വികാരങ്ങളെ അതേ തീവ്രതയോടെ പ്രേക്ഷക മനസുകളിൽ എത്തിക്കുവാൻ മഴ ഒരു പ്രധാനഘടകമായി മലയാളസിനിമയിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. അതേക്കുറിച്ചുപറയുമ്പോൾ പലരുടെയും മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് പത്മരാജൻ ചിത്രമായ തൂവാനത്തുമ്പികൾ ആയിരിക്കും.അതിൽ മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള തീവ്ര പ്രണയകഥ പറയുന്നത് മഴയെയും ഇഴ ചേർത്താണ്. സിനിമയുടെ കേന്ദ്രഭാഗങ്ങളിലെല്ലാം മഴ പെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഷാജി എൻ കരുൺ ചിത്രമായ പിറവിയിലും മഴയെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഭരണകൂട ഭീകരതയ്ക്ക് മുൻപിൽ തന്റെ മകനെ തിരിച്ചു കിട്ടുന്നതിനുവേണ്ടി യാചിക്കുന്ന വൃദ്ധനായ പിതാവ്, മകന്റെ തിരിച്ചുവരവ് കാത്തുകിടക്കുന്ന വൃദ്ധയായ മാതാവ്, ഇവർക്കിടയിൽ നിസ്സഹായയായി നിൽക്കുന്ന സഹോദരി എന്നിവരുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ദുരന്തത്തിന്റെ വ്യാപ്തി പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാനായി പെയ്യാൻ വിതുമ്പി നിൽക്കുന്ന മഴമേഘങ്ങളെയും അലസവും ശുഷ്‌കവുമായി പെയ്യുന്ന മഴയെയും ആണ് സംവിധായകൻ അവലംബമാക്കിയത്.
രാജീവ്കുമാർ സംവിധാനം ചെയ്ത ക്ഷണക്കത്ത് എന്ന ചിത്രത്തിൽ പ്രണയത്തിന്റെ ഊഷ്മളതയും വിരഹത്തിന്റെ വേദനയും വരച്ചു കാണിച്ചത് തെളിഞ്ഞ അന്തരീക്ഷത്തിൽ ആണെങ്കിൽ ചിത്രത്തിന്റെ അവസാന സീൻ പാർവതിയും വിവേകും ഒരു തോണിയിൽ കയറി മരണത്തിലേക്ക് തുഴഞ്ഞു പോകുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ്. തുടർന്നുവരുന്ന സീനിൽ ശൂന്യമായ അതേ തോണി തെളിഞ്ഞ അന്തരീക്ഷത്തിലാണ് എങ്കിലും ദുരന്തത്തിന്റെ നോവ് പ്രേക്ഷകരുടെ മനസിൽ വ്യാപിക്കുന്നുണ്ട്.
സംഗീതത്തിലും ഉണ്ട് മഴയുടെ രാഗം. അത് കർണാടക സംഗീതത്തിൽ അമൃതവർഷിണിയും ഹിന്ദുസ്ഥാനിയിൽ മേഘമൽഹാറും ആണ്. അമൃതവർഷിണി രാഗം പ്രശസ്ത കർണാടക സംഗീതജ്ഞൻ മുത്തുസ്വാമി ദീക്ഷിതർ ചിട്ടപ്പെടുത്തിയതാണ്. ഇതേ രാഗത്തിൽ തന്നെ രചിച്ച ആനന്ദാമൃതവർഷിണി എന്ന കീർത്തനം പാടി മഴപെയ്യിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. ഈ രാഗത്തിൽ കുറച്ചു മലയാളം സിനിമ ഗാനങ്ങൾ മാത്രമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 1984 ൽ പുറത്തിറങ്ങിയ ഇടവേളക്കു ശേഷം എന്ന ചിത്രത്തിലെ മാനം പൊന്മാനം എന്ന ഗാനവും 1987ൽ പുറത്തിറങ്ങിയ ജാലകം എന്ന ചിത്രത്തിലെ ഒരു ദളം മാത്രം എന്ന ഗാനവും 2000 ത്തിൽ പുറത്തിറങ്ങിയ മഴ എന്ന ചിത്രത്തിലെ ആഷാഢം പാടുമ്പോൾ എന്ന ഗാനവുമാണ് അവയിൽ പ്രധാനം. 2018 ൽ പുറത്തിറങ്ങിയ ശിക്കാരി ശംഭുവിൽ ഓ ഇതാ ആരോ ഒരാൾ എനിക്കായി തൂകും തൂമഴ എന്ന് ആരംഭിക്കുന്ന ഗാനം പ്രേക്ഷക ഹൃദയങ്ങളിൽ മഴയുടെ കുളിർമ പകരുന്നതായിരുന്നു. 1991 ൽ പുറത്തിറങ്ങിയ ഉള്ളടക്കത്തിലെ പാതിരാ മഴയേതോ എന്ന് തുടങ്ങുന്ന ഗാനം വിരഹത്തിന്റെ വേദന ഓരോ പ്രേക്ഷകനും അനുഭവേദ്യമാക്കുമ്പോൾ 1995 ലെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന ചിത്രത്തിലെ മഴപെയ്തു മാനം തെളിഞ്ഞ നേരം എന്നു തുടങ്ങുന്ന ഗാനം നഷ്ട ബാല്യങ്ങളിലേക്ക് നമ്മെ നയിക്കുന്നു. 2019 ൽ ഇറങ്ങിയ ഹാർട്ട് ബീറ്റ് എന്ന ആൽബത്തിൽ കെഎസ് ചിത്ര പാടിയ നിലാമഴ എന്ന പാട്ട് ഏകാന്തതയുടെ നോവ് ഓരോ സംഗീതാസ്വാദകന്റേയും കണ്ണിനെ ഈറൻ അണിയിക്കുന്നവയായിരുന്നു. 2005ൽ അനിൽ പനച്ചൂരാന്റെ ഒരു മഴ പെയ്തെങ്കിൽ എന്ന കവിതസമാഹാരത്തിലെ ഒരു മഴ പെയ്തെങ്കിലുമൊന്ന് എന്ന കവിത കാത്തിരിപ്പിന്റെ വേദനയും പ്രതീക്ഷയും സമ്മാനിക്കുന്നവയായിരുന്നു.
ഹിന്ദുസ്ഥാനി സംഗീത ശാഖയിലെ മേഘമൽഹാറും മഴയുടെ രാഗമായി കണക്കാക്കപ്പെടുന്നു. ഈ രാഗത്തിനു മഴയെ ക്ഷണിച്ചു വരുത്താൻ കഴിവുണ്ട് എന്നാണ് വിശ്വാസം. കൂടാതെ മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ദർബാറിലെ സംഗീതജ്ഞനായ മിയാൻ താൻസെൻ ചിട്ടപ്പെടുത്തിയതും ഇതിനോട് ചേർന്നു വരുന്നതും മഴയുടെ പ്രതീതി ജനിപ്പിക്കുന്നതുമായ രാഗം മിയ മൽഹർ എന്ന് അറിയപ്പെടുന്നു. ധാരാളം ഗസലുകൾ ഇതിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
മഴ മനുഷ്യജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുള്ള പ്രകൃതിയുടെ ഒരു പ്രതിഭാസമാണ്. മഴ ദുഃഖത്തിന്റെ പ്രതീകമാണ്, സന്തോഷത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമാണ്, വിരഹത്തിന്റെ പ്രതീകമാണ്, നഷ്ടസ്വപ്‌നങ്ങളുടെ പ്രതീകമാണ്, പ്രതീക്ഷയുടെ പ്രതീകമാണ.് മഴയെ നമ്മുടെ ഏതു വികാരത്തോടും ചേർക്കുമ്പോൾ അതിന്റെ ആർദ്രത വർദ്ധിക്കുന്നു. മഴയ്ക്ക് വിവിധ ഭാവങ്ങൾ ഉണ്ട്.
ജോബി യൂസിഫെൻ