മലയാളിയെ സംബന്ധിച്ച് അവിസ്മരണീയമായിരുന്നു ലോക്ക് ഡൗൺകാലം. ഈ കാലത്ത് നാട്ടിൻപുറങ്ങളിലെ പല കുടുംബങ്ങളിലും ഒഴിവാക്കാനാവാത്ത ഒരു ഘടകമായി ചക്ക മാറിയിരുന്നു. കുടുംബാംഗങ്ങൾ ഒരുമിച്ചായിരിക്കുന്ന അപൂർവ്വം ചില സന്ദർഭം എന്നതായിരുന്നു ചക്കപുഴുങ്ങാനും വേവിക്കാനും കറിവയ്ക്കാനുമെല്ലാം പ്രേരിപ്പിച്ചതും ലോക്ക് ഡൗൺകാലത്ത് ചക്ക താരമായി വിളങ്ങാനും കാരണമായത്. എന്നാൽ ലോക്ക് ഡൗൺ കാലത്തു മാത്രമല്ല എന്നും മിന്നും താരംതന്നെയാണ് ചക്ക. വിറ്റമിൻ എ, ബി, സി എന്നിവയെല്ലാം ചക്കയിൽ അടങ്ങിയിട്ടുണ്ട്. സിങ്ക്, കാത്സ്യം, ഫോസ്ഫറസ് എന്നിവയും ചക്കയിലുണ്ട്.
രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം ഭദ്രമാക്കാനും ചക്കയ്ക്ക് കഴിവുണ്ട്. ചക്കക്കുരുവിന് കാൻസർ രോഗങ്ങളെ നിയന്ത്രിച്ചുനിർത്താൻ കഴിവുണ്ടെന്നും പഠനങ്ങൾ പറയുന്നു. ത്വക്ക് രോഗങ്ങൾ, അസ്ഥി തേയ്മാനം പോലെയുള്ള രോഗങ്ങൾ തുടങ്ങിയവയെ നേരിടാൻ ചക്കയ്ക്ക് കഴിവുണ്ട്. കൊളസ്ട്രോൾ രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക.
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് പറയുന്നത്. കാരണം ഒരു കപ്പ് പച്ചച്ചക്കയിൽ രണ്ടു ചപ്പാത്തികളിൽ ഉള്ളതിനെക്കാൾ പാതി മാത്രം കലോറിയും ഒരു കപ്പ് ചോറിനെക്കാൾ കുറവ് കലോറിയുമാണത്രെ ഉള്ളത്. പ്രമേഹരോഗികൾക്കും കഴിക്കാവുന്ന ഒരു ഫലമാണ് ചക്ക. പ്രമേഹത്തിന് കാരണമാകുന്ന ഗ്ലൈസമിക് ഇൻഡെക്സ് പച്ചച്ചക്കയിൽ ഏറെ കുറവാണ്. കാർബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ചപ്പാത്തിക്കും ചോറിനും പകരമായും ചക്ക കഴിക്കാം. നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം തടയുകയും ചെയ്യും. കഴിഞ്ഞകാല തലമുറ ചക്കയെ തങ്ങളുടെ പ്രധാനപ്പെട്ട ഭക്ഷ്യവിഭവമായി കരുതിയിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ? ഈ ഗുണങ്ങൾ അറിഞ്ഞാലും ഇല്ലെങ്കിലും അവർ ചക്ക കഴിച്ചിരുന്നു. അത് അവരുടെ ആരോഗ്യത്തിലും ആയുസിലും പ്രകടമായി നിഴലിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പുതുതലമുറ ഈ ചക്കപാഠങ്ങൾ പഠിച്ച് കോവിഡ് കാലം കഴിഞ്ഞാലും ചക്കയുടെ ആരാധകരായി മാറട്ടെ.