ഭയം എന്ന വികാരം എത്രത്തോളം ശക്തവും വ്യാപനശക്തിയുള്ളതുമാണ് എന്ന് ലോകമെങ്ങും പ്രകടമായ അടയാളങ്ങളോടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമയത്താണ് ഈ ചെറുകുറിപ്പെഴുതുന്നത്. മറ്റൊന്നുമല്ല കോവിഡ് 19 തന്നെ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഒറ്റയ്ക്കൊറ്റയ്ക്ക് പല ദുരന്തങ്ങൾ സംഭവിച്ചപ്പോഴും അവയ്ക്കൊന്നിനും മനുഷ്യരാശിയെ മുഴുവൻ ഒറ്റയടിക്ക് ഭയത്തിലാഴ്ത്താൻ കഴിഞ്ഞിരുന്നില്ല. പല പല പേരുകളിൽ പ്രത്യക്ഷപ്പെട്ട ചുഴലിക്കാറ്റുകളും ഭൂകമ്പങ്ങളും സുനാമികളും പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും ഒന്നും ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയിരുന്നില്ല. ഓരോ രാജ്യങ്ങളും ഒറ്റയ്ക്കൊറ്റയ്ക്ക് അവയുടെ തിക്തഫലങ്ങൾ അനുഭവിച്ചു.
പക്ഷേ കോവിഡ് അങ്ങനെയല്ല. എപ്പോൾ വേണമെങ്കിലും ഏതു രാജ്യത്തിലേക്കും കടന്നുവരാമെന്ന അപകടഭീഷണിയാണ് കോവിഡ് എന്ന കൊറോണ വൈറസ് നമ്മുടെ ഉറക്കം കെടുത്തുന്നത്. പുറത്തിറങ്ങാൻ ഭയം, യാത്ര ചെയ്യാൻ ഭയം, ജലദോഷമോ ചുമയോ ഉള്ളവരുടെ അടുത്തുചെല്ലാൻ ഭയം, സ്നേഹവും സന്മനസും സാഹോദര്യവുമൊന്നുമല്ല ഭയമാണ് നമ്മുടെ ഉള്ളിലെ സ്ഥായിയായ ഭാവമെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഇങ്ങനെ നാം എത്രനാൾ കഴിഞ്ഞുകൂടും?
മുൻകരുതലുകൾ എടുക്കരുത് എന്നല്ല, പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കരുത് എന്നുമല്ല മറിച്ച് സ്വയമുള്ള ഭയങ്ങളിൽ നിന്ന്, തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഭയങ്ങളിൽ നിന്ന് വിമുക്തരാകുക, പുറത്തുകടക്കുക എന്നാണ്.
ഭയം നമ്മെ ഒരുതരത്തിലും സ്വതന്ത്രരാക്കുന്നില്ല. ഭയം എന്ന് സാമാന്യേന പറയുന്ന വികാരം മുതൽ മനശ്ശാസ്ത്രത്തിലെ ഫോബിയവരെയുളള അനേകം ഭയങ്ങൾ നമ്മുടെ ഊർജ്ജസ്വലതയും ക്രിയാത്മകതയും നഷ്ടമാക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് ഭയങ്ങളിൽ നിന്ന് പുറത്തുകടക്കുക. ഭയം നമ്മെ കീഴ്പ്പെടുത്താതിരിക്കട്ടെ. ഭയം നമ്മെയല്ല നാം ഭയത്തെ ഭരിക്കുകയാണ് വേണ്ടത്.
ധീരമായ ഈ തീരുമാനം ഓരോരുത്തരുടെയും ഭാഗത്തു നിന്നുണ്ടാവട്ടെയെന്ന ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്