ഒരസ്തമയത്തിന്റെ പടിവാതിലിൽ
തിരകളോട്
കടലിന്റെ വസന്തങ്ങളെക്കുറിച്ച് ചോദിച്ച് ചോദിച്ചു
കടലാഴങ്ങളിലേയ്ക്ക് ഞാനെന്നെ കൊണ്ടുപോകവേ,
എന്നിലേക്കോടിയെത്തിയൊരു
നക്ഷത്രമത്സ്യം ,
മെഡിറ്ററേനിയൻ
തീരങ്ങളിലെപ്പെഴോ പരിചിതമായ
നീലക്കണ്ണുള്ള സ്വർണ വാലൻ
സമുദ്രങ്ങളിൽ നിന്നും സമുദ്രങ്ങളിലേക്ക്
ദേശാടനത്തിന് വന്നവനാണവൻ
അവനെ
നെഞ്ചോടു ചേർത്തുപ്പിടിച്ചു
മണൽമെത്തയിൽ ആകാശം നോക്കി
മലർന്നു കിടന്ന നേരം
ആകാശത്തിന്റെ അനന്തതയിലേക്കെറിഞ്ഞൊരു
ചൂണ്ടയിൽ
ഒരു പക്ഷി കുരുത്തിടുന്നു
സൈബീരിയൻ മലനിരകളിൽ നിന്നും പറക്കവേ
കൂട്ടം തെറ്റിയ പക്ഷിയാമവൻ
രക്ഷക്കായ് കേഴവേ
സ്വതന്ത്രയായവൻ
മഞ്ഞിൽ പുതഞ്ഞ തടാകങ്ങളേയും
വഴിയോര വിസ്മയങ്ങളേയും
പറഞ്ഞു കൊണ്ടേയിരുന്നു
അങ്ങനെയങ്ങനെയങ്ങനെ
ഒരു ഭൂമിയും
ഒരാകാശവും
ഒരു കടലും
കാല ദേശ ജാതി വർണ ഭേദങ്ങളറിയാതെ
ഒരു സന്ധ്യയിൽ പുതിയൊരു ലോകമെഴുതീടവേ
അവരറിഞ്ഞതേയില്ല
സൂര്യനസ്തമിച്ചതും
ചന്ദ്രൻ നിലാവ് പെയ്തതും
തിരമാലകൾ ആഞ്ഞടിച്ച് ഇരുട്ട് കീറി മുറിഞ്ഞതും…
ഒടുവിലാത്മമിത്രങ്ങൾ ഞങ്ങൾ മൂന്നുപേർ
ഭൂമിയും കടലും ആകാശവും
പരസ്പരം വെച്ചുമാറി
ഉടലും ഉള്ളവും പകുത്ത്
മൂന്ന് ദിക്കിലേയ്ക്കായ് പിരിയവേ
ദൈവം ചിരിച്ചു
അനീഷ് ഹാറൂൺ റഷീദ്