വീട്ടിൽ കോഴിക്കുഞ്ഞുങ്ങളെ വളർത്തിയിട്ടുള്ളവർക്കറിയാം തള്ളക്കോഴിയും കുഞ്ഞുങ്ങളും തീറ്റ തേടി പറമ്പിൽ ചികഞ്ഞ് നടക്കുമ്പോൾ ഒരുകാക്കയുടെയോ കഴുകന്റെയോ ചിറകിന്റെ നിഴൽ കാണുന്ന മാത്രയിൽ തള്ളക്കോഴിയുടെ മുന്നറിയിപ്പ്. കോഴിക്കുഞ്ഞുങ്ങൾ അതു കേൾക്കുന്ന മാത്രയിൽ ഒന്നുകിൽ തള്ളക്കോഴിയുടെ ചിറകിൻ കീഴിലൊളിക്കും. അല്ലെങ്കിൽ ഏതെങ്കിലും സുരക്ഷിത ഇടങ്ങളിൽ ഓടിയൊളിക്കും. ചില തള്ളക്കോഴികളുണ്ട് തന്റെ കണ്ണുവെട്ടിച്ച് കുഞ്ഞുങ്ങളിൽ ഒന്നിനെ കാക്ക കൊത്തിയെടുത്ത് പറക്കുമ്പോൾ അതിനൊപ്പം തനിക്കാകാവുന്നത്ര ഉയരത്തിൽ പറന്നു ചെല്ലും. എന്തിനെന്നല്ലേ ആ കാക്കയുടെ കൊക്കിൽ നിന്ന് തന്റെ കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാൻ. ചിലപ്പോൾ ആ അപ്രതീക്ഷിത നീക്കത്തിൽ കാക്കയും പതറിപ്പോകും. അറിയാതെ അത് തന്റെ ഇരയെ വിട്ടിട്ടുപോകും.ഒരു തള്ളക്കോഴി കുഞ്ഞുങ്ങൾക്ക് നല്കുന്ന സുരക്ഷിതത്വവും ശത്രുവിന്റെ കരങ്ങളിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ കാണിക്കുന്ന തിടുക്കം പോലും തൊടുപുഴയിലെ ആ ഏഴുവയസുകാരന്റെ അമ്മയ്ക്ക് ഇല്ലാതെപോയല്ലോ.
മാധ്യമങ്ങളിൽ നിന്ന് കിട്ടുന്ന വിവരങ്ങൾക്കപ്പുറം ശരിയും തെറ്റും എവിടെയാണെന്ന് കൃത്യമായി അറിയില്ലാത്തതുകൊണ്ട് ഒരു പക്ഷവും ചേരാതെയും ആരെയും കുറ്റം വിധിക്കാതെയും നിശ്ശബ്ദമായിരുന്നതേയുള്ളൂ. പക്ഷേ സ്വന്തം ആകുലതകൾ പോലെ മറ്റ് പലരും ആ ഏഴുവയസുകാരന്റെ അമ്മയെക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോൾ മനസ്സിലെ വിചാരങ്ങൾക്ക് ദൃഢത കൈവരുന്നു. മക്കളുടെ കുറ്റത്തിനോ അല്ലെങ്കിൽ ദേഷ്യം കൊണ്ടോ അവരെ മാതാപിതാക്കൾ അടിക്കാറുണ്ട്. അങ്ങനെയുള്ളവരും തന്റെ കുഞ്ഞിനെ അവന്റെ അമ്മയോ അച്ഛനോ ആണെങ്കിൽ പോലും അടിക്കുന്നത് ഇഷ്ടപ്പെടുന്നതേയില്ല എന്നാണ് തോന്നുന്നത്.
സ്നേഹമുള്ള അച്ഛൻ അടിക്കുമ്പോൾ തടസം നില്ക്കാൻ ഒരു അമ്മയുണ്ട് അല്ലെങ്കിൽ വാത്സല്യമുള്ള അമ്മ അടിക്കുമ്പോൾ മതി തല്ലിയത് എന്ന് പറയാൻ ഒരു അച്ഛനുണ്ട് ഓരോ കുഞ്ഞിന്റെയും ബലവും ആശ്വാസവും അതാണ്. തല്ലിയ ആളുടെ അടുക്കലേക്കല്ല അടുത്തുനില്ക്കുന്ന ആളുടെ അടുക്കലേക്കാണ് അവൻ ഓടിച്ചെല്ലുന്നത്. അവിടെ കിട്ടുന്ന സാന്ത്വനമാണ് അവന്റെ കരച്ചിലിന് തുണ. പക്ഷേ ആ ഏഴുവയസുകാരനും നാലുവയസുകാരനും തനിക്ക് കിട്ടിയ കൊടും പീഡനങ്ങൾക്ക് നടുവിലും അങ്ങനെയൊരു തണലുണ്ടായിരുന്നില്ല എന്നറിയുമ്പോൾ ചങ്ക് പൊടിയുന്നു.
വിഷാദമോ മയക്കുമരുന്നോ അതോ നിസ്സംഗതയോ ഏതാണ് അവരെ പ്രസവിച്ച സ്ത്രീയുടെ മനസ്സിനെ അത്രയേറെ കടുപ്പമുളവാക്കിയത്? ആ പെൺകുട്ടിയെ ന്യായീകരിക്കുന്ന വാദഗതിക്കാർ അങ്ങനെയെങ്കിൽ മറ്റൊന്നിനുകൂടി മറുപടി പറയണം. സ്വയം രക്ഷിക്കാനും താൻ പിടിക്കപ്പെടുമോ എന്ന് ഭയക്കാനും സുബോധമുണ്ടെങ്കിൽ താൻ പ്രസവിച്ച കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മാത്രം അവൾക്ക് കഴിയാതെ പോയതെന്ത്?
പെട്ടെന്നൊരു ദേഷ്യത്തിന് ഒരൊറ്റദിവസം മാത്രം സംഭവിച്ചവയല്ല അവയെല്ലാം എന്നറിയുമ്പോഴാണ് ആ മൗനം വിചാരണ ചെയ്യപ്പെടേണ്ടതും യഥാർത്ഥ കാരണം പുറത്തുവരേണ്ടതും. അതും നാലുവയസുകാരൻ പോലും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടും. ഒരു സ്ത്രീക്ക് തന്റെ മക്കളുടെ മനസ്സിനും ശരീരത്തിനും കാവൽ നില്ക്കാൻ കഴിയാതെ പോകുന്നത് എത്ര മേൽ ഭീകരമാണ്. ആണൊരുവനോടുളള പ്രേമമോ ഭീതിയോ ആണോ അതോ സ്വന്തം മക്കളുടെ ജീവനോ ഒരു അമ്മയ്ക്ക് വലുത്? മകന്റെ ജീവൻ രക്ഷിക്കുവാൻ ഒരു തിടുക്കവും ആ സ്ത്രീ കാട്ടാതെ പോയതും തന്റെ സുഹൃത്തിന്റെ പീഡനങ്ങളിൽ നിന്ന് തന്റെ മക്കളുടെ ജീവൻ രക്ഷിക്കാൻ അവർക്ക് കഴിയാതെ പോയതും അവളൊരിക്കലും നാസികളുടെയോ ഐഎസിന്റെയോ തടവിൽ കഴിയുമ്പോഴായിരുന്നില്ല എന്നോർക്കണം. വിദ്യാഭ്യാസവും വിവരവുമുള്ള ഒരു സ്ത്രീ സഞ്ചാരസ്വാതന്ത്ര്യവും സ്വാധീനവുമുള്ള ഒരു സ്ത്രീ എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല? അമ്മേ നീ കൈവിട്ടാൽ ഈ ലോകത്ത് ആരാണ് ഒരു കുഞ്ഞിന് അഭയമായിട്ടുള്ളത്? അമ്മേ നിനക്ക് തെറ്റിയാൽ ഈ ലോകത്തിന് മുഴുവനുമാണ് തെറ്റുന്നത്.
ആരോ എഴുതിയതുപോലെ ആ നാലുവയസുകാരനെയോർത്താണ് എനിക്ക് സങ്കടം. ഈ ലോകത്തിൽ അവൻആരെ വിശ്വസിക്കും. അവന്റെ കാഴ്ചയുടെയും അറിവിന്റെയും മുറിവുകളെ ആർക്കാണ് ഉണക്കാനാവുക? ദൈവമേ, ആ പാവം കുരുന്നിന്റെ മനസ്സിലെ ഭാരങ്ങൾ ആർക്കാണ് തിട്ടപ്പെടുത്താനാവുക? ഭാര്യയുമായുള്ള കശപിശകൾക്കിടയിൽ ഇരുവരുടെയുംസ്വരം ഉയരുമ്പോൾ അമ്പരപ്പുകലർന്ന കണ്ണുകളോടെ ഞങ്ങളെ മാറിമാറിനോക്കുന്ന ഇളയമകന്റെ മുഖമാണ് ഇപ്പോൾ ഓർമ്മയിൽവരുന്നത്.
വീടിന്റെ പൊതുതാളത്തിന് എപ്പോഴെങ്കിലും ക്രമഭംഗം സംഭവിക്കുമ്പോൾ അത് മറ്റാരെക്കാളും ബാധിക്കുന്നത് ഈ ഇളം കുരുന്നുകളെയാണ്. ഏറ്റവും ഒടുവിലിതാ തൊടുപുഴയിലെ വിലാപം കെട്ടടങ്ങും മുമ്പ് ആലുവായിൽ നിന്നും ഒരു ദീനരോദനം. ജാർഖണ്ഡുകാരിയായ അമ്മയാണ് ഇവിടെ പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്. ഇടുക്കിയിലെ ഷെഫീക്ക്, കോഴിക്കോട്ടെ അദിതി, തൊടുപുഴയിലെ ഇനിയും പേരു പ്രസിദ്ധപ്പെടാത്ത ഏഴുവയസുകാരൻ… കുരുന്നുകളോടുള്ള ക്രൂരതകൾ എന്നെങ്കിലും അവസാനിക്കുമോ? കുഞ്ഞുങ്ങളുടെ സന്തോഷം നഷ്ടപ്പെടുത്താൻ ലോകത്ത് ഒരാൾക്കും ഇടവരാതിരിക്കട്ടെ. മനുഷ്യവംശത്തിന്റെ നിലനില്പ് തന്നെ ഈ കുഞ്ഞുങ്ങളിലാണല്ലോ?
വിനായക് നിർമ്മൽ