വിധവകൾ പറുദീസ നഷ്ടപ്പെട്ടവരോ? 

Date:

എല്ലാ സൗഭാഗ്യങ്ങളിൽ നിന്നും പുറത്താക്കപ്പെടുന്നവരോ പുറത്താക്കപ്പെടേണ്ടവരോ ആണ് വിധവകളെന്നാണ് അലിഖിത നിയമം. ഇനിയെന്നും അവരുടെ ജീവിതം കല്ലുകൾ പിളരുന്ന നെടുവീർപ്പുകളുടെ കാലത്തായിരിക്കണം എന്ന് വിധിക്കുന്ന തരത്തിലുള്ള ക്രൂരതയും സമൂഹത്തിനുണ്ട്.  പക്ഷേ ഇത് എത്രത്തോളം സാധൂകരിക്കപ്പെടേണ്ടതായിട്ടുണ്ട്?

വിധവകളുടെ പുനഃവിവാഹം ഇന്ത്യയിൽ എന്തുകൊണ്ടോ പ്രോത്സാഹിപ്പിക്കപ്പെടുന്ന വിഷയമായി മാറുന്നില്ല. വെറും പത്തു ശതമാനം സ്ത്രീകൾ മാത്രമാണ് പുനഃവിവാഹിതരാകുന്നത്. പല ഉന്നത വംശത്തിലും പുനഃവിവാഹത്തിൽ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കാറുണ്ട്. പുനഃവിവാഹം അനുവദിക്കപ്പെട്ടുവെങ്കിൽ തന്നെ സ്ത്രീകളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ കുടുംബാംഗങ്ങൾ തന്നെ ശ്രമിക്കുന്നതും അസാധാരണ സംഭവമല്ല.

കാരണം പലതുണ്ട്. തങ്ങളുടെ വീട്ടിൽ കൂലി കൊടുക്കാത്ത ഒരു ജോലിക്കാരിയെ ലഭിക്കും എന്ന ലാഭം. പല വിധവകളുടെയും അവസ്ഥ കൂട്ടുകുടുംബങ്ങളിലും ഭർതൃഗൃഹങ്ങളിലും അടിമയെക്കാൾ കഷ്ടമാണ്.  ഈ സ്ത്രീകൾക്ക് ഭർത്താവിന്റെ അവകാശമായ സ്വത്ത് തീറെഴുതികൊടുക്കാൻപോലും മടിക്കുന്നവരുമുണ്ട്. ഇതിനൊക്കെ പുറമെയാണ് ഭർതൃഗൃഹത്തിൽ നിന്നു നേരിടേണ്ടിവരുന്ന ലൈംഗികചൂഷണം. അമ്മായിയച്ഛൻ മുതൽ ഭർതൃസഹോദരൻ വരെ  ഇപ്രകാരം ലൈംഗികചൂഷണം നടത്തുന്നുണ്ട് എന്ന് എഴുതുമ്പോൾ അത് വിശ്വസിക്കാൻ ചിലപ്പോൾചിലർക്ക് കഴിഞ്ഞെന്നുവരില്ല.

 

ഇത്തരം ദുരവസ്ഥകളിൽ നിന്നുള്ള മോചനം എന്ന നിലയിലാണ് ചിലരെങ്കിലും രണ്ടാം വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നത്.  എന്നാൽ അവിടെയും അവർക്ക് രക്ഷയില്ലാതാകുന്നു. ബന്ധുക്കളിൽ നിന്നുള്ള എതിർപ്പിന് പുറമെ മക്കളുടെ ഭാവിയെക്കുറിച്ചുള്ള കരുതലും ഉത്കണ്ഠയും പല വിധവകളെയും രണ്ടാം വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് പെൺമക്കളുള്ള അമ്മമാർ.

നാളെ തന്റെ ഭർത്താവായി വരുന്ന പുരുഷൻ ഏതു തരക്കാരനാണെന്നുള്ള ഉറപ്പില്ലായ്മയും അനുദിനം പത്രവാർത്തകളിൽ നിറയുന്ന ലൈംഗികപീഡനത്തിന്റെ തോരാകഥകളും പല സ്ത്രീകളെയും ഭയചകിതരാക്കുകയും അവർ രണ്ടാം വിവാഹം എന്ന ആലോചനയിൽ നിന്ന് ഓടിയകലുകയും ചെയ്യുന്നു.

ചെറുപ്രായത്തിലേ വിധവകളാകുന്ന സ്ത്രീകളെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിക്കേണ്ടതും മുൻകൈ എടുത്ത് ആ വിവാഹം നടത്തിക്കൊടുക്കേണ്ടതും അടുത്ത ബന്ധുക്കൾ തന്നെയാകണം.  അല്പം കൂടി മുതിർന്ന സ്ത്രീകളും പ്രായപൂർത്തിയെത്തിയ മക്കളുമുള്ള വിധവകളാണെങ്കിൽ അവർ  ഇക്കാര്യത്തിൽ സ്വന്തമായ ഒരു തീരുമാനമെടുക്കട്ടെ. അവരെ രണ്ടാം വിവാഹത്തിന് നിർബന്ധിക്കേണ്ടതില്ല. എന്നാൽ രണ്ടാം വിവാഹത്തിന് സന്നദ്ധയാകുമ്പോൾ എതിർക്കേണ്ടതുമില്ല. ഓരോരുത്തർക്കും ഓരോ സമയത്ത് വേണ്ടത് ഓരോന്നാണ്. അത് കിട്ടേണ്ടപ്പോൾ  കിട്ടേണ്ടതുപോലെ കിട്ടണം. നിങ്ങൾക്ക് വേണ്ടാത്തത് മറ്റൊരാൾക്ക് ആവശ്യമായിവരുമ്പോൾ  നിങ്ങളെന്തിന് അതിനെ നിന്ദിക്കണം?

എനിക്ക് പരിചയമുള്ള ഒരു വ്യക്തി അടുത്തകാലത്ത് രണ്ടാമതും വിവാഹിതനായി. അയാൾക്ക് അറുപതിനു മേൽ പ്രായമുണ്ടായിരുന്നു. മൂന്നു മക്കളായിരുന്നു അയാൾക്കുള്ളത്. മൂന്നുപേരും വിവാഹിതർ. ഏകമകനും ഭാര്യയുമാണ് വീട്ടിലുള്ളത്. പക്ഷേ അയാൾക്ക് ഒരു ഗ്ലാസ് വെള്ളത്തിന് പോലും മരുമകളെക്കൊണ്ട് ഉപകാരമില്ല. മകനും അതിനൊപ്പം തന്നെ. ഇങ്ങനെയൊരു സാഹചര്യത്തിലാണ് അയാൾ രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചത്. മക്കളാരും എതിർപ്പ് പറഞ്ഞില്ല.

അങ്ങനെ രണ്ടാം വിവാഹത്തിനുള്ള ആലോചനകൾ ആരംഭിച്ചു. അധികം വൈകാതെ സമാനമായ അവസ്ഥയിലൂടെ കഴിഞ്ഞുപോരുകയായിരുന്ന ഒരു സ്ത്രീയുടെ ആലോചന വന്നു. പെൺമക്കളുടെ കുഞ്ഞുങ്ങളെയും നോക്കി ഓരോ വീടുകളും മാറിമാറി ജീവിക്കുകയായിരുന്നു അറുപതിനടുത്ത് പ്രായമുള്ള ആ സ്ത്രീ. അവർ വിവാഹിതയാകുന്നതിനോട് അവരുടെ മക്കളും തടസം പറഞ്ഞില്ല. അങ്ങനെ രണ്ടുപേരുടെയും മക്കളുടെ അനുവാദത്തോടെ ആശംസകളോടെ ഇരുവരും വീണ്ടും വിവാഹിതരായി. നോക്കൂ, എത്ര സുന്ദരമായ തീരുമാനമായിരുന്നു രണ്ടുപേരുടേതും. മക്കൾക്കും തങ്ങളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മനസ്സിലായി. വെറും ശരീരദാഹങ്ങളോ മോഹങ്ങളോ അല്ല അവരെ വീണ്ടും മണിയറയിലെത്തിച്ചിരിക്കുന്നത്. മറിച്ച്  പരസ്പരം താങ്ങാകാനും തണലേകാനുമുളള ആഗ്രഹമായിരുന്നു. ആ സ്ത്രീയെ സംബന്ധിച്ച് ഒരുപുരുഷന്റെ സംരക്ഷണത്തിൽ ജീവിക്കുമ്പോൾ അനുഭവിക്കുന്ന  സുരക്ഷിതത്വബോധമായിരുന്നു പ്രധാനം. തനിക്കൊരു ഭർത്താവുണ്ടായിരിക്കുന്നതിൽ അവർ സന്തോഷിച്ചു, അത്തരമൊരു വിലാസം അവരെ വീണ്ടും ആത്മാഭിമാനമുള്ളവളാക്കി. ഇത്തരം സമീപനങ്ങളും നയങ്ങളും സമൂഹത്തിൽ ഉണ്ടാകണം. അത് നാം വളർത്തിയെടുക്കണം.

രണ്ടാം വിവാഹത്തെക്കുറിച്ചുള്ള  പല അബദ്ധധാരണകളും ആളുകളുടെ മനസ്സിൽ നിന്ന് നാം മാറ്റിയെടുക്കണം. അത് പാപമോ തിന്മയോ സ്‌നേഹരാഹിത്യമോ അല്ല എന്ന് തിരിച്ചറിവുള്ള പ്രായത്തിൽ തന്നെ പരിശീലനം നല്കണം.
വൈധവ്യത്തോടെ ഒരു സ്ത്രീയുടെയും വസന്തം അവസാനിക്കുന്നില്ല, അവളെ ഇനിയും വസന്തങ്ങൾ തേടിവരും. അവളെ ഇനിയും പൂമരങ്ങൾ കാത്തുനില്ക്കും. അവളുടെ മനസ്സും ശരീരവും സന്നദ്ധമെങ്കിൽ ആ വഴിക്ക് തന്നെ അവൾ പോകണം. അബോധശാസനകൾ കൊണ്ടും തെറ്റായ വിശ്വാസപ്രമാണം കൊണ്ടും അവളുടെ വഴികളെ നാം അടച്ചുവെക്കരുത്. ഒരു കൂട്ടിലടച്ച് അവളെ സൂക്ഷിക്കുകയുമരുത്. സ്ത്രീയുടെ ആകാശത്തിന്റെ ചത്വരങ്ങളെ സ്വന്തം പട്ടത്തിന്റെ കൈപ്പിടിയിൽ ഒതുക്കിനിർത്താൻ നിങ്ങൾക്കാരാണ് അനുവാദം തന്നിരിക്കുന്നത്?
വിനായക് നിർമ്മൽ 

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്....

ലോക്ക് ഡൗൺ വെറും ലോക്കല്ല

കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ....

ഭയം തോന്നുന്നു പുതുതലമുറയോട്…

ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത്  ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ...

ലോക്ക് ഡോണ്‍, ഈ നന്ദി എങ്ങനെ പറഞ്ഞുതീര്‍ക്കും

ജനങ്ങളെ  വീട്ടിലിരുത്തിയ ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ഇന്ന്‌ പൂര്‍ത്തിയാകുകയാണ്....

കോവിഡ് 19; അഭിമാനിക്കാം ആശങ്കകളോടെ

ലോകം മുഴുവന്‍ ഭയത്തിന്റെ നിഴലിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കാരണം മറ്റൊന്നല്ല കൊറോണ...

കൊറോണകാലത്ത് സന്നദ്ധരാകാം, ഒപ്പമുണ്ടായിരിക്കാം

ഓരോ ദുരന്തങ്ങളും മനുഷ്യ മനസുകളുടെ നന്മകളെ പുറത്തേക്ക് കൊണ്ടുവരാനുള്ള അവസരങ്ങളാണ്. കേരളത്തെ...

കുടിയന്മാരോട് ഇവിടെ എന്തുമാകാമെന്നോ?

കുടിയന്മാരോട് ഇവിടെ എന്തുമാകാമല്ലോ. ചോദിക്കാനും പറയാനും അവര്‍ക്കാരുമില്ലല്ലോ എന്ന്  ഒരു സിനിമയില്‍...

നമ്മുടെ സുരക്ഷ നമ്മുടെ കൈകളില്‍

കോവിഡ് 19 ആധുനിക ലോകം  ഒരുപോലെ ഒന്നിച്ച് ഭയന്ന, ഭയക്കുന്ന ഒരു...
error: Content is protected !!