കോയമ്പത്തൂരിൽ ഞാൻ പഠിച്ച സ്‌കൂളിൽ ഫാ. എഡ്വേഡ് എന്നൊരു അധ്യാപകനുണ്ടായിരുന്നു. സിഎംഐ ഫാദറാണ് അദ്ദേഹം. പ്രിൻസിപ്പലും ഫിസിക്സ് അധ്യാപകനുമാണ്. ഞാൻ സയൻസിൽ നല്ല മിടുക്കുള്ള വിദ്യാർത്ഥിയായതിനാൽ എന്നെ നല്ല ഇഷ്ടമായിരുന്നു. പ്ലസ് ടൂ കഴിയുന്ന സമയത്ത് അച്ചൻ സ്‌കൂളിൽ ഫാദറിനെ കാണാൻ വന്നു. എന്നെ ഇനി എന്തു ചെയ്യണം എന്നറിയാനാണ് വന്നത്. എനിക്ക് നല്ല മാർക്കുണ്ടായിരുന്നു. കണ്ട ഉടനെ ഫാദർ പറഞ്ഞു, നിങ്ങൾ പേടിക്കണ്ട. അവനെ ഇഷ്ടമുള്ളതിന് വിട്. അവൻ എന്തു പഠിച്ചാലും നന്നാകും. ആ വാക്കുകൾ എനിക്ക് തന്ന ധൈര്യം ചെറുതല്ല. എവിടെപ്പോയാലും നന്നാകുമെന്ന ആ ധൈര്യമാണ് എന്നെ ഇന്നും പുതിയതു പുതിയത് തേടിപ്പോകാൻ പ്രേരിപ്പിക്കുന്നത്. ഒരു അധ്യാപകൻ പറയുന്ന വാക്കുകൾ കുട്ടികളുടെ ജീവിതത്തിൽ എത്രത്തോളം വലിയ സ്വാധീനം ഉണ്ടാക്കുമെന്ന് ഇന്ന് ഞാനറിയുന്നു.
സാബു സിറിൾ, കലാസംവിധായകൻ
(മലയാള മനോരമ വാർഷികപ്പതിപ്പ് 2018)
സാബു സിറിളിന്റെ വാക്കുകളോട് ചേർന്ന് ഞാൻ എന്റെ ഏലിക്കുട്ടി ടീച്ചറെയും ഓർമ്മിച്ചുപോകുന്നു. വർഷങ്ങളെത്ര കഴിഞ്ഞുപോയിരിക്കുന്നു, എത്രയോ അധ്യാപകരും പാഠപുസ്തകങ്ങളും കടന്നുപോയിരിക്കുന്നു. പക്ഷേ ഓർമ്മകളിലെ പഞ്ചാരമണലിൽ എഴുതിയ ആ പേരിന് ഇന്നും വല്ലാത്ത മധുരം. മുമ്പിലൊന്നും ഇനി ഇല്ലായെന്ന് തോന്നിയ ജീവിതത്തിലെ എണ്ണമറ്റ അനുഭവങ്ങളുടെ മുമ്പിൽ, ഒരു അത്ഭുതവും കാത്തുനില്ക്കുന്നില്ലെന്ന് മനസ്സ് വിതുമ്പിയ തീർത്തും ഒറ്റപ്പെട്ട നിമിഷങ്ങളിൽ അപ്പോഴെല്ലാം ഏതോ ഇരുളിൽ നിന്ന് ഒരു മിന്നാമിനുങ്ങുപോലെ ഏലിക്കുട്ടി ടീച്ചറുടെ വാക്കുകൾ കടന്നുവരും. നീ ഭാവിയിൽ ഒരു മഹാനായിത്തീരും. ഒന്നും അല്ലാതിരുന്ന ഒരു മൂന്നാംക്ലാസുകാരന്, പഠിക്കാനോ പാഠ്യേതരവിഭാഗങ്ങളിലോ ഒന്നിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വിജയം പോലും ഇല്ലാതിരുന്ന എട്ടുവയസുകാരന് അവന്റെ ജീവിതത്തെക്കുറിച്ച് സ്വപ്‌നം കാണാൻ കിട്ടിയ ആദ്യത്തെ പ്രചോദനം അതായിരുന്നു.
എന്തുകൊണ്ടാണ് ടീച്ചർ അന്ന് അങ്ങനെ പറഞ്ഞതെന്ന് ഇപ്പോൾ നാല്പതുകളിൽ നില്ക്കുമ്പോഴും അറിയില്ല. കയ്യക്ഷരം നല്ലതായിരുന്നു എന്നതിന്റെ പേരിൽ ഒരു കുട്ടിയെക്കുറിച്ച് ഏതെങ്കിലും ഒരു ടീച്ചർ അങ്ങനെ പറയുമോ. അറിയില്ല. മഹാൻ. ആ വാക്കാണ് ദഹിക്കാതെ അന്നും ഇന്നും മനസ്സിൽ കിടക്കുന്നത്. അതുവരെയും അതിന് ശേഷവും മഹാന്മാരെന്ന് കേട്ടിട്ടുള്ളവരൊക്കെ രാജ്യങ്ങൾ കീഴടക്കിയവരും നേട്ടങ്ങൾ വെട്ടിപിടിച്ചവരുമൊക്കെയായിരുന് നു. നെപ്പോളിയനും അലക്സാണ്ടറും ഇങ്ങേയറ്റം നമ്മുടെ രാഷ്ട്രപിതാവു വരെ. പക്ഷേ അത്തരമൊരു നേട്ടങ്ങൾ കൊണ്ടും അലങ്കരിക്കപ്പെടാതിരുന്നിട്ടും അനർഹമായ ആ വിശേഷണം ടീച്ചറെന്തിന് എനിക്ക് നല്കി? ഒരു പക്ഷേ അക്ഷരങ്ങൾ കൊണ്ട് ജീവിക്കാമെന്ന് ഭാവിയിൽ തെളിയിച്ചുകൊടുക്കാൻ സ്വർഗ്ഗത്തിൽ നിന്നേതോ ഒരു മാലാഖ ടീച്ചറുടെ നാവിൻത്തുമ്പിൽ ഒരു തീക്കട്ട എടുത്തുവച്ചതാകാം, ആ നിമിഷം. രാജ്യങ്ങൾ കീഴടക്കാതെയും സ്വന്തമായി ഇടംകണ്ടെത്തുന്നവരും അവിടെ തങ്ങൾക്കാകാവുന്നതിന്റെ അങ്ങേയറ്റം നിക്ഷേപിക്കുന്നവരും വിരലിൽ എണ്ണാവുന്നവരുടെ ജീവിതങ്ങളിൽ ഇത്തിരിയെങ്കിലും വെട്ടം കൊടുക്കാൻ ശ്രമിക്കുന്നവരുമെല്ലാം മഹാന്മാരോ മഹാന്മാരാകാൻ സാധ്യതയുള്ളവരോ ആണെന്ന് പിന്നീട് ഞാൻ കണ്ടെത്തി. എംഎയ്ക്ക് പഠിക്കുമ്പോൾ ആദ്യമായിറങ്ങിയ പുസ്തകം, പ്രസിൽ നിന്ന് കൈപ്പറ്റി വീട്ടിലേക്ക് പോകുമ്പോൾ അതാ തീർത്തും അവിചാരിതമായി പാലാ ഗവൺമെന്റ് ആശുപത്രിയുടെ ബസ് സ്റ്റോപ്പിൽ ടീച്ചർ നില്ക്കുന്നു. ടീച്ചർക്ക് ആദരവോടെ പുസ്തകമെടുത്തു കൊടുക്കുമ്പോൾ ടീച്ചറുടെ ഓർമ്മയിൽ പോലും ഞാനുണ്ടായിരുന്നില്ല. ഓർമ്മിക്കത്തക്കതായി ഒന്നും ക്ലാസിൽ ഞാൻ ചെയ്തിട്ടുണ്ടായിരുന്നുമില്ലല് ലോ? ഇതിനെത്രരൂപയാണ് എന്നായിരുന്നു പുസ്തകം തിരിച്ചുമറിച്ചുനോക്കി ടീച്ചർ ആദ്യം ചോദിച്ചതുതന്നെ. ഒന്നും വേണ്ടാ എന്ന് പറഞ്ഞ ഞാൻ മൂന്നാം ക്ലാസിൽ വച്ച് ടീച്ചർ എന്നോട് പറഞ്ഞ കാര്യം ഓർമ്മിപ്പിച്ചു. ആ വാക്കുകളാണ് എന്നെ എഴുത്തുകാരനാക്കിയതെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും. അപ്പോഴും ടീച്ചർ എന്തെങ്കിലും പറഞ്ഞില്ല. അപ്പോഴേയ്ക്കും ടീച്ചർക്കുള്ള ബസ് വന്നിരുന്നു.മഞ്ഞക്കവറുള്ള ആ പുസ്തകം കൈയിൽ പിടിച്ചുകൊണ്ട് ടീച്ചർ തിടുക്കത്തിൽ ബസിലേക്ക് കയറി. ആ പുസ്തകം വാങ്ങാനായി മാത്രമായിട്ടാണ് ടീച്ചറെ ദൈവം അവിടെ എത്തിച്ചത് എന്നു തന്നെയാണ് അവിടെയെത്തിയച്ചത്. അതിന് ശേഷം ഞാൻ ടീച്ചറെ കണ്ടിട്ടില്ല.
ഏലിക്കുട്ടി ടീച്ചർ ഇപ്പോൾ എവിടെയാണ് എന്ന് എനിക്കറിയില്ല. ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടോയെന്നും. എവിടെയാണെങ്കിലും ഞാൻ ടീച്ചറേ ഓർമ്മിക്കുന്നു. എനിക്ക് മരണമോ സ്മൃതിനാശമോ സംഭവിക്കും വരെ.വാക്കുകൾകൊണ്ടും വരികൾ കൊണ്ടും സ്നേഹത്തിന്റെ കടങ്ങൾ വീട്ടുന്ന, കടപ്പാടിന്റെ നന്ദി ചൊല്ലിത്തീർക്കുന്ന എനിക്ക് ടീച്ചർക്ക് നല്കാനുള്ളതും അതുമാത്രമേയുള്ളൂ. ജീവിതത്തിന്റെ വഴികൾ ഇനി എത്ര നീളുമെന്ന് എനിക്കറിയില്ല. ഏതൊക്കെ വഴികൾകാത്തുനില്പ്പുണ്ടാവും എന്ന് അറിയില്ല. പക്ഷേ എന്റെ സ്വപ്‌നങ്ങൾക്ക് കൂട്ടുനടക്കാൻ അപ്പോഴും ടീച്ചറുടെ ആ വാക്കുകളുണ്ട്. നന്ദി ടീച്ചർ ഒരുപാട് ഒരുപാട് നന്ദി..അതിലേറെ സ്നേഹവും.