ചിലരുടെ മുമ്പിൽ നില്ക്കുമ്പോൾ, അവരുമായി സംസാരിക്കുമ്പോൾ നമ്മെപിടികൂടൂന്ന പരിഭ്രമത്തിനും അസ്വസ്ഥതയ്ക്കും കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? അവർ നമ്മെക്കാൾ ഉന്നതരാണെന്നും കഴിവുള്ളവരാണെന്നും നാം കരുതുന്നു. അവരുടെ മുമ്പിൽ നില്ക്കാൻ ഞാൻ യോഗ്യനല്ല. എന്തുമാത്രം കഴിവുള്ള വ്യക്തിയാണ് മുമ്പിലുള്ളത്.. സാമ്പത്തികമായും സൗന്ദര്യപരമായും വൈജ്ഞാനികമായും..അതുകൊണ്ട് അവരുടെ മുമ്പിൽ നില്ക്കുമ്പോൾ, അവരുമായി സംസാരിക്കുമ്പോൾ ഞാൻ നേർവസാകുന്നു. പരിഭ്രമിക്കുന്നു.സ്വരം പതറുന്നു. ശരീരം വിറയ്ക്കുന്നു. ഈയൊരു അവസ്ഥയിലേക്ക് വ്യക്തികളെ തള്ളിയിടുന്നതിന് പറയുന്ന പേരാണ് അപകർഷതാബോധം. ചിലരുമായി സംസാരിക്കുമ്പോൾ എന്തൊരു ധാർഷ്ട്യമാണ് നമുക്ക്. പുച്ഛത്തോടെയും പരിഹാസത്തോടെയുമാണ് നമ്മുടെ സംസാരം. ബോഡി ലാംഗ്വേജ് പോലും അപ്രകാരമാണ്. എന്താണ് ഇതിനു കാരണം? അവരെ നാം നിസ്സാരരായി കണക്കാക്കുന്നു. ഈ അവസ്ഥയിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് എന്താണ്? നമ്മുടെ ഉൽക്കർഷതാബോധം. മേധാവിത്വമനോഭാവം.
സത്യത്തിൽ ഈ രണ്ടു മനോഭാവങ്ങളും നല്ലതല്ല. ഒരാളും നമ്മെക്കാൾ മോശമല്ല ഒരാളും നമ്മെക്കാൾ കേമന്മാരുമല്ല. ഓരോ വ്യക്തിക്കും അവരുടേതായ സ്ഥാനവും പ്രസക്തിയുമുണ്ട്. അതുകൊണ്ട്ു തന്നെ ഓരോ വ്യക്തിക്കും അവനവരുടേതായ മഹത്വമുണ്ട്. അവർ അംഗീകരിക്കപ്പെടേണ്ടവരും ആദരിക്കപ്പെടേണ്ടവരുമാണ്.
ഓരോരുത്തരുടെയും വ്യക്തിത്വം വ്യത്യസ്തമാണ്. ഈ വ്യത്യസ്തതന്നെയാണ് ഓരോരുത്തരുടെയും മഹത്വത്തിന് കാരണം. നമുക്കെല്ലാം ചെയ്യാൻ കഴിയില്ല. നമുക്കെല്ലാ കാര്യങ്ങളെക്കുറിച്ചും അറിവില്ല.നിസ്സാരക്കാരെന്ന് നാം മാറ്റിനിർത്തുന്ന പല ജോലികളുണ്ടല്ലോ അവയിൽ ഒന്നുപോലും നമുക്ക് ചെയ്യാൻ കഴിയില്ല. എന്നാൽ അവരെ നമുക്കാവശ്യമുണ്ട്. ആരുടെയും മുമ്പിൽ തലകുനിക്കാത്തവർപോലും ബാർബറുടെ മുമ്പിൽ തലകുനിക്കേണ്ടി വരാറുണ്ടല്ലോ. അതുപോലെയാണ് ഈ ലോകത്തിലുള്ള ഒട്ടുമിക്ക കാര്യങ്ങളും.
നമുക്ക് വേണ്ടതും എന്നാൽ നമുക്ക് അറിവില്ലാത്തതും അറിഞ്ഞുകൂടാത്തതുമായ പലതും മറ്റൊരാൾക്കറിയുകയും അവർ അത് ഭംഗിയോടെ നിർവഹിക്കുകയും ചെയ്യുന്നു. അതായത് നിനക്ക് ഇല്ലാത്ത കഴിവ് എനിക്കുണ്ട്. എനിക്കില്ലാത്ത കഴിവ് നിനക്കുണ്ട്. ഇങ്ങനെയൊരു തിരിച്ചറിവിലേക്ക് വളർന്നാൽ, ഇത്തരമൊരു ബോധ്യത്തിലേക്ക് വന്നാൽ നമ്മൾ സ്വയം മേനിനടിക്കുകയില്ല മറ്റാരെയും നിസ്സാരരായി കരുതുകയുമില്ല.
മറ്റുളളവരെ ആദരിക്കാൻ മടിക്കുന്നതും അവഗണിക്കാൻ തയ്യാറാകുന്നതും ഇത്തരമൊരു ബോധ്യം നമുക്കില്ലാത്തതുകൊണ്ടാണ്.
എന്നെപോലെയാണ് അവനും എന്ന് തീരുമാനമെടുത്തുകഴിഞ്ഞാൽ അനാവശ്യമായ ഇകഴ്ത്തലുകളോ പൊങ്ങച്ചങ്ങളോ ഇല്ലാതെ ഈ ലോകത്തിൽ നമുക്ക് ജീവിക്കാനാവും. പലരുടെയും സമാധാനക്കേടിന് കാരണം ഇതാണ്. യ്യോ ഞാൻ അവനെപോലെയായില്ലല്ലോ. എനിക്ക് അവളെപോലെ സൗന്ദര്യമില്ലല്ലോ.. ചില നേരങ്ങളിൽ ഇങ്ങനെ ചില ചിന്തകളൊക്കെ കടന്നുവരുന്നത് സ്വാഭാവികമാണ്. പക്ഷേ ആ ചിന്തകളെ തലയിൽ കൂടുകൂട്ടാൻ അനുവദിച്ചാൽ അത് നമ്മുടെ സമാധാനക്കേടിന് കാരണമാകും.