”വല്യേട്ടാ ഒന്നും മനപൂർവ്വമല്ല, എല്ലാം നമ്മുടെ അമ്മ പറഞ്ഞിട്ടാണ് ”
”കരയാതെടാ, ഗ്രിഗറി അനുജനെ ആശ്വസിപ്പിച്ചു…. ജേഷ്ഠൻ ഇടറിക്കൊണ്ട് പറഞ്ഞു: പിന്നെ നീ മനസിലാക്കാത്ത ഒരു ജീവൽ സത്യമുണ്ട് അനിയാ. മൂത്ത സന്തതികളാടാ കുടുമ്പത്തിന്റെ കുന്തമുന. ഒടിഞ്ഞും ചുളുങ്ങിയും നെഞ്ചുകീറിയും കർത്താവിന്റെ കിരീടവുമായി അവൻ മുൻപോട്ടിടിച്ചു കയറിയേ പറ്റൂ…
കുടുംബം യശ്ശസിന്റെ തുരുപ്പു ശീട്ടാണെടാ അവൻ! ഖ്യാതിയും അവമതിയും മരണം വരെ ഒരുപോലെ അവന്റെ കൂടെയുണ്ടാവും. അവന്റെ നെഞ്ച് പിടയ്ക്കുന്നതും കരൾ നീറുന്നതും ആരുടേയും കണ്ണ് നനയ്ക്കില്ല. മുൻപോട്ടു പോകുന്നുണ്ടോ മുൻപോട്ടു പോകുന്നുണ്ടോ എന്നുമാത്രമേ സ്വന്തം അമ്മപോലും നോക്കുകയുള്ളൂ….
ഗ്രിഗറി വിതുമ്പിപ്പോയി.
‘ഞാൻ അനുഭവിച്ചതും അതുതന്നെയാടാ…’
ആരും സഹായിക്കുമെന്ന് പ്രതീക്ഷിക്കരുത്, അതാണെടാ ജീവിതം! അവിടുന്ന് കേറിവരുന്നവനാടാ ആൺകുട്ടി !’ അയാൾ പറഞ്ഞു.
– ഭൂമദ്ധ്യരേഖയിലെ വീട് – കെ യു ജോണി
സഹോദരങ്ങളുടെ പകയ്ക്ക് (Siblings rivalry) ചരിത്രത്തിൽ എമ്പാടും ഉദാഹരണങ്ങളും കഥകളുമുണ്ടല്ലോ. കായേന് ആബേലിനോട് പക തോന്നാൻ കാരണമെന്താണ്? ‘ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനാണോ’ എന്ന കായേന്റെ ഔദ്ധത്യം നിറഞ്ഞ ചോദ്യം മറക്കാവുന്നതല്ലല്ലോ. മഹാഭാരത കഥ തന്നെ സഹോദരങ്ങളുടെ പകയുടേതല്ലേ ?
മൂത്ത പുത്രൻമാർക്ക് മാത്രമുള്ള ഒരു തലവരയുണ്ട്. അത് അവർ ചുമക്കേണ്ട കുരിശിന്റെ ഭാരമാണ്.
വളരെ അടുത്തറിയുന്ന ഒരാളുടെ ജീവിതമാണ്: ചെറുപ്പത്തിലെ അച്ഛനെ നഷ്ടപ്പെട്ടപ്പോൾ, ഏഴാം ക്ലാസ്സിലേക്ക് ജയിച്ചിട്ടും അയാൾക്ക് പഠനം തുടരാനായില്ല. താഴെ മൂന്ന് പെങ്ങന്മാരുണ്ട്. ഒരനുജനും. ആദ്യം പോയത് ഇഷ്ടികകളത്തിൽ ജോലിക്കാണ്. കുഞ്ഞായിരുന്നല്ലോ, അവിടുത്തെ മേസ്തിരി ശാരീരികമായും മറ്റും ഉപയോഗിച്ചതിന്റെ കഥകൾ പിന്നീട് അയാൾ പറഞ്ഞു കേട്ടിട്ടുണ്ട്. അവിടെ നിന്നും, റോഡ് പണിക്ക് കുറെ നടന്നു, പിന്നെയാണ് വയനാട്ടിൽ കൂപ്പുകളിൽ പണിക്ക് പോകുന്നത്. അങ്ങനെ അനുജത്തിമാരുടെയും അനുജന്റെയും വരെ കല്യാണങ്ങൾ ഭേദപ്പെട്ട രീതിയിൽ നടത്തി. ആരും ഒരു ചെറുവിരൽ സഹായം ചെയ്തിട്ടില്ല. ഒടുവിൽ ഒരു മരം മുറിക്കുന്നതിനിടയ്ക്കുണ്ടായ അപകടം അയാൾക്ക് അമ്പത്തിരണ്ടാം വയസ്സിൽ തിരിച്ചറിവുണ്ടാക്കി.
ആശുപത്രിയിൽ നിന്നും അയാൾ തന്റെ നാട്ടിലെ വീട്ടിലേക്ക് വന്നത് ഒരു സ്ത്രീയുടെ, അയാളെ പ്പോലെതന്നെ ജീവിക്കാൻ മറന്നുപോയ (ക്ലീഷേ പ്രയോഗമാണ്… പക്ഷെ, ജീവിതങ്ങൾ ക്ലീഷേയല്ല കേട്ടോ) ഒരു നാൽപതുകളുടെ അവസാനത്തിലുള്ള ഒരാളുടെ കയ്യും പിടിച്ചാണ്. നിമിഷങ്ങൾ മതിയായിരുന്നു, വല്ല്യേട്ടൻ എന്ന വിളിയിൽ നിന്നും കൂടപ്പിറപ്പുകൾക്ക് വഴുതി മാറാൻ.
‘ഈ പിഴച്ചവളെ കൊണ്ടൊന്നും ഇതിനകത്ത് കയറാനാകില്ല’ എന്നും പറഞ്ഞ് മടവാൾ ഉയർത്തിനിൽക്കുന്നത് ഏറ്റവും ചെറിയ അനുജനാണ്. കേട്ടറിഞ്ഞ് അപ്പോഴേക്കും അനുജത്തിമാരും അവരുടെ കെട്ട്യോന്മാരും ഒക്കെ എത്തിയിട്ടുണ്ട്. അയാളും ആ പെണ്ണും ആ മുറ്റത്ത് തനിച്ചാണ്. ‘വയസ്സാം കാലത്ത് ഓരോരോ സൂക്കെടുകളേ…’ എന്നാക്ഷേപിച്ചു നിൽക്കുന്നവരുടെ ഇടയിൽ നിന്ന് ആ മനുഷ്യനും സ്ത്രീയും തിരിഞ്ഞു നടന്നു. വല്ല്യേട്ടാ’ എന്ന് തികച്ചുവിളിക്കാത്തവർ പറഞ്ഞ വാക്കുകൾ മറക്കാൻ എളുപ്പമല്ലായിരുന്നു.
സിനിമാ കഥപോലെയിരിക്കുന്നു അല്ലേ? ഇത് മുഴുവൻ സത്യമാണോ എന്ന് ചോദിച്ചാൽ, എഴുത്തുകാരൻ ജയമോഹന്റെ വാക്കുകൾ കടമെടുത്ത് പറയാം… ‘ഇല്ല. വിശ്വസിക്കാനായി അവിടവിടെ അല്പം നുണ ചേർത്തിട്ടുണ്ട്.’ Yes, sometimes the truth is stranger than f iction. ആ മനുഷ്യനും സ്ത്രീയും ജീവിച്ചുപൊക്കോട്ടെ.
അങ്ങനെ കുറെ പേർ. സ്വന്തം ജീവിതം കുടുംബത്തിനും നാടിനുമൊക്കെ വേണ്ടി ചിതറിച്ചു കളഞ്ഞവർ. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ‘വകതിരിവില്ലാത്തവർ’ അത്തരം വകതിരിവുകൾ നഷ്ടപ്പെട്ടവരാണ് ലോകം അല്പമെങ്കിലും മനോഹരമാക്കുന്നതെന്ന് നമ്മൾ സൗകര്യപൂർവ്വം മറന്ന് കളയും. എല്ലാം സ്‌നേഹത്തിന്റെ പേരിലായിരുന്നു.
വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായരും, പത്തേമാരിയിലെ പള്ളിക്കൽ നാരായണനും, ബാലേട്ടനുമെല്ലാം നമുക്ക് കഥാപാത്രങ്ങൾ മാത്രമല്ലല്ലോ ജീവിതങ്ങൾ കൂടിയല്ലേ. തിരശീലയിലല്ല കഥാപാത്രങ്ങൾ ഉരുവപ്പെടുന്നത്. ജീവിതത്തിൽ നിന്ന് അവരെ എഴുത്തുകാരൻ നീറ്റിയെടുക്കുന്നതാണ്.
ചുറ്റുമൊന്ന് നോക്കിനോക്കൂ ‘അനേകരെ കാണാം…’
സന്തോഷ് ചുങ്കത്ത്