‘ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം’
വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്. ദാമ്പത്യബന്ധത്തെ മനോഹരമാക്കുന്നതും വിശ്വസനീയമാക്കുന്നതുമായ പ്രധാന ഘടകം അവർക്കിടയിലെ സുതാര്യത തന്നെയാണ്. എന്നാൽ ഏതൊക്കെ കാര്യങ്ങളിലും എത്രത്തോളവും സുതാര്യത ആകാം എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
സുതാര്യതയുണ്ടാവുന്നത് രണ്ടുപേർക്കിടയിൽ മിനിമം അണ്ടർസ്റ്റാന്റിംങ് ഉണ്ടാകുമ്പോഴാണ്. പറയുന്നത്, പറയുന്ന രീതിയിൽ മനസ്സിലാക്കാനുള്ള കഴിവാണ് അത്. അതായത് പുതിയ ഭാഷയിൽ പറഞ്ഞാൽ പരസ്പരം വൈബ് ഉണ്ടായിരിക്കണം. വൈബ് ഇല്ലെങ്കിൽ പറയുന്ന കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയും പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യും. ദമ്പതികൾക്ക് ഒരേ ബൗദ്ധികനിലവാരവും സാംസ്കാരിക നിലവാരവും ഉള്ളപ്പോഴാണ് വൈബ് സൃഷ്ടിക്കപ്പെടുന്നത്. നിലവാരത്തിൽ വ്യത്യാസം ഉളളവരാണെങ്കിൽ പറഞ്ഞ കാര്യങ്ങളെ പ്രതി പിന്നീട് കടുത്ത നിയന്ത്രണവും തെറ്റിദ്ധാരണയും നേരിടേണ്ടിവന്നേക്കാം. അതുകൊണ്ട് ദാമ്പത്യത്തിലെ പുതുമോടിയുടെ പേരിൽ എല്ലാം വലിച്ചുവാരിയിട്ടു പറയാൻ തയ്യാറാകുമ്പോൾ തന്നെ തിരിച്ചുകൊത്തുകയില്ലെന്ന് ഉറപ്പുള്ള കാര്യങ്ങൾ മാത്രം സംസാരിക്കുക. സംസാരത്തിൽ വിവേകം പുലർത്തുക.
ഭൂതകാലത്തിലെ കാര്യങ്ങളെക്കുറിച്ച് പറയുമ്പോഴെന്നതുപോലെ തന്നെ വർത്തമാനകാലത്തിലെ കാര്യങ്ങളെക്കുറിച്ചു പറയുമ്പോഴും വിവേകമുള്ളവരായിരിക്കുക. വിവാഹം കഴിഞ്ഞ് കുറെനാൾ കഴിയുമ്പോൾ രൂപഭംഗിയിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് നെഗറ്റീവായും മുറിപ്പെടുത്തുന്ന രീതിയിലും സംസാരിക്കാതിരിക്കുക അവയിൽ ഒന്നാമത്തേതാണ്. പങ്കാളിയുടെ രൂപം, നിറം, സൗന്ദര്യം എന്നീ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ജാഗ്രതയുണ്ടായിരിക്കണം. പുതിയ ഡ്രസോ ആഭരണമോ ധരിച്ചുവരുമ്പോൾ അവരെ അപഹസിക്കാത്തരീതിയിൽ കമന്റ് പറയുകയാണ് വേണ്ടത്. ദാമ്പത്യത്തിൽ തീർത്തും ഒഴിവാക്കേണ്ട ഒന്നാണ് താരതമ്യം. മറ്റൊരു പുരുഷനുമായോ സ്ത്രീയുമായോ തന്നെ താരതമ്യം ചെയ്യുന്നത് ഒരു ഭർത്താവും ഒരു ഭാര്യയും ഇഷ്ടപ്പെടുകയില്ല. അസൂയയും അപകർഷതയും വർദ്ധിപ്പിക്കാൻ മാത്രമേ അത് സഹായിക്കുകയുള്ളൂ. ഏതെങ്കിലുമൊക്കെ കാരണങ്ങളുടെ പേരിൽ വഴക്കുണ്ടാകുമ്പോൾ നിന്നെ വിവാഹം കഴിച്ചതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയതെറ്റ് എന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തരുത്. ഒരു നിമിഷത്തെ ദേഷ്യത്തിലായിരിക്കും അത്തരം പ്രസ്താവനകൾ നടത്തുന്നത്. എന്നാൽ അത് കേൾക്കേണ്ടിവരുന്ന ആളുടെ ഹൃദയത്തിനുണ്ടാകുന്ന മുറിവ് വളരെ വലുതായിരിക്കും. ഭാര്യ ഭർത്താവിനെ സ്വന്തംഅച്ഛനോടും ഭർത്താവ് ഭാര്യയെ സ്വന്തം അമ്മയോടും താരതമ്യം നടത്തുന്ന രീതിയും പൊതുവെ കണ്ടുവരാറുണ്ട്.
‘എന്റെ അച്ഛൻ നിങ്ങളെപ്പോലെയല്ല’
‘ എന്റെ അമ്മ നിന്നെപോലെയായിരുന്നില്ല’
എന്നീ മട്ടിലാണ് പലപ്പോഴും ഭാര്യഭർത്താക്കന്മാർ സംസാരിക്കുന്നത്. മുകളിൽപ്പറഞ്ഞതുപോലെ ഇവിടെയും താരതമ്യങ്ങൾ നിഷേധാത്മകഫലം മാത്രമേ സൃഷ്ടിക്കുകയുള്ളൂ. അച്ഛന്റെ സ്ഥാനത്ത് ഭർത്താവിനെയോ അമ്മയുടെ സ്ഥാനത്ത് ഭാര്യയെയോ പ്രതിഷ്ഠിക്കാതിരിക്കുക. അമ്മയും അച്ഛനും ഭാര്യയും ഭർത്താവും വ്യത്യസ്തരാണ്. അച്ഛൻ പെരുമാറുന്നതുപോലെ ഭർത്താവോ അമ്മ ജീവിച്ചതുപോലെ ഭാര്യയോ ജീവിക്കണമെന്നില്ല.
ദമ്പതികൾ തമ്മിൽ അസ്വാരസ്യങ്ങളും അഭിപ്രായഭിന്നതകളും സ്വാഭാവികമാണ്. അഭിപ്രായം ചോദിച്ചെടുക്കുന്ന തീരുമാനങ്ങൾ പോലും പിന്നീട് തെറ്റിപ്പോയെന്നിരിക്കും. ഇത്തരംസന്ദർഭങ്ങളിൽ തെറ്റ് സംഭവിച്ചതിന്റെ ഉത്തരവാദിത്വം ഒരാളിൽ മാത്രം ചുമത്താതിരിക്കുക. ഒരാളുടെ പിഴവ് കുടുംബത്തിന്റെ മൊത്തം പിഴവും നഷ്ടവുമായി കാണാൻ കഴിയുമ്പോഴാണ് ദമ്പതികൾക്കിടയിൽ കെട്ടുറപ്പും കൂട്ടായ്മയും ഉണ്ടാകുന്നത്. പങ്കാളിയുടെ വീട്ടുകാരോട് ചിലപ്പോൾ പല കാര്യങ്ങളിലും വിയോജിപ്പുകളുണ്ടായെന്നു വരാം. അവരുമായി യോജിച്ചുപോകാൻ സാധിച്ചെന്നും വരില്ല. എങ്കിലും അവരോടുളള വെറുപ്പും വിദ്വേഷവും പങ്കാളിയോട് പറയാതിരിക്കുന്നതാണ് നല്ലത്. ചില ഭാര്യഭർത്താക്കന്മാർ തങ്ങളുടെ പങ്കാളിയുടെവീട്ടുകാരെക്കുറിച്ച് ഏറ്റവും മോശമായും നിന്ദ്യമായും സംസാരിക്കുന്നവരാണ്. ഇത് വീട്ടുകാരോട് എന്നതിനെക്കാളേറെ പങ്കാളികൾ തമ്മിലുള്ള ബന്ധത്തെയായിരിക്കും പ്രതികൂലമായി ബാധിക്കുന്നത്.
നിങ്ങളെക്കൊണ്ട് എന്തിനു കൊള്ളാം എന്ന് ചില ഭാര്യമാർ ഭർത്താക്കന്മാരോടു ചോദിക്കാറുണ്ട്.
നീയിവിടെ എന്തു മലമറിക്കുകയാണെന്ന് ഭാര്യയോട് ചോദിക്കുന്നവരുമുണ്ട്. രണ്ടുചോദ്യങ്ങളും തെറ്റാണ്. ബഹുമാനമില്ലായ്മ ദാമ്പത്യത്തെ ക്രമേണ ശിഥിലമാക്കും. പരസ്പരം ആദരവോടെ സംസാരിക്കുക. ദാമ്പത്യബന്ധം മനോഹരമാകും.