മരണത്തിന്റെ ഗന്ധമുള്ള
തെരുവുകളിൽ നിന്നും
ജീവിതത്തിന്റെ വസന്തം
തേടിയിറങ്ങിയതായിരുന്നു.പക്ഷെ,
അഗ്‌നിയെരിഞ്ഞ കണ്ണുകളിൽ
ചാരം മാത്രമേ അവശേഷിക്കുന്നുള്ളു
എന്നറിഞ്ഞപ്പോൾ
വഴികളൊക്കെ ഇടുങ്ങിയതായിരുന്നു
സായാഹ്ന സൂര്യനെ തേടി
കടലോരത്തേക്ക് നടന്നപ്പോൾ
തിരമാലകളും എന്നെ നിരാശപ്പെടുത്തി
പുലരിയോളം മണൽത്തരികളെ
ചുംബിച്ചുറങ്ങിയ ഞാനറിഞ്ഞു
ഓരോ അസ്തമയത്തിന് ശേഷവും
അതിമനോഹരമായൊരു
പ്രഭാതമുണ്ടെന്ന്
മഴനനഞ്ഞ ഓർമകളെ
ചിതലെടുത്തെന്ന് വിലപിച്ച ഞാൻ
മഴയേറ്റുണർന്ന വിത്തുകളെ തിരഞ്ഞു.
കണ്ണുകളിലേക്ക് പതിയെ
ഇറങ്ങിവന്ന തണുപ്പിനെ
അഗ്‌നിയിലേക്കെത്തിക്കാൻ,
മനസ്സെന്ന മായാജാലത്തിലേക്ക്
പുലരിയായി പുനർജനിക്കാൻ
തിരമാലകളോടൊപ്പം ഞാൻ
തിരിച്ചെത്തുക തന്നെ ചെയ്യും.
ഹബീബ സിറാജുദീൻ