അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു. അല്ല ഒരു വിശുദ്ധജന്മംകൂടി മണ്ണിന് നഷ്ടമായിരിക്കുന്നു. ഫ്രാൻസിസ് പാപ്പ. മതങ്ങളുടെ ഇസ്തിരിയിട്ട പാഠങ്ങൾക്കപ്പുറം മനുഷ്യനെ സ്നേഹിച്ച വ്യക്തി. മാനവികതയിൽ ഹൃദയമൂന്നി ചിന്തിക്കുകയും ജീവിക്കുകയും ചെയ്തതുവഴിയായി ദൈവത്തിന്റെ ഹൃദയം സ്വന്തമാക്കിയ വ്യക്തി.
സ്നേഹവും കരുണയും കൊണ്ട് ഈ ലോകത്തിൽ ഇത്രത്തോളം വിനിമയം നടത്തിയ ഒരാൾ നമ്മുടെ കാലത്ത് ഫ്രാൻസിസ് പാപ്പയെ പോലെ മറ്റാരാണുള്ളത്?ആരെയും അദ്ദേഹം അകറ്റിനിർത്തിയില്ല. ആർക്കുനേരെയും വാതിലുകൾ കൊട്ടിയടച്ചുമില്ല. അവരെ വിധിക്കാൻ ഞാനാര് എന്ന മട്ടിൽ സ്വവർഗാനുരാഗികളോടു സഹിഷ്ണുതപുലർത്തിയ ഒരു മതമേലധ്യക്ഷനെ ഉൾക്കൊള്ളാൻ എത്രപേർക്കു സാധിക്കും? എന്നാൽ അതെല്ലാമായിരുന്നു അദ്ദേഹം.
സ്നേഹമുള്ള മനുഷ്യന് കരുണയും കരുണയുള്ള മനുഷ്യന് സ്നേഹവുമുണ്ടായിരിക്കുമെന്ന കണ്ടെത്തലിന് ഇനി മറ്റെവിടെയും നാം അലയേണ്ടതില്ല. അതിനേറ്റവും മികച്ച ഉദാഹരണമാണ് ഫ്രാൻസിസ് മാർപാപ്പ. മതപരമായ ഒരു ചട്ടക്കൂടിൽ മാത്രം ഒതുക്കിനിർത്തേണ്ട വ്യക്തിത്വമല്ല പാപ്പയുടേത്. സർവ്വലോകത്തെയും ഉൾക്കൊള്ളാനും സർവലോകത്തിന്റെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമുള്ള ശ്രമമായിരുന്നു ആ ജീവിതം മുഴുവൻ. ആഗോളതാപനവും അഭയാർത്ഥിപ്രശ്നവും യുദ്ധവും എല്ലാം ആ മനസ്സിന്റെ വ്യാകുലതകളും ആധികളുമായിരുന്നു.
നന്ദി പാപ്പ, ആസുരമായ ഈ ലോകത്തും ആരെയും അകറ്റാതെയും ആരെയും ദ്വേഷിക്കാതെയും ജീവിക്കാനും സ്നേഹവും കരുണയും കൊണ്ട് ജീവിതത്തിന്റെ വിടവുകൾ പൂരിപ്പിക്കാനും കഴിയുമെന്ന് പഠിപ്പിച്ചുതന്നതിന്.
ആദരപൂർവ്വം
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്