ഏറ്റവും സ്വകാര്യമായ ഒരു അനുഭവമാണ് കോവിഡ് എന്നാണ് അതിലൂടെ കടന്നുപോയ ഒരാൾ എന്ന നിലയ്ക്ക് എനിക്ക് ആദ്യമായി പറയാനുള്ളത്. അണ്ഡകടാഹത്തിലെ കോവിഡ് ബാധിതരായ എല്ലാ വ്യക്തികൾക്കും പൊതുവായി ചില രോഗലക്ഷണങ്ങൾ കണ്ടേക്കാമെങ്കിലും അത് ഓരോരുത്തർക്കും അനുഭവപ്പെടുന്നത് വ്യത്യസ്തമായ രീതിയിലാണ് എന്ന് തന്നെയാണ് എന്റെയും കേട്ടറിഞ്ഞ മറ്റുള്ളവരുടെയും അനുഭവത്തിൽ നിന്ന് മനസ്സിലാകുന്നത്. അതുകൊണ്ട് തുടർന്നെഴുതുന്ന കാര്യങ്ങളെ പൊതുനിയമത്തിന്റെ തുലാസിൽ തൂക്കിനോക്കാതെ തികച്ചും വ്യക്തിപരമായി മാത്രം കണ്ട് അതിലൂടെ കടന്നുപോകണമെന്നാണ് വായനക്കാരോട് എനിക്കുള്ള അപേക്ഷ. ഏതു കാര്യങ്ങൾക്കും ചൂടും ചൂരും ഉണ്ടാകണമെങ്കിൽ അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. സ്വന്തം ജീവിതം സാക്ഷിനിർത്തി പറയുന്ന കാര്യങ്ങളെ അതുകൊണ്ടുതന്നെ മറ്റൊരാൾക്കും ചോദ്യം ചെയ്യാനാവില്ല, ഒരു പക്ഷേ വിയോജിപ്പുകൾ ഉണ്ടായേക്കാമെങ്കിലും. എത്രയോ കോവിഡ് കേസുകൾ ദിനംപ്രതി വായിച്ചുപോകുമ്പോഴും ഭൂരിപക്ഷവും കരുതാറില്ല, നാളെ ഒരു നാൾ അതെന്നെയും പിടികൂടിയേക്കാമെന്ന്. കാരണം നമ്മുടെ ധാരണ നമ്മൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട് എന്നാണ്.
ഞാനും അങ്ങനെ തന്നെയായിരുന്നു. മാത്രവുമല്ല കോവിഡ് എന്നെ പിടികൂടില്ല എന്നൊരു അതിരുകടന്ന ആത്മവിശ്വാസവും എന്നെ പിടികൂടിയിരുന്നു. പക്ഷേ വിചാരിച്ചതുപോലെയൊന്നുമല്ല സംഭവിച്ചത്. കോവിഡ് എന്നെയും സമർത്ഥമായി കരുക്കൾ നിരത്തി വെട്ടിവീഴ്ത്തി. കൃത്യമായി പറഞ്ഞാൽ മെയ് രണ്ടിന്. അതിനും രണ്ടു ദിവസം മുമ്പ് ചില ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നു. ക്ഷീണം, തളർച്ച.. പക്ഷേ അത് കോവിഡിനുള്ള മുന്നൊരുക്കങ്ങളായിരുന്നുവെന്ന് കരുതിയിരുന്നതേയില്ല. പനി, തലവേദന, ശരീരവേദന, നടുവേദന എന്നിവയായിരുന്നു പ്രകടമായ രോഗലക്ഷണങ്ങൾ. ആന്റിജൻ പരിശോധനയിൽ അക്കാര്യത്തിന് തീരുമാനമായി. കോവിഡ് പോസിറ്റീവ്.
ആരോഗ്യത്തോടും സന്തോഷത്തോടും കൂടി ചെലവഴിച്ച ഒരാഴ്ച മുമ്പുവരെയുള്ള ദിനങ്ങളുടെ ഓർമ്മയാണ് അപ്പോൾ മനസ്സിലേക്ക് കടന്നുവന്നത്. ഏപ്രിൽ 25ന് പിറന്നാളായിരുന്നു. ജീവിതത്തിൽ രണ്ടാമതായി ആഘോഷിച്ച ജന്മദിനം. എന്തൊരു സന്തോഷവും സംതൃപ്തിയുമായിരുന്നു. പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും കാര്യങ്ങൾ തകിടം മറിഞ്ഞിരിക്കുന്നു. മനുഷ്യൻ ദാ ഇത്രയുമേയുള്ളൂ. അവൻ തന്റെ ആരോഗ്യത്തെയും സൗന്ദര്യത്തെയും ഒക്കെയോർത്ത് അഹങ്കരിക്കുന്നു, അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് അറിയാതെ.
ആദ്യ മൂന്നു ദിവസങ്ങൾ മാത്രമേ ശാരീരികമായ അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നുള്ളൂ. ഒരു വൈറൽ ഫീവറിന് അപ്പുറം അവയൊന്നും അനുഭവപ്പെട്ടതുമില്ല. ശ്വാസതടസം, വയറിളക്കം, ഛർദ്ദി.. അങ്ങനെയും പലർക്കും ഉണ്ടെന്ന് കേട്ടിരുന്നു. പക്ഷേ അതൊന്നും എന്റെ കാര്യത്തിൽ സംഭവിച്ചില്ല. അഞ്ചാമത്തെയോ ആറാമത്തെയോ ദിവസം മണവും രുചിയും പോയി. അത്രമാത്രം.
ഒരാൾ ഐസൊലേഷനിലാകുന്നതോടെ കുടുംബത്തിന്റെ അതുവരെയുള്ള താളം മുഴുവൻ തെറ്റും. എത്ര പ്രിയപ്പെട്ടവരാണെങ്കിലും ബോധപൂർവ്വമായ അകലം വ്യക്തികൾക്കിടയിൽ രൂപപ്പെടും. മുറിവാതില്ക്കലിന് അപ്പുറത്തേക്ക് എത്തിനോക്കാത്ത ക്ഷേമാന്വേഷണങ്ങൾ. എല്ലാവരുടെയും ഉള്ളിലും പേടി നിറയും. ഇതിനൊക്കെ പുറമെ രോഗം വീട്ടിലെത്തിച്ച ആൾ എന്നൊരു കുറ്റപ്പെടുത്തൽ തന്റെ നേർക്കുണ്ടാകുമോ എന്ന ആശങ്ക രോഗിയിലും നിറയും. താൻ മൂലം വീട്ടിലെല്ലാവർക്കും രോഗം പിടിപെടുമോ, അതിൽ ആർക്കൊക്കെ ഗുരുതരമാകും.പ്രായം ചെന്നവരും കുട്ടികളുമുള്ള കുടുംബമാണെങ്കിൽ പ്രത്യേകിച്ചും അത്തരം ഭയങ്ങൾ കൂടുതലുമായിരിക്കും.
എന്റെയും അത്തരമൊരു കുടുംബമായിരുന്നതിനാൽ കോവിഡ് ഭയം എല്ലാവരെയും ഗ്രസിച്ചിരുന്നു. ഇനി ആര് എന്ന ചോദ്യം തലയ്ക്ക് മുകളിൽ ഉത്തരം കിട്ടാതെ തൂങ്ങി. കൃത്യം ഒരാഴ്ചയ്ക്കുള്ളിൽ അതിന് ഉത്തരം കിട്ടി. 95 കാരനായ അപ്പൻ കോവിഡ് പോസിറ്റീവ്. ഒരു മുറിയിൽ അടുത്തടുത്തകട്ടിലിലായി രണ്ടു കോവിഡ് രോഗികൾ. കോവിഡ് ഏല്പിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കിടയിലും അപ്പനെയും കൂടി ശുശ്രൂഷിക്കേണ്ട ഉത്തരവാദിത്തം. പക്ഷേ അപ്പൻ ഒരു പുഴ പോലെ ശാന്തനായിരുന്നു. കടുത്ത കഫ രോഗിയായിരുന്നുവെങ്കിലും ശ്വാസതടസ്സമില്ലാതെയും അപ്പൻ ഒരു കുഞ്ഞിനെപോലെ എന്ന മട്ടിൽ ശാന്തമായി ഉറങ്ങിയിരുന്നു.
എന്നാൽ പകലോ രാത്രിയിലോ ഉറക്കം കിട്ടാത്ത ദിവസങ്ങളായിരുന്നു എനിക്ക്. എൺപതുകളിലെയും തൊണ്ണൂറുകളിലെയും കാണാതെ പോയ സിനിമകൾ യൂട്യൂബിൽ കണ്ട് പാതിരാത്രി കഴിഞ്ഞും ഉറങ്ങാൻ കിടന്നാലും ഉറക്കം തീണ്ടാപ്പാട കലെ. ദിവസത്തിലെ പല മണിക്കൂറുകളിലും നെഞ്ച് കനം പിടിച്ച് തൂങ്ങി. വിഷാദത്തിന്റെ കനത്ത കയങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട അവസ്ഥ. ആരോടും സംസാരിക്കാൻ താല്പര്യം കിട്ടാത്ത അവസ്ഥ. അഗ്‌നിയാളുന്ന ഒരു വീഥിയിലൂടെ കനത്ത തലച്ചുമടുമായി ഇടറിനീങ്ങുന്ന ഒരാളായി ഞാൻ സ്വയം സങ്കല്പിച്ചു.
പ്രിയപ്പെട്ടവരുടെയെല്ലാം സ്നേഹാന്വേഷണങ്ങൾ ഫോൺവിളികളായി ഇടയ്ക്കിടെയെല്ലാം എത്തിക്കൊണ്ടിരുന്നുവെന്നും അറിയണം. എന്നിട്ടും വിഷാദം എന്നെ കീഴ്പ്പെടുത്തിയിരുന്നു. ഒരുപക്ഷേ കോവിഡാനന്തര ശാരീരികാസ്വാസ്ഥ്യങ്ങളെക്കാളും വിഷാദമായിരിക്കാം എന്നെ തളർത്തിയത്. മനസ്സിന് സന്തോഷം കണ്ടെത്താൻ ഒരു മാർഗ്ഗവും ഇല്ലാതെ അന്തിച്ചുപോയ ദിവസങ്ങൾ. കോവിഡിനെ പോസിറ്റീവായി നേരിടാനും പ്രതിരോധിക്കാനും മറ്റുമുളള വീഡിയോ ക്ലിപ്പുകൾ അയച്ചുതന്നവരും പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തവരും പ്രാർത്ഥിച്ചവരും ധാരാളം. മനസ്സ് തളരാതിരിക്കാൻ കോമഡികൾ അയച്ചുതന്നവരുമുണ്ട്. വീട്ടിലുള്ളവരെയെങ്കിലും കോവിഡിൽ നിന്ന് രക്ഷിക്കാൻ മരുന്നുകൾ പറഞ്ഞുതന്നവർ… അടുത്തുവന്നു കാണാൻ പറ്റാത്തതുകൊണ്ട് വീഡിയോ കോൾ ചെയ്ത് എന്റെ ആരോഗ്യസ്ഥിതി ഉറപ്പുവരുത്തിയ ചങ്ങാതിമാർ… ഹോം ക്വാറന്റൈൻ എന്ന ഡെമോക്ലീസിന്റെ വാൾ തലയ്ക്ക് മുകളിലുള്ളതുകൊണ്ട് പലവ്യഞ്ജനങ്ങൾ പോലെയുള്ളവയ്ക്കായി കടകൾ തോറും കയറിയിറങ്ങാൻ വീട്ടിലുള്ളവർക്കുപോലും സാധ്യമല്ലാതിരുന്ന സാഹചര്യത്തിൽ പലവക സാധനങ്ങൾ കരുതലോടെ വീട്ടുവരാന്തയിൽ എത്തിച്ചുതന്നവർ.. എന്റെ ജീവിതത്തിലെ ഓരോ വിപരീതാനുഭവങ്ങളും എനിക്ക് മറ്റുള്ളവരുടെ സ്നേഹം മനസ്സിലാക്കാൻ തന്ന അവസരങ്ങളായി മാറാറുള്ളത് ഈ കോവിഡ് ദിനങ്ങളിലും സംഭവിക്കുകയായിരുന്നു. ഏതൊക്കെയോ മലകളിൽ നിന്ന് പൊട്ടിയൊഴുകിയ അനേകം പുഴകൾ ഒരൊറ്റ നദിയായി മാറുന്നതുപോലെ എവിടെ നിന്നൊക്കെയോ ഉള്ള സ്നേഹപ്രവാഹത്തിൽ ഞാൻ ഒലിച്ചുപോകുകയായിരുന്നു. നന്ദി പ്രിയപ്പെട്ടവരേ…
ഒറ്റയ്ക്കൊരു മുറിയിൽ അടയ്ക്കപ്പെട്ട് തുടങ്ങിയ ദിവസങ്ങളിൽ ഞാൻ ആലോചിച്ചത് മുഴുവൻ വർഷങ്ങളോളമായി ജയിലുകളിൽ അടയ്ക്കപ്പെട്ട ജീവിതങ്ങളെക്കുറിച്ചായിരുന്നു. അനേകവർഷങ്ങളായി കിടപ്പുരോഗികളായി കഴിയുന്നവരെക്കുറിച്ചായിരുന്നു. ഏറിയാൽ പത്തോ പതിനേഴോ ദിവസം കഴിയുമ്പോൾ ഒരു കോവിഡ് രോഗിക്ക് പുറം ലോകം കാണാം, പഴയ സന്തോഷങ്ങളിലേക്ക് തിരികെ ചെല്ലാം. എന്നിട്ടും ആ ഒറ്റപ്പെട്ട ദിവസങ്ങളെ അയാൾ ഭയക്കുന്നു. അങ്ങനെയെങ്കിൽ കിടപ്പുരോഗികളുടെ, മാറാരോഗികളുടെ, ജയിൽവാസികളുടെ മാനസികാവവസ്ഥ എത്രത്തോളം ഭീകരമായിരിക്കും! ഒരിക്കലും പഴയതുപോലെയാകാൻ കഴിയാത്ത അവസ്ഥയുമായി സമരസപ്പെട്ട് കഴിയുന്ന അവരുടെയെല്ലാം മനസ്സിന്റെ ഏകാന്തതയും ഒറ്റപ്പെടലും അതേല്പിക്കുന്ന ആഘാതവുംഎത്രയോ കനത്തതായിരിക്കും! യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ഐസൊലേഷൻ നമുക്ക് ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ നിസ്സഹായാവസ്ഥയെ മനസ്സിലാക്കാൻ ഏറെ പ്രയോജനം ചെയ്യും. അതുപോലെ വീട്ടിലുള്ള ഒരാൾ കോവിഡ് രോഗിയാകുന്നതോടെ കുടുംബത്തിന്റെ മൊത്തം താളം തെറ്റുന്നതും കാണാതിരുന്നുകൂടാ. അത്തരം ചുറ്റുപാടുകളിൽ അസ്വസ്ഥരാകുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. മുമ്പ് പറഞ്ഞതിന് തുടർച്ചയെന്ന പോലെ കിടപ്പുരോഗികളെയും മാറാരോഗികളെയും ശുശ്രൂഷിക്കുന്നവരുടെ മാനസികാവസ്ഥകൾ. എത്രയോ വർഷമായി പരിചരണം നടത്തുന്നവർ. പുറത്തേയ്ക്കൊരു യാത്രയ്ക്ക് പോലും സാവകാശം കിട്ടാതെ വീട്ടിനുള്ളിൽ കിടപ്പുരോഗിയായ ഭർത്താവിനോ മകനോ ഭാര്യയ്ക്കോ വേണ്ടി കഴിഞ്ഞുകൂടുന്നവർ. ഏറിയാൽ 17 ദിവസത്തേക്കുള്ള ശുശ്രൂഷ പോലും മുറുമുറുക്കാതെ നിർവഹിക്കാൻ സാധിക്കുന്നില്ല എന്ന് വരുന്നത് അല്പത്തരവും മാനുഷികവിരുദ്ധവും ദ്രോഹവും ക്രൂരതയുമല്ലേ?
പതിനേഴ് ദിവസങ്ങൾക്ക് ശേഷം മുറിയുടെ വെളിയിലേക്കും വീട്ടുമുറ്റത്തേക്കും കടന്നുചെന്നപ്പോൾ എന്തൊരു മാറ്റമായിരുന്നു. വീടും മുറികളും തൊടിയും എല്ലാം മാറിയിരിക്കുന്നു. വീടിനെ ആദ്യമായി കാണുന്നതുപോലെയാണ് നോക്കിനിന്നത്. എല്ലാം പുതുതായിതുടങ്ങാനുള്ള ഒരു അവസരം കിട്ടിയതുപോലെ.
മുറിവാതില്ക്കൽ മാസ്‌ക്ക് ധരിച്ച ഇടയ്ക്കിടെ വന്നെത്തിനോക്കുന്ന ഏഴാം ക്ലാസുകാരനായ മൂത്തമകൻ ഒരുദിവസം എന്നോട് പറഞ്ഞതുകൂടി എഴുതാതിരിക്കാനാവില്ല. ”അപ്പ എത്രദിവസമായി അപ്പേ എന്നെയൊന്ന ഹഗ് ചെയ്തിട്ട്. അപ്പ എന്നെ വന്ന് ഒന്ന് തൊടൂ.” കണ്ണ് നിറഞ്ഞുപോയി അത് കേട്ടപ്പോൾ (ഒരു പക്ഷേ എന്റെ രോഗാവസ്ഥ അറിഞ്ഞിരുന്നിട്ടും അതൊന്നും വകവയ്ക്കാതെ എന്നെ ആലിംഗനം ചെയ്യാൻ, എന്നോട് ചേർന്നിരിക്കാൻ തയ്യാറായ ഒരേയൊരാൾ).
മക്കളെയും കുടുംബത്തെയും വിട്ട് വിദേശത്ത് ജോലി നോക്കുന്ന അച്ഛന്മാരെയാണ്, അമ്മമാരെയാണ് അപ്പോൾ ഓർമ്മവന്നത്. ഓരോ അച്ഛനും അമ്മയും മക്കളും കൊതിക്കുന്ന സ്നേഹത്തിന്റെ സ്പർശനങ്ങൾ.
കോവിഡിനെ പേടിക്കരുത് എന്നാണ് ആദ്യവും അവസാനവുമായി എനിക്ക് പറയാനുള്ളത്. സുരക്ഷാക്രമീകരണങ്ങളും പ്രതിരോധമാർഗ്ഗങ്ങളും എല്ലാം സ്വീകരിച്ചിട്ടും ചിലപ്പോൾ നമ്മളെ കോവിഡ് പിടികൂടിയേക്കാം. അങ്ങനെയാണ് സംഭവിക്കുന്നതെങ്കിൽ കോവിഡ് എന്നത് നിങ്ങളുടെ വിധിയാണെന്ന് സമ്മതിച്ച് അതിനെ സമചിത്തതയോടെ സ്വീകരിക്കുക. ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ ഏറിയാൽ ഒരാഴ്ച കൊണ്ട് നിങ്ങൾക്ക് ഈ രോഗത്തെ അതിജീവിക്കാൻ കഴിയും. ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉളളവരിൽ മാത്രമേ കോവിഡ് അപകടകാരിയാകുന്നുള്ളൂ എന്ന് മറന്നുപോകരുത്.
ഒരുപക്ഷേ ഇത് വായിക്കുന്ന നിങ്ങളിൽ ചിലരെങ്കിലും കോവിഡ് രോഗബാധിതരായിട്ടുണ്ടാവില്ല. ഇനി നാളെ അത് നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നാലും അപ്രതീക്ഷിതമായിട്ടെന്തോ സംഭവിച്ചു എന്ന പേരിൽ പരിഭ്രാന്തരാകരുത്. ‘ഇതും കടന്നുപോകും’. അത് നിങ്ങളെയും കുടുംബത്തെയും കടന്നുപോകുക തന്നെ ചെയ്യും. വീട്ടിലെ ആദ്യത്തെ കോവിഡ് രോഗിയെ കുറ്റപ്പെടുത്താതിരിക്കുക, മാനസികമായ പിന്തുണ നല്ലതുപോലെ കൊടുക്കുക. ചിലവ നമ്മുടെ ജീവിതത്തിൽ സംഭവിക്കേണ്ടവ തന്നെയാണ്. അതിൽ നിന്നൊഴിവാകുക എളുപ്പമല്ല.
ശരീരത്തിൽ കൊറോണ പിടിച്ചാലും മനസ്സിൽ കോവിഡിനെ കയറ്റാതിരിക്കുക. മനസ്സിൽ കൊറോണ പിടിക്കുന്നതുകൊണ്ടാണ് കോവിഡ് രോഗികളോട് നാം നിർദ്ദാക്ഷിണ്യമായി പെരുമാറുന്നത്. സ്വന്തം വീട്ടിലെ രോഗിയുടെ അടുത്തുവരാൻ പോലും ഭയക്കുന്നവർ. ആരോഗ്യപ്രവർത്തകരുടെയും ഡോക്ടർമാരുടെയും സേവന മനസ്ഥിതിക്ക് മുമ്പിൽ ആദരപൂർവ്വം ശിരസു നമിക്കുക. അവരുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുക.
ഇന്നലെ കോവിഡ് രോഗികളോട് മുഖംതിരിക്കുകയും സഹായം നിഷേധിക്കുകയും ചെയ്തവർക്കെല്ലാം നാളെ കോവിഡ് പിടിപെടില്ല എന്ന് ഉറപ്പുപറയാൻ കഴിയില്ല. ഒന്നാം തരംഗത്തിൽ നിന്ന് രക്ഷപ്പെട്ടുപോയവരിൽ പലരെയും രണ്ടാം തരംഗം പിടികൂടി. ഇനി മൂന്നാം തരംഗം വരുന്നുവെന്നും അത് കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. മരണം പോലെ എല്ലാവരെയും സമന്മാരാക്കുന്ന ഒരു രോഗമാണ് കോവിഡ്.
മനസ്സ് മടുപ്പാക്കാതെ നോക്കുക. ഒരു കാര്യം ആവർത്തിക്കട്ടെ. കോവിഡ് അത് വല്ലാത്തൊരു അനുഭവമാണ്. ഒരിക്കൽ മാത്രം കടന്നുപോയവർക്ക് ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന അനുഭവം. കോവിഡ് വരാത്തവർ ഭാഗ്യവാന്മാർ. കോവിഡ് വന്നവർ അതിലേറെ ഭാഗ്യവാന്മാർ. കാരണം അവർ ജീവിതത്തെയും വ്യക്തികളെയും കൂടുതൽ കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു.
വിനായക് നിർമൽ