പറഞ്ഞറിയിക്കാനാകാത്ത ഒരു ഭാഷയുടെ പേരാണല്ലോ കവിത. ഹൃദയത്തിന്റെ ഭാഷ. അത്തരത്തിൽ ഒരു ഭാഷയെ അതിന്റെ എല്ലാ തീവ്രതയോടും തീഷ്ണതയോടും കൂടി വരച്ചിട്ട വിശ്വപ്രസിദ്ധ ചിലിയൻ കവിയാണ് പബ്ലോ നെരൂദ. തന്റെ വാക്കുകൾക്കൊണ്ട് വായനക്കാരന്റെ ഉള്ളിൽ അനേകായിരം തിരമാലകളെ സൃഷ്ട്ടിച്ച നെരൂദയുടെ കവിതകൾ എല്ലാ കാലഘട്ടങ്ങളിലും പ്രസക്തമാണ്. നെരൂദയെ വായിച്ചു തുടങ്ങുമ്പോൾ ഇനിയും പ്രണയം എന്താണെന്ന് പഠിച്ചിട്ടില്ലാത്ത നമ്മുടെ കാഴ്ചകളെ, കാഴ്ച്ചപ്പടുകളെ വളരെ പതുക്കെ കവി മാറ്റി മറിക്കുന്നു. അദ്ദേഹത്തിന്റെ കവിതകൾ ഉള്ളിൽ ചേക്കേറിക്കഴിയുമ്പോൾ നമുക്ക് ചുറ്റും ഉള്ള ലോകം നിശ്ചലമാക്കുന്നതായും എന്തിലും ഏതിലും പ്രണയത്തിന്റെയും സ്‌നേഹത്തിന്റെ ശേഷിപ്പുകൾ തിങ്ങി നിൽക്കുന്നതായും നമുക്ക് അനുഭപ്പെട്ടു തുടങ്ങും.
നെരൂദയുടെ ‘Twenty love poems and A song of Despire’ എന്ന കവിതാ സമാഹാരം സ്‌നേഹത്തിന്റെ വീഞ്ഞു തീർന്നു പോയ നമ്മുടെ കാലഘട്ടത്തിലെ ഓരോ മനുഷ്യരും വായിച്ചിരിക്കേണ്ട പുസ്തകമാണ്. എത്ര ചേർത്തുപിടിച്ചിട്ടും ജീവിതം വിരലുകൾക്കിടയിലൂടെ ചോർന്നു പോകുന്ന അനുഭവം നമ്മളെ മടുപ്പിച്ചിട്ടുണ്ടാകുമെന്നത് തീർച്ചയാണല്ലോ. വർത്തമാനത്തെ പ്രണയം കൊണ്ട് എങ്ങനെ പ്രകാശവത്താക്കാം എന്ന് കാണിച്ചു തരുകയാണ് കവിയിവിടെ. തന്റെ കാവ്യബിംബങ്ങളെ കടലിനോടും കാറ്റിനോടും ഈ പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളോടും കൂട്ടിയിണക്കി അദ്ദേഹം കവിത നെയ്യുന്നു. സ്‌നേഹം എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ഒന്നാണ്. നമ്മൾ പാടുന്നതും നൃത്തം വെക്കുന്നതും ആർപ്പുവിളിക്കുന്നതുക്കെ സ്‌നേഹിക്കപെടാനാണ്. നമ്മളെ പോലെ തന്നെ പ്രകൃതിയും സ്‌നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നു എന്ന് കവി പറഞ്ഞുവെക്കുന്നു. അതൊടൊപ്പം നമ്മൾ വിചാരിക്കുന്നതിനേക്കാൾ തൊട്ടടുത്തേക്ക് നെരൂദ പ്രപഞ്ചത്തെ ആവാഹിക്കുന്നു. അതുകൊണ്ട് തന്നെ നെരൂദ കവിതകൾക്കെപ്പോഴും അകപ്പെട്ടു പോകുന്ന സ്‌നേഹത്തിന്റെ ഗന്ധമുണ്ട്.
വായനക്കാരന്റെ പ്രാണനിലേക്ക് സഞ്ചരിക്കാനുള്ള ഏറ്റവും നല്ല ഉപാധി പ്രണയമാണെന്ന് തിരിച്ചറിയുന്ന അദ്ദേഹം കവിതയിൽ സ്‌നേഹത്തിന്റെ നടപ്പു വഴികൾ സ്വീകരിക്കുന്നു. നെരൂദ എഴുതിയ പ്രണയം വായിക്കുമ്പോൾ ഇതായിരുന്നല്ലോ യഥാർത്ഥ പ്രണയമെന്ന് നമ്മൾ അത്ഭുതപ്പെടും.
പ്രണയത്തിന്റെ ഭാവങ്ങളായ നിശ്ചലത, ഏകാന്തത, വിഷാദം, മൗനം ഇവയെല്ലാമുണ്ട് ഈ കവിതകളിൽ. മരത്തിൽ നിന്നും പൊട്ടിവീണ ചില്ലയുടെ ശബ്ദത്തെ മഴയുടെ കരച്ചിലിനോടും തകർന്ന ഒരു ഹൃദയത്തോടും ഒരേ സമയം നെരൂദ ഉപമിക്കുന്നു. മനുഷ്യമനസ്സിന്റെ നീഗൂഢതകളെ പ്രകൃതിയിലെ ദൃശ്യമായ ചലനങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്യുന്നു. അതിൽ പ്രണയവും മരണവും വിരഹവും ഒരു പോലെ പ്രതിഫലിക്കുന്നു.
ഇദ്ദേഹമില്ലായിരുന്നെങ്കിൽ മനുഷ്യർക്ക് പ്രണയം പറയാൻ വാക്കുകൾ കുറഞ്ഞു പോയേനെ എന്ന് ചിന്തിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് ഈ ലേകത്ത്. ചുണ്ടുകൾക്കും ശബ്ദത്തിനുമിടയിൽ എന്തോ ഒന്ന് മരിച്ചു പോകുന്നു, പക്ഷിയുടെ ചിറകുകളുള്ള ഒന്ന്. തീവ്ര വേദനയും വിസ്മൃതിയും കലർന്ന ഒന്ന്, വലകളിൽ വെള്ളം നിൽക്കാത്ത ഒന്ന്. എത്ര തവണ വായിച്ചാലും മടുക്കാത്ത, വായിക്കുമ്പോളൊക്കെ നമ്മളെ സ്‌നേഹത്തിലേക്ക് മടങ്ങി വരാൻ പ്രേരിപ്പിക്കുന്ന കവി, വീടിന്റെ നാലു ചുവരുകൾക്കപ്പുറം പ്രണയം തുറന്നു തരുന്ന ഒരാകാശത്തെയും അടയാളപ്പെടുത്തുന്നു.
‘എത്ര ഹ്രസ്വം പ്രേമം
എങ്കിലും വിസ്മൃതിയെത്ര ദീർഘം.’
ജിബു കൊച്ചുചിറ