കിടപ്പുരോഗികൾ പല തരക്കാരുണ്ട്. വാർദ്ധക്യംമൂലം അവശതയിലെത്തി കിടപ്പുരോഗികളായി മാറിയവരുണ്ട്. അബോധാവസ്ഥയിൽ കഴിയുന്ന കിടപ്പുരോഗികളുണ്ട്, ചെറുപ്രായത്തിൽ തന്നെ ഏതെങ്കിലും അപകടത്തെ തുടർന്ന് കിടപ്പുരോഗികളായവരുണ്ട്.
സന്ദർശിക്കുന്നത് ആരെയുമായിരുന്നുകൊള്ളട്ടെ സന്ദർശകർ ചില പൊതുമര്യാദകൾ സൂക്ഷിക്കുന്നത് നല്ലതാണ്. രോഗികളെ പരിചരിക്കുന്നവരോടും രോഗികളായവരോടുമാണ് ഈ മര്യാദ പുലർത്തേണ്ടത്.
രോഗിയുടെ സാമ്പത്തികസ്ഥിതി അനുസരിച്ച് സന്ദർശകർ ചിലതൊക്കെ കയ്യിൽ കരുതുന്നത് നല്ലതാണ്. സാമ്പത്തികമില്ലാത്ത ഒരാളെയാണ് സന്ദർശിക്കുന്നതെന്നിരിക്കട്ടെ കിടപ്പുരോഗികളുടെ ശുശ്രൂഷയുമായി ബന്ധപ്പെട്ട ഡയപ്പർ, മെഡി ബാത്ത്, അണ്ടർ പാഡ്, ഗ്ലൗസ്, പ്രോട്ടീൻ പൗഡർ,റൂം ഫ്രഷ്നർ, ഡെറ്റോൾ തുടങ്ങിയവ പോലെയുള്ള സാധനങ്ങൾ കയ്യിൽ കരുതുന്നതാണ് ഉചിതം. രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും പ്രയോജനപ്പെടുന്നവയായിരിക്കണം കൊണ്ടുപോകേണ്ടത്. പല സന്ദർശകരും ഇത്തരം കാര്യങ്ങൾ ഓർമ്മിക്കാറില്ല.
സ്ഥിരം കിടപ്പുരോഗിയായ ഒരാൾക്ക് മാസം തോറും വേണ്ടിവരുന്ന മേൽപ്പറഞ്ഞ സാധനങ്ങളുടെ എണ്ണം വളരെ കൂടുതലായിരിക്കും. രോഗികളുടെ വീട്ടിൽ കുട്ടികളുണ്ടെങ്കിൽ അവരെ കൂടി പരിഗണിക്കുന്ന വിധത്തിലുള്ള സാധനങ്ങൾ ഉണ്ടായിരിക്കുന്നതും നല്ലതാണ്. ഇനി ഇതൊന്നുമല്ലെങ്കിൽ കഴിവിനനുസരിച്ച് സാമ്പത്തികസഹായം നല്കാനും മറക്കരുത്.
ചുരുക്കത്തിൽ ഒരേ സമയം രോഗിയെയും ബന്ധുക്കളെയും മാനിക്കാനും പരിഗണിക്കാനും സഹായകരമായ സാധനങ്ങൾസന്ദർശന വേളയിൽ ഉണ്ടാവണം.
കിടപ്പുരോഗികൾ ജീവിതത്തിന്റെ ചലനാത്മകതയിൽ നിന്ന് പെട്ടെന്നൊരുനാൾ വേർതിരിക്കപ്പെട്ടവരും മാറ്റിനിർത്തപ്പെട്ടവരുമാണ്. ഇന്നലെവരെ നമ്മെ പോലെ ഓടിനടന്നിരുന്നവർ.. എല്ലാം ചെയ്യാൻ സ്വാതന്ത്ര്യവും ആരോഗ്യവും ഉണ്ടായിരുന്നവർ. മനസ്സ് മടുത്ത അവസ്ഥയിലായിരിക്കാം അവരിൽ ഭൂരിപക്ഷവും. നിരാശയും ശൂന്യതയും മനസ്സിലും കാഴ്ചപ്പാടിലുമുണ്ടാവാം.
അത്തരക്കാരുടെ നൈരാശ്യത്തിന്റെ ആഴം കൂട്ടാത്തവിധത്തിൽ സംസാരിക്കുക. മറ്റ് പലരോഗികളുടെ അവസ്ഥകളുമായി താരതമ്യപ്പെടുത്തി അവരെ പ്രതീക്ഷയറ്റവരാക്കി മാറ്റാതിരിക്കുക. പോസിറ്റീവായി സംസാരിക്കുക. അവരുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ കഴിയില്ലെങ്കിലും അവരുടെ മനോഭാവത്തിൽ മാറ്റം വരുത്താനെങ്കിലും കഴിയണം.
രോഗീപരിചരണത്തിൽ കുറ്റപ്പെടുത്തിസംസാരിക്കാതിരിക്കുകയാണ് മറ്റൊന്ന്. രോഗിയുടെ മുറിയിൽ ദുർഗന്ധമുണ്ട്, രോഗിക്ക് ദുർഗന്ധമുണ്ട്, ഇങ്ങനെയുള്ള രീതിയിലുള്ള സംസാരങ്ങൾ ഒഴിവാക്കുക. തിരുത്തലുകൾ നല്കേണ്ടതുണ്ടെങ്കിൽ ഒരു നിർദ്ദേശമായി സ്നേഹരൂപേണ നല്കാമല്ലോ. അല്ലെങ്കിൽ ഒരു കോപ്ലിമെന്റ് നല്കിയതിന് ശേഷം ഇങ്ങനെകൂടി ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് പറയാം. രോഗീപരിചരണം ഏറെ വൈഷമ്യം പിടിച്ച ഒരേർപ്പാടാണ്. പ്രത്യേകിച്ച് സാധാരണനിലയിലേക്ക് ജീവിതം തിരികെ വരാൻ സാധ്യതയില്ലാത്തവരുടെ. അതുകൊണ്ട് രോഗികളെ മാത്രമല്ല രോഗികളെ പരിചരിക്കുന്നവരെക്കൂടി മനസ്സിലാക്കണം.