ജനനം മുതൽ മരണം വരെയുള്ള ഒരു കാലഘട്ടത്തിന് പറയുന്ന പേരാണ് ജീവിതം. ഈ കാലഘട്ടത്തിലെ വിവിധ അവസ്ഥകളിലൂടെ കടന്നുപോകുന്നതിനെയാണ് അനുഭവങ്ങൾ എന്നു പറയുന്നത്. അനുഭവങ്ങളുടെ ആകെത്തുകയാണ് ജീവിതം എന്ന് പണ്ടാരോ നിർവചിച്ചത് ഇത്തരമൊരു പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്.
നമ്മൾ ജനിച്ച സമയത്ത് ഈ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ എത്രയോ ജനനങ്ങൾ നടന്നിട്ടുണ്ട്. നമ്മൾ മരിക്കുന്ന സമയത്ത് ഈ ലോകത്തിന്റെ എത്രയോ ഭാഗങ്ങളിൽ മരണം നടക്കുന്നുണ്ടാവും. ആരാണ് ജനിച്ചതെന്നോ ആരാണ് മരിച്ചതെന്നോ നാം അറിയുന്നില്ല. ജീവിച്ചിരിക്കുന്ന ചുറ്റുപാടുകളിലുള്ള ഏതാനും കുറച്ചുമനുഷ്യരെയോ പലവർഷങ്ങൾകൊണ്ട് അടുത്ത് ഇടപഴകിയ കുറച്ചാളുകളെയോ മാത്രമാണ് ജീവിച്ചിരിക്കുന്ന കാലത്തിനുള്ളിൽ നമുക്കറിയാവുന്നത്. അറിയാത്ത വ്യക്തികൾ അതിലും എത്രയോ അധികം വരും. നമ്മുടെ കൺവെട്ടത്തു നടക്കുന്നതും നാം വായിച്ചതും ഓർമ്മയിൽ നിലനില്ക്കുന്നതുമായ കുറച്ചുകാര്യങ്ങളെക്കുറിച്ചു മാത്രമേ നമുക്കറിയാവൂ. എന്നാൽ നമ്മൾ അറിയാത്ത എത്രയെത്ര കാര്യങ്ങൾ ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. നമ്മുടെ ബുദ്ധിക്കു പരിധിയുണ്ട്. നമ്മുടെ അറിവുകൾക്ക് പരിമിതിയുണ്ട്.
ജീവിതം എപ്പോഴും മനുഷ്യന്റെ ചിട്ടപ്പെടുത്തലിന് അനുസരിച്ചു മുന്നേറുന്ന ഒരു പ്രതിഭാസമാണ്. മുൻകാലങ്ങളിലുണ്ടായിരുന്ന ആരൊക്കെയോ ചിലർ ചില നിയമങ്ങൾ നടപ്പിൽവരുത്തി. അതേറ്റെടുത്ത് പില്ക്കാലതലമുറ മുന്നോട്ടുപോവുന്നു.
മനുഷ്യൻ അവന്റെ സുഖത്തിനും സൗകര്യത്തിനും അനുസരിച്ചു ചിട്ടപ്പെടുത്തിയിരിക്കുന്ന പല കാര്യങ്ങളുടെ ഒരു ശ്രേണിയാണ് ജീവിതം. സമയവും കലണ്ടറും ദിനചര്യകളും ജോലികളും രാഷ്ട്രീയവും സാഹിത്യവും കുടുംബജീവിതവും കലയുമെല്ലാം ഇപ്രകാരം മനുഷ്യൻ ചിട്ടപ്പെടുത്തിയവയാണ്. എത്രകാലം മുമ്പാണ് വിവാഹം എന്ന സമ്പ്രദായം ആരംഭിച്ചത്? എത്രകാലം മുമ്പാണ് ഓഫീസുജോലികൾ തുടങ്ങിയത്?
ഭരിക്കാൻ വേണ്ടിയും അധികാരത്തിനുവേണ്ടിയും അവൻ രാഷ്ട്രീയം ആവിഷ്‌ക്കരിച്ചു. വിനോദത്തിനു വേണ്ടി കലകൾ ആവിഷ്‌ക്കരിച്ചു. സുരക്ഷിതത്വത്തിനുവേണ്ടി നിയമങ്ങൾ കൊണ്ടുവന്നു. സാമൂഹികക്രമം പാലിക്കപ്പെടുന്നതിനുവേണ്ടി ശിക്ഷകൾ നടപ്പിലാക്കി. അഴിമതികളും സ്വജനപക്ഷപാതവും ഇല്ലാതാക്കാൻ മെരിറ്റ് മാനദണ്ഡമാക്കി. അച്ചടക്കം പാലിക്കപ്പെടാൻ വേണ്ടി സമയബദ്ധിതമായി കാര്യങ്ങൾ പ്രാവർത്തികമാക്കി. ജനിച്ചതിന്റെ പേരിൽ ജനനസർട്ടിഫിക്കറ്റും മരിച്ചുവെന്ന് ഉറപ്പിക്കാൻ വേണ്ടി മരണസർട്ടിഫിക്കറ്റും ഉണ്ടാക്കി.
വെറും കൈയോടെ വന്ന് വെറും കൈയോടെ മടങ്ങിപ്പോകേണ്ടവനായിട്ടും ജീവിച്ചിരിക്കുന്ന കാലമത്രയും അല്ലെങ്കിൽ ആരോഗ്യമുളള കാലത്തോളം അവൻ ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്നു. പല സമ്പാദ്യങ്ങളും അവനുവേണ്ടിയല്ല എന്നതാണ് ഏറെ വൈരുദ്ധ്യം. തന്റെ തലമുറയ്ക്ക് അനുഭവിക്കാൻ വേണ്ടിയാണ് അതെല്ലാം അവൻ ചെയ്യുന്നത്. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ. മനുഷ്യനെപോലെ തന്നെ ജീവിക്കുകയും രമിക്കുകയും ഭക്ഷിക്കുകയും മരിക്കുകയും ചെയ്യുന്നവയാണ് പക്ഷിമൃഗാദികളും.പക്ഷേ അവറ്റകൾ ഒരിക്കലും ഇത്തരം ചിട്ടവട്ടങ്ങളിൽ ഒതുങ്ങുന്നില്ല. അവറ്റകൾക്ക മണിമാളികകളില്ല, ബാങ്ക് നിക്ഷേപങ്ങളില്ല. ജോലി ചെയ്യുന്നില്ല, കഥയും കവിതയും രചിക്കുന്നില്ല. അവറ്റകളുടെ ജീവിതം വളരെ ലളിതമാണ്. അവരൊരിക്കലും തങ്ങളുടെ കാലയളവിനെ സങ്കീർണ്ണമാക്കുന്നില്ല. മനുഷ്യന്റെ ബുദ്ധിയാണ്, തലച്ചോറാണ് അവൻ ജീവിച്ചിരിക്കുന്നുണ്ടെന്ന തോന്നലുണ്ടാക്കുന്നത്. ഓർമ്മകൾ നഷ്ടമായവരെയും ബുദ്ധിവികാസം പ്രാപിച്ചിട്ടില്ലാത്തവരെയും കണ്ടിട്ടില്ലേ, അവർ എന്തിനെയെങ്കിലും പ്രതി അസ്വസ്ഥപ്പെടുന്നുണ്ടോ? ബുദ്ധിയുള്ളതുകൊണ്ടാണ് ജീവിക്കുന്നുവെന്ന പ്രതീതിയുണ്ടാകുന്നത്.ബുദ്ധി നഷ്ടപ്പെട്ടാൽ ജീവിതം നഷ്ടപ്പെടും. അങ്ങനെവരുമ്പോൾ ജീവിതം മനുഷ്യന്റെ കണ്ടുപിടിത്തമാണെന്ന് പറയേണ്ടിവരും. അവൻ രൂപം കൊടുക്കുന്നതാണ് ജീവിതം. ജീവൻ ഒരു റിലേമത്സരത്തിലെ ബാറ്റൺ കൈമാറ്റമാണ്.
മനുഷ്യർ എക്കാലവും ഇവിടെ ഉണ്ടാവും. പക്ഷേ ജീവിതം എന്നും ഒരുപോലെയായിരിക്കുകയില്ല. പത്തുനാല്പതു വർഷം മുമ്പത്തെജീവിതമല്ല ഇപ്പോൾ നാം ജീവിക്കുന്നത്. അതിൽ നിന്നു തികച്ചും ഭിന്നമായ മറ്റൊരു ജീവിതം. ഇപ്പോൾ ജനിച്ചുവീഴുന്ന കുട്ടികളുടെ ജീവിതം അതിലും എത്രയോ ഭിന്നമായിരിക്കും. ഒരു നൂറ്റാണ്ടുമുമ്പത്തെ കാലഘട്ടത്തിലേക്ക് നാം അത്ഭുതത്തോടെ നോക്കിയതുപോലെ അവർ നാം ജീവിക്കുന്ന ഈ ചുറ്റുപാടിനെയും നമ്മുടെ കാലത്തെയും പിന്നീട് അതിശയത്തോടെ നോക്കും.
ജീവിതം മാറിക്കൊണ്ടിരിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ഈ ജീവിതത്തിൽ കടന്നുപോകുന്ന ഓരോ നിമിഷങ്ങളെയും കഴിയുന്നത്ര സന്തോഷഭരിതവും സമാധാനപൂരിതവുമാക്കാൻ ശ്രമിക്കുക.