അടിമസമ്പ്രദായം നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഒരു നിയമത്തിന്റെയും പരിധിയിൽ പെടാതെ അടിമകളായി ജീവിക്കുന്നവരാണ് നമ്മളെന്നു പറഞ്ഞാൽ എല്ലാവരും എതിർക്കാൻ വരും എന്നത് ഉറപ്പാണ്. പക്ഷേ താഴെ പറയുന്ന ചില കാര്യങ്ങൾ വിശദീകരിക്കുമ്പോൾ എതിർപ്പിന്റെ ശക്തി കുറയാൻ സാധ്യതയുണ്ട്.
എപ്പോഴും തിരക്കുപിടിച്ച ജീവിതം നയിക്കുന്നവരുണ്ട്. അവരവർക്കുവേണ്ടി ജീവിക്കാൻ മറന്നുപോകുന്നവർ. അല്ലെങ്കിൽ സമയം ഇല്ലാത്തവർ. ഒരു സുഹൃത്തിനെ ചെന്നുകാണാനോ സകുടുംബം ഔട്ടിംങിന് പോകാനോ വ്യക്തിപരമായ സന്തോഷം കണ്ടെത്താനോ സമയമില്ലാത്തവർ. സമയമില്ല എന്നാണ് അവർ അതിനു നല്കുന്ന വിശദീകരണം. ഇങ്ങനെ തിരക്കുപിടിച്ചോടുന്നവർ അടിമകളാണ്. മറ്റാരുടെയൊക്കെയോ അടിമകൾ.
നിഷേധാത്മകവിചാരങ്ങൾ കൊണ്ടുമാത്രം ജീവിതം നിറയ്ക്കുന്ന ചിലരുണ്ട്. ഈ നെഗറ്റീവ് ചിന്തകൾ അവരെ കഠിനമായ മാനസികസമ്മർദ്ദത്തിലാക്കുന്നു. അവർക്ക് ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ കഴിയുന്നില്ല. ഭൂതകാലം അവരെ കുറ്റപ്പെടുത്തുന്നു. വർത്തമാനകാലം ഭാരപ്പെടുത്തുന്നു. എന്തൊക്കെയോ ചില വിചാരങ്ങളുടെ ഭാരം ചുമന്ന് അവർ ജീവിക്കുന്നു.
സ്വന്തമായി തീരുമാനമെടുക്കാനോ ആലോചനകൾ നടപ്പിൽ വരുത്താനോ അവർക്ക് കഴിവില്ല. തീരെ ചെറിയ കാര്യങ്ങൾക്കുവേണ്ടി പോലും മറ്റുളളവരുടെ അഭിപ്രായങ്ങൾ അവർ തേടുന്നു. സ്വന്തം ജീവിതത്തിന്റെ ഭാവി നിശ്ചയിക്കാൻ അവർ മറ്റുള്ളവരുടെ സഹായം തേടുന്നു.
ആരും തന്നെ സ്നേഹിക്കുന്നില്ല എന്ന വിചാരവും ആരും എന്നെ സഹായിക്കുന്നില്ല എന്ന പരാതിയും അവരുടെ കൂടപ്പിറപ്പുകളാണ്. സ്വന്തം കഴിവിൽ അവർക്ക് മതിപ്പില്ല. സ്വന്തം നേട്ടങ്ങളിൽ മതിപ്പോ വിജയങ്ങളിൽ സന്തോഷമോ ഇല്ല. അതുപോലെ ചോദ്യം ചെയ്യാതെ അനുസരിക്കുന്നവരും ആത്മാഭിമാനം പണയപ്പെടുത്തി തൊഴിലെടുക്കുന്നവരും അടിമകളാണ്. ചില സ്ഥാപനങ്ങളിൽ പലതരത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും നടപ്പിൽവരുത്താറുണ്ട്. എന്നാൽ ആ നിയമങ്ങൾ ദോഷകരമാണെന്ന് അറിയാമെങ്കിൽ പോലും അതിനെ ചോദ്യം ചെയ്യുകയോ എതിർക്കുകയോ ചെയ്യാത്തവരുണ്ട്. എതിർക്കുന്നതും നിഷേധിക്കുന്നതും വിധേയത്വമില്ലായ്മയാണെന്നാണ് അവർ കരുതുന്നത്. ഇഷ്ടമില്ലാത്തതു ചെയ്യാൻ ആവശ്യപ്പെടുമ്പോഴും മനസ്സുകൊണ്ട് ഇഷ്ടമില്ലെങ്കിലും ചെയ്തുകൊടുക്കുന്നവരുമുണ്ട്. അവർ തങ്ങളുടെ ചിന്തയെയും പ്രതികരിക്കാനുള്ള കഴിവിനെയും പണയം വച്ചിരിക്കുന്നവരാണ്.
ഇത്തരക്കാരെല്ലാം അടിമകളാണ്. സാഹചര്യങ്ങളുടെ അടിമകൾ. വ്യക്തികളുടെ അടിമകൾ. നിഷേധാത്മകവിചാരങ്ങളുടെ അടിമകൾ. ഇവരിൽ നിങ്ങൾ എത്രത്തോളം അടിമകളാണ്?