കോട്ടയം ജില്ലയിൽ മലയോരഗ്രാമമായ ഈരാറ്റുപേട്ടയോട് ചേർന്ന് മാളികയിലാണ് ഷിനൂബ് ചാക്കോയെന്ന യുവഛായാഗ്രാഹകന്റെ ജനനം. ചെറുപ്പം മുതൽ പള്ളിയും പള്ളിക്കൂടവും നാട്ടിൻപുറവുമായി നടന്നവന്റെ ചിത്രമെഴുത്തുകളിലും മനസ്സിലും നിറയെ സിനിമയുടെ ദൃശ്യഭംഗികളായിരുന്നു. കാഴ്ചകളുടെ ചന്തം പകർത്താൻ ഒരു ക്യാമറപോലും സ്വന്തമായി ഇല്ലാത്ത കാലത്ത് വരയ്ക്കാൻ മാത്രമറിയുന്ന ‘പ്ലസ്ടൂക്കാരൻ ബ്രോ’ സിനിമ പഠിക്കാൻ ചങ്ങാനാശ്ശേരിയിലുളള മീഡിയ വില്ലേജിൽ കഷ്ടപ്പെട്ട് ചേക്കേറി.
നാമനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥയെന്ന് തോന്നാം എന്ന് ബെന്യാമിൻ പറഞ്ഞുവച്ചത്‌പോലെ സിനിമയെന്ന കെട്ടുകഥയുടെ പിന്നാമ്പുറ ഒരുക്കങ്ങളുടെ ഉളളുരുക്കങ്ങൾ ക്ലേശങ്ങളിലൂടെ നടന്ന് ക്യാമറയിലൂടെ ഒപ്പിയെടുക്കാൻ ഷിനൂബ് മെല്ലെ പ്രാപ്തനായി.
ചന്തം തികഞ്ഞതും കണ്ണ് നനയിക്കുന്ന തും ആർദ്രമായതും ചിരി തൊട്ടുതേച്ചും പ്രതികാരവും പ്രേമവും ബാക്കിയൊക്കെയും ഷിനൂബ് വ്യൂ ഫൈൻഡറിലൂടെ കണ്ടു. സംവിധായകന്റെ ഇംഗിതമനുസരിച്ചുളള കാഴ്ചകൾ സ്‌ക്രീനിലേയ്ക്ക് പറിച്ചുനടാൻ മീഡിയവില്ലേജിലെ സാങ്കേതികപഠനവഴികൾ സഹായകമായി.

തിരക്കഥയുടെ മർമ്മം തൊട്ട് ഫ്രെയ്മുകളുടെ ശാക്തീകരണം, കാഴ്ചകളുടെ ജ്വലനം, സാധനയിലൂടെ ആർജ്ജിച്ച മനോധർമ്മം ഒക്കെയും ഈ ഗ്രാമവാസിയായ പയ്യന് ഇൻഡസ്ട്രിയിൽ വേരുറപ്പിക്കാൻ പോന്ന ഗുണമൈത്രികളായിരുന്നു.
നിറയെ ആൽബങ്ങളും ടെലിസിനിമകളും ആഡ്ഫിലിമുകളും ഒക്കെയായി നവനിർമ്മിതിയുടെ ഹൈഡെഫനിഷൻ കാഴ്ചക്കൂട്ടുകളിലൂടെ ബിഗ് സ്‌ക്രീനിലേയ്ക്കും പ്രവേശനം ഒരുങ്ങി. നിഹാരികയായിരുന്നു ആദ്യ ചലച്ചിത്രം. പിന്നീട് നിദ്രാടനം, സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ്, ഐ വൺ തുടങ്ങി എട്ടോളം മലയാളം, കന്നട ചിത്രങ്ങളുടെ സ്വതന്ത്ര ഛായാഗ്രാഹകനായി.

ഏറ്റെടുത്ത സിനിമകളിലെല്ലാം പ്രതിഭതെളിയിച്ച ഈ യുവകലാകാരന്റെ ഏറ്റവും പുതിയ റിലീസ് ചിത്രമാണ് മെയ് മാസം പുറത്തിറങ്ങുന്ന; അശോകൻ നായകനാകുന്ന ‘കാറ്റിനരികേ’ എന്ന സിനിമ. മലയാളത്തിലെ ഏതു മുൻനിരസംവിധായകർക്കൊപ്പവും സൂപ്പർഹിറ്റുകളുമായി എപ്പോൾ വേണമെങ്കിലും അവതരിക്കാൻ വേണ്ടത്ര വിഭവശേഷിയുള്ള ഈ പ്രതിഭയെ മുഖ്യധാര മലയാളസിനിമ ഏറ്റെടുക്കുന്ന കാലം വിദൂരമല്ല !
സിബി അമ്പലപ്പുറം