കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്ക് ഹൃദയത്തെ വല്ലാതെ സ്പർശിച്ചു.
‘എന്തൊക്കെയുണ്ടെന്ന് പറഞ്ഞിട്ട് എന്തുഗുണം? സമാധാനമില്ലെങ്കിൽ എല്ലാം തീർന്നില്ലേ’
സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം എല്ലാവരുടെയും സ്വപ്നവും ആഗ്രഹവുമാണ്. അത്തമൊരു ജീവിതംസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് പലരും. അതിനായി ഓരോരുത്തരും കണ്ടെത്തുന്ന മാർഗ്ഗങ്ങളും സ്വീകരിക്കുന്ന വഴികളും വ്യത്യസ്തമായിരിക്കുമെന്ന് മാത്രം. പക്ഷേ അവയൊന്നും നമുക്ക് സമാധാനം നല്കണമെന്നില്ല. സമാധാനം ഒരു അവസ്ഥയാണ്. മനസ്സിന്റെ ഭാവമാണ്. ബാഹ്യമായ ഘടകങ്ങൾ കൊണ്ട് സമാധാനം രൂപപ്പെടുത്തിയെടുക്കാനാവില്ല. അതുപോലെ ബാഹ്യമായ സാഹചര്യങ്ങൾ കൊണ്ട് സമാധാനം തകർക്കപ്പെടാനും പാടില്ല. അങ്ങനെയെങ്കിൽ മാത്രമേ സമാധാനം ശാശ്വതമായിരിക്കുകയുള്ളൂ. അതുമാത്രമേ യഥാർത്ഥ സമാധാനം ആവുകയുമുള്ളൂ.
മറ്റൊരാൾക്ക് സമാധാനം നല്കാൻ നമുക്ക് കഴിയണമെന്നില്ല, പക്ഷേ മറ്റുള്ളവരുടെ സമാധാനം തകർക്കാൻ നമുക്കെളുപ്പം സാധിക്കും. ഇപ്രകാരം സമാധാനം തകർക്കപ്പെട്ടുകൊണ്ടിരിക്കുന്ന മതസാമൂഹികസാംസ്‌കാരിക പശ്ചാത്തലമാണ് എവിടെയുമുള്ളത്. സ്വയം സമാധാനം അനുഭവിക്കാത്ത മനുഷ്യർക്ക് മറ്റുള്ളവർക്കും സമാധാനം നല്കാനാവില്ല. പണം കടം ചോദിക്കുമ്പോൾ എടുത്തുകൊടുക്കണമെങ്കിൽ ഒന്നുകിൽ അതിനുള്ള മനസ്സുവേണം രണ്ടാമത് പോക്കറ്റിൽ കാശുണ്ടായിരിക്കണം.അതുതന്നെയാണ് സമാധാനം നല്കുന്ന കാര്യത്തിലുമുളളത്. സമാധാനം ഉളള ഒരാൾക്കു മാത്രമേ സമാധാനം നല്കാനാവൂ. കുടുംബത്തിലോ തൊഴിലിടങ്ങളിലോ ആന്തരികസമാധാനം ഇല്ലാത്ത ഒരു വ്യക്തിയുണ്ടെങ്കിൽ ആ വ്യക്തിയുമായി ബന്ധപ്പെട്ടുള്ളവരുടെ സമാധാനം എപ്പോൾ തകർന്നുവെന്ന് നോക്കിയാൽ മതി.
സമാധാനം നിലനിർത്താനും സൃഷ്ടിക്കാനും എല്ലാവരും വിചാരിക്കണം. എന്നാൽ ഒരാൾ മാത്രം വിചാരിച്ചാൽ സമാധാനം തകർക്കാനാവും.
ലോകത്തിന് മുഴുവൻ സമാധാനവും സന്തോഷവുമായി ഉണ്ണിയേശു പിറന്ന ദിവസമാണ് വരാൻ പോകുന്നത്. ക്രിസ്തുമസ്. സമാധാനത്തിന്റെ സദ്വാർത്തയാണ് ക്രിസ്തുമസ് പറഞ്ഞത്. ഹൃദയങ്ങളിൽ സമാധാനമുണ്ടാവട്ടെ, ചുറ്റുപാടുകളിൽ സമാധാനം പടരട്ടെ.
സമാധാനാശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്