ഇസ്രായേൽ ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന ഒരു ചിത്രം പത്ര മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പലസ്തീൻ ബന്ദികളെ ഒരു വെളുത്ത ടീഷർട്ട് ധരിപ്പിച്ച് നിരയായി നിർത്തി അവർക്ക് പിന്നിൽ നിന്നും ഫോട്ടോ എടുത്താണ് ഇസ്രായേൽ അവരെ കൈമാറിയത്. വരിയായി മുട്ടുകുത്തി നിൽക്കുന്ന അവരുടെ വസ്ത്രത്തിന് പുറകിൽ എഴുതിയിരിക്കുന്ന വരികൾ ഇപ്രകാരമാണ് ‑”We never forget, (ഞങ്ങൾ ഒരിക്കലും മറക്കില്ല, ഞങ്ങൾ ഒരിക്കലും പൊറുക്കില്ല…!).
മറക്കാനും പൊറുക്കാനും കഴിയാത്ത ഒരു തലമുറയാണ് ഇവിടെ വളർന്നു കൊണ്ടിരിക്കുകയാണ്. പത്രങ്ങൾ നിറയെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അതുമൂലമുണ്ടാകുന്ന അക്രമത്തിലും കൊലപാതകത്തിന്റെയും വാർത്തകളാണ്. പകയും പ്രതികാരവും പൂണ്ട ചോരക്കളികളിൽ നമ്മുടെ കുട്ടികൾ വരെ ഇരയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് സത്യം. സിനിമകളും ഒരു പരിധിവരെ ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മലയാള സിനിമകൾ ഇന്നൊരു കശാപ്പുശാലയായി മാറികൊണ്ടിരിക്കുകയാണ് എന്ന മലയാളത്തിലെ ഒരു നടന്റെ പ്രതികരണവും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.
ക്ഷമിക്കാനും പൊറുക്കാനും മാപ്പ് കൊടുക്കാ
നും അതു ചോദിക്കാനും പറ്റുക എന്നുള്ളത് ഇന്ന ത്തെ കാലഘട്ടത്തിലെ സുകൃതമാണ്. ക്ഷമിക്കാനുള്ള കഴിവ് നമ്മെ കുറെക്കൂടി മെച്ചപ്പെട്ട മനുഷ്യനാക്കി തീർക്കുന്നു. തെറ്റ് പറ്റില്ല എന്നുള്ളതല്ല തെറ്റ് പറ്റിയാലും അത് തിരുത്തി മുന്നോട്ടു പോകാനും മറ്റൊരാൾ ചെയ്യുന്ന തെറ്റിനെ ക്ഷമയോടെ നേരിടാനും സാധിക്കുന്നത് വലിയ കാര്യമാണ്. 2022ൽ ഓസ്‌കാർ വേദിയിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട വില്യം സ്മിത്ത് പുരസ്‌കാരം സ്വീകരിക്കാനായി വേദിയിലേക്ക് കയറി വന്നപ്പോൾ അവതാരകന്റെ മുഖത്തടിച്ച സംഭവം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തന്റെ ഭാര്യയെ കുറിച്ചു അവതാരകൻ പറഞ്ഞ മോശം പരാമർശമാണ് സ്മിത്തിനെ ചൊടിപ്പിച്ചത്. എന്നാൽ ഒരാവേശത്തിന് അപ്രകാരം ചെയ്തുവെങ്കിലും പിന്നീട് അദ്ദേഹം തന്നെ തന്റെ ഫേസ്ബുക്കിൽ കുറിച്ച് വരികൾ ഇപ്രകാരമാണ്:
“Violence in all of its form is poiosness and detsructive… .. I was out of line and was wrong…. There is no place for violence in a world of love and kindnesses. I would like to apologies to William and his family. I deeply regret that my behaviour has stained what has been an otherwise gorgeous journey for all of us.” തന്റെ തെറ്റ് മനസ്സിലാക്കാനും അതു തിരുത്തുവാനും അതിനു ആത്മാർത്ഥമായി പരസ്യമായി ക്ഷമ ചോദിക്കാനും അദ്ദേഹം തയ്യാറായി എന്നുള്ളതാണ് ആ വ്യക്തിത്വത്തിന്റെ സവിശേഷത. അപരന്റെ അക്രമങ്ങളെ ക്ഷമിക്കുക എന്നുള്ളത് ഭീരുത്വത്തിന്റെ ലക്ഷണമായി കണക്കാക്കുന്ന ഈ കാലഘട്ടത്തിൽ പൊറുക്കുന്നതിലും മാപ്പ് ചോദിക്കുന്നതിലും അതു കൊടുക്കുന്നതിലും ചില നന്മകളും മൂല്യമുണ്ടെന്ന് തിരിച്ചറിയുക.
ഗൾഫിൽ ജോലി ചെയ്തിരുന്ന രണ്ടു കൂട്ടുകാരാണ് രഘുരാമനും അക്ബറും. അവർക്കിടയിൽ ഉണ്ടായ ഒരു തർക്കത്തിൽ കയ്യബദ്ധത്തിൽ അറിയാതെ അക്ബർ രഘുരാമനെ കൊല്ലുന്നു. കോടതി അക്ബറിനെ വധശിക്ഷക്കു വിധിച്ചു. അക്ബറിനു രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം രഘുരാമന്റെ നാട്ടിലുള്ള ഭാര്യയിൽ നിന്നും മാപ്പ് ഹർജി കിട്ടുകയാണ്. പക്ഷേ ഭർത്താവിനെ കൊന്നവനോട് ക്ഷമിക്കാൻ ഗംഗക്ക് സാധിക്കുന്നില്ല. എങ്കിലും റസിയയുടെ ദയനീയ സ്ഥിതി കണ്ടു ഗംഗയുടെ മനസ്സലിയുന്നു. അവൾക്ക് റസിയയോടും അവളുടെ കുട്ടിയോടും കരുണ തോന്നുന്നു. തന്റെ ഭർത്താവിനെ കൊന്നവന് മാപ്പ് കൊടുക്കാൻ അവൾ തയ്യാറാകുന്നു. ഈ കഥ കമൽ സംവിധാനം ചെയ്ത ‘പെരുമഴക്കാലം’ എന്ന ചിത്രത്തിന്റെയാണ്. എന്നാൽ ഇതു വെറും കഥയല്ല. 2003ൽ തിരുവന്തപുരം ആറ്റിങ്ങലിൽ നടന്ന ഒരു സംഭവമാണ് (പേരുകൾ മാറ്റി എന്നു മാത്രം). മറ്റുള്ളവരോട് കരുണ കാണിക്കുന്ന ദൈവ ത്തിന്റെ സ്വഭാവമുള്ള ഇങ്ങനെ ചില മനുഷ്യൻ ഈ ഭൂമിയിൽ ഇപ്പോഴും ജീവിക്കുന്നു എന്നതാണ് സന്തോഷം.
പരസ്പരം മറക്കാനും പൊറുക്കാനും മാപ്പ് കൊടുക്കാനും സാധിക്കാത്തിടത്തോളം കാലം വെറുപ്പ് നമ്മുടെ ഉള്ളിലിരുന്ന് നമ്മെ വീർപ്പുമുട്ടിക്കുന്നു എന്നുള്ളതാണ് സത്യം. കക്ക വിഴുങ്ങിയ ചെറിയ മീനിന്റെ അവസ്ഥ പോലെയാണ് നമ്മളും. കക്ക മത്സ്യത്തിനുള്ളിൽ ദഹിക്കാതെ കിടക്കുന്നു. പയ്യെപ്പയ്യെ അതു മത്സ്യത്തെ തിന്നാൻ ആരംഭിക്കുകയാണ്. ഇതുപോലെയാണ് വെറുപ്പും വിദ്വേഷവും ഉള്ളിൽ സൂക്ഷിക്കുന്നവരും. നമ്മുടെ ഉള്ളിലിരുന്ന് അത് പയ്യെ പയ്യെ നമ്മെയും കാർന്നു തിന്നുന്നു എന്നതാണ് വാസ്തവം. അതുകൊണ്ട് നമ്മൾ മറ്റൊരാളോട് ക്ഷമിക്കുന്നത് അയാൾക്ക് വേണ്ടി മാത്രമല്ല മറിച്ചു നമുക്ക് വേണ്ടി കൂടി തന്നെയാണ്. കാരണം ഈ ദേഷ്യവും വൈര്യവും മാറ്റിക്കളയാൻ സാധിച്ചില്ലെങ്കിൽ അത് എന്നെ കൂടെ നശിപ്പിക്കും എന്നതാണ് സത്യം. അതുകൊണ്ട് ചിലതെല്ലാം മറക്കുക, ചിലരോടെല്ലാം പൊറുക്കുക.