യുവതിക്ക് നീതിയല്ല ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കയ്യില്‍ കിട്ടിയ നാലു പ്രതികളെയും ഒറ്റയടിക്ക് കൊന്നുകളയുന്നതിലൂടെ കേസിന്റെ തുടരന്വേഷണ സാധ്യതകളാണ് യഥാര്‍ത്ഥത്തില്‍ ഇല്ലാതാകുന്നത്. മറ്റേതെങ്കിലും വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു…..


തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കത്തിച്ചുകൊന്ന പ്രതികളെ പോലീസ് വെടിവച്ചുകൊന്ന സംഭവത്തെക്കുറി്ച്ച് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ വിടി ബല്‍റാം എം എല്‍ എ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പിന്റെ അപൂര്‍ണ്ണരൂപമാണ് മുകളില്‍എഴുതിയിരിക്കുന്നത്.
അതെ പലരും  തികച്ചും വൈകാരികമായും ഉപരിപ്ലവമായും പ്രസ്തുത വിഷയത്തെക്കുറിച്ച് പ്രതികരിച്ചപ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തകനായ ബല്‍റാം ആ വിഷയത്തിന്റെ കാണാപ്പുറങ്ങളെക്കുറിച്ചുകൂടി പരാമര്‍ശിച്ചത് ഏറെ ഉചിതമാണെന്ന് തോന്നി. പ്രതികളെ വെടിവച്ചുകൊന്നതിലൂടെ  ഇരയാക്കപ്പെട്ട ലേഡി ഡോക്ടര്‍ക്ക് നീതിയല്ല മറിച്ച് നാലുപേരെയും വെടിവച്ചുകൊന്നതിലൂടെ കേസിന്റെ തുടരന്വേഷണ സാധ്യതകളെയാണ് ഇല്ലാതാക്കിയതെന്നും മറ്റേതേങ്കിലും വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കേണ്ടിയരിക്കുന്നുവെന്നും പോലിസിന്റേത് വ്യാജ ഏറ്റുമുട്ടലാണോയെന്ന് സംശയിക്കേണ്ടിയിരിക്കുുന്നുവെന്നുമുള്ള ബല്‍റാമിന്റെ നിരീക്ഷണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വേണ്ടത്ര ഗൗരവം കൊടുക്കേണ്ടതല്ലേ? കുറ്റവാളികള്‍ ഈ രാജ്യത്ത് രക്ഷപ്പെടുന്നത്  പലപ്പോഴും അവരുടെ പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനം ഉപയോഗിച്ചാണ്. ശിക്ഷിക്കപ്പെടുന്നത് പലപ്പോഴും കുറ്റവാളികള്‍ തന്നെയായിരിക്കണം എന്നുമില്ല.പണവും അധികാരവും പോലീസും ചേര്‍ന്നാല്‍ ഏതു നിരപരാധിയെ പോലും കുറ്റവാളിയായി അവതരിപ്പിക്കാന്‍ കഴിയും;  കൃത്രിമമമായി തെളിവുകള്‍ സൃഷ്ടിക്കാനും.

നമ്മുടെ പോലീസ് സേനയുടെ കഴിവിനെക്കുറിച്ച് മതിപ്പും അവരെക്കുറിച്ച് ബഹുമാനവും ഉള്ളപ്പോള്‍ പോലും അവരില്‍ ചിലര്‍ കാണിക്കുന്ന പക്ഷപാതപരവും അനീതിപരവുമായ ഇത്തരം നിലപാടുകളെക്കുറിച്ച് പറയാതിരിക്കാനുമാവില്ല. ഇവിടെയാണ് ബല്‍റാമിന്റെ വാക്കുകള്‍ വ്യത്യസ്തമാകുന്നത്. അതോട് ചേര്‍ന്ന് ചില ചോദ്യങ്ങള്‍ ചോദിക്കട്ടെ.


 ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരനോ അയാളുടെ ബന്ധുക്കളോ ആയിരുന്നു പ്രസ്തുത സംഭവത്തില്‍ പ്രതികളാക്കപ്പെട്ടിരുന്നതെങ്കില്‍ ഇത്ര നിസ്സാരമായും എളുപ്പത്തിലും അവരെ വെടിവച്ചുകൊല്ലാന്‍ പോലീസിന് കഴിയുമായിരുന്നോ? ഏറ്റുമുട്ടലില്‍ വെടിവച്ചുകൊല്ലപ്പെട്ട പ്രതികളുടെ കയ്യില്‍  എങ്ങനെ തോക്ക് വന്നു? നാലുപേര്‍ ചേര്‍ന്ന് സായുധധാരികളും സംഘടിതവുമായ പോലീസ് സേനയോട് ഏറ്റുമുട്ടിയെന്നൊക്കെ പറയുമ്പോള്‍ കണ്ണടച്ച് വിശ്വസിക്കാന്‍ കഴിയുമോ? ഏറ്റുമുട്ടലില്‍ നാലുപേരെയും ഇല്ലാതാക്കിയെന്നുവരുമ്പോള്‍ അതൊരു ആസൂത്രിതമായ കൊലപാതകമാണെന്ന് സംശയം തോന്നുന്നില്ലേ? പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരെ മുന്നോട്ടുനീക്കിനിര്‍ത്തി മറ്റാരെങ്കിലും പിന്നില്‍ നിന്ന് കരുക്കള്‍ നിരത്തി കളിച്ചതാണെന്നുവരുമോ?


അറിയില്ല വെറുമൊരു സാധാരണക്കാരന്റെ ആകുലത കലര്‍ന്ന ചിന്തകള്‍ മാത്രം. തെളിവുകള്‍ സഹിതം പോലീസ് പ്രതികളെ പിടികൂടി നീതിപീഠത്തിന് മുമ്പില്‍ കൊണ്ടുവന്നാല്‍ പോലും അര്‍ഹിക്കുന്ന ശിക്ഷ കിട്ടാതെ വരുന്നതും ശിക്ഷയ്ക്ക് കാലതാമസം വരുന്നതും പഴുതുകള്‍ ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുന്നതുമാണ് പോലീസ് വെടിവച്ചുകൊന്ന കേസിന് കയ്യടിക്കാന്‍ സാധാരണ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. കാരണം ഇത്തരം പൈശാചികമായ കുറ്റകൃത്യങ്ങളില്‍ അതിവേഗ വിധിതീര്പ്പാക്കലുകളാണ് ജനം ആഗ്രഹിക്കുന്നത്.

എന്നാല്‍ അഴിമതിയും സ്വജനപക്ഷപാതവും കൈമുതലായുള്ള ചില അധികാരികളുടെ ചെയ്തികള്‍ മൂലം നീതി വൈകുന്നു, നീതി ലഭിക്കാതെ പോകുന്നു. ഇവിടെ പോലീസിന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ ജനം നിര്‍ബന്ധിതമാകും.
പക്ഷേ ഇവിടെ സംഭവിക്കുന്ന അപകടം ഇത്തരം കൃത്യങ്ങള്‍ സാമാന്യവല്‍ക്കരിക്കപ്പെട്ടുപോകും. പലയിടത്തും ഇതിന്റെ ആവര്‍ത്തനം ഉണ്ടാകും എന്നതാണ്.ഇതിന്റെ പേരില്‍ പോലീസ് വീണ്ടും അക്രമികളെന്നോ പ്രതികളെന്നോ പറഞ്ഞ് ചിലപ്പോള്‍ നിരപരാധികളെ പോലും കൊല ചെയ്തേക്കാം. ഫിലിപ്പൈന്‍സില്‍ മയക്കുമരുന്നുവേട്ടയുടെ പേരില്‍ പോലീസിന് മുന്‍പിന്‍ നോക്കാതെ നീതി നടപ്പിലാക്കാന്‍ പ്രസിഡന്റ് അനുവാദം നല്കിയപ്പോള്‍സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് ചിലര്‍ക്കെങ്കിലും അറിയാം.


പോലീസിന്റെ തേര്‍വാഴ്ച.  നിരപരാധികളും കൊല്ലപ്പെടുന്നു. പോലീസ് അവയെ ന്യായീകരിക്കുന്നു. ഫലമോ ഒരു രാജ്യത്തെ സംഘടിതമായ ഭരണസംവിധാനം പോലും ദുര്‍ബലമാക്കപ്പെടുന്നു. ഇറോം ഷര്‍മ്മിളയെ പോലെയുള്ള മനുഷ്യവാകാശ പ്രവര്‍ത്തകരുടെ തെലങ്കാനസംഭവത്തെക്കുറിച്ചുള്ള പ്രതികരണങ്ങളും വാക്കുകളും നാം വേണ്ടത്ര ഗൗരവത്തോടെ തന്നെയെടുക്കണം.

കൊടുംകുറ്റവാളികള്‍ ആണ് ആ നാലു ചെറുപ്പക്കാരെങ്കില്‍ അവരെ ഇല്ല്ാതാക്കിയത് ഏതെങ്കിലുമൊക്കെ പെണ്‍കുട്ടികളുടെ മാനവും അഭിമാനവും ജീവനും ഭാവിയില്‍ നഷ്ടപ്പെടാതിരിക്കാന്‍ കാരണമായിട്ടുണ്ട് എന്ന നല്ലകാര്യവും കാണാതെ പോകുന്നില്ല.എങ്കിലും തെലങ്കാന പോലീസിന് കൈയടിക്കുമ്പോള്‍ വരുംകാലങ്ങളില്‍ നമ്മുടെ രാജ്യത്ത് സംഭവിക്കാന്‍ പോകുന്നതും ഫിലിപ്പൈന്‍സിലേതിന് സമാനമായിക്കൂടെന്നില്ല.

ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കഠിനശിക്ഷ നടപ്പിലാക്കുന്ന അറബ് രാജ്യങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നാണ്  പറഞ്ഞുകേള്‍ക്കുന്നത്. ഏതു പാതിരാത്രിയിലും അവര്‍ക്ക് സധൈര്യം യാത്ര ചെയ്യാം. ലഭിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള ബോധ്യവും കണ്ടുവരുന്ന മാതൃകകളുമാണ് കുറ്റകൃത്യങ്ങള്‍ അവിടെ കുറയ്ക്കുന്നതത്രെ.


പാതിരാത്രിയില്‍ ഒരു പെണ്ണിനെ ഒറ്റയ്ക്ക് കിട്ടിയാല്‍ ആക്രമിക്കണമെന്നത് എല്ലാ പുരുഷന്മാരുടെയും പൊതു സ്വഭാവമൊന്നുമല്ല.ക്രിമിനല്‍ മനസ്സുള്ള ഒരാള്‍ക്ക് മാത്രമേ ഹീനമായി ചിന്തിക്കാന്‍ കഴിയൂ. മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണെന്ന കുറിപ്പ് വായിച്ചുകൊണ്ടുതന്നെ അതുപയോഗിക്കുന്നവരില്ലേ. മദ്യപിച്ച് വാഹനമോടിക്കരുത് എന്ന് നിയമം ഉള്ളപ്പോഴും അത് അറിഞ്ഞുകൊണ്ട് ലംഘിക്കുന്നവരില്ലേ? ( മാധ്യമപ്രവര്‍ത്തകനായ ബഷീറിന്റെ അപകടമരണത്തിന് ഇടയാക്കിയ സംഭവം ഓര്‍മ്മിക്കുക).


അപ്പോള്‍ നിയമം ഇല്ലാത്തതോ കുറ്റകരമാണെന്ന് തിരിച്ചറിയാത്തതോ അല്ല ഇവിടെ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന് കാരണം. മറിച്ച് മനസ്സില്‍ ക്രൂരതയുള്ളവര്‍ പെരുകുന്നുഎന്നതാണ്. ആ ക്രൂരതയെ ന്യായീകരിക്കാനും പിന്തുണയ്ക്കാനും ഇവിടെ അധികാരികളും പണവും ഉള്ളതും കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന് കാരണമാകുന്നു.   വേലി തന്നെ വിളവു തിന്നുന്നതുപോലെയുള്ള സംഭവങ്ങള്‍ നമമുടെ നാട്ടില്‍ അരങ്ങേറുന്നില്ലേ.

നമുക്കിവിടെ വേണ്ടത് സംശുദ്ധമായ അധികാരവ്യവസ്ഥയാണ്. നീതി നടപ്പിലാക്കാന്‍ സന്നദധരായ അധികാരികളെയാണ്. പണത്തിനും സ്വാധീനത്തിനും വശംവദരാകാത്ത ഉദ്യോഗസ്ഥവൃന്ദത്തെയാണ്. നമ്മുടെ അധികാരികളെ പോലെ സമര്‍ത്ഥരായവര്‍ ഒരുപക്ഷേ ലോകത്ത് മറ്റൊരിടത്തും കാണുകയില്ലായിരിക്കും.പക്ഷേ അവരെ സമര്‍ത്ഥമായി വിനിയോഗിക്കുന്നതും ചൂഷണം ചെയ്യുന്നതും അധികാരവും സ്വാധീനവും ഉള്ളവരാണ്. അതുകൊണ്ടാണ് അര്‍ഹിക്കുന്നവര്‍ക്ക് നീതികിട്ടാതെപോകുന്നത്. നിരപരാധികള്‍ അപരാധികളാകുന്നത്.

നീതിക്കു വേണ്ടി നിയമം കൈയിലെടുക്കാന്‍ സാധാരണ മനുഷ്യന് അവസരം കൊടുക്കരുത്.  (തന്റെ മകളുടെ ഘാതകനെ ഇല്ലാതാക്കിയ കൃഷ്ണപ്രഭയുടെ അച്ഛനെ ഓര്‍മ്മിക്കാം)
എവിടെയങ്കിലും അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ അവിടെ ആദ്യം പഴിക്കേണ്ടത്  നിയമം നടപ്പിലാക്കാന്‍ കഴിയാതെ പോയ അധികാരികളെയാണ്.

അധികാരികളിലും ഭരണകൂടത്തിലുമുള്ള വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് സാധാരണക്കാര്‍ നിയമം കൈയിലെടുക്കുന്നത്. നിയമം കൈയിലെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ് തെലങ്കാന സംഭവം. 
ഈ നാട്ടിലെ കോടതിയും വിധികര്‍ത്താവുമെല്ലാം പോലീസാണെന്ന് ഒരു സിനിമയില്‍ നിവിന്‍പോളിയുടെ കഥാപാത്രം പറയുന്നുണ്ട്. ശരിയാണ്. പോലീസ് സ്‌റ്റേഷനില്‍ തീരുന്നതാണ് നമ്മുടെ ഒട്ടുമിക്കപ്രശ്‌നങ്ങളും. പക്ഷേ അവര്‍ക്ക് കുറ്റം പഴുതുകളടച്ച് കണ്ടുപിടിക്കാനേ അധികാരമുളളൂ, ശിക്ഷവിധിക്കാന്‍ അവകാശമില്ല.

കണ്‍മുമ്പില്‍ നില്ക്കുന്ന ഓരോ ഇരയും തന്റെ കുടുംബാംഗമാണെന്ന തിരിച്ചറിവുണ്ടായാല്‍ മാത്രം മതി അധികാരികള്‍ക്ക് നീതി നടപ്പിലാക്കിക്കൊടുക്കാന്‍ ഒട്ടും താമസിക്കേണ്ടിവരികയില്ല. അതുപോലെ യഥാര്‍ത്ഥകുറ്റവാളികളെ രകഷിക്കാന്‍ കൃത്രിമത്വം കാണിക്കേണ്ടിയുംവരില്ല.
നീതി പുലരട്ടെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ.
ഇനിയൊരു പെണ്‍കുട്ടിക്കുംഇതുപോലൊന്ന് സംഭവിക്കാതിരിക്കട്ടെ.

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്....

ലോക്ക് ഡൗൺ വെറും ലോക്കല്ല

കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ....

ഭയം തോന്നുന്നു പുതുതലമുറയോട്…

ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത്  ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ...

ലോക്ക് ഡോണ്‍, ഈ നന്ദി എങ്ങനെ പറഞ്ഞുതീര്‍ക്കും

ജനങ്ങളെ  വീട്ടിലിരുത്തിയ ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ഇന്ന്‌ പൂര്‍ത്തിയാകുകയാണ്....

കോവിഡ് 19; അഭിമാനിക്കാം ആശങ്കകളോടെ

ലോകം മുഴുവന്‍ ഭയത്തിന്റെ നിഴലിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കാരണം മറ്റൊന്നല്ല കൊറോണ...

കൊറോണകാലത്ത് സന്നദ്ധരാകാം, ഒപ്പമുണ്ടായിരിക്കാം

ഓരോ ദുരന്തങ്ങളും മനുഷ്യ മനസുകളുടെ നന്മകളെ പുറത്തേക്ക് കൊണ്ടുവരാനുള്ള അവസരങ്ങളാണ്. കേരളത്തെ...

കുടിയന്മാരോട് ഇവിടെ എന്തുമാകാമെന്നോ?

കുടിയന്മാരോട് ഇവിടെ എന്തുമാകാമല്ലോ. ചോദിക്കാനും പറയാനും അവര്‍ക്കാരുമില്ലല്ലോ എന്ന്  ഒരു സിനിമയില്‍...

നമ്മുടെ സുരക്ഷ നമ്മുടെ കൈകളില്‍

കോവിഡ് 19 ആധുനിക ലോകം  ഒരുപോലെ ഒന്നിച്ച് ഭയന്ന, ഭയക്കുന്ന ഒരു...
error: Content is protected !!