രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ, മഹാദുരന്തകാലത്തെ ഗ്രേയ്റ്റ് ഡിപ്രഷൻ – അഥവാ വലിയ സാമ്പത്തിക മാന്ദ്യകാലമെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. 1929-1939 എന്ന് ഏറെക്കുറെ രേഖപ്പെടുത്തപ്പെട്ട ആ വർഷങ്ങളുടെ ശേഷിപ്പുകളിൽ ഏറ്റവും ഹൃദയഭേദകമായ ഒരു ഫോട്ടോഗ്രാഫ് ആണ് ‘നാല് കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്’ എന്ന ചിത്രം.
ചിത്രത്തിൽ മുഖം തിരിച്ചു നിൽക്കുന്ന ഒരു മുതിർന്ന സ്ത്രീയും കാര്യമറിയാതെ ഫോട്ടോഗ്രാഫറെ ഉറ്റുനോക്കുന്ന 4 കുഞ്ഞുങ്ങളെയും നമുക്ക് കാണുവാൻ കഴിയും. പ്രസിദ്ധ അമേരിക്കൻ ഫോട്ടോഗ്രാഫർ ആയ ഡോറോത്തി ലാങ്ങിന്റെ ക്യാമറ ഒപ്പിയെടുത്ത ഒരു സങ്കടക്കാഴ്ചയാണിത്.
കാലിഫോർണിയയിലെ സാൻ ജോവാക്കിൻ കൌണ്ടിയിലുള്ള ഒരു കൽക്കരി ഖനിയിലെ ട്രക്ക് ഡ്രൈവർ ആയിരുന്ന ‘റേ ചാലി ഫോക്‌സിന്റെ’ കുടുംബമാണിത്. തിരിഞ്ഞു നിൽക്കുന്ന സ്ത്രീ ആ കുഞ്ഞുങ്ങളുടെ അമ്മയുമാണ്. മാന്ദ്യകാലത്തിന്റെ ഉപോൽപ്പന്നമായ തൊഴിൽ നഷ്ടങ്ങളും അതുവഴി കുടിയിറക്കപ്പെടുകയും ചെയ്ത ആ കുടുംബത്തിന് പോകുവാൻ വേറെ ഇടമോ ജീവിക്കാൻ വേറെ മാർഗ്ഗങ്ങളോ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. കരിം പട്ടിണിയും ദുരിതവും മാറ്റമില്ലാതെ തുടർന്നു. ആ ഫോട്ടോയിൽ ആറു വയസ്സുകാരി ലെനയും അഞ്ച് വയസ്സുകാരി റെയും നാല് വയസ്സുകാരൻ മിൽട്ടനും രണ്ടു വയസ്സുകാരൻ സ്യൂ എലനുമാണുള്ളത്. ഫോട്ടോയിലെ അമ്മ, ഗർഭിണിയും ആയിരുന്നു. വിൽക്കപ്പെട്ടുകഴിഞ്ഞാൽ, അവർക്ക് ഭക്ഷണത്തിനുള്ള വകയെങ്കിലും കിട്ടുമായിരിക്കും എന്ന പ്രത്യാശയാണ് ഫോക്‌സ് കുടുംബത്തെ ഇങ്ങനെയൊരു കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്.
‘വിറ്റുപോകുന്ന കുഞ്ഞുങ്ങൾ’ അന്ന് മാത്രമല്ല, ഇന്നുമുള്ള ഒരു യാഥാർത്ഥ്യമാണല്ലോ.
വിശപ്പ്’ എന്ന സത്യത്തെ പോലെ മറ്റെന്തെങ്കിലും ഉണ്ടോ? സംശയമാണ്.
‘വിശക്കുന്ന മനുഷ്യാ, പൊരുതുവാൻ അണിചേരുക’ എന്ന മുദ്രാവാക്യം ഇതേ കാലഘട്ടത്തിൽ തന്നെയാണ് അമേരിക്ക മുഴുവൻ മുഴങ്ങുന്നത്. ‘വിശക്കുന്നവന്റെ മുന്നിൽ ദൈവം അപ്പമായി പ്രത്യക്ഷപ്പെടണം’ എന്ന് പ്രാർത്ഥിച്ചത് അസ്സീസിയിലെ ഫ്രാൻസിസുമാണ്. മനുഷ്യന്റെ സർവ്വ വേദനകളും വിശപ്പിനോളം വലുതായിരുന്നോ? അഭിമാനം, പദവി, പണം, വസ്ത്രം, ഭയം അങ്ങനെ എല്ലാമെല്ലാം വിശപ്പിന് താഴെ മാത്രമേ നിൽക്കുകയുള്ളൂ. വിശന്ന് പോയവർക്കുള്ള സാന്ത്വനമായിട്ടാകണം പാട്ടുകളും പിന്നെ എഴുത്തുകളും ഉണ്ടായിട്ടുണ്ടാവുക. വിശന്ന് കരയുന്ന കുഞ്ഞുങ്ങളെ ഉറക്കാൻ അമ്മ പാടിയ പാട്ടുകൾ, വറ്റാത്ത സമൃദ്ധിയുടെ അക്ഷയ പാത്രങ്ങളും തേൻ കുടങ്ങളും പാൽ പായസ വഞ്ചികളും സ്വപ്‌നംകാണാൻ പ്രേരിപ്പിച്ച കഥകളുടെ വരവാണ് പിന്നെ. സത്യത്തിൽ, വിശന്നുപോയ മനുഷ്യന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് സാഹിത്യവും കലകളും, അല്ലെ? അല്ലെങ്കിൽ തന്നെ വിശപ്പ് മറക്കാനുണ്ടായതാണല്ലോ കലയും സാഹിത്യവും. വിശപ്പറിയാതിരിക്കാൻ ഉറക്കെ പാടിയും, എഴുതിയും മനുഷ്യരെത്ര കാലം കഴിച്ചു.
എത്രയെത്ര വിശപ്പിന്റെ കഥകളാണ് നമുക്ക് ചുറ്റും.. വിശപ്പുകൊണ്ട് മോഷ്ടാക്കളായി മാറിയ ഴാങ്ങ് വാൽ ഴാങ്ങും (വിക്ടർ ഹുഗോയുടെ ‘പാവങ്ങൾ’) ഒലിവർ ട്വിസ്റ്റും (ചാൾസ് ഡിക്കൻസിന്റെ ‘ഒലിവർ ട്വിസ്റ്റ്) റാസ്‌കോൾ നിക്കോവും (ദസ്തയെവസ്‌ക്കിയുടെ കുറ്റവും ശിക്ഷയും) മാഗി ജോൺസനും (സ്റ്റീഫൻ ക്രെയ്‌ന്റെ ‘തെരുവിലെ പെൺകുട്ടി) തുടങ്ങി ചാപ്ലിന്റെ ‘തെണ്ടിയും (ട്രാമ്പ്) എല്ലാം വിശപ്പിനെക്കുറിച്ചുമാത്രമാണ് നമ്മളോട് പറഞ്ഞത്.
വിശപ്പുകൊണ്ടോരാൾ ചെരുപ്പ് തിന്നുന്നത് കണ്ട് (ചാപ്ലിൻ – ഗോൾഡ് റഷ്) ചിരിച്ച കോമാളിത്തത്തെ ഓർത്ത് പിന്നീട് കരഞ്ഞത് കവി അയ്യപ്പനാണ്. ഒരില ചോറിന്റെ ഔദാര്യത്തിന്റെ സങ്കടത്തിൽ കരഞ്ഞുപോയത് പി. കുഞ്ഞിരാമൻ നായരും ചുള്ളിക്കാടുമാണ്. അസമയത്ത് കയറിവന്ന് വീട്ടിൽ വച്ച ചോറും കറികളും എല്ലാം തിന്നുതീർക്കുന്ന ബന്ധുവിനെ നോക്കി അരിശപ്പെടുന്നത് എം.ടിയുടെ ഒരു അപ്പുണ്ണിയല്ലേ?
‘വിശന്നതുകൊണ്ട് മാത്രമാണ് ഞാൻ എഴുതുക്കാരനായത്’ എന്ന് ബഡായി പറഞ്ഞ ബേപ്പൂർ സുൽത്താൻ എഴുതിയ കഥകളിലെല്ലാം മുഖ്യ കഥാപാത്രം ‘വിശപ്പ്’ തന്നെയായിരുന്നില്ലേ? ‘വേശ്യ’ എന്ന കഥയിലെ റസിയ, കുഞ്ഞിന്റെ (തന്റെയും) പശിയടക്കാൻ വേണ്ടി മറ്റൊരാൾക്ക് വഴങ്ങുമ്പോൾ, തന്റെ കുഞ്ഞിന്റെ ശരീരത്തിൽ കടിക്കുന്ന ഉറുമ്പിനെ നോക്കി വേദനിക്കുന്ന രംഗമെല്ലാം വായനക്കാരന് അങ്ങനെ എളുപ്പം മറക്കാനാവുന്നതല്ലല്ലോ. നന്ദനാരുടെ വിശപ്പിന്റെ കഥകളിലും എം ടിയുടെയും തകഴിയുടെയും കാരൂരിന്റെയും (വിദ്യാർഥിയുടെ ഉച്ചഭക്ഷണം മോഷ്ടിച്ചു കഴിക്കുന്ന അദ്ധ്യാപകനെ ഓർമ്മയില്ലേ?) ഒ.വി. വിജയന്റെയുമൊക്കെ എഴുത്തുകളിലും വിശപ്പ് ഒരു സജീവ സാന്നിധ്യവും സങ്കടവുമായി നിലകൊണ്ടു.
വിശന്നതുക്കൊണ്ട് മാത്രമാണ് മാർക്‌സ് ‘മൂലധനം’എഴുതിയത് എന്നും പറയാമല്ലോ. വിശപ്പ് മനുഷ്യനെക്കൊണ്ട് എന്തൊക്കെ ചെയ്യിച്ചില്ല! അവനെ അക്രമിയാക്കി, ഭിക്ഷക്കാരനാക്കി, പരദേശിയും മോഷ്ടാവും ഭക്തനും അഭയാർഥിയുമാക്കി. അങ്ങനെ എന്തെല്ലാമോ ഒക്കെയാക്കി. അവൻ കരയും കടലും താണ്ടി. എഴുതിയും പാടിയും പറഞ്ഞുപരിതപിച്ചും കാലങ്ങൾ കഴിഞ്ഞിട്ടും വിശപ്പ് തീരുന്നില്ലല്ലോ ദൈവമേ! ഇന്നോളം ഉണ്ടായ വിപ്ലവങ്ങളും യുദ്ധങ്ങളും എല്ലാമെല്ലാം വിശന്നിട്ടായിരുന്നു…ഇനിയുണ്ടാകാൻ പോകുന്നതും അങ്ങനെതന്നെയാകും. സംശയമില്ല.
സന്തോഷ് ചുങ്കത്ത്