പട്ടാളക്കാരുടെ പകർച്ചകൾ

Date:

പട്ടാളക്കാരനായിരുന്നത് കൊണ്ടായിരിക്കും അച്ഛന്റെ 
കൂട്ടുകാരെല്ലാംതന്നെ പട്ടാളക്കാരായിരുന്നവരായിരുന്നു.
ചില ഞായറാഴ്ചകളിൽ ബക്കർ സാറും അന്തോണി 
സാറും ഞങ്ങളുടെ വീട്ടിലേക്കൊരു മാർച്ച് നടത്തും.
എനിക്കു സ്‌നേഹത്തിൽ പൊതിഞ്ഞ കുറേ 
മിഠായികൾ തരും അവർ .
പട്ടാളക്കഥകൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ മിലിറ്ററി ക്യാന്റീനിൽ നിന്നും കിട്ടിയ മദ്യക്കുപ്പിയൊന്ന് 
അവിടെ കാലിയാവും.
എന്റെ ഏറ്റവും വലിയ കൂട്ടുകാർ ബക്കർ സാറിന്റെ 
മകൻ സലീമും അന്തോണി സാറിന്റെ മകൻ 
ജോണിയുമായിരുന്നു.
ജോണിയുടെ സൈക്കിളായിരുന്നു ഞങ്ങളുടെ 
സ്‌കൂൾ വണ്ടി.
മുന്നിൽ എന്നേയും പിന്നിൽ സലീമിനേയും ഇരുത്തി സർക്കസിലെ അഭ്യാസിയെപ്പോലെ 
ജോണി സൈക്കിൾ ചവിട്ടുമായിരുന്നു.
ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും 
ബക്കർ സാർ ഞങ്ങളുടെ വീട്ടിലേക്കു നെയ്‌ച്ചോറും പത്തിരിയും കോഴിക്കറിയും കൊണ്ടുവരും.
ഉയിർപ്പ് പെരുന്നാളിനും ക്രിസ്തുമസിനും 
അന്തോണി സാർ പോർക്കിറച്ചി വരട്ടിയതും 
കൊഴുക്കട്ടയും കേക്കും കൊണ്ടുവരും.
അച്ഛനും ഞങ്ങളും ഈ പകർച്ച വരുന്നതും 
കാത്തു കാത്തിരിക്കും.
ഓണത്തിനും വിഷുവിനും ശർക്കരവരട്ടിയും 
കായ വറുത്തതും അമ്മ ഉണ്ടാക്കിയ പായസവും 
കൊണ്ട് അച്ഛൻ അന്തോണി സാറിന്റെയും
ബക്കർ സാറിന്റെയും വീട്ടിൽ പോകും.
അന്തോണി സാറാണ് ആദ്യം കിടപ്പായതും 
പുറത്തെങ്ങും ഇറങ്ങാതെയായതും.
കുറച്ചു നാൾ കഴിഞ്ഞു ബക്കർ സാറും മുറ്റത്തു വീണ് പുറത്തേക്കൊന്നും ഇറങ്ങാതായി.
അച്ഛനും പ്രായത്തിന്റെ അവശതകൾ മൂലം 
വീടിനു പുറത്തൊന്നും ഇറങ്ങാറില്ല.
അച്ഛനിപ്പോൾ ആരെയും കാത്തിരിക്കാറില്ല.
ആരും ഒരു പകർച്ചകളും കൊണ്ടു വരാറില്ല.
ഞങ്ങൾ മക്കൾ ജോണിയും സലീമും ഞാനും 
അതൊന്നും ഓർക്കാറുമില്ല.
അല്ലെങ്കിലും ഞങ്ങൾക്ക് അതിനൊക്കെ 
എവിടെയാണ് സമയം.
സലീം അവൻ മാനേജരായ ട്രസ്റ്റിന്റെ സ്‌കൂളിലേക്ക് 
സമുദായത്തിലെ കുട്ടികളെ കണ്ടെത്താൻ 
നെട്ടോട്ടമോടുകയാണ്.
ജോണി അവന്റെ സമുദായക്കാർക്ക് വേണ്ടിയുള്ള 
വലിയൊരു ഒരു മാട്രിമോണിയൽ 
സ്ഥാപനം നടത്തുകയാണ്.
ഞാൻ ഞങ്ങളുടെ ദേവന്റെ ഏറ്റവും വലിയ അമ്പലം 
പണിയുന്നതിനു വേണ്ടി നാടു മുഴുവൻ 
പൈസ പിരിക്കാൻ നടക്കുകയാണ്.
അച്ഛനും അന്തോണി സാറും ബക്കർ സാറും മാത്രം 
കുട്ടികളെപ്പോലെ പണ്ടത്തെ പട്ടാളക്കഥകളും 
പകർച്ചക്കഥകളും ഓർത്തു കാലം കഴിക്കുന്നുണ്ട്.

സജിത്ത് കുമാർ

More like this
Related

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...
error: Content is protected !!