വിജയം എല്ലാവരുടെയും അവകാശമാണെങ്കിലും ചില വിജയവാർത്തകൾ അറിയുമ്പോൾ കൂടുതൽ സന്തോഷം തോന്നാറുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയായിരുന്നു വക്കീലായി അനശ്വര എൻറോൾ ചെയ്ത വാർത്ത. പഠനചെലവിനായി പണം കണ്ടെത്താൻ അമ്മയ്ക്കൊപ്പം പൊറോട്ട ഉണ്ടാക്കിയ വാർത്തയിലൂടെയാണ് ഏതാനും നാളുകൾക്ക് മുമ്പ് അനശ്വരവാർത്തകളിൽ നിറഞ്ഞത്. അഞ്ചാം ക്ലാസുമുതൽ അമ്മയെ സഹായിക്കാൻ ഹോട്ടലിൽ പൊറോട്ട വീശുന്ന അനശ്വര അൽഅസ്ഹർ കോളജിൽ നിയമപഠനത്തിന് ചേർന്നപ്പോഴും പതിവു ഉപേക്ഷിച്ചില്ല. ഒടുവിലിതാ ഹൈക്കോടതിയിൽ അഭിഭാഷകയായി അനശ്വര എൻ റോൾ ചെയ്തിരിക്കുന്നു.
ഉയർന്ന സാമ്പത്തികനിലയും മെച്ചപ്പെട്ട ജീവിതചുറ്റുപാടും ഉള്ളവർ നേടിയെടുക്കുന്ന വിജയങ്ങളെക്കാൾ പത്തരമാറ്റ് തിളക്കമുണ്ട് സാധാരണക്കാരുടെയും താഴെക്കിടയിലുള്ളവരുടെയും ഇത്തരം വിജയങ്ങൾക്ക്. കാരണം അവർ അവരവരോട് തന്നെ പോരടിച്ചു നേടിയതാണ് ഈ വിജയങ്ങൾ. അവരെ പ്രോത്സാഹിപ്പിക്കാൻ ചിലപ്പോൾ അവർ മാത്രമേ ഉണ്ടായിരിക്കുകയുമുള്ളൂ. സത്യത്തിൽ പ്രതികൂലസാഹചര്യങ്ങളാണ് അതിജീവിക്കാനുളള കഴിവു നമുക്ക് തരുന്നത്. പ്രതിസന്ധികളില്ലെങ്കിൽ ആരും അവരവരുടെ സാധ്യതകൾ തിരിച്ചറിയുകയില്ല.
പഠനച്ചെലവ് കണ്ടെത്താൻ പഠനത്തിനിടയിൽ ജോലി ചെയ്യുന്ന കുട്ടികൾ ഇപ്പോൾ സാധാരണസംഭവമായി കഴിഞ്ഞു. ജോലി ചെയ്യാൻ അവർക്ക് മടിയോ നാണമോ ഇല്ല. അതുകൊണ്ടാണ് രാവിലെ പത്രവിതരണവും വൈകുന്നേരങ്ങളിൽ പാർട്ട് ടൈം ജോലിയും അവർ ചെയ്യുന്നത്. ജീവിതത്തോടുള്ള പുതിയകാലത്തെ കുട്ടികളുടെ സമീപനത്തിന്റെ വ്യത്യാസമാണ് ഇത്. അവർ ജീവിതത്തെ നേരിടുകയാണ്, സ്വപ്നങ്ങളുടെ പിന്നാലെ യാത്ര ചെയ്യുകയാണ്.
ഇത്തരം കുട്ടികളെയോർത്ത് നമുക്ക് അഭിമാനിക്കാം. അവരെ പ്രോത്സാഹിപ്പിക്കാം. കഴിയുന്നതനുസരിച്ച് സഹായിക്കുകയും ചെയ്യാം.
അത്തരം കുട്ടികൾക്ക് മുമ്പിൽ ,അവരുടെ വിജയങ്ങൾക്ക് മുമ്പിൽ ആദരവോടെ കൈകൾ കൂപ്പിക്കൊണ്ട്
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്