ഇന്ന് എല്ലാ ആശുപത്രികളുടെയും അവിഭാജ്യഘടകമാണ് ഐസിയു. അതുമൂലം എത്രയോ പേർ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്? രോഗിക്ക് അത്യാവശ്യംവേണ്ട എല്ലാവിധ സുരക്ഷിതത്വവും ശുശ്രൂഷയുംഉറപ്പുവരുത്തുന്നതിൽ ഐസിയു വഹിക്കുന്ന പങ്ക് നിസ്തുലമാണ്. എന്നിരിക്കിലും എനിക്ക് ചിലപ്പോഴെങ്കിലും സംശയം തോന്നിയിട്ടുണ്ട് ഐസിയു അത്ര അത്യാവശ്യമാണോ? എനിക്ക് ഐ സി യുവിനോടുള്ള ചില എതിർപ്പുകൾ മടികൂ ടാതെ തുറന്നെഴുതട്ടെ.
മരണംകാത്തുകിടക്കുന്ന രോഗികളെ, ജീവിതത്തിലേക്ക് തിരിച്ചുവരവില്ലെന്ന് ഉറപ്പുള്ള രോഗികളെ ഒരിക്കലും ഐസിയുവിലോ വെന്റിലേറ്ററിലോ കിടത്തരുതെന്നാണ് എന്റെ അഭിപ്രായം. അങ്ങനെ കിടത്തിയിട്ട് അവർക്ക് പ്രത്യേകിച്ച് യാതൊരു പ്രയോജനവും ഉണ്ടാകാൻപോകുന്നില്ല. എന്നുകരുതി ഞാൻ ഐസിയുവിന് എതിരാണെന്ന് കരുതുകയുമരുത്. ഒരു ചെറുപ്പക്കാരൻ ഒരു അപകടത്തിൽപ്പെട്ട് അത്യാസന്നനിലയിലാണെന്ന് വിചാരിക്കുക. അയാളുടെ ജീവൻ രക്ഷിക്കാനും പഴയജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുമായി സാധ്യമായ എല്ലാ മാർഗ്ഗങ്ങളും നമ്മൾ കണ്ടെത്തണം. ഐസിയുവും വെന്റിലേറ്ററും എല്ലാം അതിനാവശ്യമാണ്. ഏതുവിധേനയും ആ ജീവൻ പിടിച്ചുനിർത്താനും നീട്ടി്ക്കൊണ്ടുപോകാനുമാണ് മെഡിക്കൽ സയൻസ് ശ്രദ്ധിക്കേണ്ടത്. അതിനോട് സഹകരിക്കാൻ ബന്ധുക്കളും തയ്യാറാകണം.
എന്നാൽ അതുപോലൊരു സാഹചര്യമല്ല മരണാസന്നരുടെ കാര്യത്തിലുള്ളത്. പ്രായാധിക്യത്താൽ മരണാസന്നരായവർ, മാറാരോഗം പിടിപ്പെട്ടവർ, കാൻസറിന്റെ അവസാനഘട്ടത്തിലെത്തിയവർ.. ഇവരെയൊന്നും ഐസിയുവിൽ കിടത്തി ജീവിതത്തിന്റെ അവസാനമണിക്കൂറുകൾ കൂടുതൽ സംഘർഷഭരിതമാക്കാതിരിക്കുകയാണ് നല്ലത് ഇവർക്കുവേണ്ടത് സാന്ത്വനചികിത്സയാണ്. ശാന്തമായികിടന്നുമരിക്കാനുള്ള അന്തരീക്ഷമൊരുക്കുകയാണ്. സ്വന്തക്കാർക്ക് വരാനുളള സൗകര്യം അവിടെയുണ്ടായിരിക്കണം. രോഗിക്ക് സംസാരിക്കാനുളളശേഷിയോ ആളുകളെ തിരിച്ചറിയാനുള്ള കഴിവോ ഉണ്ടായിരിക്കണമെന്നില്ല. എങ്കിലും ബന്ധുക്കളുടെ സാന്നിധ്യവും സ്പർശവും അവർക്ക് സമാധാനവും സംതൃപ്തിയും നല്കും. രോഗിയുടെ കൈയിൽ പിടിച്ച് തലോടിക്കൊണ്ട് അവരുടെ അടുത്തിരിക്കുക.
താചാരപ്രകാരമുള്ള പ്രാർത്ഥനകൾ നടത്തുക, മരണകിടക്കയിലാണെങ്കിലും അവരുടെ ജീവിതത്തിലെ അവസാനമണിക്കൂറിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനാണ് ബന്ധുക്കൾ ശ്രദ്ധിക്കേണ്ടത്. പ്രിയപ്പെട്ടവർ അടുത്തുണ്ടെന്ന് അവർക്ക് ബോധ്യമാകണം. എന്നാൽ ഇതിനു പകരം രോഗം മൂർച്ഛിക്കുമ്പോൾ രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കുകയാണെങ്കിലോ? ഇതിനുള്ള സാഹചര്യമൊന്നും ഇല്ലാതെപോകുന്നു. അതുകൊണ്ടാണ് മരണാസന്നരെ ഐസിയുവിൽ പ്രവേശിപ്പിക്കരുതെന്ന് ഞാൻ അഭിപ്രായപ്പെടുന്നത്.. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കാരണം അങ്ങനെ കിടത്തിചികിത്സിച്ചതുകൊണ്ട് അവരുടെ മരണം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. മറിച്ച് മരണം ദുസ്സഹമായ അനുഭവമായി മാറുകയേയുളളൂ.
ഐസിയുവിന്റെ തണുപ്പിൽ തണുത്തുമരവിച്ചുകഴിയുന്ന ഒരുപാട് വയോധികരെ ഇക്കാലയളവിൽ എനിക്ക് കാണാനിടയായിട്ടുണ്ട്. അവരുടെ മരണഭയം കൂട്ടാനുള്ള, സകലസാഹചര്യങ്ങളുമാണ് ഐസിയുവിലുള്ളത്.മരണത്തിന്റെ തണുപ്പ് അവർ മരിച്ചുപോകുന്നതിന് മുമ്പുതന്നെ മനസ്സിലാക്കിത്തുടങ്ങുന്നു. സമീപത്ത് അവർക്ക് പ്രിയപ്പെട്ടവരാരുമില്ല. അവിടെ അവർ കാണുന്നത് തനിക്ക് അപരിചിതമുഖങ്ങളാണ്.
ആ മുറിയിലെ ഏകാന്തതയും നിശ്ശബ്ദതയും അവരുടെ മനസ്സിൽ ഭയം നിറയ്ക്കും. ഉപകരണങ്ങളുടെ ശബ്ദം പോലും അവരെ പേടിപ്പെടുത്തും. ആശുപത്രി അധികൃതരല്ല രോഗിയുടെ ബന്ധുക്കളായിരിക്കണം ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. മരണംകാത്തുകിടക്കുന്ന എന്റെ അപ്പനെ/ അമ്മയെ ഐസിയുവിന്റെ തണുപ്പിലേക്ക് പറഞ്ഞയ്ക്കണോ അതോ അവരുടെ മരണസമയത്ത് ഞാൻ അരികിലുണ്ടായിരിക്കണോ.. അപരിചിതരായ ഡോക്ടേഴ്സിനും നേഴ്സുമാരെയും കണ്ട് അവർ കണ്ണടച്ചോട്ടെ എന്ന് തീരുമാനിക്കുന്നതിനുപകരം ഞാനുൾപ്പെടുന്ന മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും കണ്ട് കണ്ണടയ്ക്കാൻ അവർക്ക് അവസരമൊരുക്കിക്കൊടുക്കുകയാണോ വേണ്ടത്? മക്കളേ നിങ്ങളുടേതാണ് തീരുമാനം. എന്തു തീരുമാനമെടുക്കുമ്പോഴും ഒരു കാര്യം മനസ്സിലാക്കണം ശാന്തമായും സന്തോഷത്തോടും വേദനരഹിതമായും മരിക്കാൻ അവസരംഒരുക്കുന്നതിലും വലുതല്ല മറ്റൊന്നും.
വിദേശത്തും മറ്റുമുളള മക്കളാണ് പേരന്റ്സിനെ ഐസിയുവിൽ പ്രവേശിപ്പിക്കണമെന്ന് കൂടുതലായിആവശ്യപ്പെടാറുള്ളത്. രണ്ടു കാരണങ്ങൾ അതിനുപിന്നിലുണ്ടാവാം. ഒന്ന് തങ്ങൾ ദൂരെ നിന്ന് അടുത്തെത്തും സമയംവരെയെങ്കിലും മാതാപിതാക്കൾ ജീവനോടെയിരിക്കണമെന്ന ആഗ്രഹം. രണ്ട് മാതാപിതാക്കളുടെ ജീവൻ പിടിച്ചുനിർത്താൻ തങ്ങൾ ഒന്നും ചെയ്തില്ലല്ലോയെന്ന പില്ക്കാലം മുഴുവൻ നീണ്ടുനില്ക്കാൻ ഇടയുള്ള കുറ്റബോധത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗം.
പക്ഷേ മാതാപിതാക്കളെ അവരുടെ വാർദ്ധക്യത്തിൽ പരിചരിച്ചും സ്നേഹിച്ചും വേണ്ടതെല്ലാം ചെയ്തുകൊടുത്തും ശുശ്രൂഷിച്ച മക്കൾക്ക് ഇതിന്റെയൊന്നും ആവശ്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. കുറ്റബോധത്തിന്റെ ലാഞ്ഛന പോലുമില്ലാതെ ഐസിയുവിലേക്ക് പറഞ്ഞയയ്ക്കാതെ അവസാനംവരെ തങ്ങളുടെ സ്നേഹപരിചരണങ്ങൾ നല്കി പ്രിയപ്പെട്ടവരെ യാത്രയയ്ക്കാൻ അത്തരം ചില മക്കൾക്കേ കഴിയൂ. പക്ഷേ അവരുടെ എണ്ണം ഇന്നെത്രയോ കുറവാണ്!