പ്രഞ്ജൽ പാട്ടീൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ അന്ധ സബ് കളക്ടർ
2019 ഒക്ടോബർ 15 കുടപ്പനക്കുന്ന് സബ് കളക്ടർ ഒാഫീസ്.
അവിടെ ഇന്ന് പുതിയതായി ഒരു സബ് കളക്ടർ ചാർജ്ജെടുക്കാൻ പോകുന്നു. അതിന്റെ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സോഷ്യൽ ജസ്റ്റീസ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകറിന്റെയും ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെയും നേതൃത്വത്തിലാണ് സ്വീകരണച്ചടങ്ങുകൾ. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവിടേയ്ക്ക് പുതിയ സബ് കളക്ടർ എത്തി. പക്ഷേ അതുവരെയുള്ള സബ് കളക്ടർമാർ ആരെയും പോലെയല്ല ഇൗ പുതിയ സബ് കളക്ടർ. ഇന്ത്യയിലെ തന്നെ ആദ്യത്തെ അന്ധ വനിതാ എെഎഎസ് ഒാഫീസറായ പ്രഞ്ജൽ പാട്ടീലായിരുന്നു ആ ഒാഫീസർ. തന്റെ ആദ്യത്തെ ഒൗദ്യോഗികപദവി പ്രഞ്ജൽ ഏറ്റെടുത്തപ്പോൾ അത് ഒരുപാട് ജീവിതങ്ങൾക്ക് ശുഭപ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും ചരിത്രനിമിഷമായി മാറുകയായിരുന്നു.
മഹാരാഷ്ട്ര സ്വദേശിനിയായ പ്രഞ്ജൽ എട്ടുവയസുവരെ സാധാരണക്കാരിയായ മറ്റേതൊരു പെൺകുട്ടിയെയും പോലെയായിരുന്നു. പക്ഷേ എട്ടാം വയസിൽ അവൾക്ക് കാഴ്ചശക്തി നഷ്ടമായി. റെറ്റിന ഡിറ്റാച്ച്മെന്റായിരുന്നു കാരണം. റെറ്റിനകളെ വീണ്ടും ബന്ധിപ്പിക്കാൻ ഒാപ്പറേഷൻ നടത്തിയെങ്കിലും ഫലം കണ്ടില്ല. മാത്രവുമല്ല ഒരു വർഷം കഴിഞ്ഞിട്ടും വേദന കുറഞ്ഞതുമില്ല. അതോടെ ഇനി കണ്ണിനെചൊല്ലി പരീക്ഷണം നടത്തേണ്ടതില്ലെന്ന് അവൾ തീരുമാനിച്ചു. എന്നാൽ തോറ്റുപോകാനോ നിരാശപ്പെട്ടിരിക്കാനോ അവൾ തയ്യാറായില്ല. ജീവിതത്തെക്കുറിച്ച് കൂടുതൽ സ്വപ്നങ്ങൾ കണ്ടുതുടങ്ങിയത് ഒരുപക്ഷേ കണ്ണുകളിൽ അന്ധത വിട്ടുപോകാതിരുന്നതിന് ശേഷമായിരിക്കാം. മുംബൈ സെന്റ് സേവിയേഴ്സിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ഇന്റർനാഷനൽ റിലേഷൻസിൽ ജെഎൻയു വിൽ നിന്ന് ബിരുദാനന്തരബിരുദവും നേടി.
അച്ചടിച്ച പുസ്തകങ്ങൾ വഴിയല്ല വിവിധതരത്തിലുള്ള സോഫ്റ്റ് വെയർ വഴി ഒാഡിയോയിലൂടെയാണ് പ്രഞ്ജൽ പഠിച്ചതു മുഴുവൻ. അച്ഛനും അമ്മയും സഹോദരനും പിന്നെ ഭർത്താവുമെല്ലാം പിന്തുണയുമായി കൂടെയുണ്ടായിരുന്നതും വിജയങ്ങൾ നേടിയെടുക്കാൻ കുറച്ചൊന്നുമല്ല സഹായിച്ചത്.
കുറവുകളുടെ പേരിൽ മാറ്റിനിർത്തപ്പെടുന്നതൊന്നും ആനൂകൂല്യമായി പ്രഞ്ജൽ സ്വീകരിച്ചില്ല. ജോലി എളുപ്പമാക്കുന്ന എല്ലാത്തരം മത്സരങ്ങളിൽ നിന്നും വിട്ടുനില്ക്കുക എന്നതാണ് നയമായി സ്വീകരിച്ചിരിക്കുന്നത്.2017 ലെ സിവിൽ സർവീസ് പരീക്ഷയിൽ 124 ാം റാങ്ക് നേടിയ ഇൗ സബ് കളക്ടർ എറണാകുളം അസിസ്റ്റന്റ് കളക്ടറായും സേവനം അനുഷ്ഠിച്ചിരുന്നു.
2008 ൽ എെഎഎസ് കേഡറിൽ ചേർന്ന മധ്യപ്രദേശിലെ കൃഷ്ണ ഗോപാൽ തിവാരിയാണ് കാഴ്ചവൈകല്യം നേരിടുന്ന ഇന്ത്യയിലെ ആദ്യത്തെ എെഎഎസ് ഒാഫീസർ എന്ന ഖ്യാതി നേടിയത്. 2010 ൽ ആസാം മേഘാലയ കേഡറിൽ ചേർന്ന രാജേഷ് സിംങ് സുപ്രീം കോടതിയിൽ മൂന്നുവർഷം നീണ്ടുനിന്ന നിയമയുദ്ധം നടത്തിയതിന് ശേഷമാണ് ആ നേട്ടം സ്വന്തമാക്കിയത്.
തോറ്റുപോയതായി നമുക്കൊരിക്കലും തോന്നരുത്. നാം നഷ്ടധൈര്യരാകുകയുമരുത്. അദ്ധ്വാനവും പരിശ്രമവും വഴി നമുക്കാവശ്യമെങ്കിൽ എല്ലാ മതിലുകളും പൊളിക്കാൻ കഴിയും. പ്രഞ്ജൽ പാട്ടീലിന്റെ ഇൗ വാക്കുകൾ നമ്മുടെ വഴിത്താരയിൽ ആത്മവിശ്വാസത്തിന്റെ പുതിയ തിരികൾ തെളിക്കട്ടെ.