ചികഞ്ഞെടുത്ത വയലുകളിൽ
ഓർമ്മകളുടെ കണ്ണീരണിഞ്ഞ
വസന്തത്തിന്റെയും
സ്വപ്നങ്ങളുടെയും ഇടയിൽ
ജീവിതത്യാഗവും പേറി
പലതും കൊയ്തെടുത്തവനാണ്
അന്ധകാരത്തിന്റെ
നിർജ്ജീവമായ തെരുവിൽ
ഭിക്ഷാടനത്തിന്റെ
ഇരുൾമൂടിയ കണ്ണുകളിൽ
സ്വപ്നങ്ങളത്രയും വിതച്ചത്
കൊയ്തെടുക്കാൻ കഴിഞ്ഞില്ല
താണ്ടാനുണ്ട് ദൂരങ്ങളിനിയും
പെയ്തുതോർന്ന മഴയുടെ
നേർത്ത പാളിനോക്കി
കാവൽഭടന്മാരെ പോലെ
തീക്ഷ്ണത നിറഞ്ഞ കണ്ണുകളെ
സാക്ഷിയാക്കി കൊയ്തെടുക്കാനിറങ്ങി
പക്ഷേ
വേർതിരിച്ചെടുക്കാൻ കഴിയാത്തവിധം
ശിഥിലമായികൊണ്ടിരിക്കുന്ന
ബന്ധങ്ങളുടെ ഓളപ്പരപ്പിൽ
കൊയ്യുന്നവൻ എന്നേയ്ക്കുമായി
കുഴിമാടങ്ങളിൽ അടക്കപ്പെട്ടവനായി
മാറുകയായിരുന്നു
എന്നിലെ വിസ്മൃതിയിലാണ്ട
ഈ വർത്തമാനകാലത്തിൽ
ഇനിയും കൊയ്തെടുക്കാനായുന്ന
വയലുകൾ മുള പൊട്ടുന്നതും
നോക്കി ഞാനിരിപ്പുണ്ടായിരുന്നു
കൊയ്യുന്നവനായിട്ടു തന്നെ
എം എം ബഷീർ