കുടുംബം സ്വര്‍ഗമാക്കണോ.?

Date:

നവജീവന്റെ ഒരു ഘട്ടത്തില്‍ സഹായികളായി വന്നിരുന്ന മൂന്ന് സഹോദരങ്ങളെ ഞാനോര്‍മ്മിക്കുന്നു.  പരസ്പരം സ്‌നേഹവും ആദരവും സഹായ മന:സ്ഥിതിയും ഒക്കെ ഉണ്ടായിരുന്ന നല്ല വ്യക്തികളായിരുന്നു അവര്‍. പിന്നീട് അവര്‍ വിവാഹിതരായി. കാലക്രമേണ  നവജീവനിലേക്ക് വരാതായി. സഹോദരങ്ങള്‍ തമ്മില്‍ ശണ്ഠയായി..അകല്‍ച്ചയായി.നേരില്‍ കണ്ടാല്‍ പോലും മിണ്ടാന്‍ കഴിയാത്ത വിധം ശത്രുതയായി.
ഇവിടെ എന്താണ് സംഭവിച്ചത്? സഹോദരന്മാരുടെ ഭാര്യമാരായി കടന്നുവന്ന പെണ്‍കുട്ടികളുടെ സ്വഭാവപ്രത്യേകതകളാണ് അവരെ പരസ്പരം ശത്രുക്കളാക്കിയത്. നമ്മുടെ ഒട്ടുമിക്ക കുടുംബങ്ങളിലും കണ്ടുവരുന്ന ഒരു പ്രവണതയാണിത്. ഞാന്‍ ഇക്കാര്യം പച്ചയ്ക്ക് തുറന്നെഴുതുമ്പോള്‍ എന്റെ പ്രിയപ്പെട്ട സഹോദരിമാര്‍ക്ക് ദേഷ്യമൊന്നും തോന്നരുത്. ഒരുപാട് ജീവിതങ്ങള്‍ കാണുകയും പലരും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തതിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നത്.
സഹോദരങ്ങളെ തമ്മില്‍ കൂട്ടിയിണക്കാനോ കൂടുതല്‍ സ്‌നേഹിക്കാനോ പ്രേരണ നല്കുന്ന വിധത്തിലുള്ള വിവാഹിതരായി കടന്നുവരുന്ന പെണ്‍കുട്ടികളുടെ എണ്ണം നമ്മുടെ സമൂഹത്തില്‍ അപകടകരമാം വിധത്തില്‍ കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ ഭാര്യമാരും ശ്രമിക്കുന്നത് ഭര്‍ത്താവിനെ അയാളുടെ സഹോദരങ്ങളും മാതാപിതാക്കളും ബന്ധുക്കളുമെല്ലാമായി അകറ്റാനാണ്. തെറ്റിക്കാനാണ്. ഇതെത്രയോ ഭീകരമായ അവസ്ഥയാണ്!
സഹോദരങ്ങളെ തമ്മില്‍ ശത്രുക്കളാക്കുക. ഇന്നലെ വരെ ഒരേ പായയില്‍ കിടന്നുറങ്ങി, ഒരേ പാത്രത്തില്‍ നിന്ന് ഉണ്ട് ഒരേ മനസ്സും രണ്ടു ശരീരവുമായി ജീവിച്ച സഹോദരങ്ങള്‍ പെട്ടെന്നൊരു ദിവസം മുതല്‍ ശത്രുക്കളായി മാറുക. സഹോദരങ്ങളുടെ ഈ ശത്രുതയ്ക്ക് പിന്നില്‍ പ്രധാന പങ്കുവഹിക്കുന്നത് അവരുടെ ഭാര്യമാരാണ്.
ഇണക്കിച്ചേര്‍ക്കുന്നതിന് പകരം പിണക്കിയകറ്റുന്നവരായി സ്ത്രീകള്‍ മാറിയിരിക്കുന്നു.  കൂട്ടുകുടുംബ വ്യവസ്ഥയായിരുന്നല്ലോ നമുക്കിടയില്‍ ഉണ്ടായിരുന്നത്. കൂട്ടുകുടുംബങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനം ഐക്യമായിരുന്നു. കൂട്ടായ്മയായിരുന്നു. നിസ്വാര്‍ത്ഥതയായിരുന്നു. പക്ഷേ കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായതോടെ കൂട്ടായ്മയുടെ കാര്യത്തില്‍ മാറ്റം വന്നു. നിസ്വാര്‍ത്ഥത സ്വാര്‍ത്ഥതയായി. അണുകുടുംബങ്ങള്‍ ഒറ്റപ്പെട്ട തുരുത്തുകളായി. താനും തന്റെ പങ്കാളിയും തങ്ങളുടെ മക്കളും എന്ന ചിന്ത പ്രബലമായി. തനിക്ക് ഇഷ്ടമുള്ളവരെ മാത്രം സ്‌നേഹത്തോടെ സ്വീകരിച്ചാല്‍ മതിയെന്നായി. അതനുസരിച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍ വിരുന്നുകാരായി വരുമ്പോഴും തന്റെ വീട്ടുകാര്‍ വിരുന്നുകാരായി വരുമ്പോഴും രണ്ട് സമീപനമായി. രണ്ട് തരം സദ്യകളായി.
ഭര്‍ത്താവിന്റെ വീട്ടുകാരെ ഇത്രമേല്‍ അകറ്റിനിര്‍ത്താനും അവരോട് ശത്രുത പുലര്‍ത്താനും എന്താണ് സത്യത്തില്‍ കാരണം? ഭര്‍ത്താവിന്റെ സ്‌നേഹം അവിടേയ്ക്ക് പോകുമെന്നുള്ള ഭയമോ?
തങ്ങള്‍ക്ക് ജനിക്കുന്ന മക്കളോടും ഈ അമ്മമാര്‍ പറഞ്ഞുകൊടുക്കും അപ്പന്റെ വീട്ടുകാരുടെ കുറ്റങ്ങളും കുറവുകളും. ഫലമോ ചെറുപ്രായത്തില്‍ തന്നെ അപ്പന്റെ വീട്ടുകാരോട് മക്കള്‍ക്ക് മാനസികമായ അകല്‍ച്ചയുണ്ടാവുന്നു.  ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്ന് നുള്ളിപ്പെറുക്കിയെടുത്ത് അത് സൂക്ഷിച്ച് വച്ച് ചേച്ചിമാരുടെയോ ആങ്ങളമാരുടെയോ കൈയിലേല്പിച്ചിട്ട് അത് തന്റെ മക്കള്‍ക്ക് അമ്മവീട്ടുകാരുടെ സ്‌നേഹസമ്മാനമായി  കൊടുത്തേല്പിക്കാന്‍ പറയുന്ന എത്രയോ സ്ത്രീകളുണ്ട് ഇവിടെ. കുട്ടികള്‍ നോക്കുമ്പോള്‍ ശരിയാണ്, അമ്മയുടെ ആങ്ങള, അല്ലെങ്കില്‍ ചേച്ചി അതുമല്ലെങ്കില്‍ അമ്മയുടെ ചാച്ചന്‍ കൊണ്ടുവന്നു തന്നതാണ് തന്റെ പിറന്നാളിന് ഈ കമ്മല്‍… ഈ സൈക്കിള്‍. അല്ലെങ്കില്‍ ഓണത്തിനോ ക്രിസ്തുമസിനോ എടുത്തുതന്ന പുത്തനുടുപ്പ്.
സ്വഭാവികമായും കുട്ടികള്‍ക്ക് അമ്മയുടെ വീട്ടുകാരോട് പ്രത്യേകസ്‌നേഹവും അടുപ്പവും തോന്നും. അപ്പന്റെ വീട്ടുകാരുടെ കുറ്റങ്ങളും കുറവുകളും എണ്ണിയെണ്ണി പറഞ്ഞ് കേള്‍പ്പിച്ചതു വഴി അവരോട് ശത്രുതയും അകല്‍ച്ചയുമായിരിക്കും ഫലം. ഇത് ശരിയായ പ്രവണതയല്ല. മക്കളില്‍ നിന്ന് അകറ്റിവച്ചിരുന്ന ഈ രഹസ്യവുമായിട്ടായിരിക്കാം വാര്‍ദധക്യത്തില്‍ പല അമ്മമാരും ഇഹലോകവാസം വെടിയുന്നതും. മെഡിക്കല്‍ കോളജിലെ അമ്പത്തിരണ്ട് വര്‍ഷത്തെ ജോലിക്കിടയില്‍ ഒരിക്കല്‍ പോലും, എന്റെ മക്കളേ നിങ്ങള്‍ക്ക് എന്റെ ആങ്ങളയും ചേച്ചിയും കൊണ്ടുവന്നുതന്ന സമ്മാനങ്ങളും പൈസയുമൊന്നും അവരുടേതായിരുന്നില്ല നിങ്ങളുടെ അപ്പന്റെ പോക്കറ്റില്‍ നിന്ന് ഞാനെടുത്ത് അവരെ ഏല്പിച്ചതായിരുന്നുവെന്ന  സത്യം തുറന്ന് പറഞ്ഞ് മരിച്ച ഒരമ്മച്ചിമാരെയും ഞാന്‍ കണ്ടിട്ടില്ല. അപ്പന്റെ വീട്ടുകാരോടുള്ള ശത്രുത നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് അവരെല്ലാം കണ്ണടച്ചിരിക്കുന്നതും.
ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അള്‍ത്താരയില്‍ നിന്നാണ് ഒരു കുടുംബം ഉണ്ടാകുന്നത്. അതായത് വിവാഹാവസരത്തില്‍. രണ്ടപ്പന്മാരും രണ്ടമ്മമാരും കൂടിചേര്‍ന്നതാണ് നിങ്ങളുടെ പുതിയ കുടുംബം. രണ്ടപ്പന്മാരുടെയും രണ്ടമ്മമാരുടെയും പ്രാര്‍ത്ഥനകളാണ് നിങ്ങള്‍ക്കൊരു കുടുംബം ഉണ്ടാക്കിത്തന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ അപ്പനോടും അമ്മയോടും നിങ്ങള്‍ക്ക് കടപ്പാട് ഉണ്ടായിരിക്കണം.സ്‌നേഹമുണ്ടായിരിക്കണം.ആദരവുണ്ടായിരിക്കണം.ബഹുമാനമുണ്ടായിരിക്കണം.
അവര്‍ ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ ഉണ്ടാവുമായിരുന്നില്ല. നിങ്ങള്‍ക്കൊരു ജീവിതം ഉണ്ടാവുമായിരുന്നില്ല.
അവര്‍ക്ക് കുറവുകളുണ്ടാകും, നിങ്ങളെപോലെ തന്നെ. ആ കുറവുകളെ മാത്രം നോക്കിയിരുന്നാല്‍ അവരെ സ്‌നേഹിക്കാനാവില്ല. ഭര്‍ത്താവിനും അയാളുടെ വീട്ടുകാര്‍ക്കും മധ്യേ സ്‌നേഹത്തിന്റെ പാലം പണിയേണ്ടവരാണ് ഭാര്യമാരേ നിങ്ങള്‍. നിങ്ങള്‍ അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയുമാണ് ചെയ്യുന്നത. നിങ്ങളുടെ സ്ഥാനം അവരുടെ ഉള്ളിലും സമൂഹത്തിലും വലുതായിരിക്കും. ഇത് മനസ്സിലാക്കാതെ പോകുന്നതുകൊണ്ടാണ് പല ഭാര്യമാരും ഭര്‍ത്താക്കന്മാരെ അയാളുടെ വീട്ടുകാരില്‍ നിന്ന് അകറ്റാനുള്ള തന്ത്രങ്ങളില്‍ പെടുന്നത്.
അല്ലെങ്കില്‍ നിങ്ങള്‍ ശാന്തമായിട്ടൊന്ന് ചിന്തിച്ചുനോക്കൂ, ഭര്‍ത്താവിന്റെ വീട്ടുകാരുടെ കുറ്റങ്ങളും കുറവുകളും പറയുന്നതിനെക്കാള്‍ അവരുടെ നന്മകള്‍ പറയുന്ന എത്ര അവസരം നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്?
ഇത് ഭാര്യമാര്‍ക്ക് മാത്രം എതിരെയുള്ള ആരോപണമല്ല..ഭാര്യയുടെ വീട്ടുകാരെ ഇഷ്ടപ്പെടാത്തവരായി ചില ഭര്‍ത്താക്കന്മാരുമുണ്ട്. ഭാര്യയുടെ വീട്ടുകാരെ പരിഹസിക്കാനും കുറ്റം പറയാനുമാണ് അവര്‍ക്ക് താല്പര്യകൂടുതല്‍.  ഭാര്യയെ പരിഹസിക്കുന്നതിന് തുല്യമാണ് ഭാര്യാവീട്ടുകാരെ പരിഹസിക്കുന്നതും.
ഭര്‍ത്താവിനെ ഭാര്യ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും വേണമെങ്കില്‍ ഭാര്യാവീട്ടുകാരെ കൂടി അയാള്‍ പരിഗണിക്കണം. ഗള്‍ഫില്‍ ഒരു രാജ്യത്ത് ഒരു തവണ ഞാന്‍ പ്രസംഗിക്കാന്‍ പോയിരുന്നു. അന്ന് അവിടെ വച്ച് ദൈവാത്മാവ് എന്നെക്കൊണ്ട് ഇക്കാര്യങ്ങളാണ് പറയിപ്പിച്ചത്.
അടുത്ത ദിവസം ഒരു ഭാര്യയും ഭര്‍ത്താവും എന്നെ കാണാന്‍ വന്നു. എന്റെ വാക്കുകള്‍ അവരെ റീതിങ്ക് ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും ഞാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവര്‍ രണ്ടാളും കൂടി ഒരു തീരുമാനമെടുത്തുവെന്നും പറയാനായിട്ടായിരുന്നു അവര്‍ വന്നത്. ഭര്‍ത്താവ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഭാര്യയുടെ വീടുമായി എനിക്ക് അത്ര അടുത്ത ബന്ധമൊന്നും ഇല്ലായിരുന്നു. പക്ഷേ പ്രസംഗം കേട്ടപ്പോള്‍ എനിക്ക് തോന്നി ആ ബന്ധം ഒന്ന് പുതുക്കേണ്ടത്  അത്യാവശ്യമാണെന്ന്.അതുകൊണ്ട് ആഴ്ച തോറും എന്റെ വീട്ടിലേക്ക്  ഫോണ്‍ ചെയ്യുന്നതുപോലെ ഭാര്യയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ ഞാന്‍  തീരുമാനിച്ചു. അതുപോലെ മാസം തോറും ഒരു തുക അവളുടെ വീട്ടിലേക്ക് അയച്ചുകൊടുക്കാനും.
ഇതാണ്  വേണ്ടത്. നമ്മുടെ കുടുംബം പോലെ തന്നെ നമ്മുടെ ജീവിതപങ്കാളിയുടെയും കുടുംബത്തെയും മാനിക്കുക.സ്‌നേഹിക്കുക..സഹായിക്കുക. ഇങ്ങനെയും നമുക്ക് നമ്മുടെ കുടുംബങ്ങള്‍ സ്വര്‍ഗ്ഗമാക്കി മാറ്റാം.
നവജീവന്‍ പിയു തോമസ്

More like this
Related

നഷ്ടമാകുന്ന സ്‌നേഹത്തെ തിരിച്ചുപിടിക്കാം

ഒരിക്കൽ ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരുന്നിട്ടും പ്രണയപൂർവ്വം ദാമ്പത്യജീവിതം ആരംഭിച്ചിട്ടും പതുക്കെപ്പതുക്കെ ഹൃദയങ്ങളിൽ...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ...

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ...

ഇങ്ങനെയാവണം ദമ്പതികൾ!

പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും...

പങ്കാളിയോട് പറയേണ്ട വാക്കുകൾ

ദാമ്പത്യജീവിതത്തിൽ അസ്വാരസ്യം സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് വാക്കുകളാണ്. പങ്കാളികൾ ബോധപൂർവ്വമോ അല്ലാതെയോ പറയുന്ന...

വിവാഹജീവിതത്തിൽ ചുവന്ന ലൈറ്റ് തെളിയുമ്പോൾ…

ലോകത്തിലെ തന്നെ മനോഹരവും അ തിശയകരവുമായ ഒരു ബന്ധമാണ് വിവാഹബന്ധം.  അതോടൊപ്പം...

പുതിയ ദാമ്പത്യം

പുതിയതിനോട് നമുക്കെന്നും വല്ലാത്ത ഒരു ഇഷ്ടമുണ്ട്. പുതിയ വസ്ത്രങ്ങൾ, വാഹനങ്ങൾ, പുതിയ...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ...
error: Content is protected !!