മമ്മൂട്ടി -ശ്രീനിവാസൻ -എം മോഹനൻ ടീമിന്റെ ‘കഥ പറയുമ്പോൾ’ എന്ന സിനിമ പലരുടെയും ഓർമ്മയിലുമുണ്ടാകും. ഒരു സൗഹൃദത്തിന്റെ കഥയെന്ന് പൊതുവെ ആ ചിത്രത്തെ വിശേഷിപ്പിക്കുമ്പോഴും അതിനപ്പുറം ആ ചിത്രത്തിന് മറ്റ് ചില മാനങ്ങൾ കൂടിയുണ്ട്. കാലത്തിന് അനുസരിച്ച് തൊഴിൽ
ശൈലിയിൽ മാറ്റം വരുത്താത്ത ബാർബർ ബാലന്റെ തൊഴിൽ ജീവിതത്തിന്റെ കഥ കൂടിയാണ് ആ ചിത്രം പറയുന്നത്. പഴയ ശൈലിയിൽ മുടിവെട്ടും ഷേവിംങ്ങും നടത്തുന്ന ഒരു ബാർബറാണ് അയാൾ. പക്ഷേ അയാൾക്ക് പുതിയൊരു എതിരാളി ആ ഗ്രാമത്തിലേക്ക് വരുന്നുണ്ട് ജഗദീഷ് അവതരിപ്പിക്കുന്ന ബാർബർ കഥാപാത്രമാണ് അത്. ജഗദീഷിന്റെ ബാർബർ ഷോപ്പ് എ.സിയാണ്. പല പുതിയ സ്റ്റൈലുകളും അയാൾക്കറിയാം. മാത്രവുമല്ല അയാൾ ഒരു പരിഷ്‌ക്കാരികൂടിയാണ്. സ്വഭാവികമായും ആളുകൾ കൂടുതൽ പേരും അയാളുടെ കടയിലേക്ക് ആകൃഷ്ടരാകുന്നു. ഫലമോ ബാലൻ പിന്തള്ളപ്പെട്ടുപോകുന്നു.
ഏതു തൊഴിൽ മേഖലയ്ക്കും ബാധകമാകാവുന്ന ഒരു പ്രശ്‌നമാണ് ഇത്. അടുത്തയിടെ ഒരു സുഹൃത്ത് പങ്കുവച്ചതോർക്കുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ചില പ്രശ്‌നങ്ങൾ. മറ്റൊരു സ്ഥാപനത്തിലേക്ക് മാറാനായി ജോലിക്ക് അപേക്ഷിച്ചപ്പോൾ കിട്ടിയ മറുപടി തെല്ലും ആശാസ്യമായിരുന്നില്ലത്രെ. കാരണം സുഹൃത്തിന് പ്രായം നാല്പതിനോട് അടുക്കുന്നു.
അവൻ എക്‌സ്പീരിയൻസഡാണ് എന്നും ക്രിയേറ്റീവ് ആണെന്നും പറഞ്ഞിട്ട് കാര്യമില്ല. കാരണം പുതിയ തലമുറ അവനെ അതിശയിപ്പിക്കുന്ന വിധത്തിൽ ടാലന്റഡാണ്. അവർ കുറെക്കൂടി അപ്റ്റുഡേറ്റഡാണ്. ചില തൊഴിലുകൾക്ക് അധികവർഷത്തെ എക്‌സ്പീരിയൻസ് പോലും ബാധ്യതയാണ് എന്ന് തോന്നുന്നു. ഗ്രാഫിക്‌സ്, വീഡിയോ എഡിറ്റിംങ് തുടങ്ങിയ പ്രഫഷനുകൾക്ക് ഇത് ബാധകമാണ്.
മാറുന്ന കാലത്തിന്റെ ഭാവം ഉൾക്കൊള്ളാനും അതനുസരിച്ച് വിളമ്പാനും കഴിയുന്നുണ്ടോ എന്നതുമാത്രമാണ് പുതിയ തൊഴിൽ മേഖലകൾ ഓരോരുത്തരിൽ നിന്നും ആവശ്യപ്പെടുന്നത്. അതുതന്നെയാണ് തൊഴിൽ അർത്ഥിയുടെ മുമ്പിലെ വെല്ലുവിളിയും.
സിനിമയെന്ന ജനകീയ കലാരൂപം തന്നെ നോക്കൂ. ഒരുകാലത്ത് സൂപ്പർ ഡയറക്‌ടേഴ്‌സായി വിരാചിച്ചിരുന്ന പലരും ഇന്ന് നിന്നുപിഴയ്ക്കാൻ പ്രയാസപ്പെടുകയാണ്. കാരണം പുതിയ ചേരുവകൾ അനുസരിച്ച് സിനിമയെടുക്കാൻ അവർക്ക് കഴിയാതെ പോകുന്നു. അവർ കഴിവുള്ളവരായിരുന്നില്ലേ, പ്രതിഭയുള്ളവരായിരുന്നില്ലേ? അതെ. പക്ഷേ പുതിയ ശൈലിയിൽ ശോഭിക്കാൻ, അല്ലെങ്കിൽ പുത്തൻ തലമുറയുടെ മാറുന്ന ഭാവുകത്വത്തിന് അനുസരിച്ച് സിനിമയുണ്ടാക്കാൻ അവർക്ക് കഴിയാതെ പോകുന്നു.
സർവ്വമേഖലയിലും ഇത് നമുക്ക് കാണാൻ കഴിയും. എഴുത്തിൽ പുതിയ ശൈലിയും പുതിയ ഭാഷയും വന്നു. പഴയ രീതിയിൽ എഴുതുന്നവർ പിൻവാങ്ങിക്കഴിഞ്ഞു. പേനയും പേപ്പറും ഉപയോഗിച്ച് എഴുതുന്നവരും എഴുതുന്ന സർഗ്ഗാത്മക സൃഷ്ടികൾ തപാലിൽ പത്രമോഫീസിലേക്ക് അയച്ചുകൊടുക്കുന്നവരും എണ്ണത്തിൽ കുറഞ്ഞുതുടങ്ങിയില്ലേ. കത്തെഴുതുന്നവരുടെ എണ്ണം കുറഞ്ഞുതുടങ്ങിയതോടെയല്ലേ തപാൽ മേഖല പുതിയ പദ്ധതികൾ ആവിഷ്‌ക്കരിച്ചുതുടങ്ങിയത്?
അതുപോലെ സിനിമയുടെ വ്യാകരണം മാറി. രാഷ്ട്രീയപ്രവർത്തനത്തിനും മാറ്റം വന്നു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രിന്റ് മീഡിയ അപ്രത്യക്ഷമായേക്കും എന്ന ചില പരസ്യമായ അടക്കം പറച്ചിലുകളുമുണ്ട്. ഇന്ന് നാം വാസനിച്ച് വായിക്കുന്ന പുതിയ പുസ്തകങ്ങൾ ഓർമ്മയാകും. അച്ചടി നിലയ്ക്കും. സാറ്റലൈറ്റ് ചാനലുകൾ പിൻവാങ്ങിത്തുടങ്ങും. വരാൻ പോകുന്ന ഇത്തരം മാറ്റങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞവരാണ് ഓൺലൈനും യൂട്യൂബും ഈ ബുക്കും ഓഡിയോ ബുക്കുമായി മുമ്പേ പറന്നുതുടങ്ങിയിരിക്കുന്നത്.
ഫേസ്ബുക്കു പോലും മങ്ങിത്തുടങ്ങി. വാട്‌സാപ്പ് ക്രമേണ ഇല്ലാതാകും എന്നും പറഞ്ഞുകേൾക്കുന്നു. അപ്പോഴേയ്ക്കും വേറെ നൂതന സാങ്കേതികവിദ്യകൾ ഉദയം ചെയ്യും. ആ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കാലത്തിന് അനുസരിച്ച് അപ്‌ഡേറ്റഡാകുക. ഇല്ലെങ്കിൽ ആ മേഖലയിൽ നിന്ന് പിന്തള്ളപ്പെട്ടുപോകും. മുറുക്കാൻ കടകൾ എന്ന് വ്യവഹരിക്കപ്പെട്ടുപോരുന്ന കടകളിൽ അടുത്തയിടെയുണ്ടായ വിപ്ലവാത്മകമായ മാറ്റം ശ്രദ്ധിച്ചോ?
നാരങ്ങാവെള്ളം മാത്രം എടുത്തു പരിചയിച്ചിരുന്ന അത്തരം കടകളിലെ പ്രായം ചെന്നവർ പോലും ഫുൾജാർ സോഡയുടെ തരംഗം ഉൾക്കൊണ്ട് കടകൾക്കു മുമ്പിൽ ഇവിടെ ഫുൾജാർ സോഡ കിട്ടും എന്ന പരസ്യം വച്ചുതുടങ്ങി. യൂട്യൂബിൽ നോക്കി ഫുൾ ജാർ സോഡയുടെ റെസിപ്പി മനസ്സിലാക്കിയെന്ന് അതിലൊരാൾ എന്നോട് പറയുകയുണ്ടായി. പറഞ്ഞ ആൾക്ക് അറുപതിനടുത്ത് പ്രായമുണ്ടെന്ന് കൂടി അറിയണം.
ഞാൻ അത്ഭുതപ്പെട്ടുപോയി ന്യൂജൻ തരംഗത്തെ അദ്ദേഹവും തന്റെ കച്ചവടലാഭത്തിന് വേണ്ടി സ്വീകരിച്ചല്ലോയെന്ന്. ചുരുക്കം ഇത്രയുമേയുള്ളൂ. പുതിയ ചേരുവകൾക്ക് അനുസരിച്ച് തൊഴിലിന്റെ ശൈലിയിലും മാറ്റം വരുത്തുക. ഇല്ലെങ്കിൽ ഒരാളും നമ്മെ തേടിവരുകയില്ല.