സന്തോഷം ഏതെങ്കിലും നിർദ്ദിഷ്ട സമയത്തേക്കോ സന്ദർഭങ്ങളിലേക്കോ മാത്രമായി നാം നിർദ്ദിഷ്ടപ്പെടുത്തിയിരിക്കുകയാണോ? അല്ലെങ്കിൽ നാം വിചാരിക്കുന്നതുപോലെ സംഭവിക്കുമ്പോഴും ആഗ്രഹിക്കുന്നതുപോലെ പെരുമാറുമ്പോഴും മാത്രമേ സന്തോഷിക്കാനാവൂ എന്നാണോ വിചാരം? സത്യത്തിൽ നമ്മുടെ സന്തോഷങ്ങളുടെയെല്ലാം അടിസ്ഥാനം മനോഭാവങ്ങളാണ്,വിചാരങ്ങളാണ്, കാഴ്ചപ്പാടുകളാണ്. കാഴ്ചപ്പാടുകളിലും മനോഭാവങ്ങളിലും ജീവിതസമീപനങ്ങളിലും മാറ്റംവരുത്തുമ്പോൾ സന്തോഷം എന്നത് ജീവിതത്തിന്റെ ഭാഗമായി മാറും. അതോടൊപ്പം നാം വിചാരിച്ചാൽ, തീരുമാനങ്ങളെടുത്താൽ സന്തോഷിക്കാനാവും എന്ന തിരിച്ചറിവിലേക്ക് കടന്നുവരുകയും ചെയ്യും.
പലരുടെയും സന്തോഷം കെടുത്തുന്നത് അവരുടെ ഈഗോയാണ്. ഈഗോ കാരണം ചില സന്തോഷങ്ങളുടെ ഭാഗമാകാൻ നമുക്ക് കഴിയാറില്ല. എന്തിന് നേരെ ചൊവ്വേ ചിരിക്കാൻ പോലും സാധിക്കുന്നില്ല. ചിരിച്ചാൽ ഗൗരവം പോകുമെന്നോ തന്നെ ആരും ബഹുമാനിക്കില്ലെന്നോ തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ് ചിരിക്കേണ്ട സമയങ്ങളിൽ പോലും നമുക്ക് ചിരിക്കാൻ കഴിയാത്തത്. മുമ്പിൽ നില്ക്കുന്ന വ്യക്തി ആരുമായിരുന്നുകൊള്ളട്ടെ അവരോട് മാന്യമായി പെരുമാറുകയും ബഹുമാനിക്കുകയും ചെയ്യുക. ബഹുമാനവും സ്നേഹവും കൊടുക്കുമ്പോൾ മാത്രമാണ് തിരികെ കിട്ടുന്നത്. എല്ലാവരും എന്നെ ബഹുമാനിക്കണം, സ്നേഹിക്കണം എന്നീ കടുംപിടുത്തങ്ങളോടെ ജീവിക്കുന്നവർക്ക് മറ്റുള്ളവരെ ആദരിക്കാനോ അംഗീകരിക്കാനോ കഴിയാറില്ല. പരിചയത്തിലുള്ള ഒരാളെ നേരിൽ കാണുമ്പോൾ ഒന്ന് ചിരിച്ചുനോക്കൂ. അയാൾ തീർച്ചയായും നമ്മെ നോക്കിയും ചിരിക്കും. പോരാഞ്ഞ്, എന്തെങ്കിലും വിശേഷങ്ങൾ നമ്മോട് തിരികെ ചോദിച്ചുവെന്നുംവരും. ഇവിടെ പരസ്പരബന്ധത്തിലേക്ക് ഒരു വാതിൽ തുറക്കപ്പെടുകകൂടിയാണ് ചെയ്യുന്നത്. പരിചയക്കാരിൽ നിന്ന് മുഖം വെട്ടിത്തിരിച്ചുനടക്കുന്നവരുണ്ട്. അവർ തുറക്കാനുള്ള വാതിലുകൾ കൂടി ചേർത്തടയ്ക്കുന്നവരാണ്.
വ്യക്തിപരമായി ആഗ്രഹിച്ച കാര്യങ്ങൾ സ്വന്തമാക്കുമ്പോൾ സന്തോഷം ഉണ്ടാകുമെന്നത് വാസ്തവമാണ്.പക്ഷേ ആ സന്തോഷം സ്ഥിരമല്ല. സ്വന്തമാക്കിയതിലുള്ള പുതുമ നഷ്ടപ്പെടുമ്പോഴോ മറ്റൊന്ന് സ്വന്തമായി ലഭിക്കുന്നതുവരെയോ മാത്രമാണ് അത്തരം സന്തോഷങ്ങൾ. യഥാർത്ഥസന്തോഷം അതല്ല, മറ്റുള്ളവരെ അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുമ്പോഴോ സഹായം ചോദിച്ചുവരുന്ന ഒരാളെ മനസ്സു നിറഞ്ഞ് സഹായിക്കുമ്പോഴോ നമുക്കുണ്ടാകുന്നതാണ് യഥാർത്ഥ സന്തോഷം. ഉപകാരം കൈപ്പറ്റിയ ആളിൽ നിന്ന് നന്ദിയോ സ്നേഹമോ തിരികെ കിട്ടുന്നില്ലെങ്കിൽ പോലും സഹായിച്ചപ്പോഴുണ്ടായ സന്തോഷം ഒരാൾക്കും നമ്മിൽ നിന്ന് തിരികെയെടുക്കാൻ കഴിയുന്നതല്ല. മറ്റുള്ളവരുടെ ദു:ഖങ്ങളിൽ പങ്കുചേരാൻ ചിലപ്പോൾ ചിലരെങ്കിലും സന്നദ്ധരായെന്നുവരാം.
എന്നാൽ മറ്റുളളവരുടെ സന്തോഷങ്ങളിൽ പങ്കുചേരുന്നവർ വളരെ കുറവാണെന്ന് കാണാം. നിങ്ങൾ ഒരു അപകടത്തിൽ പെട്ടു വിശ്രമിക്കുമ്പോഴോ രോഗിയായി ആശുപത്രിയിൽ കഴിയുമ്പോഴോ നിങ്ങളെ സന്ദർശിക്കാൻ പലരും എത്തിയെന്നുവരാം. എന്നാൽ ഒരു അംഗീകാരം നേടിക്കഴിയുമ്പോഴോ നിങ്ങളെ പൊതുസമൂഹം ആദരിക്കുമ്പോഴോ മികച്ച നേട്ടങ്ങൾ കിട്ടുമ്പോഴോ നിങ്ങളെ മനസ്സ് തുറന്ന് അഭിനന്ദിക്കാൻ, നിങ്ങളുടെ ആ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എത്രപേർ വരും? അതുകൊണ്ട് മറ്റുള്ളവരുടെ സന്തോഷങ്ങളിൽ പങ്കുചേരുക. അവരുടെ നേട്ടങ്ങൾ നിങ്ങളുടേതുകൂടിയാണെന്ന മനസ്സിലാക്കുമ്പോഴേ ആ സന്തോഷനിമിഷങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ നിങ്ങൾക്കാവൂ. നിങ്ങളെ കാണുമ്പോൾ അയാൾക്കും അയാളെ കാണുമ്പോൾ നിങ്ങൾക്കും അനുഭവപ്പെടുന്ന സന്തോഷത്തിന് പകരം വയ്ക്കാൻ കഴിയുന്ന മറ്റൊന്നും ഉണ്ടാവില്ല.
നമ്മൾ ആഗ്രഹിക്കുന്നത് കുന്നോളമായിരിക്കും. പക്ഷേ കിട്ടുന്നതാവട്ടെ കു്ന്നിക്കുരുവോളം. പക്ഷേ നിരാശപ്പെടാതിരിക്കുക. കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടുക. പലരുടെയും സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തുന്നത് കിട്ടുന്നതിൽ സംതൃപ്തി കണ്ടെത്താൻകഴിയാത്തതാണ്. സംതൃപ്തി ഇല്ലാത്ത മനുഷ്യർക്ക് സന്തോഷമുണ്ടാവില്ല. എല്ലാ അസംതൃപ്തികൾക്കും കാരണം സന്തോഷം കണ്ടെത്താൻ കഴിയാത്തതാണ്. മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയുന്നതും അവരിലെ കുറ്റം കണ്ടെത്തുന്നതും നമ്മുടെ സന്തോഷം കെടുത്തുന്നവയാണ്. മറ്റുള്ളവരിലെ നന്മയെക്കുറിച്ച് സംസാരിക്കുക. സ്വാഭാവികമായും സന്തോഷം നമ്മുടെ ഉള്ളിലും രൂപപ്പെടും. ഒരാൾ നമ്മെ വേദനിപ്പിച്ചു, മനപ്പൂർവ്വം അവഗണിച്ചു, ആ സംഭവത്തെയും വ്യക്തിയെയും കഴിയുന്നത്ര വേഗത്തിൽ മറക്കാൻ ശ്രമിക്കുകയും ആ സംഭവത്തിൽ നിന്ന് പുറത്തുവരികയും ചെയ്യുക. മുറിവ് ഉണങ്ങാത്തത് അത് കുത്തിനോവിക്കുന്നതുകൊണ്ടാണ്. അതുപോലെയാണ് സങ്കടകരമായ ഓർമ്മകളും. നാം അവയെതാലോലിച്ചുകൊണ്ടിരുന്നാൽ അവയിൽ നിന്ന് പുറത്തുകടക്കാനാവില്ല പുറത്തുകടക്കാനാവാത്ത സങ്കടകരമായ ഓർമ്മകൾ സന്തോഷങ്ങളുടെ തീരങ്ങളിൽ നിന്ന് നമ്മെ എന്നന്നേക്കുമായി ബഹിഷ്‌കൃതനാക്കും.
പ്രതികാരചിന്തയും മറ്റുള്ളവരുടെ നാശവും മനസ്സിൽ ആഗ്രഹിക്കാതിരിക്കുക. സഹായിക്കാൻ സാധിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കുക. കഴിയുന്നത്ര സന്തോഷിക്കുക, മറ്റുള്ളവർക്കു സന്തോഷം കൊടുക്കുക. ഒരു സിനിമാഗാനത്തിലെ വരികൾ പോലെ ജീവിതം വളരെ ഹ്രസ്വമാണ്. അതുകൊണ്ട് എല്ലായ്പ്പോഴും സന്തോഷത്തോടെയിരിക്കുക.