”സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക. തിരിച്ചുവന്നാൽ അത് നിങ്ങളുടേതാണ് അല്ലെങ്കിൽ അത് വേറെ ആരുടെയോ ആണ്”
– മാധവിക്കുട്ടി
സ്വാതന്ത്ര്യത്തെക്കുറിച്ച് ഒന്നും പറയാതെതന്നെ നമുക്കറിയാം. ഇത് മനുഷ്യമനസ്സിൽ അത്രമാത്രം പതിഞ്ഞുപോയ ഒരു സത്യമാണ്. എവിടെയെല്ലാം മനുഷ്യൻ അധിവസിക്കുന്നുവോ അവിടെയെല്ലാം സ്വാന്തന്ത്ര്യം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഭൗതികമായ സ്വാതന്ത്ര്യം ഇല്ലാത്ത ഇടങ്ങൾ ലോകത്ത് ഇപ്പൊഴും ഉണ്ടെന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. എന്നിരുന്നാലും അടിച്ചമർത്തലിന്റെയും അസ്വാതന്ത്ര്യത്തിന്റെയും ദുരിതങ്ങൾ മനുഷ്യജീവിതത്തെ ദുഃസ്സഹമാക്കുമ്പോൾ പതിയെ പതിയെ സ്വാതന്ത്ര്യത്തിനായുള്ള ശബ്ദങ്ങൾ പുറത്തുവരും. അതിൽ ഭൂരിപക്ഷവും രക്തരൂക്ഷിത കലാപമായി തീരുന്നതാണ് പൊതുവായ അനുഭവം. അപൂർവം ചിലത് മാത്രം മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ചതുപോലുള്ള അഹിംസാമാർഗം സ്വീകരിക്കും. ഒടുവിൽ സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് അവർ പ്രവേശിക്കുകയും ചെയ്യും.
സ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടുന്നവരെ പൊതുവിൽ നിരീക്ഷിച്ചാൽ സ്വാർത്ഥപരമായ താത്പര്യങ്ങൾക്ക് മുൻഗണന കൊടുത്തിരിക്കുന്ന അ നേകരെ കണ്ടെത്താൻ കഴിയും. ഇവിടെയാണ് ഈ വാക്കും ആശയവും അതിന്റെ നന്മയിൽ നിന്നും ദൂരെയാകുന്നത്. എന്താണ് സ്വാതന്ത്ര്യം എന്നതിന് വ്യക്തിപരമായ ഉത്തരങ്ങൾക്കായിരിക്കും എപ്പോഴും മുൻഗണന കിട്ടുകയെന്നറിയാം. ഒരു വ്യക്തിയോ വസ്തുവോ എന്തുമാകട്ടെ അതിലൊന്നിലും ആശ്രയിക്കാതെയുള്ള ജീവിതത്തെയാണ് സ്വാതന്ത്ര്യം എന്നതിലൂടെ പലരും വിവക്ഷിക്കുന്നത് എന്ന് മറക്കുന്നില്ല.
ആരെയും ആശ്രയിക്കാതെയും ആരുടെയും സാന്നിധ്യമില്ലാതെയും ജീവിക്കാനിഷ്ടപ്പെടുന്നവരായി പലരുമുാകാം. മനുഷ്യൻ ഒരു സമൂഹജീവിയായതിനാൽ അപരന്റെ സാന്നിധ്യം അത്രമാത്രം പ്രാധാന്യമേറിയതാണ്. നമുക്ക് പരിചിതവും അതുപോലെ പ്രബലവുമായ മതങ്ങളിലെ ദൈവചിന്തകളിലേക്ക് നോക്കിയാലും കാണാനാകുന്നതും ഇത്തരം രീതികൾ തന്നെയാണ്. ഞാനും മറ്റ് മനുഷ്യരും ഒപ്പം ചേർന്ന് രൂപപ്പെടുത്തുന്ന ലോകത്തിലാണ് സ്വാതന്ത്ര്യം ആഘോഷിക്കപ്പെടേണ്ടത് എന്നാണ് ഞാൻ തിരിച്ചറിയുന്നത്. അങ്ങനെ അപരൻ അത്രമാത്രം പ്രിയപ്പെട്ടതായി തീരുകയാണ്.
അപരന്റെ സാന്നിധ്യം അത് എത്രമാത്രം ചെറുതോ വലുതോ ആകട്ടെ, അതുകൂടിച്ചേരുന്നതാണ് എന്റെ ലോകം. ഞാൻ സ്വാതന്ത്ര്യം അഘോഷിക്കാൻ ഇഷ്ടപ്പെടുമ്പോൾ അത് എന്റെ സഹജീവികളുടെ സന്തോഷം കളയുന്നതാവുകയോ അവരെ അസ്വസ്ഥപ്പെടുത്തുന്നതാവുകയോ ചെയ്താൽ, അതല്ല ശരിയായ സ്വാതന്ത്ര്യം എന്ന അവബോധത്തിലേക്ക് തിരികെ എത്താനാകുക വളരെ പ്രധാനപ്പെട്ട കാര്യമാണ്.
നമ്മുടെ രാജ്യവും അതുപോലെ ലോകവും വിക സനത്തിന്റെ മാപ്പുവച്ചു നോക്കുമ്പോൾ ഏറെ വളർച്ച പ്രാപിച്ചിരിക്കുന്നതായി പറയാറുണ്ട്. ഭൗതികമായ തലത്തിൽ ശരിയാണിത്. എന്നാൽ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം മുൻപ് ഉണ്ടായിരുന്നതിൽ നിന്നും എത്രമാത്രം വളർന്നു എന്ന് പരിശോധിക്കുമ്പോൾ, തലകുനിച്ചുനിൽക്കേണ്ട അവസ്ഥയാണ്. നമുക്ക് അറിയാവുന്നതും നമ്മുടെ ജീവിത പരിസരത്തിൽ നിത്യേന കാണുന്നതുമായ പലതും പറഞ്ഞുതരുന്നത് ഈ വസ്തുത തന്നെയല്ലേ.
‘അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം’ എന്ന് കേരള നവോത്ഥാന നായകരിലൊരാളായ ശ്രീ നാരായണഗുരു പറഞ്ഞു വയ്ക്കുന്നത് എക്കാലവും മനുഷ്യർ തങ്ങളുടെ ഹൃദയങ്ങളിൽ ആലേഖനം ചെയ്തു സൂക്ഷിക്കേണ്ട സൂക്തമാണ്. ഒരാൾ ഏതുതരത്തിലും ഏതുതലത്തിലുമുള്ള സ്വാതന്ത്ര്യവും ഇഷ്ടപ്പെടുകയും അത് ആഘോഷിക്കുകയും ചെയ്യുമ്പോൾ അപരനെ മറക്കാതിരിക്കുക എന്നതുതന്നെ.
ഞാൻ അധിവസിക്കുന്ന ഈ ഭൂമിയിലെ അനേകകോടി മനുഷ്യരിൽ ഒരാൾ മാത്രമാണ് ഞാനെന്നും, എന്റെ സുഖസന്തോഷങ്ങൾക്കായി ഒരുക്കപ്പെടുന്ന ഓരോന്നിലും മറ്റ് പലരുടെയും ജീവിതം ഇഴചേർക്കപ്പെട്ടിട്ടുണ്ടെന്നും മറക്കാത്തവരാണ് സ്വാതന്ത്ര്യം അതിന്റെ ശരിയായ അർത്ഥത്തിൽ മനസിലാക്കിയിട്ടുള്ളത്. എന്റെ സ്വാതന്ത്ര്യത്തിൽ നിന്നുകൊണ്ടുതന്നെ ഞാൻ എന്നെ ഒന്ന് വിലയിരുത്തുമ്പോൽ കാര്യങ്ങൾ ഇങ്ങനെയൊക്കെത്തന്നെയാണോ എന്ന ഒരു കൃത്യത കിട്ടും.
സ്വാതന്ത്ര്യം എന്നും ആഘോഷിക്കപ്പെടണം. അത് വ്യക്തിപരമായതായാലും സമൂഹപരമായതായാലും. കാരണം, സ്വാതന്ത്ര്യം; അത് നിനക്കും എനിക്കും ഒരുപോലെ അർഹതപ്പെട്ടതാണ്. എന്നാൽ എല്ലാവരുടേയും അവകാശവുമാണ്. ടാഗോർ പാടുന്നതുപോലെ ഈ ബോധ്യത്തിലേക്ക് ദൈവമേ എന്റെ നാടുണർന്നീടട്ടെ…
പോൾ കൊട്ടാരം കപ്പൂച്ചിൻ