ജീവിതത്തിൽ എല്ലായ്പ്പോഴും ഏതെങ്കിലുമൊക്കെ നിമിഷങ്ങളിൽ ഏകാന്തതയുടെ കളങ്ങളിൽ പെട്ടുപോയിട്ടുള്ളവരായിരിക്കാം നമ്മൾ. ഏകാന്തത ഒരാളെ പിടികൂടാൻ അയാൾ വാർദ്ധക്യത്തിലെത്തിയ വ്യക്തി ആയിരിക്കണം എന്നില്ല. ആധുനികസാങ്കേതിക വിദ്യകളുടെ ഇക്കാലത്തും ചെറുപ്പക്കാർ പോലും ഏകാന്തതയ്ക്ക് അടിമകളാകുന്നുണ്ട് അമേരിക്കയിൽ നടത്തിയ ഒരു പഠനം പറയുന്നത് ഏകാന്തപഥികരുടെ ശതമാനം ഇരുപതിൽ നിന്ന് നാല്പതിലേക്ക് ഉയർന്നിരിക്കുന്നു എന്നാണ്. ചെറുപ്പക്കാരെയും പ്രായമായവരെയും എല്ലാം ഒരുപോലെ ഏകാന്തത പിടികൂടിയിരിക്കുന്നുവത്രെ. അവർ ഓരോരുത്തരും പറയുന്നത് ഞാൻ ഏകാകിയാണ് എന്ന് തന്നെയാണത്രെ.
പ്രായമായവരുടെ ഏകാന്തചിന്തകൾക്ക് പിന്നിലുള്ളത് രോഗങ്ങളും വാർദ്ധക്യങ്ങളും താൻ ആർക്കും വേണ്ടാതായി എന്ന ചിന്തയുമാണ്. നിരവധിയായ ശാരീരിക രോഗങ്ങൾ അവരെ മടുപ്പുള്ളവരാക്കുന്നുണ്ട്. വീട്ടിൽ നിന്നു കിട്ടുന്ന അവഗണനയും അവരെ വേട്ടയാടുന്നു. ഒരാളുടെ ഏകാന്തത വർദ്ധിപ്പിക്കാൻ അയാൾക്ക് ചെറുപ്പം മുതല്ക്കേയുള്ള അനുഭവങ്ങളും മാനസികാരോഗ്യവുമായെല്ലാം ബന്ധമുണ്ടെന്നാണ് നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്.
വൃദ്ധരുടെ ഏകാന്തതയെ ഇല്ലാതാക്കാൻ അവരുടെ ബന്ധുക്കൾക്ക് ഒരു പരിധിവരെ സാധിച്ചേക്കും. ഇടയ്ക്കിടെയുള്ള സന്ദർശനങ്ങൾ, സംസാരങ്ങൾ, ഒരു തലോടൽ ഇതൊക്കെ അവർക്ക് ആശ്വാസമായേക്കും. ഇനി യുവജനങ്ങളുടെ ഏകാന്തതയെ എങ്ങനെ പരിഹരിക്കും?
സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വരുത്തുക എന്നതാണ് ഇതിലേക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ആദ്യത്തെ പടി. പലപ്പോഴും സോഷ്യൽ മീഡിയ ഒരാളെ അധികമായ ഏകാന്തതയിലേക്ക് തള്ളിവിടുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് ആവശ്യത്തിന് മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുക.
ഏതെങ്കിലുമൊക്കെ ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുക എന്നതാണ് മറ്റൊരു പോംവഴി. സ്വന്തം മൂല്യങ്ങൾ പകർന്നുകൊടുക്കാൻ സഹായകമായ ഏതെങ്കിലുമൊക്കെ പ്രവർത്തനങ്ങളിൽ മുഴുകുക. നിസ്വാർത്ഥമായ സേവനങ്ങൾ കാഴ്ചവയ്ക്കുക. സഹിക്കുന്നവരുടെ കൂടെയായിരിക്കുക. കഴിയുന്നതുപോലെ സഹായിക്കുക. ലോകത്തിന്റെ ഇത്തരം അവസ്ഥകൾ മനസ്സിലാക്കിക്കഴിയുമ്പോൾ ഏകാകികളാണെന്ന ചിന്തയിൽന ിന്ന് മോചിതരാകാൻ കഴിയും.
അന്തർമുഖരാകാതിരിക്കുക. എപ്പോഴും എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുന്ന പതിവ് അവസാനിപ്പിച്ചിട്ട് കൂട്ടുകൂടുക. ഒരു സിനിമയക്കോ പാർക്കിലോപോകുമ്പോൾ സുഹൃത്തുക്കളോയെ വീട്ടുകാരെയോ ക്ഷണിക്കുക. തനിക്ക് ചുറ്റും സമാനചിന്താഗതിക്കാരായ പോസിറ്റീവായി ചിന്തിക്കുന്നവരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയെടുക്കുക. മറ്റുള്ളവരുടെ നേരെ പുഞ്ചിരിക്കാനും സംസാരിക്കാനും ആരംഭിക്കുക.