ഞങ്ങളുടെ ആദ്യത്തെ വീടിന് അടുത്ത് ഒരു ബാങ്കുദ്യോഗസ്ഥനും അധ്യാപികയായ ഭാര്യയും അഞ്ചു വയസുകാരനായ മകനും അടങ്ങുന്ന കുടുംബമായിരുന്നു താമസിച്ചിരുന്നത്. ആ കുടുംബ ജീവിതത്തിന്റെ സന്തോഷങ്ങൾ ഇരട്ടിയാക്കും വിധത്തിൽ രണ്ടാമതൊരു കുട്ടി കൂടി പിറന്നുവീണു. പൊതുവെ ശാന്തവും സ്വസ്ഥവുമായി പൊയ്ക്കൊണ്ടിരുന്ന ആ കുടുംബാന്തരീക്ഷം പതുക്കെ അസ്വസ്ഥമാകുന്നതാണ് ക്രമേണ ഞങ്ങൾ കണ്ടുതുടങ്ങിയത്. അത് മറ്റൊന്നുമല്ല രണ്ടാമൻ പിറന്നുവീണതു മുതൽ മൂത്ത കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ പ്രകടമായിതുടങ്ങി. രണ്ടാമന്റെ വളർച്ചയുടെ ഒാരോ ഘട്ടം കഴിയും തോറും മൂത്തവൻ മുൻകോപിയും പിടിവാശിക്കാരനുമായി രൂപാന്തരപ്പെട്ടു.
മൂത്തവന് എന്താണ് സംഭവിച്ചത്?
ഇന്നലെ വരെ ആ കുടുംബത്തിലെ രാജകുമാരൻ മൂത്തവനായിരുന്നു. അപ്പന്റെയും അമ്മയുടെയും സ്നേഹം മുഴുവൻ അവനായിരുന്നു സ്വന്തമാക്കിയിരുന്നത്. പക്ഷേ രണ്ടാമൻ പിറന്നതോടെ മാതാപിതാക്കളുടെ ശ്രദ്ധയും കരുതലും അവന് മേലായി. മൂത്തവനെ കൊഞ്ചിച്ചും കളിപ്പിച്ചും നടന്നിരുന്ന മാതാപിതാക്കൾ രണ്ടാമന് ശ്രദ്ധ കൂടുതൽ കൊടുത്തുതുടങ്ങി. ഇത് മൂത്ത കുട്ടിയെ അസ്വസ്ഥനും അസൂയാലുവുമാക്കി. താൻ അവഗണിക്കപ്പെടുകയും തിരസ്ക്കരിക്കപ്പെടുകയുമാണെന്ന തോന്നൽ അവനിലുണ്ടായി.അവന്റെ മനസ്സിന്റെ വിങ്ങലുകളും അസ്വസ്ഥതകളും മറ്റ് പല രൂപഭാവങ്ങളോടെ പുറത്തേയ്ക്ക് പ്രത്യക്ഷപ്പെടാനാ രംഭിച്ചു.
മൂത്തവർക്ക് ശിക്ഷയും ഇളയവന് തലോടലും
പ്രായത്തിൽ അന്തരമില്ലാത്ത രണ്ടുമക്കളാണ് വീട്ടിലുള്ളതെങ്കിൽ അവർ തമ്മിലുള്ള വഴക്കുകൂടലുകളിൽ പലപ്പോഴും കുറ്റം ചുമത്തപ്പെടുന്നത് മൂത്തവന്റെ മേലായിരിക്കും. മാതാപിതാക്കളുടെ വിചാരം ഇളയവൻ കുട്ടിയല്ലേ, കുഞ്ഞല്ലേ,പുന്നാരയല്ലേ, അപ്പോൾ മൂത്തവൻ വിട്ടുകൊടുക്കേണ്ടവനല്ലേ എന്നൊക്കെയായിരിക്കും. ഇങ്ങനെയൊരു ചിന്ത ഭൂരിപക്ഷം മാതാപിതാക്കളുടെയും ഉള്ളിലുള്ളതുകൊണ്ട് കാര്യമോ കാരണമോ തിരക്കാതെ മൂത്തവന് അടിയും കൊടുക്കും കരയുന്ന ഇളയവനെ വാരിയെടുത്തുകൊണ്ടുപോകുകയും ചെയ്യും. ഇത് മൂത്തവന്റെ മനസ്സിലേല്പിക്കുന്ന ആഘാതം എത്രത്തോളമായിരിക്കും എന്ന് മാതാപിതാക്കൾ ഒരിക്കലും മനസ്സിലാക്കുന്നില്ല.
മൂത്തവന്റെ കാഴ്ചപ്പാടിലൂടെയും നോക്കുക
ഉദാഹരണത്തിന് ഒരു കളിപ്പാട്ടത്തിന് വേണ്ടി മൂത്തവനും ഇളയവനും തമ്മിൽ വാശിപിടിക്കുന്നുവെന്ന് കരുതുക. മൂത്തവന് അതുതന്നെ വേണം. ഇളയവനാകട്ടെ അതു വിട്ടുകൊടുക്കാൻ സന്നദ്ധനുമല്ല. ഇൗ വിഷയത്തിൽ ഇടപെടുന്ന മാതാപിതാക്കളിൽ അപ്പനോ അമ്മയോ ആരുമായിരുന്നുകൊള്ളട്ടെ അവർ ആദ്യം ചെയ്യുന്നത് മൂത്തവനിൽ നിന്ന് കളിപ്പാട്ടം ബലമായി പിടിച്ചുവാങ്ങി ഇളയവന് കൊടുക്കുകയാണ്. ഇവിടെ മാതാപിതാക്കൾ മൂത്ത കുട്ടിയുടെ കാഴ്ചപ്പാടിലും ഒന്ന് ചിന്തിച്ചുനോക്കുന്നത് നല്ലതായിരിക്കും. അവനും കുട്ടിയാണ്. അവനും കളിപ്പാട്ടം വീക്ക്നെസ്സാണ്. മൂത്തയാളല്ലേ വിട്ടുകൊടുക്കാം എന്നൊക്കെ ചിന്തിക്കാൻ മാത്രം മൂത്തകുട്ടി വലിയ പ്രായത്തിലെത്തിയിട്ടില്ല എന്ന് മനസ്സിലാക്കണം.
മാതാപിതാക്കളുടെ തെറ്റുകൾ
രണ്ടുമക്കളും മാതാപിതാക്കളുടേതാണ്. എങ്കിലും ഒരാളെ കൂടുതൽ പരിഗണിക്കാൻ വേണ്ടി മറ്റെയാളെ അവഗണിക്കരുത്. അല്ലെങ്കിൽ അവഗണിക്കുകയാണ് എന്ന തോന്നൽ മൂത്തകുട്ടിയിലുണ്ടാക്കരുത്. പഴയകാലതലമുറയിൽ എട്ടും പത്തും മക്കൾ ഉണ്ടാകുമ്പോൾ അതിൽ ഏതെങ്കിലും ഒരാളോട് അപ്പനോ അമ്മയ്ക്കോ സ്നേഹം കൂടുതൽ തോന്നുക സ്വഭാവികമായിരുന്നു. പക്ഷേ ഇന്ന് രണ്ടു മക്കളാണ് ഉള്ളതെങ്കിൽ പോലും മാതാപിതാക്കൾക്ക് അവരിൽ ആരോടെങ്കിലും സ്നേഹക്കൂടുതലോ കുറവോ ഉണ്ടാകുന്നുണ്ട്.
പൊതുവായ ആവശ്യങ്ങൾ നിവർത്തിച്ചുകൊടുക്കുന്നുണ്ടെങ്കിലും അവരുടെ ഉള്ളിന്റെയുള്ളിൽ ചില പക്ഷപാതപരമായ സമീപനങ്ങൾ ഉണ്ടാവും എന്നത് വാസ്തവമാണ്. പലരും സമ്മതിച്ചുതരില്ലെങ്കിലും. ഇൗ പക്ഷപാതം മക്കൾ തമ്മിലുള്ള ശണ്ഠകൂടലുകളിൽ മാധ്യസ്ഥരായി ഇടപെടുമ്പോൾ പുറത്തുവരാറുമുണ്ട്. മൂത്തവന് എല്ലായ്പ്പോഴും ശിക്ഷയും ശാസനയും. ഇളയവന് സംരക്ഷണവും. അറിഞ്ഞോ അറിയാതെയോ മാതാപിതാക്കൾ നടത്തുന്ന ഇടപെടലുകൾ മക്കളുടെ മനസ്സിൽ വിഭാഗീതയും ശത്രുതയുമാണ് സൃഷ്ടിക്കുന്നത്. അമ്മയാലോ അപ്പനാലോ കൂടുതൽ സ്നേഹിക്കപ്പെടുന്ന കൂടപ്പിറപ്പിനോട് അവഗണിക്കപ്പെടുന്നു എന്ന തോന്നലുള്ളവന് കാലമെത്രകഴിഞ്ഞാലും ആഴമായ സ്നേഹം ഉണ്ടാവണമെന്ന് നിർബന്ധമില്ല.
മൂത്തവനും അവകാശമുണ്ട്
എല്ലാ കാര്യങ്ങളിലും ശാസിക്കപ്പെടുന്ന മൂത്തവന് അവന്റേതായ അവകാശങ്ങളുണ്ട് എന്ന കാര്യം മറക്കരുത്. ആദ്യത്തെ തവണ വിട്ടുകൊടുക്കാൻ പറഞ്ഞാൽ ഒരു പക്ഷേ അവൻ അനുസരിച്ചെന്നിരിക്കും. എന്നാൽ എല്ലാത്തവണയും വിട്ടുകൊടുക്കണമെന്ന് പറഞ്ഞാൽ അവൻസമ്മതിച്ചുതരണമെന്നില്ല. കാരണം അവൻ ചോദിക്കുന്നത് ഞാൻ അവന്റെ ചേട്ടനല്ലേ അല്ലെങ്കിൽ എനിക്ക് ഇൗ കളിപ്പാട്ടം കളിക്കാൻ ആഗ്രഹമില്ലേ എന്നൊക്കെയായിരിക്കും. ശരിയല്ലേ? അഞ്ചോ ആറോ അല്ലെങ്കിൽ രണ്ടോ മൂന്നോ വയസ് മുതിർന്നുപോയി എന്നത് അവന്റ തെറ്റല്ല. കുട്ടികളുടേതായ എല്ലാ അവകാശങ്ങളും ആഗ്രഹങ്ങളും അവനുമുണ്ട്. ന്യായം നോക്കാതെ മുഖം നോക്കി മാതാപിതാക്കൾ മക്കളുടെ പക്ഷം ചേരരുത്. തെറ്റ് ആരുടെ ഭാഗത്താണോ അവരെ സ്നേഹപൂർവ്വം ശാന്തതയോടെ തിരുത്താൻ ശ്രമിക്കുക.
ഏസാവും യാക്കോബും
വിശുദ്ധ ബൈബിളിലെ രണ്ടു കഥാപാത്രങ്ങൾ പലർക്കും പരിചിതമായിരിക്കും. ഏസാവും യാക്കോബും. ഒരമ്മയുടെയും ഒരപ്പന്റെയും മക്കൾ. അതിൽ അപ്പന് മൂത്തവനോട് ഇത്തിരി സ്നേഹക്കൂടുതൽ. അമ്മയ്ക്ക് ഇളയവനോടും. മരണാസന്നനായ അപ്പനിൽ നിന്ന് അനുഗ്രഹവും മൂത്തവകാശവും വാങ്ങാൻ അമ്മയുടെ വഴിവിട്ട പുത്രസ്നേഹം ഒരു ഫാൻസിഡ്രസ് കളിക്ക് കൂട്ടുനില്ക്കുന്നു.
ഇതുപോലെയുള്ള കളികൾ ഇൗ ആധുനിക യുഗത്തിലും കുടുംബങ്ങളിൽ നടക്കുന്നുണ്ട്. അതിൽ ഇളയവനോടായിരിക്കണം സ്നേഹക്കൂടുതലെന്നില്ല. മുത്തവനോടായിരിക്കണം എന്നുമില്ല. പക്ഷേ വിവിധ രൂപത്തിലും ഭാവത്തിലും ഇൗ കളികൾ തുടരുന്നുണ്ട് എന്നേയുള്ളൂ. മൂത്തവനെ കൊഞ്ചിച്ചും സ്നേഹിച്ചും ലാളിച്ചും മതിവരുന്നതിന് മുമ്പ് രണ്ടാമതൊരു കുഞ്ഞ് പിറന്നതിന്റെ പേരിൽ രണ്ടാമത്തെ കുഞ്ഞിനോട് അകൽച്ചയുള്ള എത്രയോ അമ്മമാരുണ്ട് നമുക്കു ചുറ്റിനും. രണ്ടാമത്തെ കുഞ്ഞ് പിറന്നതോടെ മൂത്തവനെ അവഗണിച്ചുകളഞ്ഞവരുമുണ്ട്. തുല്യതയോടെയും സമഭാവനയോടെയും മക്കളെ വളർത്താൻ കടപ്പെട്ടിരിക്കുന്നവരാണ് ഒാരോ മാതാപിതാക്കളും. മക്കളെ തമ്മിൽ ഭിന്നിപ്പിച്ചു വളർത്തരുത്. അവരെ സ്നേഹിച്ചുവളർത്തണം, സ്നേഹത്തോടെയും.
ആദ്യ സംഭവത്തിലേക്ക്..
ആദ്യം പറഞ്ഞ കുടുംബത്തിൽ എങ്ങനെയാണ് അസ്വസ്ഥതകൾ കടന്നുവന്നതെന്ന് സൂചിപ്പിച്ചതല്ലേയുള്ളൂ. അത് കുറെക്കൂടി വിശദീകരിക്കാം. ഇളയവൻ പിറന്നതോടെ മൂത്ത കുട്ടിയുടെ അവകാശങ്ങൾ പലതും നിഷേധിക്കപ്പെട്ടു. അവന്റെ കിടപ്പുമാറ്റി, കളിപ്പാട്ടങ്ങൾ ഇളയകുട്ടിയുടേതാക്കി മാറ്റി. അതിന് വേണ്ടി മൂത്തവൻ വാശിപിടിക്കുമ്പോൾ ആദ്യം ഉയർന്ന സ്വരത്തിലുള്ള ശാസനയും പിന്നെ ശിക്ഷയുമായി. മൂത്തവൻ തനിക്ക് കിട്ടുന്ന ശിക്ഷയ്ക്കുള്ള തിരിച്ചടികൾ അനിയനു നല്കി തുടങ്ങി. അപ്പോൾ പിന്നെ മാതാപിതാക്കളുടെ ശിക്ഷയുടെ സ്വഭാവത്തിലും മാറ്റം വന്നു. ഇളയവനെ ഉപദ്രവിക്കുന്നു എന്നതിന്റെ പേരിൽ ശിക്ഷാനടപടികൾ വർദ്ധിപ്പിച്ചു.
പിന്നീട് കേട്ടത്
വർഷം പലതു കഴിഞ്ഞുപോയി. പിന്നീടെപ്പോഴോ കേട്ടു മൂത്ത കുട്ടി മാനസികമായ ചില അസ്വാസ്ഥ്യങ്ങൾപ്രകടിപ്പിച്ചുതുടങ്ങിയെന്നും അവൻ ചികിത്സയിലാണെന്നും. പിന്നെ കേട്ടത് വിവാഹംകഴിച്ചുവെന്നും രണ്ടോ മൂന്നോ മാസത്തിനുള്ളിൽ വിവാഹമോചനം നേടിയെന്നും. ഒരുപക്ഷേ കുട്ടിക്കാലത്തെ ആ അനുഭവങ്ങൾ ആ കുട്ടിയെ വിപരീതമായി ബാധിച്ചോ? അതായിരിക്കുമോ അവനെ നിശ്ശബ്ദനും പിന്നെ നിരാശനുമാക്കി മാറ്റിയത്? അറിയില്ല. പുറമേയ്ക്ക് വിദ്യാഭ്യാസവും വിവരവും ഉണ്ടെന്ന് കരുതുന്ന മാതാപിതാക്കൾക്ക് പോലും പലപ്പോഴും മക്കളെ നേരാം വണ്ണം ഹാൻഡിൽ ചെയ്യാൻ അറിയില്ല. മക്കളുടെ സ്വഭാവപ്രത്യേകതകളുടെ ആരംഭം വീട്ടിൽ തന്നെയാണ്.
നമ്മുടെ മക്കൾ പൊതുസമൂഹത്തിൽ നല്ലതോ ചീത്തയോ ആയി മാറുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് നമുക്കൊരിക്കലും ഒഴിഞ്ഞുനില്ക്കാൻ കഴിയില്ല. മക്കൾക്കൊപ്പം പ്രതിസ്ഥാനത്ത് അപ്പനും അമ്മയും ഉണ്ടെന്ന് തന്നെ അർത്ഥം.
ടി എസ് ബിജു